Tuesday, December 2, 2008

ബൂലോഗ വിചാരണ -1

ഒരു തീര്‍ത്ഥാടനത്തിന്റെ സുഖം പകരുന്നൂ മഹിയുടെ വരികളുടെയുള്ള യാത്ര. 'ആങ്ങി ഓങ്ങി വരുമ്പോഴേക്കും'. കോയിക്കോട്‌ പാലക്കാട്‌ കോവൈ സേലം വഴി മദിരാശി പോലെ ഗാന്ധിജി-ജിദ്ദുവില്‍ തുടങ്ങി ബുദ്ധന്‍ വഴി യേശുവിലെത്തിയ യാത്ര ലാവോത്സുവിലവസാനിക്കുന്നില്ല. ഗുരുക്കന്‍മാരിലൊടുങ്ങാതെ സത്യാന്വേഷണം മാതാപിതാക്കളിലെത്തി. ഒടുക്കം അവനവനിലേക്ക്‌ മടങ്ങിയൊടുങ്ങുന്നു. ഏതോ മന്ദബുദ്ധി പറഞ്ഞ കടങ്കഥയാണ്‌ ജിവിതമെന്ന ചൊല്ല്‌ അവശേഷിപ്പിച്ചുകൊണ്ട്‌. അതിനുശേഷമുള്ള മഹിയുടെ മറ്റു കവിതകളും വായിച്ചു. ചുരുങ്ങിയ വാക്കുകളില്‍ മഹി ഒരു പാടു പറയുന്നു. തീര്‍ച്ചയായും വാക്കിന്റെയും ഫ്രോക്കിന്റെയും ധര്‍മ്മം ഒന്നുതന്നെയാണ്‌. മറയ്‌ക്കേണ്ടതുമാത്രം മറയ്‌ക്കുകയും വെളിവാക്കേണ്ടതുമുഴുവന്‍ വെളിവാക്കുവാനുമുള്ള നീളം മാത്രം. കടമ്മനിട്ട പാടിയപോലെ, കര്‍പ്പൂരദീപങ്ങളാവട്ടെ കണ്ണുകള്‍ കസ്‌തൂരിപോലെ മണക്കട്ടെ വാക്കുകള്‍.


ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും കത്തോലിക്കരുടെ ഉന്നമനത്തിനു വേണ്ടിയായിരിക്കണം എന്നുമാത്രമേ ബൂലോഗത്തെ പ്രവാചകനായ റൂബിന്‍ തോട്ടുപുറത്തിന്‌ അഭിപ്രായമുള്ളൂ. എന്നാല്‍ ഇവിടത്തെ ഭരണഘടന തന്നെ വത്തിക്കാനിലേക്കയച്ച്‌ പറ്റാത്തത്‌ വെട്ടിക്കളയാന്‍ പോപ്പിനോട്‌ അഭ്യര്‍ത്ഥിക്കണം എന്നൊന്നും എഴുതിയതായി കാണുന്നില്ല.

ഒരു അരുളപ്പാടിനെ പിന്തുടര്‍ന്നുപോയ നാടികള്‍ക്കും നായാടികള്‍ക്കും മുന്നില്‍ അവന്‍ അവതരിച്ചു. ആ കുഞ്ഞാടുകള്‍ തെറ്റായ മാര്‍ഗത്തില്‍ ചരിക്കുകയാണെന്നും ഇപ്പോക്കുപോയാല്‍ സ്വര്‍ഗരാജ്യം പോയിട്ട്‌ നരകരാജ്യം കൂടി അവര്‍ക്കപ്രാപ്യമാണെന്നും അവന്‍ അവരെ ബോദ്ധ്യപ്പെടുത്തുകയുണ്ടായി. നിത്യേന പാരായണം ചെയ്‌തിരുന്ന രാമായണവും ഭഗവദ്‌ഗീതയും വടക്കേക്കുപ്പയില്‍ വലിച്ചെറിഞ്ഞ്‌ ഹൈന്ദവഭൂതഗണങ്ങളായ നാടികളും നായാടികളും അടുത്ത സുപ്രഭാതത്തില്‍ ബൈബിള്‍ വായിക്കുകയും അനന്തരം അന്നോളം അവര്‍ പിന്തുടര്‍ന്നുവന്നതായ ഹൈന്ദവദര്‍ശനങ്ങള്‍ പാടേ വെടിഞ്ഞ്‌ കര്‍ത്താവിന്റെ മാര്‍ഗത്തില്‍ ചരിക്കാനും തുടങ്ങി. അതാണ്‌ വലിയ പ്രശ്‌നം.

