Monday, March 16, 2009

ബുലോഗവിചാരണ-10

സ്‌നേഹസംവാദം

മദ്രസാദ്ധ്യാപകര്‍ക്ക്‌ പെന്‍ഷന്‍ കൊടുക്കേണ്ടതാര്‌? എന്ന വലിയ ചോദ്യം നന്നേചെറിയ നമ്മുടെരാഷ്ട്രീയക്കാരോടും ഒരു മതേതരസമൂഹത്തോടും ചോദിക്കുകയാണ്‌ ..ജബ്ബാര്‍. ചിന്തയുടെ തെളിനീരുറവയുടെഅടിയിലുള്ള മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും നിരീശ്വരചിന്തകളുടെയും മിനുസമാര്‍ന്ന ഉരുളന്‍കല്ലുകളുടെ പ്രതിഫലനമാവട്ടെ തെളിനീരുറവ ദാഹശമനി മാത്രമല്ല ആരോഗ്യദായിനി കൂടിയാണെന്ന്‌ബോദ്ധ്യപ്പെടുത്തുന്നു.


മതപഠനം അസ്‌തുവാക്കിയ ഒരു സമൂഹമാണ്‌ ഇസ്ലാം എന്ന അപ്രിയസത്യം വിളിച്ചുപറയാനുള്ള ഒരു നട്ടെല്ല്‌ജബ്ബാറിന്‌ ജമസിദ്ധമായി കിട്ടുകയോ അല്ലെങ്കില്‍ അദ്ദേഹം അതു വികസിപ്പിച്ചെടുക്കുകയോ ചെയ്‌തിട്ടുണ്ട്‌. നട്ടെല്ലുയര്‍ത്തി നെഞ്ചുവിരിച്ചുനിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ നാവിനെല്ലില്ലാത്തവരുംനട്ടെല്ലുകൊണ്ട്‌ വാരിയെല്ലിന്റെ പ്രയോജനം കൂടിയില്ലാത്തവരുമായ ഒരു കൂട്ടം നേതാക്കളോട്‌ ചോദിക്കേണ്ടിവന്നത്‌നാടിന്റെ ഗതികേടായി വേണം കാണാന്‍.


മാര്‍ക്‌സില്‍ നിന്നും മര്‍ക്കസിലേക്കുള്ള ദൂരം സമം ഇന്ത്യന്‍വിപ്ലവം എന്ന നിലയിലെത്തിച്ച ഒരു കൂട്ടംവിപ്ലവകാരികള്‍ തലപ്പത്തിരിക്കുമ്പോള്‍ ഇതിലപ്പുറം സംഭവിച്ചില്ലെങ്കിലേ അദ്‌ഭുതപ്പെടേണ്ടതുള്ളൂ. മദ്രസവിദ്യാഭ്യാസം എന്ന രണ്ടുമണിക്കൂര്‍ മതപഠനത്തിന്‌ പെന്‍ഷന്‍ 4000 മുസ്ലിയാര്‍ക്ക്‌ വേണമെങ്കില്‍ ഇസ്ലാം മതത്തിന്‌അതിനുള്ള ശേഷിയുണ്ടെങ്കില്‍ കൊടുത്തുകൊള്ളും. അത്‌ സര്‍ക്കാരിന്റെ ബാദ്ധ്യതയല്ല.


പടച്ചോനിലൊഴിച്ച്‌ ഏതു തെമ്മാടിയില്‍ പോലും ലേശം വിശ്വാസമുള്ള ബൂലോഗവിചാരണക്കാരനടക്കം ആളുകള്‍ഒടുക്കുന്ന നികുതിപ്പണം മദ്രസ്സയില്‍ രണ്ടുമണിക്കൂര്‍ വിഷം ചീറ്റുന്ന മുസ്ലിയാര്‍ക്കു കൊടുക്കുന്നതിനെ ഏറ്റവുംലളിതമായ വാക്കുകളില്‍ പറഞ്ഞാല്‍ ശുദ്ധതെമ്മാടിത്തം എന്നുവിശേഷിപ്പിക്കാം. പടച്ചോനെ നിലനിര്‍ത്തുന്നസകല പിശാശുകളെയും തീറ്റിപ്പോറ്റുന്ന കര്‍ഷകനാകട്ടെ വിപ്ലവസര്‍ക്കാരിന്റെ പെന്‍ഷന്‍ 200 രൂപയും. എവിടെയാണ്‌ നമുക്ക്‌ പിഴയ്‌ക്കുന്നത്‌?


തികച്ചും അനര്‍ഹമായ പ്രീണനത്തിന്റെ അപ്പക്കഷണം വേണ്ടെന്നുപറയുവാനുള്ള ധാര്‍മ്മികത മതത്തിന്റെവക്താക്കള്‍ ഇനിയും കാണിച്ചില്ലെന്നതാവട്ടേ എല്ലാം തന്നിലേക്കുമാത്രം ചിള്ളിയടുക്കുന്ന കോഴിയുടെ സ്വഭാവമാണ്‌വെളിവാക്കുന്നത്‌. ജനാധിപത്യത്തെയും മതേതരത്വത്തെയും ഉപയോഗിച്ച്‌ മതപ്രവര്‍ത്തനവും ഖജനാവ്‌കൊള്ളയടിക്കുകയും ചെയ്യുന്നത്‌ മതഭീകരതയല്ലാതെ മറ്റെന്താണ്‌? എന്തേ സാംസ്‌കാരിക സൃഗാലങ്ങള്‍ഓരിയിടാത്തത്‌? അവരുടെ പെരിയ വയര്‍ ചിന്നപെന്‍ഷന്‍ കൊണ്ടു നിറഞ്ഞുകാണണമെന്നില്ല.


