Wednesday, July 15, 2009

ബൂലോഗ വിചാരണ - 17

ദര്‍പ്പണം

'ഓര്‍മ്മയിലെ നവാബ്‌' ജീവിച്ചിരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ ഒരുപാട്‌ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു ആ പേര്‍. ഭരണകൂടങ്ങളോടുള്ള വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടത്തിനായി ഒരു ആയുഷ്‌കാലം മുഴുവന്‍ കലഹിച്ച്‌ കടന്നുപോയ ധീരനായ നവാബിന്‌ തുല്യനായി നവാബ്‌ മാത്രം. എത്രയെത്ര കേസുകളാണ്‌ നവാബ്‌ സ്വന്തം നിലയ്‌ക്ക്‌ നടത്തിയത്‌? പൈതൃകമായി തനിക്ക്‌ ലഭിച്ച സമ്പാദ്യം മുഴുവനായും അദ്ദേഹം ഉപയോഗിച്ചത്‌ വ്യവഹാരാവശ്യങ്ങള്‍ക്ക്‌ വേണ്ടിയായിരുന്നു. കോടതികയറി കുത്തുപാളയെടുത്തുപോയ എത്രയോ തറവാടുകളെ പറ്റി കേട്ടിട്ടുണ്ട്‌. പക്ഷേ അതെല്ലാം കുടുംബത്തിനുവേണ്ടിയാണെന്നു കരുതാം. ഒരു ജനതയ്‌ക്കുവേണ്ടി തറവാട്‌ വിറ്റ്‌ 'ജീവപര്യന്തം' വ്യവഹാരം നടത്തി ചരിത്രത്തിലേയ്‌ക്ക്‌ നടന്നുകയറിയത്‌ ഒരുപക്ഷേ നവാബ്‌ മാത്രമായിരിക്കും.

നവാബ്‌ വേണ്ടത്ര ആദരിക്കപ്പെട്ടിട്ടില്ല എന്ന എഴുത്തുകാരന്റെ പരാതിയില്‍ കഴമ്പില്ല. ആദരിക്കുക എന്നാല്‍ അപമാനിക്കുക എന്നാണര്‍ത്ഥം. ഭരണകൂടം നവാബിനെ ആദരിക്കുന്ന സ്ഥിതി വന്നിരുന്നെങ്കില്‍ അതിനിടവരുത്താതെ അരമുഴം കയറുമായി വല്ല മാവിന്റെയും കൊമ്പുതേടിപ്പോവുമായിരുന്നു നവാബ്‌.

ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിച്ച്‌ 'നവാബ്‌' എന്ന ഭീഷണിയെ മറികടക്കാന്‍ ഭരണകൂടം നടത്തിയ ശ്രമങ്ങള്‍ ജുഡീഷ്യറിയില്‍ വിലപ്പോവാതിരുന്നതുതന്നെ ആ മനുഷ്യനുള്ള ഒരു വലിയ അംഗീകാരമായിരുന്നു, ആദരവായിരുന്നു. തനിക്കു ലഭിച്ച രണ്ടുലക്ഷം രൂപയുടെ മാനവസേവാ അവാര്‍ഡില്‍ നിന്നും വ്യവഹാരത്തിനുള്ള കടലാസിനായി 1000 രൂപാ എടുത്ത്‌്‌ ബാക്കി കൊച്ചിയില്‍ അനാഥശവങ്ങള്‍ക്ക്‌ അന്തസ്സോടെ കഴിയാനുള്ള ഒരു മോര്‍ച്ചറി നിര്‍മ്മിക്കാനായി റോട്ടറി ക്ലബിനെ തന്നെ തിരിച്ചേല്‍പിക്കുകയായിരുന്നു നവാബ്‌. ആ പ്രൊജക്ടിനുവേണ്ടിയുള്ള ട്രസ്റ്റ്‌ ചെയര്‍മാന്‍ കെ.എം.റോയി ആയതുകൊണ്ട്‌ നവാബിന്റെ ശരീരത്തിനു വന്ന ഗതി നവാബിന്റെ സ്വപ്‌നമോര്‍ച്ചറിക്കു സംഭവിക്കില്ലെന്നുകരുതാം.