അനാദികാലത്ത്‌ അംബേദ്‌കര്‍ എന്നൊരു രക്ഷകന്‍ അവതരിച്ച കാലം തൊട്ടേ എത്രയെത്ര ഹിന്ദുക്കളാണ്‌ ബുദ്ധമതത്തിലേക്ക്‌ കൂട്ടപലായനം നടത്തിയത്‌. അതിന്റെ ആനിവേഴ്‌സറി ആണ്ടുതോറും നടക്കുമ്പോള്‍ മതം മാറിയ ഹിന്ദുക്കളെത്ര. ബുദ്ധമതത്തിലേക്ക്‌ എത്രയോ ആളുകള്‍ മാറിപ്പോവുന്നതില്‍ ആര്‍ക്കും എതിര്‍പ്പൊന്നുമില്ല. എന്നാല്‍ കര്‍ത്താവിന്റെ പാത സ്വീകരിച്ച്‌ കൃസ്‌ത്യാനിയാവുന്നതില്‍ മാത്രമാണ്‌ എതിര്‍പ്പും ചുട്ടുകൊല്ലലും ബലാല്‍സംഗവുമെല്ലാം.

പ്രവാചകന്‍ ഇതൊരു പിശാചിന്റെ ചോദ്യമായി കണക്കിലെടുത്താല്‍ മതി. കേരളത്തില്‍ മുസ്ലീങ്ങളൊഴിച്ചാല്‍ ഒരുമാതിരിപ്പെട്ട പ്രദേശത്തെ ലക്ഷക്കണക്കിന്‌ മുസ്ലീങ്ങളുടെയും ഗതി, ഹിന്ദുക്കളിലെ ആദിവാസികളെപ്പോലെ തന്നെ കഷ്ടമാണ്‌. എന്തേ അക്കൂട്ടരെയും കൂട്ടിക്കൊണ്ടുപോയി കര്‍ത്താവിന്റെ മാര്‍ഗത്തിലാക്കിക്കൊടുത്ത്‌ അവര്‍ക്കു പരലോകത്തും നമുക്കു ഇഹലോകത്തുതന്നെയും വീരസ്വര്‍ഗ്ഗം ഏര്‍പ്പാടാക്കാത്തത്‌?

യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യന്‍മാര്‍ അടിനാലു കിട്ടിയാല്‍ നാല്‌പതു പത്രസമ്മേളനം നടത്തുകയല്ല വേണ്ടത്‌. ഇടത്തേ ചെവിക്കുറ്റിക്ക്‌ കിട്ടിയാല്‍ വലത്തേതും കൂടി കാണിച്ചുകൊടുക്കണമെന്ന്‌ ബൈബിള്‍. ഒന്നാമത്തെയടിക്ക്‌ ബോധം പോയകൂട്ടര്‍ക്കും കൂടി ഒരിളവ്‌ ബൈബിളിലില്ല. ഇത്‌ സാദാ ശിഷ്യന്മാര്‍ക്കു പറഞ്ഞത്‌. യേശുവിന്റെ പ്രതിരൂപങ്ങളായ അച്ചന്‍മാരും കന്യാസ്‌ത്രീകളും അപ്പോള്‍ ഇങ്ങിനെയാണോ പ്രതികരിക്കേണ്ടത്‌?