മുസ്ലീം സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ മുസ്ലിയാര്‍ക്ക്‌ നാലായിരം പെന്‍ഷന്‍ കൊടുത്താല്‍മതിയെന്നു കണ്ടെത്തിയ സ്ഥിതിക്ക്‌ നാളെതൊട്ട്‌ തലപിളര്‍ന്നതിന്‌ മരുന്ന്‌ കാലില്‍ വച്ചുകെട്ടിയാല്‍ മതിയെന്ന്‌ആരോഗ്യവകുപ്പ്‌ ഉത്തരവിറക്കിക്കൂടായ്‌കയുമില്ല. തുണിയുടെ എണ്ണം ലാഭം, നീളം മിച്ചം, തുടര്‍ചികിത്സആവശ്യമില്ലാതെ സുഖമരണം.


ഒരു നല്ല ചിന്ത ബൂലോഗരുമായി പങ്കുവച്ച ജബ്ബാറിന്‌ അഭിവാദ്യങ്ങള്‍. ബൂലോഗത്തിനുപുറത്തും കൂടി തീര്‍ച്ചയായും ചിന്തകളെത്തേണ്ടതുണ്ട്‌. എത്തുമെന്നും പ്രതീക്ഷിക്കുന്നു.

വക്രബുദ്ധി

'നായര്‍ മാടമ്പിക്ക്‌ കൊമ്പുമുളക്കുമ്പോള്‍' എന്ന ലേഖനത്തിലൂടെ വക്രബുദ്ധി ഫ്യൂഡല്‍ സാമൂഹികവ്യവസ്ഥയുടെജഡത്തെ പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ ശ്രമിക്കുന്നു. ഇന്നിന്റെ നായര്‍സമൂഹത്തിന്റെ രോഗാവസ്ഥയുടെ ബീജത്തെ ജഡത്തില്‍ കണ്ടെത്തുവാനുള്ള ഒരു ശ്രമം നടത്തുകയും ചെയ്യുന്നു. വക്രമെന്ന്‌ മൂപ്പരുതന്നെഅവകാശപ്പെടുന്നുണ്ടെങ്കിലും ബുദ്ധി നേര്‍രേഖയില്‍ സഞ്ചരിക്കുന്നുണ്ടെന്ന തോന്നലുമായി വായനമുന്നേറിഅവസാനഭാഗത്തെത്തുമ്പോഴാണ്‌ ബാലകൃഷ്‌ണപ്പിള്ളയുടെ അലമ്പ്‌ നാക്കിനെക്കവച്ചുവെക്കുന്നതാണ്‌ മൂപ്പരുടെനീരീക്ഷണം എന്നുമനസ്സിലാവുക.


അതായത്‌ പഴയ ശാപമാണ്‌ നായരുടെ ഇന്നത്തെ അവസ്ഥയ്‌ക്ക്‌ കാരണം. സാമൂഹിക മുന്നോക്കാവസ്ഥയിലുംസാമ്പത്തീക പിന്നോക്കാവസ്ഥയിലും ശാപത്തിന്റെ റോള്‍ കണ്ടുപിടിക്കണമെങ്കില്‍ ബുദ്ധി വക്രത്തില്‍ തന്നെസഞ്ചരിക്കണം. അപ്പോള്‍ ഉരുത്തിരിഞ്ഞ ചില്ലറ സംശയങ്ങള്‍.


രാഷ്‌ട്രീയമായും സാമ്പത്തീകമായും മുന്‍നിരയിലുള്ള ജാട്ടുകള്‍ രാജസ്ഥാനില്‍ .ബി.സി. യാണ്‌. കര്‍ണാടകത്തിലെ നായക്‌ എസ്‌.സി.ആണ്‌. നാല്‌മുക്കാലിന്‌ ഗതിയില്ലാത്ത കേരളത്തിലെ ന്യുനപക്ഷവുമായനായരെങ്ങനെ മുന്നാക്കക്കാരായി. സാമുഹികമായും നായര്‍ .ബി.സി.യെക്കാള്‍ മുന്നോക്കമല്ല. കള്ളുകുടിയുടെകാര്യത്തില്‍ പോലും നായരും ഈഴവനും ഒപ്പത്തിനൊപ്പമാണ്‌. സുരാപാനശേഷം രണ്ടുകൂട്ടരും ശക്തിപരീക്ഷിക്കുന്നചിരവയും അമ്മിക്കല്ലും വീഴുന്നതും കിണറ്റില്‍ തന്നെയാണ്‌്‌. രണ്ടുപേരും തല്ലുന്നതും കെട്ടിയോളെത്തന്നെയാണ്‌. അപ്പോഴെന്തുകൊണ്ട്‌ നായര്‍ .ബി.സിയെങ്കിലുമാവുന്നില്ല.


അത്യാവശ്യം കോടതിയില്‍ സാക്ഷിപറയല്‍ അല്ലെങ്കില്‍ ആരും കയറാത്ത എം.എസ്‌.പി പോലുള്ളതില്‍ ഒരുകോണ്‍ഷബ്‌ള്‍ ഉദ്യോഗം. ഇതില്‍പരം മെച്ചപ്പെട്ട ജോലിയൊന്നും നായന്‍മാര്‍ക്കുണ്ടായിരുന്നില്ല. രാമചന്ദ്രന്‍നായര്‍, ഗുപ്‌തന്‍നായര്‍, കൃഷ്‌ണന്‍നായര്‍, വാസുദേവന്‍നായര്‍ പിന്നെ റേഡിയോ നാടകങ്ങളിലെഅനവധി നായന്‍മാരുമായാല്‍ വേറെ ജോലിയുള്ളവര്‍ തീര്‍ന്നു.


സര്‍ക്കാര്‍ ഗുമസ്‌തപ്പണിയില്ലാത്തതുകൊണ്ടാണ്‌ നായര്‍സമുദായം അധ:പതിച്ചുപോയതെന്ന അഭിപ്രായവുംവിചാരണക്കാരനില്ല. സമുദായ പുരോഗതിക്ക്‌ മന്നത്തെയും ശ്രീനാരായണഗുരുവിനെയും പോലുള്ളഉല്‌പതിഷ്‌ണുക്കള്‍ വിഭാവന ചെയ്‌തത്‌ വ്യവസായപുരോഗതിയും കാര്‍ഷികസംസ്‌കാരവും തന്നെയാണ്‌.


