Thursday, September 3, 2009

ബൂലോഗ വിചാരണ 20

യുക്തിവാദം

ശാസ്‌ത്രം സത്യവും ദൈവം വിശ്വാസവുമാണ്‌. ദൈവം സത്യമാണെന്ന്‌ ദൈവവിശ്വാസികള്‍ കൂടി അവകാശപ്പെടുന്നില്ല. ഒരു വിശ്വാസം എന്നല്ലേ അവരുകൂടി ദൈവത്തെ വിശേഷിപ്പിക്കുന്നത്‌. അമ്മ സത്യവും അച്ഛന്‍ വിശ്വാസവും എന്നപോലെ. ഈശ്വരനെ ജഗത്‌പിതാവായാണ്‌ കാണുന്നത്‌്‌. ഭൂമിമാതാവും. ആദ്യത്തേത്‌ വിശ്വാസം രണ്ടാമത്തേത്‌ യാഥാര്‍ത്ഥ്യം. ഈ പറഞ്ഞ വിശ്വാസികളില്‍ ലേശം മുന്തിയ ഇനമാണ്‌ അന്ധവിശ്വാസികള്‍ എന്നറിയപ്പെടുന്നവര്‍. ഖുര്‍ആനിലുള്ള വിശ്വാസത്തിന്റെ അത്രതന്നെ എ.കെ.47 നിലും ഉള്ള മുന്തിയവിഭാഗം. താടിബാനികള്‍ എന്നു മലയാളത്തിലും താലിബാനികള്‍ എന്ന്‌ അഫ്‌ഗാനിയിലും അറിയപ്പെടുന്നവര്‍.

ഒരു ഗ്രന്ഥത്തില്‍ എല്ലാം പറഞ്ഞിട്ടുണ്ട്‌. അതിനുചുറ്റും ലോകം തിരിഞ്ഞുകൊള്ളണം എന്നാജ്ഞാപിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ബലക്ഷയം ഒന്നുകൊണ്ടുമാത്രം അതിനുകഴിയാതെ പോയി. അതുകൊണ്ട്‌ സ്വന്തം നാട്ടില്‍ കാല്‍മുട്ട്‌ വെളിയില്‍ കണ്ടതിന്‌ പെണ്ണുങ്ങളെ വെടിവച്ച്‌, അനുജന്റെ പ്രേമത്തിന്‌ പരിഹാരമായി ചേച്ചിയെ കൂട്ടബലാല്‍സംഗത്തിന്‌ വിധിച്ച്‌, ഭര്‍ത്താവിന്റെ അച്ഛനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടവളോട്‌ അയാളെ കെട്ടിയോനാക്കി സങ്കല്‌പിച്ച്‌ കെട്ടിയോനെ പുത്രനായി സങ്കല്‌പിച്ച്‌ സീധാ ചലേന്ന്‌ വിധിയെഴുതി മുന്നേറിക്കൊണ്ടിരിക്കുന്നവര്‍. ഒരു പ്രവാചകനെ പരീക്ഷിക്കാന്‍ ദൈവം കുറച്ച്‌ ശിഷ്യന്‍മാരെ അയച്ചുകൊടുക്കുന്നൂവെന്ന്‌ ആരോ പറഞ്ഞിട്ടുണ്ട്‌. അതു തികച്ചും സത്യമായിപ്പോയത്‌ നബിതിരുമേനിയുടേയും യേശുവിന്റേയും ശിഷ്യഗണങ്ങളെ കാണുമ്പോഴാണ്‌.