ജനഹൃദയങ്ങളില്‍, അവരുടെ ഓര്‍മ്മകളില്‍ നവാബിന്‌ ദീര്‍ഘായുസ്സാണ്‌. സര്‍ക്കാര്‍ പോലീസ്‌ വക വെടിനാദം നിലയ്‌ക്കുന്നതുവരെ പോലും പല സാംസ്‌കാരിക കേസരികളുടെയും സ്‌മരണ ജനങ്ങളുടെ സ്‌മൃതിപഥങ്ങളില്‍ തങ്ങിനില്‌ക്കുകയില്ല. ബൂലോഗത്തെ നവാബ്‌ സ്‌മരണ കാലോചിതം. നവാബിനോടുള്ള ആദരവോടെ, കുമാറിനോടുള്ള കൃതജ്ഞതയോടെ.

ദുര്‍ഗ-പോസ്‌റ്റ്‌

കൂലിയെഴുത്തുകാരും കൂലിത്തല്ലുകാരും സമൂഹത്തെ നിയന്ത്രിക്കുന്ന അവസ്ഥ സംജാതമാവുമ്പോഴാണ്‌ നളിനി ജമീലമാര്‍ ഭൂജാതരാവുന്നതും അക്ഷരങ്ങളുടെ ലോകത്ത്‌ ലിഗവ്യത്യാസം കൊണ്ട്‌ എഴുത്തച്ഛന്‍മാരാവാന്‍ പറ്റിയില്ലെങ്കില്‍ എഴുത്തമ്മമാരാവാന്‍ പെടാപാടു പെടുന്നതും. 'അഭിസാരിക അദ്ധ്യാപികയാവുമ്പോള്‍' എന്ന ആര്‍.ഡി.ദുര്‍ഗാദേവിയുടെ പോസ്‌റ്റ്‌ ആലോചനാമൃതം. ചിന്തോദ്ദീപകങ്ങളായ ഒരുപാട്‌ വസ്‌തുതകളുടെ പിന്‍ബലത്തോടെ തന്റെ കാഴ്‌ചപ്പാട്‌ ദൂര്‍ഗ സ്ഥാപിച്ചെടുക്കുന്ന. തികച്ചും സത്യസന്ധമായ സമീപനം.

സമൂഹത്തിലെ തിന്‍മകളെ വിദഗ്‌ദ്ധമായി മാര്‍ക്കറ്റു ചെയ്യുമ്പോഴാണ്‌ പെണ്‍വാണിഭങ്ങളും ക്വട്ടേഷന്‍ടീമുകളും സാമൂഹികജീവിതത്തിനുമീതെ അശാന്തിയുടെ കരിനിഴല്‍ വീഴ്‌ത്തുന്നത്‌. അതിലേര്‍പ്പെടുന്ന വ്യക്തികളെ മാര്‍ക്കറ്റുചെയ്യുക എന്ന തന്ത്രം പുസ്‌തകപ്രസാധകരും, അവരുടെ പി.ആര്‍.ഒ പണി എഴുത്തിന്റെ തെളിനീരുറവ സ്വന്തമായില്ലാത്ത ക്വട്ടേഷന്‍ അഭിമുഖകലാകാരന്‍മാരും ഏറ്റെടുത്തു നടത്തുമ്പോള്‍ സംഭവിക്കുന്നതും വാണിഭത്തിന്റെ പുതിയ പതിപ്പാണ്‌.

നളിനി ജമീല ശരീരം വിറ്റു നാലുമുക്കാലുണ്ടാക്കുന്നതും, കടലാസിലേക്കാവാഹിച്ച ജമീലയെ വിറ്റ്‌ പ്രസാധകര്‍ നാലുമുക്കാലുണ്ടാക്കുന്നതും തമ്മില്‍ വ്യത്യസ്‌തമാവുന്നത്‌ ഏത്‌ വാണിജ്യശാസ്‌ത്രപ്രകാരമാണ്‌?

ഇനി നളിനി ജമീലയ്‌ക്ക്‌ സ്വയം ഒരു മാതൃകാ അദ്ധ്യാപികയായി തോന്നുന്നുവെങ്കില്‍ നല്ലത്‌. ഓരോരുത്തരുടെയും മക്കളുടെ ആദ്യ അദ്ധ്യാപികമാര്‍ അവരുടെ അമ്മമാരാണല്ലോ. ഏതൊരമ്മയേയും പോലെ സ്വന്തം പാത പിന്തുടരുവാന്‍ അവരുടെ മകളെ ഉപദേശിച്ചുകൊണ്ട്‌ അദ്ധ്യാപനജീവിതത്തിലേയ്‌ക്കുള്ള ഹരിശ്രീ കുറിക്കുവാന്‍ ആരാണ്‌ ജമീലയ്‌ക്ക്‌ തടസ്സം നില്‌്‌ക്കുന്നത്‌? അങ്ങിനെയെങ്കില്‍ അവരുടെ വാക്കുകളില്‍ ആര്‍ജവമുണ്ട്‌, ആ്‌ത്മാര്‍ത്ഥതയുണ്ട്‌.