മന്നം ഷുഗര്‍മില്ലും ചന്ദ്രികാസോപ്പും കാണുക. ആലുവാ അദൈ്വതാശ്രമത്തിലെ സൂക്തങ്ങളും കൂടി വായിക്കുക - വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക സംഘടനകൊണ്ട്‌ ശക്തരാവുക വ്യവസായം കൊണ്ട്‌ അഭിവൃദ്ധിപ്പെടുക. വ്യവസായംകൊണ്ട്‌ അഭിവൃദ്ധിപ്പെടുക എന്നത്‌ മാത്രം നടേശര്‍ പുറത്ത്‌ പറയാറില്ല. സ്വകാര്യമാക്കി വച്ചിരിക്കുകയാണ്‌. മുപ്പര്‍അഭിവൃദ്ധിപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഗുരു ഉദ്ദേശിച്ച വ്യവസായം എന്തായാലും ഈഴവനെയും നായരെയും നശിപ്പിച്ചലഹരിവ്യവസായമല്ലതാനും. ഒരു ഏറ്റുകത്തി എട്ടായി ഭാഗിച്ചതിന്റെ ഒരു കഷണം മതിയല്ലോ ക്ഷൗരം ചെയ്യാന്‍എന്നും അതാണ്‌ കള്ളുചെത്തുന്നതിലും അന്തസ്സ്‌ എന്നും ഗുരു പറഞ്ഞതായി വായിച്ചിട്ടുണ്ട്‌.


ചെത്താന്‍ തെങ്ങില്‍ വലിഞ്ഞുകയറുന്ന ഈഴവനും ചെലുത്താന്‍ പാട്ടയുമായി താഴെ കാവലിരിക്കുന്ന നായരുംതമ്മിലുള്ള ഉദാത്തമായഐക്യം തുടര്‍ന്നും കാത്തുസൂക്ഷിക്കുകയാണ്‌ വേണ്ടത്‌. മാത്രമല്ല കഴിവതും വേഗം ഒരുകരയോഗമോ കടല്‍യോഗമോ എന്തെങ്കിലും വിളിച്ചുചേര്‍ത്ത്‌ രണ്ടുകൂട്ടരും പണിക്കരേയും നടേശനെയും അവരുടെഅന്തരംഗങ്ങളില്‍ നിന്നും താമസംവിനാ കുടിയിറക്കിവെയ്‌ക്കുകയും വേണം.


സ്വന്തം തറവാട്ടിലെ 38000 രൂപ മാസവരുമാനമുള്ള ദരിദ്ര ഈഴവന്റെ കാര്യം നടേശഗുരു ശരിയാക്കട്ടെ. മറ്റുള്ളവരെക്കൊണ്ടുമാത്രം കൊട്ടിച്ചു ശീലമുള്ള വ്യത്യസ്‌തനാം പണിക്കര്‍ ഒന്നു സ്വയം കൊട്ടട്ടെ. മതേതരത്വത്തിന്റെമറവില്‍ രാജ്യത്ത്‌ നടക്കുന്ന മതാഭാസങ്ങള്‍ക്കുള്ള ജനാധിപത്യപരമായ മറുപടി ബാലറ്റിലൂടെ കൊടുക്കാനുള്ള ബുദ്ധികേരളത്തിലെ ഈഴവനും നായര്‍ക്കുമുണ്ടെന്നാണ്‌ തോന്നുന്നത്‌. അതില്ലാതാക്കി ഈഴവ-നായന്‍മാരുടെതലയെണ്ണി വിലപറയലാണ്‌ നടേശന്റെയും പണിക്കരുടെയും അവതാരോദ്ദേശ്യം.

ആത്മഗതങ്ങള്‍

സ്‌നേഹം പകര്‍ന്ന "പനിസ്‌പര്‍ശങ്ങള്‍" എന്ന ജ്വരസ്‌മരണകളുമായി ജ്വാല ബൂലോഗരുടെ ചിന്തകളെകുട്ടിക്കാലത്തേക്ക്‌ റീവൈന്‍ഡ്‌ ചെയ്യുന്നു. പലബ്ലോഗുകളും ശ്രദ്ധിച്ചാല്‍ കാണാം, പോസ്‌റ്റുകള്‍ മിക്കതും എഴുതാന്‍താമസിച്ചുപോയ ഡയറിക്കുറിപ്പുകളായിരിക്കും. അതെന്തിനു നാട്ടുകാരെക്കൊണ്ട്‌ മുഴുവന്‍ വായിപ്പിക്കണംഎന്നാലോചിച്ചുപോവും വായനക്കാര്‍. എഴുത്തുകാരനും വായനക്കാരനും തമ്മില്‍ ഒരുബ്ലോഗകലമുള്ളതുകൊണ്ടുമാത്രമാണ്‌ ഒരുപാട്‌ എഴുത്തുകാര്‍ക്കു വായനക്കാരുടെ കൈയ്യൂക്ക്‌ മനസ്സിലാവാത്തത്‌.


നിരീക്ഷണത്തിന്‌ ഒരപവാദമായി ഈയൊരു പോസ്‌റ്റ്‌ തലയുയര്‍ത്തിനില്‌ക്കുന്നു. ഗതകാലസ്‌മരണകള്‍തന്നെയാണ്‌ വിഷയമെങ്കിലും അതിന്റെ അവതരണശൈലിയും രൂപഭംഗിയും ആരിലുമുണ്ടായേക്കാവുന്ന ജ്വരസ്‌മരണകളെ ബാല്യസ്‌മരണകളുടെ റീസൈക്കിള്‍ ബിന്നില്‍ നിന്നും പൊടിതട്ടിയെടുത്ത്‌ഡസ്‌കടോപ്പിലേക്കുയര്‍ത്തുന്നു.