ഖുറാനിലുള്ള വിശ്വാസത്തിന്റെ അത്രതന്നെ ശാസ്‌ത്രത്തിലുമുള്ള ഒരുപാടാളുകള്‍ ബൂലോഗത്തും തേരാപാരാ നടക്കുന്നുണ്ട്‌. ബൂലോഗത്തെ പ്രവാചകന്‍മാരായി. ഒരു പള്ളീലച്ചന്‍ പണ്ട്‌ വഴിതെറ്റി കൊടുങ്കാട്ടില്‍ പെട്ടുപോയി. കുറെ അപരിഷ്‌കൃതര്‍ അച്ചനെ പിടിച്ചുകൊണ്ടുപോയി അവരുടെ തലവന്റെ മുന്നിലിട്ടുകൊടുത്തു. അച്ചന്‍ കണ്ടകാഴ്‌ച വേറൊരുത്തനെ ജീവനോടെ പിടിച്ച്‌ ഉരുളിയിലിട്ട്‌ വറുക്കുന്നതാണ്‌. ഇതുകണ്ട്‌ ഞെട്ടിയ അച്ചന്‍ അറിയാതെ ദൈവത്തെവിളിച്ചു. വിളി ഇംഗ്ലീഷിലായിരുന്നു. ഇതുകേട്ട നരഭോജികളുടെ നേതാവ്‌ അച്ചനെ ഇംഗ്ലീഷില്‍ തന്നെ അഭിവാദ്യം ചെയ്‌തു. ആ ഒന്നാതരം ശൈലി കണ്ടപ്പോള്‍ അച്ചന്‍ ചോദിച്ചു, മകനേ, നീ നിനക്ക്‌ വിദ്യാഭ്യാസവുമുണ്ടോ? എവിടെയാണ്‌ നീ പഠിച്ചത്‌?
"ഓക്‌സ്‌ഫോര്‍ഡില്‍"
ഏതാണ്ട്‌ ജീവന്‍ തിരിച്ചുകിട്ടിയതായി അച്ചന്‌ അനുഭവപ്പെട്ടു.
"എന്നിട്ടാണോ മകനേ നീയിങ്ങനെ അപരിഷ്‌കൃതനായിപ്പോയത്‌?" ഫാദര്‍ അറിയാതെ ചോദിച്ചുപോയി.
ആരുപറഞ്ഞു അച്ചോ, അയാം വെരി സിവിലൈസ്‌ഡ്‌. ഫാദര്‍ യൂ സീ ദിസ്‌ എന്നും പറഞ്ഞ്‌ ഒരു കത്തിയും മുള്ളും എടുത്തുകാട്ടിക്കൊടുത്തു. അതായത്‌ വെറുകൈകൊണ്ടല്ല, കത്തിയും മുള്ളും ഉപയോഗിച്ചാണ്‌ അച്ചനെ അകത്താക്കുക എന്നര്‍ത്ഥം. നിന്നനില്‌പില്‍ അച്ചന്‍ വടിയായി എന്നു കഥ.

ആ ഓക്‌സ്‌ഫോര്‍ഡ്‌ നരഭോജിയുടെ പിന്‍മുറക്കാരുടെ വിഹാരരംഗമാണ്‌ ബൂലോഗമെന്ന്‌ അറിയണമെങ്കില്‍ ജബ്ബാര്‍മാഷെത്തേടിയെത്തുന്ന കമന്റുകള്‍ നോക്കിയാല്‍ മതി.

വിജ്ഞാനവും വിവേകവും രണ്ടാണ്‌. രണ്ടും ഒരാളില്‍ സമ്മേളിക്കാം അപൂര്‍വ്വമായി. അവര്‍ ലോകത്തിന്‌ ഉപകാരം ചെയ്യും. ശാസ്‌ത്രത്തിലുള്ള വിജ്ഞാനമാവട്ടേ അല്ലെങ്കില്‍ മതത്തിലുള്ളതാവട്ടെ. വിജ്ഞാനം കണ്ടമാനം ചിലരില്‍ കുന്നുകൂടും വിവേകം അശേഷം കാണുകയുമില്ല. മഹാനായ ദലൈലാമയും സിവില്‍ എഞ്ചിനീയര്‍ കം ഭീകരന്‍ ബിന്‍ലാദനും പോലെ. ഉപദ്രവമല്ലാതെ ഉപകാരം ലോകം ലാദന്‍മാരില്‍നിന്നും പ്രതീക്ഷിക്കേണ്ടതില്ല. പാകത്തിന്‌ വിവേകം ചേര്‍ത്തിളക്കിയില്ലെങ്കില്‍ അടുപ്പത്തെ വിജ്ഞാനം കരിഞ്ഞ ബിരിയാണി പോലിരിക്കും. പട്ടികൂടി തിരിഞ്ഞുനോക്കുകയില്ല.