'എന്നേപ്രതി നിങ്ങള്‍ പീഢിപ്പിക്കപ്പെടുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. എന്തെന്നാല്‍ സ്വര്‍ഗരാജ്യം നിങ്ങള്‍ക്കുള്ളതാവുന്നു' എന്നു ബൈബിള്‍. അതുകൊണ്ട്‌ പീഡിപ്പിച്ചവര്‍ക്ക്‌ സ്‌തുതിപറയുകയല്ലേ വേണ്ടത്‌. ഏറ്റവും ചുരുങ്ങിയത്‌ പരലോകത്ത്‌ സ്വര്‍ഗം ഉറപ്പാക്കിത്തന്നതിന്‌.

റൂബിന്‍ തോട്ടുപുറത്തിന്‌ ഒരു കാര്യം ഉറപ്പാണ്‌. അതായത്‌ ഹിന്ദുമതത്തിലെ ജാതീയതയാണ്‌ മതംമാറാനുള്ള കാരണമെന്ന്‌. തികച്ചും ശരിയാണെന്ന സര്‍ട്ടിഫിക്കറ്റ്‌ ഈ ലേഖകനും തരാം. അപ്പോള്‍ ജാതീയതകൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ അവിടെയുണ്ടാവുകയില്ല. ബൈബിളില്‍ മുത്തമിടുന്നതോടെ അവരുടെ ആത്മാഭിമാനവും അന്തസ്സും തീപ്പെട്ടി കണ്ട എലിവാണം പോലെ കുതിച്ചുയരും. ജാതിഭേദമില്ലാത്ത സത്യകൃസ്‌ത്യാനിയായിട്ടും അക്കൂട്ടര്‍ പട്ടികജാതി പട്ടികവര്‍ഗമായി തന്നെ തുടരുന്നതിന്റെ മഹാരഹസ്യം ഒരു കുമ്പസാരരഹസ്യം പോലെ തല്‌ക്കാലം ജനമറിയേണ്ട.

മതം മാറി ജീസസിന്റെ സ്വന്തക്കാരായ ആളുകളെ കത്തോലിക്കാക്കാരായി റൂബിന്‍ തോട്ടുപുറത്തിന്റെ ഇടത്തും വലത്തും ഇരുത്തുമോ? കത്തോലിക്കക്കാര്‍ എത്രപേര്‍ മതംമാറിയ ആദിവാസികളെ മിന്നുചാര്‍ത്തി? വാക്ക്‌ തെക്കോട്ടും പ്രവൃത്തി വടക്കോട്ടുമാവരുത്‌.



പൊങ്ങമ്മൂടന്‍ കസറി. 1947 ആഗസ്‌ത്‌ 15 ന്‌ അര്‍ദ്ധരാത്രി സ്വാതന്ത്ര്യം ലഭിച്ചത്‌ നമ്മള്‍ ഭര്‍ത്താക്കന്‍മാര്‍ക്കും കൂടിയാണെന്ന വിവരം നമ്മുടെ ഭാര്യമാരെ അറിയിക്കാം.' ആ ഒരു വരിതന്നെ ധാരാളം. എഴുതുന്നത്‌ എഴുത്തുകാരനാണെങ്കിലും ഹാസ്യം ജന്മമെടുക്കുന്നത്‌ വായനക്കാരന്റെ ഹൃദയത്തിലാണ്‌. ഉള്ളറിഞ്ഞ ഒരു ചിരിയ്‌ക്ക്‌ പൊങ്ങമ്മൂടന്റെ വരികള്‍ കാരണമാവുന്നു.
'ഖമറുന്നീസയുടെ ലൈംഗീക കുറ്റകൃത്യങ്ങള്‍' ക്ക്‌ ഈ വാരം ബൂലോകം സാക്ഷ്യം വഹിച്ചു. നട്ടപിരാന്തന്റെ ആക്ഷേപഹാസ്യം നിലവാരം പുലര്‍ത്തി. ലോകത്ത്‌ അഭിനയിച്ചു ചളമാവാവാനും എഴുതി കുളമാവാനും ഏറ്റവും കൂടുതല്‍ സാദ്ധ്യത ഹാസ്യത്തിനാണ്‌. എഴുതി വിജയിപ്പിക്കാന്‍ അങ്ങേയറ്റത്തെ ബുദ്ധിമുട്ടും. നട്ടപിരാന്തനും ഖമറുന്നീസയും ആ വൈതരണി അനായാസേന നീന്തിക്കടക്കുന്നത്‌ കാണാം ഓരോ വരികളിലൂടെ നീങ്ങുമ്പോഴും.