അവസാന ഖണ്ഡികകള്‍ വഴിതെറ്റിപ്പോയെന്നും പറയേണ്ടിയിരിക്കുന്നു. "ആസ്വാദ്യമായ പനിയുടെകരസ്‌പര്‍ശത്തിനുു പകരം പ്രേതാഭിഷിതയായ സംഹാരരൂപിണിയായി പനി വേഷംപകര്‍ന്നു...ചിക്കുന്‍ഗുനിയ.... ഡെങ്കി.... എലിപ്പനി.... ജ്‌പ്പാന്‍ ജ്വരം.....

തികച്ചും തെറ്റായ അപഗ്രഥനം അല്ലെങ്കില്‍ എനിക്കുശേഷം പ്രളയം എന്ന കാഴ്‌ചപ്പാടിനെ സൂം ചെയ്‌തെടുത്താല്‍കാണാവുന്ന രോഗലക്ഷണം. പനിയുടെ തുടര്‍ച്ചയല്ല ചിക്കുന്‍ഗുനിയാദി ഭീകരജ്വരങ്ങള്‍.


ബാല്യ-കൗമാരങ്ങളിലെ സ്‌കൂള്‍-പ്രണയ പനിക്കാലം അപ്രത്യക്ഷമായിട്ടില്ല. കല്ലെറിയാന്‍ മാത്രം ഉന്നതങ്ങളില്‍വസിക്കുന്ന ശിഖരങ്ങളുമായി തലയെടുപ്പോടെ നില്‌ക്കുന്ന കടുക്കാച്ചി മാവും, കോഴിക്കോടുനിന്നും ഈമ്പിയാല്‍കാഞ്ഞങ്ങാട്ടെത്തിയാലും വായിലെ മധുരവും മണവും പോവാത്ത കടുക്കാച്ചിമാങ്ങയും എറിയാനറിയാവുന്നബാല്യവും കൗമാരവും എല്ലാം വംശനാശംനേരിടുന്നുവെന്നു പറഞ്ഞാല്‍ സമ്മതിക്കാം. പണ്ട്‌ഡിനോസറിനുപിന്നാലെയോടിയ നാടന്‍പട്ടി ഇന്ന്‌ ലോറിക്കുപിന്നാലെയോടുന്നത്‌ ഡിനോസറാണെന്നുകരുതിതന്നെയാണെന്നു ശാസ്‌ത്രം. അതുപോലെ, ജ്വാലയില്‍ നിന്നും ജ്വരസ്‌മരണകള്‍ സ്വാഭാവികമായും അടുത്തതലമുറകളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നതാണ്‌. അല്ലെങ്കില്‍ പട്ടിക്കവിടെ വെണ്ണീറ്റിന്‍കൂടയില്‍ചുരുണ്ടുകൂടിയിരുന്നാല്‍ പോരേ.

ഇന്ദ്രപ്രസ്ഥം കവിതകള്‍

കല ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടാവുമ്പോള്‍ അതിനു സംവിധായകനും തിരക്കഥാകൃത്തുംചിത്രസംയോജകനും എല്ലാം ആവശ്യമായിവരും. ഇന്നലെകളില്‍ സിനിമകളില്‍ മാത്രം ദൃശ്യമായിരുന്ന രംഗങ്ങള്‍ഇന്നിന്റെ ജീവിതം തന്നെയാവുമ്പോഴുള്ളതിന്റെ നേര്‍ക്കാഴ്‌ചയിലേക്ക്‌ ദിനേശന്‍ വരിക്കോളി തന്റെ ദൃശ്യം എന്നകവിതയിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോവുന്നു.


തെരുവുനിറയെ ചോരയൊഴുകുമ്പോള്‍ ചെമ്പരത്തിപ്പൂവിന്റെ ചുവപ്പിനെ പറ്റി പാടുന്ന കവിയെ ആരു കേള്‍ക്കും. അതുപോലെ ജീവിതത്തില്‍ നാം പ്രതീക്ഷിക്കാത്തത്‌ സിനിമകളില്‍ കാണുമ്പോഴും ദൃശ്യങ്ങള്‍ കാണികളെപിടിച്ചിരുത്തുന്നിടത്തുമാണ്‌ സംവിധായകവിജയം. ദൃശ്യങ്ങളുടെ നേര്‍ക്കാഴ്‌ചകള്‍ തെരുവുകളെതിയേറ്ററുകളാക്കുമ്പോള്‍ ആളുകള്‍ പിന്നെയെന്തിന്‌ ടിക്കറ്റെടുക്കണം.


അതേ കവി പറയുന്നതുപോലെ
ഒടുക്കം
ശ്‌മശാനത്തിലാവും അപ്പോള്‍
കുറെ ആളുകളൊക്കെ കാണും,
പിന്നെ പിരിയും.

ഒടുക്കമായത്‌ ആശ്വസം, തുടക്കം തന്നെ ശ്‌മശാനത്തിലാവാതിരിക്കാനുള്ള വഴികളാലോചിക്കാം നമുക്ക്‌. ഒരു നല്ലവായന കവിത പ്രദാനം ചെയ്യുന്നു. അഭിവാദ്യങ്ങള്‍.

കവിതയുടെ കലികാലം

'ഇടവേളകളില്‍ ഇപ്പഴും ഞങ്ങള്‍ ഇടയ്‌ക്കിടെ പ്രേമിക്കാറുണ്ട്‌...................സാര്‍' എന്ന നല്ല കവിതയിലൂടെ ഷെയ്‌ന്‍പ്രേമത്തിന്റെ നിരര്‍ത്ഥകതയെയും കാമത്തിന്റെ സ്ഥായീഭാവത്തേയും എടുത്തുകാട്ടുന്നു. അളന്നുമുറിച്ചവാക്കുകളിലൂടെ ദുര്‍മ്മേദസ്സില്ലാത്ത വരികളിലൂടെ കവി തരം കിട്ടിയാല്‍ സര്‍വ്വരും വാഴ്‌ത്തുന്ന പ്രണയത്തിനുമുകളില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്‌ത്തുന്നു.