ധീരമായ എഴുത്തിന്‌, ശാസ്ത്രാവബോധത്തിന്‌, തെളിഞ്ഞ ചിന്തയില്‍നിന്നും ഒഴുകിയെത്തുന്ന ലേഖനങ്ങള്‍ക്ക്‌, സമചിത്തതയോടെയുള്ള പ്രതികരണങ്ങള്‍ക്ക്‌ - ജബ്ബാര്‍മാഷുടെ ബ്ലോഗ്‌ മാതൃകയാവുന്നു. മാഷേ അഭിവാദ്യങ്ങള്‍.

വര്‍ത്തമാനം


അനുമോദനത്തിനെന്തര്‍ത്ഥം
പിന്നെ അനുശോചനം വെറും വ്യര്‍ത്ഥം

അകാലത്തില്‍ കാലം തിരികെവിളിച്ച മലയാളസാഹിത്യലോകത്തെ അതുല്യപ്രതിഭകളായിരുന്നു സഞ്‌ജയനും ചങ്ങമ്പൂഴയും. ഒരു വെള്ളിനക്ഷത്രമായി സഞ്‌ജയന്‍ ജ്വലിച്ചൊടുങ്ങിയപ്പോള്‍, തന്റെ നറുക്ക്‌ വീഴുന്നതും കാത്തിരുന്നിരുന്ന ചങ്ങമ്പുഴയുടെ തൂലികയില്‍ നിന്നുതിര്‍ന്നതാണ്‌ മുകളിലത്തെ വരികള്‍. ആമുഖമാവട്ടെ ആ വരികള്‍ ഈ കുറിപ്പിനും.

'കാലം കൈവിട്ട കര്‍ണനിലൂടെ' വര്‍ത്തമാനം മുരളിയുടെ അപ്രതീക്ഷിതമായ വേര്‍പാടിനെ നോക്കിക്കാണുന്നു. നാടകത്തെയും സിനിമയെയും ഒരുപോലെ പ്രണയിച്ച മുരളിയുടെ എക്കാലത്തെയും സ്‌മാരകമാവുമായിരുന്നു കെട്ടാനാവാതെപോയ ആ കര്‍ണവേഷം. ആ മഹാനടന്റെ സ്‌മാരകങ്ങളായി അപ്പമേസ്‌ത്രിയും കാരിഗുരിക്കളും തന്നെ ധാരാളം. ഇനി എത്രയോ സ്‌മാരകങ്ങള്‍ ആ മഹാനടനുവേണ്ടിയും ഉയരാം. എഴുത്തച്ഛന്റെ പേരില്‍ രണ്ട്‌ സ്‌മാരകങ്ങളുണ്ട്‌. ഒന്ന്‌ രാമായണം എന്ന മഹാസ്‌മാരകം. മറ്റേത്‌ എഴുത്തച്ഛന്‍ അവാര്‍ഡ്‌ എന്ന വൃത്തികേട്‌. മലയാള സിനിമയിലെ കര്‍ണന്‍മാരുടെ വിധി എന്നുപറയാം. കുറച്ചുവര്‍ഷങ്ങള്‍ക്കുമുന്നേ നരേന്ദ്രപസാദ്‌ കോഴിക്കോട്‌ പി.വി.എസ്സില്‍ വച്ചു മരിച്ചപ്പോള്‍, കൈവച്ചമേഖലകളിലെയെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആ ദേഹം കണ്ട്‌ പൊട്ടിക്കരയാന്‍ മലയാളസിനിമയില്‍ നിന്നുമെത്തിയ മഹാനടന്‍ മുരളിമാത്രമായിരുന്നു. വില്ലാളിവീരന്‍മാരായ രാക്ഷസരാജാക്കന്‍മാര്‍ക്കും രാവണപ്രഭുക്കള്‍ക്കും സമയംകണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