നളിനി ജമീലയെ കൊണ്ടാടുന്ന സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമെല്ലാം അവരുടെ പെണ്‍മക്കള്‍ക്ക്‌ 'മോഡലായി' ജമീലയെ ചൂണ്ടിക്കാട്ടിക്കൊടുത്തതിനുശേഷമാവട്ടെ ഗിരിപ്രഭാഷണങ്ങള്‍. ജമീലമാരുടെ ഡ്രൈവിങ്‌ സ്‌കൂളുകളില്‍ നിന്നും ഹെവിലൈസന്‍സെടുത്ത്‌ സര്‍വ്വജ്ഞപീഠം കയറാന്‍ ആണ്‍മക്കളെ അനുഗ്രഹിച്ചുവിട്ടശേഷവും. അല്ലാത്തപക്ഷം അക്ഷരവുമായി വിശേഷിച്ച്‌ അടുപ്പമോ പകയോ ഒന്നുമില്ലാത്ത ജമീലമാരെ എഴുത്തിന്റെ നെറ്റിപ്പട്ടം കെട്ടിച്ച്‌ എഴുന്നള്ളിക്കുന്ന സാംസ്‌കാരിക സൃഗാലങ്ങളുടെ മുട്ടുകാല്‍ തല്ലിയൊടിക്കുകയാണ്‌ സാംസ്‌കാരിക കേരളം അടിയന്തിരമായി ചെയ്യേണ്ടത്‌. നളിനി ജമീലമാരെ വെറുതെവിടുക. ചികിത്സ രോഗിക്കല്ല, രോഗത്തിനാണ്‌ വേണ്ടത്‌.

കാളിദാസന്‍-കറണ്ട്‌ അഫയേഴ്‌സ്‌

വായനക്കാരന്റെ കണ്ണില്‍ പെടാത്തതിനെ കാട്ടിക്കൊടുക്കുന്ന ഭൂതക്കണ്ണാടിയായിരിക്കണം എഴുത്ത്‌. മുഖ്യധാരാമാദ്ധ്യമങ്ങളില്‍ കാണാത്ത ഒരു തലത്തിലേയ്‌ക്ക്‌ ആസ്‌ട്രേലിയായിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കാളിദാസന്‍ ഉയര്‍ത്തുന്നു.

വര്‍ണവിവേചനം കുടിയേറ്റ സംസ്‌കാരത്തിനു പെരുമയാര്‍ന്ന യൂറോപ്പില്‍ പണ്ടേയുള്ളതാണ്‌. കൈയ്യേറ്റത്തിന്‌ സംസ്‌കാരത്തിന്റെ ളോഹ പുതപ്പിച്ചപ്പോഴാണ്‌ കുടിയേറ്റം എന്ന പദം ജന്മം കൊണ്ടതൂതന്നെ. ആദിവാസി ഭൂമി കൈയ്യേറിയ കേരളത്തിലായാലും റെഡ്‌ ഇന്ത്യന്‍ ഭൂമി കൈയ്യേറിയ അമേരിക്കയിലായാലും കൈയ്യേറ്റം എന്ന സത്യത്തിനെ കുടിയേറ്റം എന്ന സ്വര്‍ണപാത്രം കൊണ്ടുമൂടിവച്ചു എന്നുമാത്രം.

ഇനി ചില യാഥാര്‍ത്ഥ്യങ്ങളിലേയ്‌ക്ക്‌. ആസ്‌ട്രേലിയയില്‍ 100000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. പ്രതിവര്‍ഷം 20 ലക്ഷം രൂപാ ഒരുത്തന്‍ ബാര്‍ ഒരുത്തി ചിലവിടുമ്പോള്‍ ഒരു കൊല്ലം ഇരുപതിനായിരം കോടിയാണ്‌ സായിപ്പിനു കിട്ടുന്നത്‌. ആസ്‌ട്രേല്യന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളാവട്ടെ ലോകത്ത്‌ അത്ര പേരും പെരുമയുമുള്ളതാണെന്ന്‌ അവരുടെ ശത്രുക്കള്‍ കൂടി പറയുകയില്ല. അപ്പോള്‍ പ്രതിവര്‍ഷം 20ലക്ഷം ചുരുങ്ങിയത്‌ ചിലവാക്കി അവിടെ പഠിക്കുന്നവനെ ഇവിടേയ്‌ക്ക്‌ തിരിച്ചുകൊണ്ടുവന്ന്‌ കോട്ടയ്‌ക്കലിലോ മറ്റോ എത്തിച്ച്‌ തലയ്‌ക്ക്‌ നെല്ലിക്കാത്തളം കെട്ടേണ്ടതല്ലേ?