കോട്ടൂരച്ചന്റെ ളോഹയാണ്‌ പ്രണയം. അയഥാര്‍ത്ഥമാണത്‌. അതിനുള്ളിലുള്ളതാണ്‌ കാമമെന്ന സത്യം. കാമംബീരിയാണിയാണെങ്കില്‍ പ്രേമം സുലൈമാനിമാത്രമാണ്‌.

ഇനിയെങ്കിലും ക്ഷമിക്കുക....
നിന്റെ വിടര്‍ന്ന കണ്ണുകളിലൂടെയോ
പുരികക്കൊടിയുടെ വിശുദ്ധ
വളവുകളിലൂടെയോ അല്ല,

കയറ്റിവെട്ടിയ
ചൂരിദാര്‍ ടോപ്പിന്റെ വലിയ
കീറലുകള്‍ക്കിടയിലൂടെയാണ്‌
എന്നിലേക്ക്‌ നിന്റെ പാവനപ്രേമം
ആവാഹിക്കപ്പെടുന്നത്‌


പ്രണയം ഒരു ലഹരിയാണെന്നു പറയാറുണ്ട്‌. മദ്യത്തോടൊപ്പമാണ്‌ മദിരാക്ഷിയുടെ സ്ഥാനം. സ്ഥിതിചെയ്യുന്നകുപ്പിയുടെ കോലത്തിലായിരിക്കും മദ്യത്തിന്റെ രൂപം. ആണിന്റെയും പെണ്ണിന്റേയും പ്രണയവും തമ്മില്‍ കുപ്പിയുടെവ്യത്യാസമാണ്‌ കാണുക.


ലൈംഗീകബന്ധം ജൈവശാസ്‌ത്രപരമായ ഒരു പ്രവര്‍ത്തനംമാത്രമായി ഭൂമുഖത്തെ മറ്റു ജീവജാലങ്ങള്‍കാണുമ്പോള്‍, അതിന്നപ്പുറത്തുള്ള ഒരു സുഖമായി, ലഹരിയായി മനുഷ്യന്‍ കാണുന്നു. ശേഷം നാട്ടുപച്ചയില്‍വായിക്കുമല്ലോ

Monday, March 2, 2009

ബ്ലോഗ്‌‌ വിചാരണ - 9

കിഴക്കുനോക്കിയന്ത്രം

'അവന്‍ തീ കണ്ടുപിടിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയായിരുന്നു' അടുത്തകാലത്ത്‌ ബ്ലോഗുകളില്‍ വായിച്ച ലേഖനങ്ങളില്‍ ഏറ്റവും ശക്തവും കാര്യമാത്രപ്രസക്തവുമായ ഒന്ന്‌. ലോകത്തെവിടെയെങ്കിലും തലക്കെട്ടുകളുടെ ഒരു സൗന്ദര്യമത്സരം നടക്കുകയാണെങ്കില്‍ കിരീടം നേടുക ഈയൊരു തലക്കെട്ടാകും. ലേഖനത്തിന്റെ ഉള്ളടക്കത്തോട്‌ ഇതെഴുതുന്നയാള്‍ക്ക്‌ യോജിപ്പിന്റെ മേഖലകളേക്കാള്‍ കൂടുതല്‍ വിയോജിപ്പിന്റെ മേഖലകളാണെന്ന്‌ പറഞ്ഞുകൊണ്ടുതന്നെ ലേഖനത്തെ അഭിനന്ദിക്കുന്നു; പറയാനുള്ളത്‌്‌ വളച്ചുകെട്ടില്ലാതെ പറഞ്ഞതിന്‌. ലേഖനത്തിന്‌ ഏറ്റവും അനുയോജ്യമായതും ചിദ്ദോന്തീപവുമായ തലക്കെട്ടിന്‌, ഉപയോഗിച്ച വളച്ചുകെട്ടില്ലാത്ത ഭാഷയ്‌ക്ക്‌, നിരത്തിയ ഉദാഹരണങ്ങള്‍ക്ക്‌.

ഉത്തമവിശ്വാസത്തോടുകൂടി ടോട്ടോചാന്‍ വിഷയം അവതരിപ്പിക്കുന്നു. തന്റെ വിശ്വാസങ്ങള്‍ മതിയായ ഉദാഹരണസഹിതം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ലിംഗവിവേചനത്തിന്റെ ലാവ അനുസ്യൂതം പുറത്തേക്കുവമിപ്പിക്കുന്ന മരണമില്ലാത്ത അഗ്നിപര്‍വതങ്ങളാണ്‌ ഭാഷ എന്ന കാഴ്‌ചപ്പാടാണ്‌ എഴുത്തുകാരന്‌. പ്രത്യേകിച്ച്‌ നമ്മുടെ ഭാഷകള്‍ക്ക്‌. അംഗ്രേസിയ്‌ക്ക്‌ ഈ ദോഷം താരതമ്യേന കുറവാണെന്ന അഭിപ്രായവും ലേഖകനുണ്ട്‌. ഭാഷയില്‍ അനാവശ്യമായി സ്‌ത്രീലിംഗവും പുല്ലിംഗവും രൂപീകരിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ലക്ഷ്യം തന്നെ തരംകിട്ടുമ്പോള്‍ പെണ്ണിനെ പിന്നില്‍നിന്നും മുന്നില്‍നിന്നും കുത്താനാണ്‌ എന്നൊരഭിപ്രായവും ലേഖകനുണ്ടെന്നുതോന്നുന്നു.