കപടസദാചാരവബോധത്തിന്റെ ഇരുട്ടറയില്‍ വച്ച്‌ പുരുഷമേധാവിത്വും വനിതാവിധേയത്വവും കെട്ടിപ്പുണര്‍ന്നപ്പോള്‍ പെണ്ണിന്റെ ശിരസ്സിലേക്ക്‌ പാറിവന്നതും പിന്നെ കുടികിടപ്പാവകാശം നേടി അവിടെ സ്ഥിരതാമസമാക്കുകയും ചെയ്‌തതാണ്‌ പര്‍ദ്ദ. പെണ്ണിന്റെ സൗന്ദര്യം തല്‌ക്കാലം പ്രൈവറ്റ്‌ ലിമിറ്റഡാക്കാന്‍ ആണുങ്ങള്‍ കണ്ടുപിടിച്ച വസ്‌തു.

എന്തുമറയ്‌ക്കുന്നുവോ അതു കാണാന്‍ മനുഷ്യന്‌ അദമ്യമായ ആഗ്രഹമുണ്ടാവും. ആയൊരു സത്യത്തിന്റെ മാര്‍ക്കറ്റ്‌ വാല്യൂ കണ്ടെത്തുകമാത്രമല്ല ഖമറുന്നീസയെക്കൊണ്ട്‌ നട്ടപിരാന്തന്‍ ചെയ്യിക്കുന്നത്‌. ഒരല്‌പം ബിഹേവിയറല്‍ സയന്‍സുകൂടി ഖമറുന്നീസ വശത്താക്കുന്നു. വേശ്യയില്‍നിന്നും ഫ്ലഷ്‌ കണ്‍സല്‍ട്ടന്റായി ഖമറുന്നീസ പറന്നുയരുന്നു.

ഈ ലേഖകന് പരിചയക്കാരിയായ ഒരു വേശ്യയുണ്ടായിരുന്നു. രാത്രി മുട്ടവിളക്കും കത്തിച്ചുവച്ചിട്ടാണ്‌ ഏര്‍പ്പാട്‌. ചിലപ്പോള്‍ അയലത്തെ സദാചാരികളറിയാതിരിക്കാന്‍ അതും കെടുത്തിക്കളയും. ഒരു ദിവസം രാവിലെ പുള്ളിക്കാരി ഞങ്ങളുടെ ഒരു സുഹൃത്തിന്റെ പിന്നാലെയോടി തെറിയഭിഷേകം നടത്തുകയാണ്‌. സംഗതിയെല്ലാം കഴിഞ്ഞപ്പോള്‍ ഞാനവനെ വിളിച്ച്‌ കാര്യം അന്വേഷിച്ചു. “സംഗതി നേരാണ്‌, മിനിയാന്ന്‌ രാത്രിയാ ഞാന്‍ ചെന്നത്‌. കയ്യില്‍ കാപ്പൈശയില്ലേനും. പണമടച്ചാലേ ഓളുടെ കര്‍ട്ടനുയരൂ. അതുകൊണ്ട്‌ ഒരുലോട്ടറിടിക്കറ്റ്‌ വഴീന്ന്‌ കിട്ടിയത്‌ കൈയ്യില്‍ വച്ചും കൊടുത്തു. ഇനിയെല്ലം ഭാഗ്യയോഗ്യം പോലെ എന്നു ഞാന്‍ പറയേം ചെയ്‌തതാ. എന്നാലോള്‌ ഇന്നലെപ്പറേണ്ടേ. അതുപറഞ്ഞില്ല. ഏജന്റിനെക്കാണിച്ച്‌ നറുക്കെടുത്തുപോയ ടിക്കറ്റാന്നറിഞ്ഞപ്പം മാത്രാണ്‌ കാറ്റുകാരിയിത്‌.“ ആ സ്ഥിതിയില്‍നിന്നും എത്രയോ ഉയരത്തിലാണ്‌ ഖമറുന്നീസമാരുടെ ഫ്‌ളഷ്‌ കണ്‍സല്‍ട്ടിങ്‌.

