Sunday, January 18, 2009

ബുലോഗവിചാരണ - 6

തൊന്തരവ്‌ / കൃഷ്‌ണതൃഷ്‌ണ കാലം ചെല്ലുമ്പോഴും കാലികമാവുന്ന ചില കൃതികള്‍പോലെ അഭയാകേസ്‌ വിചാരണ പല പുതിയ ചോദ്യങ്ങളും അവയ്‌ക്കുള്ള മറുപടികളുമായി കോടതിമുറികളിലും ദൃശ്യമാധ്യമങ്ങളിലും പത്രത്താളുകളിലും ബ്ലോഗുകളിലുമായി നിറഞ്ഞുനില്‌ക്കുന്നു.'നാണയത്തുട്ടിന്‍ കിലുക്കത്തിലേതൊരുവേണുസംഗീതവും ഗണ്യമല്ലേതുമേ'എന്ന്‌ ചങ്ങമ്പുഴ പാടിയത്‌ സഭയെക്കുറിച്ചല്ലെങ്കിലും ആ വരികള്‍ ഭാഗവതര്‍ക്ക്‌ ജൂബ പോലെ സഭയ്‌ക്ക്‌ അസ്സലായി ചേരുന്ന ഒരു നിലയിലേക്ക്‌ സംഗതികള്‍ എത്തിക്കുന്നതില്‍ അസൂയാവഹമായ വിജയമാണ്‌ അവര്‍ കൈവരിച്ചിരിക്കുന്നത്‌. മതത്തിന്റെ പിന്‍ബലമുണ്ടെങ്കില്‍ ബലാല്‍സംഗവും കൊലപാതകവുമെല്ലാം സ്വര്‍ഗകവാടത്തിങ്കലേയ്‌ക്കുള്ള ചുകപ്പുപരവതാനിയായിമാറുമെന്ന്‌ തെളിയിക്കേണ്ട ധാര്‍മ്മികബാദ്ധ്യതയാണ്‌ സഭയില്‍ അര്‍പ്പിതമായിരിക്കുന്നതെന്നാര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അക്കൂട്ടരുടെ തലയല്ല ബ്രെയിന്‍മാപ്പിങ്ങിന്‌ വിധേയമാക്കേണ്ടത്‌ സഭയുടെ കരളാണ്‌.മാധ്യമങ്ങള്‍ പരിധികളോടെയുള്ള സ്വാതന്ത്ര്യം അനുഭവിക്കുമ്പോള്‍ പരിധിയില്ലാത്ത സ്വാതന്ത്യത്തോടുകൂടി ബ്ലോഗുകള്‍ അഭയാക്കേസ്‌ വിചാരണനടത്തുന്നത്‌ തുടരുന്നു. ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍കൊണ്ട്‌ സമ്പന്നമായ പോസ്റ്റുകളാണ്‌ തെക്കേടന്റേതും കൃഷ്‌ണ-തൃഷ്‌ണയുടേതും. ജസ്റ്റിസ്‌ ഹേമയുടെ നിരീക്ഷണങ്ങള്‍ നീതിന്യായ വ്യവസ്ഥയുടെ ലക്ഷ്‌മണരേഖകള്‍ തന്നെ മുതുകാട്‌ ആനയെ എന്നപോലെ അപ്രത്യക്ഷമാക്കിയോ എന്ന ചര്‍ച്ച ചൂടുപിടിക്കുകയാണ്‌. സിസ്റ്റര്‍ സെഫിയുടെ കന്യകാത്വപരിശോധന നടത്തിയവര്‍ പിതാക്കന്‍മാരുടെ ലൈഗീംകക്ഷമതയും പരിശോധിക്കുമോ എന്ന ചോദ്യം തെക്കേടന്റെ നിരീക്ഷണങ്ങള്‍ക്ക്‌ വിധേയമാവുന്നു. തെളിവുനശിപ്പിക്കാന്‍ സഭയും ഒരു സഭയിലുമിരുത്താന്‍ പറ്റാത്തവരും ഏതറ്റംവരെ പോകുമെന്നതിനുള്ള ഏറ്റവും നല്ലതെളിവായിരുന്നു സെഫിയുടെ കന്യകാത്വ പരിശോധന.കൃഷ്‌ണ-തൃഷ്‌ണയുടെ അരമനവേഴ്‌ചയുടെ ഒരു പഴയ കഥയാവട്ടേ ചരിത്രത്തിന്റെ സ്‌മൃതിപഥങ്ങളിലൂടെ വര്‍ത്തമാനത്തിന്റെ വ്യവഹാരങ്ങളിലേക്ക്‌ നടന്നുകയറുന്നു. തനിക്കിഷ്ടപ്പെട്ടവരുമായി ലൈംഗീകബന്ധം പുലര്‍ത്തിയ കുറ്റത്തിന്‌ ഫ്രഞ്ച്‌ കാത്തലിക്‌ പുരോഹിതനായിരുന്ന ഫാദര്‍ അര്‍ബെയ്‌ന്‍ ഗ്രാന്‍ഡിയറെ മര്‍ദ്ദിച്ച്‌ അവശനാക്കി, തുണ്ടം തുണ്ടമാക്കി അവശേഷിക്കുന്ന ജീവനോടെ തൊണ്ടയില്‍ ശൂലം കയറ്റി അഗ്നികുണ്‌ഠത്തിലേക്കിട്ട്‌ ജീവനോടെ ചുട്ടുകൊന്ന സംഭവം അരങ്ങേറിയത്‌ പതിനേഴാം നൂറ്റാണ്ടിലാണ്‌. ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാത്തവര്‍ വിഡ്ഡികളാണ്‌, അക്കൂട്ടരുടെ തലയില്‍ ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും എന്നാരോ പറഞ്ഞിട്ടുണ്ട്‌. ഒരിക്കലും ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാത്ത കൂട്ടരാണ്‌ മതമേധാവികളും ഭീകരന്‍മാരും. വികാരത്തിന്റെ മഹാവിസ്‌ഫോടനം അച്ചടക്കത്തിന്റെ ളോഹച്ചട്ട ഭേദിച്ച്‌ പുറത്തുകടന്ന്‌ മാധ്യമങ്ങള്‍ക്ക്‌ വിരുന്നാവുന്ന വര്‍ത്തമാനത്തിലും 'സമയമായില്ലാപോലും/ എന്ന ഉപഗുപ്‌തവചനത്തില്‍ സഭ അടിയുറച്ചുനില്‍ക്കുമ്പോള്‍ ഭാവി കോട്ടൂരച്ചന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക അവലോകനം ചെയ്യുകയായിരിക്കും ചരിത്രം ചെയ്യുന്നുണ്ടാവുക. പ്രകാശ്‌ കാര്‍ട്ടൂണ്‍സ്‌ (അതിജീവനസാഹിത്യം) പോയവാരം മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ പുനത്തിലിന്റെ കുറിപ്പുകളാണെന്നുതോന്നുന്നു എം.എസ്‌.പ്രകാശിന്റെ വരികള്‍ക്കും വരകള്‍ക്കും വരികള്‍ക്കിടയിലും തെളിയുന്നത്‌. കറവവറ്റിയ മാടാവുമ്പോള്‍ അറവുശാലയിലേക്കുള്ള വഴിയാണ്‌ തെളിയുക. മനുഷ്യരില്‍ ആയൊരു പരീക്ഷണത്തിന്‌ ഇതുവരെ ആരും മുതിര്‍ന്നതായി അറിവില്ല. അതുകൊണ്ടുതന്നെ കറവവറ്റിയാല്‍ പരസ്‌പരം ആദരിച്ച്‌ കാലയാപനം കഴിക്കുകയാണ്‌ പതിവ്‌. അവാര്‍ഡുകളുടെ പെരുമഴക്കാലവും അപ്പോഴാണ്‌ ആരംഭിക്കുക. വിറയ്‌ക്കുന്ന കരങ്ങളിലെ തൂലികത്തുമ്പിലേക്ക്‌ ഭാവനയുടെ ചിറകേറി ഹൃദയത്തില്‍ നിന്നും വാക്കുകള്‍ കടലാസുകളിലേക്ക്‌ ഉതിര്‍ന്നുവീഴുന്നത്‌ പലേ ബ്ലോക്കുകളിലും ചെന്നുപെടുമ്പോള്‍ അനിവാര്യമായി വേണ്ട ബൈപാസുകളാണ്‌ ഇത്തരം കുറിപ്പുകള്‍. ഇന്റന്‍സീവ്‌ കെയര്‍യൂണിറ്റായി പേരുകേട്ട പത്രമുതലാളിമാരും വെന്റിലേറ്ററായി തങ്കപ്പെട്ട എഡിറ്റര്‍മാരുമുണ്ടാവുമ്പോള്‍ മരണഭയത്തിന്റെ ആവശ്യമില്ല. വാളുവച്ച നാളുകളുടെ വീരഗാഥകളും നായാട്ടിന്റെ സചിത്രവിവരണവും കൂടിയുണ്ടെങ്കില്‍ സംഗതി ഭേഷായി. ഒരു നല്ല കാര്‍ട്ടൂണ്‍ ബൂലോകത്തിന്‌ സമ്മാനിച്ച പ്രകാശിന്‌ അഭിവാദ്യങ്ങള്‍. ആ വരകളും വരികളും ബൂലോകവിചാരണയ്‌ക്ക്‌ പണ്ടും വിധേയമായിട്ടുള്ളത്‌ ഓര്‍മ്മയിലെത്തുന്നു. കുടുതല്‍ നാട്ടുപച്ചയില്‍

3 comments:

എന്‍.കെ said...

വികാരത്തിന്റെ മഹാവിസ്‌ഫോടനം അച്ചടക്കത്തിന്റെ ളോഹച്ചട്ട ഭേദിച്ച്‌ പുറത്തുകടന്ന്‌ മാധ്യമങ്ങള്‍ക്ക്‌ വിരുന്നാവുന്ന വര്‍ത്തമാനത്തിലും 'സമയമായില്ലാപോലും/ എന്ന ഉപഗുപ്‌തവചനത്തില്‍ സഭ അടിയുറച്ചുനില്‍ക്കുമ്പോള്‍ ഭാവി കോട്ടൂരച്ചന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക അവലോകനം ചെയ്യുകയായിരിക്കും ചരിത്രം ചെയ്യുന്നുണ്ടാവുക.

നിരക്ഷരൻ said...

മുഴുവനായി നാട്ടുപച്ചയില്‍ വായിച്ചു :)

ശ്രീ said...

തുടരട്ടെ