"അദ്ധ്യാപിക എന്നും അദ്ധ്യാപകന്‍ എന്നും നാം പറയും. ആ സമൂഹത്തെക്കുറിച്ച്‌ പറയാന്‍ അദ്ധ്യാപകര്‍ എന്ന വാക്കും ഉപയോഗിക്കാം. പക്ഷേ അദ്ധ്യാപകര്‍ എന്ന വാക്ക്‌ പ്രതിനിധാനം ചെയ്യുന്നത്‌ ഒരു കൂട്ടം ആളുകളെയാണ്‌. ബഹുവചനമാണ്‌ എന്നര്‍ത്ഥം. ഈ വിഭാഗത്തെ പ്രതിനിധീകരിക്കാന്‍ ഒരു ഏകവചനമില്ല എന്നതാണ്‌ പ്രശ്‌നം. എന്നാല്‍ ഒരു സമൂഹത്തെ മുഴുവന്‍ പ്രതിനിധീകരിക്കാന്‍ ഏകവചനം ഉപയോഗിക്കാന്‍ നാം വ്യാപൃതരുമാണ്‌".

സംഗതി പ്രത്യക്ഷത്തില്‍ നൂറുശതമാനം സത്യമാണ്‌ എന്നേ തോന്നൂ. എന്നാല്‍ ഒരു യാഥാര്‍ത്ഥ്യം എന്തിന്‌ നമ്മള്‍ മറച്ചുപിടിക്കണം? മനുഷ്യസമൂഹത്തിന്റെ വികാസഘട്ടങ്ങളില്‍ നടന്ന തികച്ചും യാദൃച്ഛികമായ കണ്ടുപിടുത്തമായിരിക്കണം തീയുടെ കണ്ടുപിടുത്തം. ബോധപൂര്‍വ്വമായുള്ള ഒരു പ്രത്യുത്‌പാദനം മനുഷ്യന്‍ നടത്താതിരുന്നതുപോലെ തന്നെ ബോധപൂര്‍വ്വമല്ലാതെയുള്ള മനുഷ്യന്റെ മറ്റൊരു നിര്‍മ്മിതിയായിരുന്നു ഭാഷയും. മാര്‍ക്‌സ്‌ ചിന്തിച്ചതുപോലെ ഭൗതീകപദാര്‍ത്ഥങ്ങളിന്‍മേലുള്ള മനുഷ്യമനസ്സിന്റെ പ്രതിഫലനമാണ്‌ ചിന്ത. അതു പ്രകടിപ്പിക്കാനുള്ള മാധ്യമമായായിരിക്കണം മനുഷ്യന്‍ ഭാഷ ഉപയോഗിച്ചത്‌. വിശേഷിച്ച്‌ വല്ലഗുണവും നമുക്ക്‌ കിട്ടുന്നുവെങ്കിലാണല്ലോ നമ്മള്‍ അയല്‍ക്കാരോട്‌ വിവേചനം കാണിക്കേണ്ടത്‌.

അവളില്ലായ്‌കിലോ മേടപോലും കാടാണ്‌ നിശ്ചയം എന്ന്‌ പറഞ്ഞത്‌ പെണ്ണിന്റെ മണോം കൊണോം അറിയാത്ത ഭീഷ്‌മാചാര്യരാണ്‌. ഇനി അതറിയാവുന്ന ആണ്‌, പെണ്ണിനോട്‌ ചരിത്രാതീതകാലം മുതലേ വിവേചനം കാട്ടാന്‍ പുറപ്പെട്ടു എന്നു പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസമായിരിക്കും. കാരണം കുടുംബം എന്ന വ്യവസ്ഥയില്‍ ആണിനുള്ളതിലും പ്രാധാന്യം പെണ്ണിനുണ്ടായിരിന്നതില്‍ നിന്നുമാണല്ലോ മാട്രിയാര്‍ക്കല്‍ സൊസൈറ്റി ഉണ്ടായത്‌.

പിന്നീടുള്ള വികാസ പരിണാമഘട്ടങ്ങളില്‍ സമൂഹത്തിന്റെ നിലനില്‌പിന്‌ ആവശ്യമായ വിധത്തില്‍ തൊഴില്‍ വിഭജനങ്ങള്‍ വന്നു. അപ്പോഴും പെണ്ണ്‌ കുടുംബകേന്ദ്രീകൃത വ്യവസ്ഥയുടെ അച്ചുതണ്ടായി നിലകൊണ്ടു. കാലം കുറേ മുന്നോട്ടുപോയപ്പോള്‍ നൂറുകണക്കിന്‌ ആണുങ്ങള്‍ അദ്ധ്യാപകരായപ്പോള്‍ ഡസന്‍കണക്കിന്‌ പെണ്ണുങ്ങളും അദ്ധ്യാപകരായി. സ്വാഭാവികമായും ഭൂരിപക്ഷത്തിന്റെ പേരില്‍ അറിയപ്പെട്ടു. നമ്മുടെ അംഗ്രേസിമീഡിയം സ്‌കൂളുകളില്‍ വനിതാ അദ്ധ്യാപകനെ (വിവേചനമില്ലാതെ) മിസ്‌ എന്ന്‌ സംബോധന സായിപ്പ്‌ എടുത്തത്‌ മനുസ്‌മൃതിയില്‍ മുങ്ങിത്തപ്പിയിട്ടാണോ? അങ്ങിനെ മൊത്തത്തിലെടുത്തുനോക്കിയാല്‍ അവന്‍ എന്ന്‌ ആണിനെ വിളിക്കുമ്പോള്‍ അവള്‍ എന്ന്‌ പെണ്ണിനെ വിളിക്കുന്നത്‌ വിവേചനമല്ലേ?