ഈയടുത്ത്‌ അക്ഷരം കൂട്ടിവായിക്കാന്‍ അന്നും ഇന്നും അറിയാത്ത ഒരു സുഹൃത്തിന്റെ വിസിറ്റിങ്‌ കാര്‍ഡ്‌ കണ്ട്‌ ഞെട്ടി. ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ഓഫ്‌ ഐ.സി.......ബാങ്ക്‌. കാലം കുതിച്ചുമുന്നേറുമ്പോള്‍ കോലം മാറുന്നു. ഖമറുന്നീസയുടെ റിയാലിറ്റി ഷോയ്‌ക്ക്‌ നാളെ നമ്മള്‍ സാക്ഷ്യം വഹിച്ചേക്കാം. അതു വന്‍വിജയവുമായേക്കാം. കാരണം നാസിക്കിലെ അച്ചടിമെഷീനിനോട്‌ കിടപിടിക്കുന്നതുതന്നെയാണ്‌ ഖമറുന്നീസമാരുടെയും മെഷീനുകള്‍.

ഖമറുന്നീസയുടെ നിമ്‌ന്നോന്നതങ്ങള്‍ അനാവരണം ചെയ്യപ്പെടുമ്പോള്‍ അതാവരണം ചെയ്യേണ്ട സംഗതികളുടെ പരസ്യം. അതാവരണം ചെയ്യുമ്പോള്‍ അനാവരണം ചെയ്‌തുകാണാനുള്ള ആളുകളുടെ ആഗ്രഹം മാര്‍ക്കറ്റുചെയ്യുക.

ഒരു സംഗതിയെ വ്യത്യസ്‌തമായ നിരവധി കോണുകളിലൂടെ സമീപിക്കുമ്പോഴും അതിലേറെ തലങ്ങളിലൂടെ വായനക്കാരന്റെ ചിന്താമണ്ഡലത്തില്‍ ഇടതടവില്ലാതെ കാര്‍പ്പറ്റ്‌ ബോംബിങ്‌ നടത്തിക്കുമ്പോഴുമാണ്‌ ആക്ഷേപഹാസ്യം വിജയത്തിന്റെ കൊടുമുടി കയറുക. മതവും കപടസദാചാരവും ജമാ അത്തെ ഇസ്ലാമിയും ഏഷ്യാനെറ്റിന്റെ പരിഹാരമില്ലാശാപം മോഹനനും യാതൊരു തെളിവും ഇന്നോളമില്ലെങ്കിലും ചിലര്‍ പാടിനടക്കുന്ന ചേലാകര്‍മ്മത്തിന്റെ അപദാനങ്ങളും, കൃത്യങ്ങളെക്കാള്‍ കുറ്റകൃത്യത്തെ പ്രണയിക്കുന്ന മനുഷ്യമനസ്സും എല്ലാം വിശദമായ ഒരു പരിശോധനയ്‌ക്ക്‌ വിധേയനാക്കുന്നു നട്ടപിരാന്തന്‍.