അതുതന്നെയാണ്‌ പ്രശ്‌നം. വിദ്യനേടി പ്രബുദ്ധനാവാനല്ല ഇന്ത്യന്‍ കാപ്പിരി ആസ്‌ട്രേലിയയില്‍ പോവുന്നത്‌. പെര്‍മനന്റ്‌ റസിഡന്‍സിയുടെ പെര്‍മനന്റ്‌ പ്രതീക്ഷയുമായിട്ടാണ്‌. അതു സായിപ്പിനുമറിയാം. അതുകൊണ്ട്‌ കിട്ടുന്ന കാലയളവില്‍ സായിപ്പ്‌ മാടിനെപ്പോലെ പണിയെടുപ്പിക്കുന്നു. പിഴിഞ്ഞെടുക്കുന്നു.

ജ്വാലാമുഖി

മുന്‍പൊരു വിചാരണയില്‍ ബിബിളിക്കല്‍ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട പ്രഭാ സക്കറിയായുടെ 'സൂസന്ന' യെ പറ്റിയെഴുതി. ഇപ്പോള്‍ വീണ്ടും ഒരു ബിബിളിക്കല്‍ കവിത ശ്രദ്ധയില്‍ പെടുന്നു - ജ്വാലാമുഖിയുടെ 'വിശുദ്ധയാക്കും മുമ്പുള്ള ഒരു സംവാദം'. ചാട്ടുളിപോലെ വാക്കുകള്‍ ഹൃദയത്തില്‍ നിന്നും നേരെ കടലാസിലേയ്‌ക്ക്‌ അഥവാ കീബോര്‍ഡിലേയ്‌ക്ക്‌ ഒഴുകിയതുപോലെ.

പഴയ സങ്കീര്‍ത്തനങ്ങളില്‍ ചവുട്ടിനിന്നുകൊണ്ട്‌ നൂതനസങ്കീര്‍ത്തനങ്ങളുടെ പണിപ്പുരയിലുള്ള പുതിയ പിതാക്കന്‍മാരുടെ 'അഭയ'മായ അരമനകളിലേയ്‌ക്ക്‌ ഒരു നിമിഷം വായനക്കാരന്റെ ചിന്തകളെ ആനയിക്കുന്നു ജ്വാലാമുഖി. പിന്നീടുള്ള വരികളാവട്ടെ അവരുടെ ചിന്തകള്‍ക്ക്‌ തീകൊളുത്തുകയും ചെയ്യുന്നു.

മരണമൊഴി 'കീറിക്കളഞ്ഞ കടലാസും' ശവശരീരം 'തുന്നിക്കെട്ടിയ തിരുത്തലു' മായവരേ, നിങ്ങള്‍ ഉയര്‍ത്തെഴുന്നേല്‌ക്കുന്നത്‌ തീര്‍ച്ചയായും 'ശിരോവസ്‌ത്രം കൊണ്ട്‌ രേതസ്സു തുടച്ചവരുടെ അടിനാവികളില്‍ ഉഷ്‌ണപ്പുണ്ണായി തന്നെയായിരിക്കണം. അഭിവാദ്യങ്ങള്‍.

കൂതറ അവലോകനം

'ലോകത്തിനു സമാധാനം കൊടുക്കാന്‍ നടക്കുന്ന കാപാലികര്‍ക്ക്‌ തങ്ങളുടെ രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന പെണ്‍കുട്ടികളുടെ മാനം കാക്കാന്‍ കഴിയാതെ പോകുന്നതിലെ വിരോധാഭാസം' ചൂണ്ടിക്കാട്ടുന്നു കൂതറതിരുമേനി.