പ്രശ്‌നം നമ്മളുടെ നോട്ടത്തിന്റേതാണ്‌. ഈയുള്ളവന്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരു പ്രോഗ്രാമിനുള്ള ക്ഷണം ഈമെയിലായി അയച്ചു. ഇംഗ്ലീഷിലായുരുന്നു മെയില്‍ സംബോധന സര്‍ എന്നും. ഉടന്‍ വന്നൂ ഒരു പ്രതിഷേധം. വനിതകളെ അവഗണിച്ചു. ക്ഷണം അയച്ചയാള്‍ യാതൊരു വിവേചനവും കാണിക്കുന്നയാളെല്ലന്നത്‌ ഭുമി സൂര്യനെചുറ്റുന്നു എന്നതുപോലൊരു യാഥാര്‍ത്ഥ്യം. ഇവിടെ സത്യത്തില്‍ വിവേചനം ആരാണ്‌ കാട്ടിയത്‌. സര്‍ എന്ന വിളിയിലൂടെ തനിക്ക്‌ തുല്യനായി അയാള്‍ അവളെ കണ്ടു എന്നു പോസിറ്റീവായി കണ്ടില്ല. കൂടാതെ, താന്‍ പൊതിഞ്ഞുവച്ചതെന്തോ അതിനെപ്പറ്റി ഓരോ നിമിഷവും അവന്‍ ബോധവാനായിരുന്നില്ലെന്ന നെഗറ്റീവ്‌ വെളിപാടും കൂടിയല്ലേ ആ പ്രതിഷേധം ഒരര്‍ത്ഥത്തില്‍.

സകല കണ്ടുപിടുത്തങ്ങളുടെയും പിതാവ്‌ ആവശ്യമാണ്‌. ഭാഷയിലെ വാക്കുകളുടെയും. ഒരുകാലത്ത്‌ ചെയര്‍മാന്‍ എന്നപദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്‌ ഡിക്ഷ്‌ണറി തപ്പിയാല്‍ ചെയര്‍വുമണ്‍, ചെയര്‍പേഴ്‌സണ്‍ എന്നിങ്ങനെയുള്ള പദങ്ങളും കൂടിയുണ്ട്‌. ലോകത്തൊരു പെണ്ണും ഒരു സാധനത്തെയും ചെയറുചെയ്യാത്തപ്പോള്‍ സ്വാഭാവികമായും ചെയര്‍മാന്‍ എന്നത്‌ കുത്തകപദമായി വാണു. വിപണിയില്‍ മത്സരം വന്നു. പുതിയ പദം വന്നൂ.

ആദ്യം മാറേണ്ടത്‌ മഞ്ഞപ്പിത്തക്കാരന്റെ കണ്ണാണ്‌. ഒരു പത്രത്തിലും ആരും തന്നെ ബോധപൂര്‍വ്വം പെണ്ണിനെ താഴ്‌ത്തിക്കെട്ടണം എന്ന ഉദ്ദേശ്യത്തോടുകൂടിയല്ല വാക്കുകള്‍ പ്രയോഗിക്കുന്നത്‌. ഇന്നലെ ചെയ്‌തോരബദ്ധം മൂഡര്‍ക്ക്‌ ഇന്നിന്റെ യാചാരമാവുന്നതാണ്‌. അത്‌ ബോധപൂര്‍വ്വമല്ല.

ഇനി ഉര്‍വ്വശിയുടെ മുത്തച്ഛന്‍ മരിച്ചു എന്നു പത്രത്തില്‍ വന്നാല്‍ അതില്‍ ആരും ലിംഗവിവേചനം കാണാത്തതിന്റെ ഗുട്ടന്‍സാണ്‌ പിടികിട്ടാത്തത്‌. നേരത്തേ പറഞ്ഞ അതേ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വാക്കുകള്‍ക്കൊടുവില്‍ അദ്ദേഹത്തിന്റെ ചെറുമകളാണ്‌ ഉര്‍വ്വശി എന്നല്ലേ എഴുതേണ്ടത്‌. (ഇത്‌ വായിക്കുമ്പോള്‍ അവര്‍ പ്രശസ്‌തയായതുകൊണ്ടല്ലേ അങ്ങിനെ വന്നത്‌ എന്നൊരു കമന്റ്‌ കൂടെക്കിടന്ന കൂട്ടുകാരിയുടേതായി വന്നു. അതുതന്നെയാണ്‌ പ്രശ്‌നം എന്നുമറുപടിയും പറഞ്ഞു. വ്യക്തിത്വവികസനം നടന്നാല്‍ തീരുന്ന പ്രശ്‌നമാണ്‌ വിവേചനം)

വിവാഹം കഴിയുന്നതോടുകൂടി തന്റെ പേരിന്റെ കൂടെ ഭര്‍ത്താവിന്റേതുകൂട്ടിക്കെട്ടി തന്റെ വ്യക്തിത്വം സ്വയം കുഴിച്ചുമൂടുന്നതില്‍ ആണിന്‌ എന്തു പങ്കാണുള്ളത്‌? ഹിലാരി ക്ലിന്റണ്‍ എന്നും വിന്നി മണ്ടേല, ദി എസ്‌ട്രേഞ്ച്‌ഡ്‌ വൈഫ്‌ ഓഫ്‌ നെല്‍സണ്‍ മണ്ടേല എന്നും സായിപ്പിന്റെ പത്രങ്ങള്‍ എഴുതിവിടുന്നതും മനുസ്‌മൃതി കലക്കിക്കുടിച്ചിട്ടാണോ? രണ്ടുകാലിലും മന്തുള്ളവന്‍ ഒറ്റക്കാലിലുള്ളവനെ തമാശയാക്കലാണ്‌ സായിപ്പാണ്‌ ഭേദം എന്നുപറയുമ്പോള്‍ സംഭവിക്കുന്നത്‌.

അതുകൊണ്ട്‌ ഭാഷയിലെ ലിംഗവിവേചനം ബോധപൂര്‍വ്വമല്ല, പുഴയിലെ അടിത്തട്ടിലെ കല്ലുകള്‍ക്ക്‌ ശക്തമായ ഒഴുക്ക്‌ ഒരു രൂപം കൊടുക്കുന്നതുപോലെ. ബോധപൂര്‍വ്വമായി കല്ല്‌ ഒരു രൂപം കൈവരിക്കാന്‍ കുറെ ഒഴുക്കിനെ പ്രതിരോധിച്ചു നില്‌ക്കുകയും പിന്നെ ഒഴുക്കിനൊപ്പം ഉരുളുകയും ചെയ്യുകയല്ലല്ലോ ചെയ്യുന്നത്‌ അതുപോലെ.