മുഴുവനാളുകളും വിശിഷ്യാ മലയാളികള്‍ ദൈനംദിന ജീവിതത്തില്‍ പലപ്പോഴായി അനുഭവിച്ചിട്ടുണ്ടായേക്കാവുന്ന തികച്ചും സാധാരണമായ ഒരു അനുഭവമാണ്‌ തെക്കേടന്റെ കുറിപ്പുകളിലുള്ളത്‌. ക്യൂ പാലിക്കാനുള്ള വിമുഖതയാണ്‌ വിഷയം. മലയാളികളെ മാത്രം അങ്ങിനെ അടച്ചാക്ഷേപിക്കുന്നത്‌ ശരിയാണോ? കഴിഞ്ഞ മാസം തമിഴകത്തുനിന്നും ഇതേ അനുഭവം തന്നെയാണ്‌ എനിക്കുണ്ടായത്‌. അണ്ണനും ഒട്ടും മോശമല്ല. അതുകൊണ്ട്‌ വേണമെങ്കില്‍ മൊത്തം ഏഷ്യക്കാര്‍ എന്നോ അത്യാവശ്യം ഇന്ത്യക്കാര്‍ എന്നോ എങ്കിലും ആക്കാമായിരുന്നു.

സായിപ്പിനോടുള്ള ഒരാരാധനയില്‍ നിന്നുണ്ടാവുന്ന ഒരു മഹാവ്യാധിയുടെ ലക്ഷണമാണ്‌ ഇതില്‍ കാണുന്നത്‌. ഈ രോഗത്തിന്‌ അടിമപ്പെടുന്നവര്‍ വെളിച്ചപ്പാടിനെപ്പോലെ തരം കിട്ടിയാല്‍ സ്വന്തം തലയ്‌ക്ക്‌ വെട്ടിക്കൊണ്ടേയിരിക്കും.

കൈയ്യിലേതു പോരെങ്കില്‍ കാലിലേതുകൂടി കൂട്ടിയാല്‍ വിരലിലെണ്ണിത്തീര്‍ക്കാവുന്നതാണ്‌ ഒരു സ്വയര്‍ കി.മീ ചുറ്റളവിലെ അവിടത്തെ ജനസാന്ദ്രത. ചാകാന്‍ കൂടി അവര്‍ക്ക്‌ ക്യൂനില്‌ക്കേണ്ടിവരില്ല. പിന്നല്ലേ ജീവിതത്തില്‍.

'മൂന്നുമിനിറ്റ്‌ താമസിച്ചു ചെല്ലുന്നതിനേക്കാള്‍ നല്ലാതാണ്‌ ഒരു മിനിറ്റ്‌ നേരത്തേ ചെല്ലുന്നത്‌' എന്നു കണ്ടപ്പോള്‍ സകലമലയാളികള്‍ക്കും മാതൃകയാക്കാവുന്ന ആ ടീച്ചറെയാണ്‌ ഓര്‍മ്മവരുന്നത്‌. വരുമ്പൊഴേ വല്ലാതെ വൈകി അതുകൊണ്ട്‌ പോകുമ്പോഴെങ്കിലും ഇത്തിരി നേരത്തേ പോയ്‌ക്കോട്ടെ ഹെഡ്‌മാഷേ ന്നു പറഞ്ഞ ആ ടീച്ചറെ.

ഒരസാധാരണവിഷയം കൈകാര്യം ചെയ്യ്‌ത്‌ വിജയിക്കുക തികച്ചും സാധാരണം. എന്നാല്‍ തികച്ചും സാധാരണവിഷയം എഴുതിപ്പിടിപ്പിച്ച്‌ വിജയിക്കുക അസാധാരണവുമാണ്‌. തെക്കേടന്റെ എഴുത്ത്‌ ഒരു വായനാസുഖം തരുന്നുണ്ട്‌. അക്ഷരപ്പിശകുകളുടെ കോല്‍ക്കളി ഏതായാലും മാപ്പര്‍ഹിക്കുന്നില്ല.