എന്നാല്‍ തിരുമേനിയുടെ സ്‌റ്റാറ്റിസ്‌റ്റിക്‌സിനും അപ്പുറമാണ്‌ യഥാര്‍ത്ഥകണക്കുകള്‍ എന്നുതോന്നുന്നു. "Women serving in the U.S military are more likely to be raped by a fellow solder than killed by enemy fire in the camp" എന്നെഴുതിയത്‌ ലോസ്‌ ആഞ്ചലസ്‌ ടൈംസാണ്‌. അവരുടെ കണക്കുപ്രകാരം 30 ശതമാനം വനിതാ പട്ടാളക്കാര്‍ കൃത്യമായി ബലാല്‍സംഗം ചെയ്യപ്പെടുന്നു. ചെയ്യുന്നവരാകട്ടെ റാങ്കില്‍ മുകളിലുള്ള ഉദ്യോഗസ്ഥന്‍മാരും.

കൊളമ്പിയാ യൂണിവേഴ്‌സിറ്റിയിലെ ജേര്‍ണലിസം പ്രഫെസറായ ഹെലന്‍ ബെനഡിക്ട്‌ 'The Plight of Women Soldiers' എന്നപേരില്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്‌. അതിലെ ചില വരികളിലേയ്‌ക്ക്‌.

"When Specialist Suzanne Swift reported her sergeant for repeatedly raping her over months and then refused to redeploy under him, the army tried her by court martial for desertion and put her in prison for a month.

When Cassandra Hernandez of the Air Force reported being gang-raped by three comrades at her training acadamy, her command charged her with indecent behavior for consorting with her rapists.

When Sergeant Marti Ribeiro reported being raped by a fellow serviceman while she was on guard duty in Afghanistan, the Air Force threatened to court martial her for leaving her weapon behind during the attack. "That would have ruined by career," she said. "So I shut up."

All the men who were accused in these cases went unpunished. Several of them even won promotion"

One particularly grotesque example of this sort of justice is the 2006 case of army sergeant Damon D. Shell, who ran over and killed 20-year-old Private First Class Hannah Gunterman McKinney of the 44th Corps Support Battalion on her base in Iraq on September 4. Shell pleaded guilty to drinking in a war zone, drunken driving and "consensual sodomy" with McKinney, an underage junior soldier to whom he had supplied alcohol until she was incapacitated. Having sex with a person incapacitated by alcohol is legally rape, and using rank to coerce a junior into a sexual act is legally rape in the military, too. Yet a military judge ruled McKinney's death an accident, said nothing about rape, and sentenced Shell to thirteen months in prison and demotion to private. Shell was not even kicked out of the army".

ചിത്രം അല്‌പം ഭീകരമാണ്‌. സൈന്യത്തിന്റെ കമാന്‍ഡിംഗ്‌ ഇന്‍ ചീഫ്‌ ബിന്‍ ലാദനാണോ എന്നുകൂടി സംശയിച്ചുപോവും വായന പുരോഗമിക്കുമ്പോള്‍. ഒരു സമകാലിക പ്രാധാന്യമുള്ള വിഷയം ബൂലോഗത്തെത്തിച്ചതിന്‌ തിരുമേനിയ്‌ക്ക്‌ നന്ദി.

വെള്ളെഴുത്ത്‌

'വിയര്‍പ്പും ചോരയും' എന്ന ചരിത്രത്തിന്റെ ഒരു പുനരാവിഷ്‌കരണത്തിലൂടെ വെള്ളെഴുത്ത്‌ ഹിറ്റലറിന്റെ ജീവിതത്തിലെ ആകസ്‌മികതകള്‍ ലോകത്തെ സ്വാധീനിച്ചതിന്റെ ചിത്രം വരച്ചിടുന്നു. എത്രയെത്ര വധശ്രമങ്ങള്‍? എത്രമാത്രം സംഭവബഹുലമായ ജീവിതം? ആകസ്‌മികതകളുടെ ആകെത്തുകയല്ല ചരിത്രമെങ്കിലും ആകസ്‌മികതകള്‍ ചരിത്രത്തിന്റെ ഗതിവിഗതികളില്‍ ചിലപ്പോഴെങ്കിലുമുണ്ടാക്കിയ മാറ്റങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്‌. സോവിയറ്റ്‌ റഷ്യക്കെതിരായി ഹിറ്റ്‌ലര്‍ തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ലോകത്തെ അന്ന്‌ വീതം വെക്കുക ഹിറ്റ്‌ലറും ക്രൂരതയില്‍ ഹിറ്റ്‌ലറെക്കാളും ഒരു വിളിപ്പാടുമുന്‍പിലായിരുന്ന സ്റ്റാലിനുമായിരുന്നു.