മനുഷ്യന്‍ എന്ന ലൈംഗീക ജീവി - പപ്പൂസ്

ചിന്തിക്കുന്ന ജീവി എന്നുപറയുന്നുണ്ടെങ്കിലും അതെത്രത്തോളം ശരിയാണെന്ന്‌ അറിയില്ല. സാമൂഹികജീവി എന്നതും ഭാഗികമായി മാത്രം ശരിയാണ്‌. ആന കുറച്ചുകൂടി മെച്ചപ്പെട്ട സാമൂഹികജീവിയാണെന്നു തോന്നുന്നു. എന്നാലും ചിരിക്കുന്ന ജീവി, ചതിക്കുന്ന ജീവി എന്ന പ്രയോഗങ്ങളെല്ലാം മനുഷ്യനുമാത്രം അവകാശപ്പെട്ടതാണ്‌. പിന്നെയൊരു വ്യത്യാസം ലൈംഗീകതയിലാണ്‌. മറ്റുജീവികളില്‍ നിന്നും വ്യത്യസ്‌തമായി മനുഷ്യന്‍ ഒരു ലൈംഗീകജീവി കൂടിയാണ്‌. മറ്റു മൃഗങ്ങളില്‍ (ഹോമോസെക്‌സ്വാലിറ്റിയും സെയ്‌ഫ്‌ സെക്‌സും പ്രാക്ടീസുചെയ്യുന്ന കടല്‍കുതിരപോലുള്ള മനുഷ്യരെ മാറ്റിനിര്‍ത്താം) ലൈംഗീകത പ്രത്യുല്‌പാദനാര്‍ത്ഥം മാത്രമാണെങ്കില്‍ മനുഷ്യന്‌ അത്‌ അതിലുപരിയാണ്‌.

പ്രത്യുല്‌പാദനലക്ഷ്യത്തിലുമുപരിയായ മനുഷ്യന്റെ ലൈംഗീകത തന്നെയാണ്‌ മനുഷ്യനെ ഒരു സാമൂഹിക ജീവിയാക്കുന്നതും, സ്വയം നിര്‍മ്മിച്ച വിവാഹമെന്ന ഒരു മതിലിനുള്ളില്‍ വികാരത്തെ തളച്ചിടുവാന്‍ നിര്‍ബന്ധിക്കുന്നതും.

കൗമാരകാലത്തെ ലൈംഗീകതയെപ്പറ്റി ശ്രദ്ധേയമായ ഒരു രചനയാണ്‌ പപ്പൂസിന്റേത്‌. ''കൗമാരം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു പ്രായമാണ്‌. അച്ഛനമ്മമാരുടേയും ടീച്ചര്‍മാരുടേയും സമൂഹത്തിന്റേയും മുന്‍വിധികളുടെ നടുമുറ്റത്തല്ല കൗമാരരഥത്തിന്റെ പടയോട്ടം. എന്റെ വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തില്‍ ലൈംഗീകത മനുഷ്യജീവിതത്തില്‍ ഏറ്റവും ആനന്ദത്തോടെ അനുഭവിക്കുന്ന പ്രായം. അറിവില്ലാത്തിടത്താണല്ലോ ആനന്ദം!" ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍.

എന്നാല്‍ എല്ലാ വിശ്വാസങ്ങളും ശരിയും സത്യവുമായതുകൊണ്ടല്ല പലപ്പോഴും സമൂഹം അതിനെ അംഗീകരിക്കുന്നത്‌. പതിമൂന്നാംവയസ്സില്‍ പിതാവാകുക എന്നത്‌ ഒരു ആനക്കാര്യമൊന്നുമല്ല. ഒരു ആണും പെണ്ണും വിചാരിച്ചാല്‍ നടക്കുന്ന സാധാരണസംഗതി. അത്‌ എല്ലാവര്‍ക്കുമറിയാവുന്ന ഒരു സത്യം. ചെയ്യാന്‍ പാടില്ലാത്ത ഒരു തെറ്റല്ല പയ്യന്‍ ചെയ്‌തത്‌ എന്നും ഏവര്‍ക്കുമറിയാം.

എന്നാല്‍ അത്‌ സമൂഹജീവിയായ മനുഷ്യന്‍ സ്വയം അടിച്ചേല്‍പിച്ച ചില ബോധങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും എതിരാവുമ്പോഴാണല്ലോ നമ്മള്‍ ഒരു കാര്യത്തെ തെറ്റെന്നുവിളിക്കുക. ശരിയും തെററും പലപ്പോഴും ആപേക്ഷികങ്ങളാണ്‌. ഒരു പതിമൂന്നുകാരന്‍ പിതാവായത്‌ ഒരു അപവാദമായി എടുക്കുകയാണ്‌ വേണ്ടത്‌. അതിന്‌ ധീരതയ്‌ക്കുള്ള അവാര്‍ഡൊന്നും തല്‌ക്കാലം കൊടുക്കേണ്ട കാര്യമില്ല. ആ കുട്ടികളും അവരുടെ കുട്ടിയും ഇവിടെ വളരട്ടെ. അവര്‍ക്കുകൂടി ഒരിടം വിശാലമായ ഈ ഭൂമിയിലില്ലാതിരിക്കില്ലല്ലോ.

ഇറ്റ്‌സ്‌മൈബ്ലോഗ്‌സ്‌പെയ്‌സ്‌
മദ്രസ്സ അധ്യാപകര്‍ക്ക്‌ പെന്‍ഷന്‍....അതും പാവങ്ങളുടെ നികുതിപ്പണം കൊണ്ട്‌.

കാലികമായ വിഷയം ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിച്ചുപോവുന്നു ദുശ്ശാസനന്‍. പണ്ട്‌ സ്‌കൂളുകളില്‍ അറബിയും ഉറുദുവും ഉള്‍പ്പെടുത്തിയതോടെ വമ്പിച്ച സാമൂഹികവിപ്ലവമാണ്‌ നട (ശേഷം നാട്ടുപച്ച യില്‍ വായിക്കുമല്ലോ)