സുന്നി സന്ദേശത്തിന്റെ വകയായ വഷളത്തരങ്ങളുടെ വര്‍ണാഭമായ ഘോഷയാത്രയും ബൂലോകത്തെ ശ്രദ്ധേയമാക്കുന്നു. പുരുശന്‌ പരശതം പെണ്ണ്‌ ഒയിച്ചുകൂടാന്‍ പറ്റാത്ത സംഗതിയാണെന്ന്‌ കാന്തപുരം ഹാജിയാര്‍ ഗവേഷണം നടത്തി കണ്ടെത്തിയതിന്‌ തൊട്ടുപിന്നാലെ ജൂനിയര്‍ മുസലിയാര്‍ ത്വാഹിര്‍ സഖാഫി ചോദിക്കുന്നത്‌ അതല്ലാതെ വേറെന്ത്‌ വഴി എന്നാണ്‌. സഖാഫിക്ക്‌ ഒറ്റ ലക്ഷ്യമേയുള്ളൂ. പെണ്ണുങ്ങള്‌ നന്നാവണം. അവര്‌ സുരക്ഷിതരാവണം.

അവരുതന്നെ ഇനി സ്വയം നന്നാവേണ്ട, ജ്ജ്‌ പോയി ആദ്യം കെട്ടിയോള നന്നാക്ക്‌ ഹമുക്കേന്നുന്നു പറഞ്ഞാലും ആ സഹോദരിയെ ആണുങ്ങള്‍ കൈവിട്ടുകളഞ്ഞ്‌ അരക്ഷിതരാക്കിക്കളയരുത്‌. ലക്ഷണമൊത്തൊരു ഹൂറിയായി കണ്ട്‌ കെട്ടിക്കൊണ്ടുപോയി ഉസിരുള്ള ആണാണെന്നു തെളിയിച്ചുകൊടുക്കണം. കടാപ്പുറത്തെ തെങ്ങുപോലെ ഓള്‌ നെറച്ചും കായ്‌ച്ച്‌ ചാഞ്ഞങ്ങ്‌ കെടക്കട്ടെ.

കണ്ണുതുറക്കുന്നതുതന്നെ തമ്മില്‍ കൊല്ലാനെന്നായാല്‍ അറബിദേശങ്ങളിലെപ്പോലെ ആണുങ്ങളുടെയെണ്ണം കുറയും. സ്വാഭാവികം. പെരേന്റകല്ലാതെ പൊറം ലോകം കാണാത്ത പെണ്ണുങ്ങള്‍ പെര നെറഞ്ഞു നില്‍ക്കുകയും ചെയ്യും. തികച്ചും സ്വാഭാവികം. ആയൊരു പഴയ അറേബ്യയിലെ സ്ഥിതിയോട്‌ ഇന്ത്യയിലെ പെണ്ണുങ്ങളുടെ സ്ഥിതിയെ ഉപമിക്കാന്‍ ധൈര്യം കാട്ടിയത്‌ ഹാജിയാരുടെ വിവരക്കേടല്ലെങ്കില്‍ സൂക്കേടാവാനാണ്‌ സാദ്ധ്യത. പ്രായത്തിന്റെ ആനുകൂല്യം നല്‌കി ഹാജിയാരെ വെറുതേവിട്ടാലും ജൂനിയര്‍ സഖാഫിയെ കൂട്ടിക്കൊണ്ടുപോയി രോഗം ചികിത്സിച്ചുഭേദമാക്കുകതന്നെയാണ്‌ വേണ്ടത്‌. അല്ലെങ്കില്‍ പരിഷ്‌കൃതസമൂഹത്തിന്‌ ഭീഷണിയാണ്‌.

മനോരമയിലെ അഭിമുഖത്തിന്‌ ഒരു വിശദീകരണം കൊടുത്തതാകട്ടെ ലേശം കൂടി മുന്തിയത്‌. ഒരാളെക്കൊണ്ട്‌ മാത്രം മതിയാവാത്ത പുരുശനുണ്ടായാല്‍ അയാള്‍ക്ക്‌ മതിയാവുന്നത്ര കെട്ടാം. ലോകനന്മയെ കണക്കിലെടുത്ത്‌ എനിക്കൊരഭിപ്രായമുണ്ട്‌. അത്തരം വീരപുരുശന്‍മാരുടെ ഒരു കണക്കെടുപ്പ്‌ താമസിയാതെ നടത്തി ആ ആത്മാക്കളുടെ പേരുവിവരം അതതുപ്രദേശത്തെ കുടുംബശ്രീപോലുള്ള വനിതാ കൂട്ടായ്‌മകള്‍ക്കു നല്‌കുക.

പ്രശ്‌നത്തിനൊരു സ്ഥിരപരിഹാരം അവരു കണ്ടെത്തട്ടെ. അതിന്നാവശ്യമായ ഉപകരണങ്ങള്‍ക്ക്‌ ദേവസ്വത്തെ സമീപിച്ചാല്‍ കിട്ടാതിരിക്കില്ല. തുടര്‍സാക്ഷരതപോലെ തുടര്‍ചികിത്സാ ചിലവിനുള്ള ശേഷിയും ദേവസ്വത്തിനുണ്ട്‌.

ഇപ്പോള്‍ തല്‌ക്കാലം ആണ്‌ ആണിനെയെങ്കിലും രക്ഷിക്കട്ടെ. കേട്ടാല്‍ തോന്നും ഭൂലോകത്തെ പെണ്ണുങ്ങളെ മുയ്‌മന്‍ രക്ഷിക്കാന്‍ വേണ്ടി പടശ്ശോന്‍ പടച്ചുവിട്ട എ.കെ. 47നാണ്‌ ആണുങ്ങളെന്ന്‌. മാത്രമല്ല, ഇന്ത്യാമഹാരാജ്യത്തിലെ പെണ്ണുങ്ങളെല്ലാം ഹാജിയാരുടെ മട്ടുപ്പാവിനു താഴെ വന്ന്‌ കെട്ടി രക്ഷിച്ചുകൊടുക്കാന്‍ നിലവിളി കൂട്ടുകയാണെന്നും. പെണ്ണെരുമ്പെട്ടാല്‍ പിന്നെ ഹാജിയാരെ രക്ഷിക്കാന്‍ പടനയിക്കും മുമ്പേ പടശ്ശോന്‍ തന്നെ രണ്ടാമതൊന്നാലോചിക്കും. പുറപ്പെടണോ പോയി നാറണോ എന്ന്‌.

തോന്നുമ്പം തോന്നുമ്പം പെണ്ണുകെട്ടാനിത്‌ കാലിച്ചന്തയുമല്ലാ
പൂതിമാറുമ്പം വലിച്ചെറിയാന്‍ പെണ്ണ്‌ ബീഡിക്കുറ്റിയുമല്ലാ.

തല്‌ക്കാലം ഇത്രമാത്രം.

4 comments:

എന്‍.കെ said...

തോന്നുമ്പം തോന്നുമ്പം പെണ്ണുകെട്ടാനിത്‌ കാലിച്ചന്തയുമല്ലാ
പൂതിമാറുമ്പം വലിച്ചെറിയാന്‍ പെണ്ണ്‌ ബീഡിക്കുറ്റിയുമല്ലാ.

Unni said...

പറയാനുള്ളത് നാനും ചൊവ്വേ പറയും, അതിന് നിന്റെ അനോണി കുന്തം വേണ്ടെടോ ...
വിട്ടു കള

ശ്രീ said...

നല്ല സംരംഭം.

Raji Chandrasekhar said...

കണ്ടു. കൊള്ളാം..
Raji Chandrasekhar: രഹസ്യലോകം.കോം