വയല്‍പ്പൂവ്‌


മുരളിയുടെ അഭിനയ സംഭാഷണ പ്രഭാഷണ രീതിക്ക്‌ അര്‍ഹിക്കുന്ന ശ്രദ്ധാജ്ഞലിയായി ആനിന്റെ അളന്നുമുറിച്ച വാക്കുകളിലുള്ള 'നാട്യമില്ലാത്ത മുരളി'. ഇംഗ്ലീഷ്‌ സാഹിത്യത്തിലും പശ്ചാത്യനാടകങ്ങളിലും ഒക്കെ നല്ല ബോധമുണ്ടായിരുന്നു ശാസ്‌ത്രീയമായി അഭിനയകലയെ സമീപിച്ച ആ മഹാനടന്‍ അര്‍ഹിക്കുന്ന വരികള്‍തന്നെ 'നാട്യമില്ലാത്ത മുരളി'.

'ആന്‍' ന്റെ ശ്രദ്ധേയമായ ഗ്രന്ഥാവലോകനത്തെ പറ്റി കൂടി പറയേണ്ടിയിരിക്കുന്നു. പുസ്‌തകത്തില്‍ നിന്നും ആന്‍ എടുത്തുചേര്‍ത്ത ക്വോട്ടിലെ ഭാഷയുടെ വായനാസുഖം സംശയത്തിന്റെ നിഴലിലാണ്‌. പുസ്‌തകം കാണാതെ, അടുക്കളയില്‍ അമ്മ ചോറിന്റെ വേവു നിര്‍ണയിക്കുന്നതുപോലെ രണ്ടുമണി വറ്റില്‍ നടത്തിയ പരീക്ഷണമാവുമ്പോള്‍ തെറ്റാനും സാദ്ധ്യതയുണ്ട്‌ എന്നൊരു മുന്‍കൂര്‍ ജാമ്യം ആദ്യമേ എടുക്കുന്നു. എന്തായാലും ആദ്യത്തെയാ വിവര്‍ത്തനശകലം സുന്ദരം എന്നുപറയേണ്ടിയിരിക്കുന്നു. ജോര്‍ദാന്‍ രാജാവിന്റെ നാലാമത്തെ അമേരിക്കന്‍ ഭാര്യയുടെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നു ആനിന്റെ ആവലോകനം. തുടര്‍ന്നും അവലോകനങ്ങളും നിരൂപണങ്ങളും പ്രതീക്ഷിക്കുന്നു.

മണലെഴുത്ത്‌

മുരളിയുടെ പ്രതിഭയെപ്പറ്റിയുള്ള ചിന്തകളാണ്‌ മണലെഴുത്തില്‍. തീര്‍ച്ചയായും മണലെഴുത്തിന്‌ തെറ്റിയിട്ടില്ല. ഒന്നില്‍കൂടുതല്‍ മേഖലകളില്‍ പ്രതിഭതെളിയിച്ചവര്‍ എപ്പോഴും അറിയപ്പെടുക മഹാനടന്‍, മഹാപ്രതിഭ, മഹാസാഹിത്യകാരന്‍ എന്നിങ്ങനെയൊക്കെയായിരിക്കും. മുരളിയുടെ സാഹിത്യസംഭാവനകളും നിസ്‌തൂലമാണ്‌.

പൊട്ടക്കിണറ്റിലെ വെള്ളത്തിനുളളതല്ല ഈ 'മഹാ' വിശേഷണങ്ങളൊന്നും. ചരിത്രം ഐന്‍സ്റ്റൈനെ വരച്ചിട്ടത്‌ ഫിലോസഫര്‍ സയന്റിസ്റ്റ്‌ എന്നാണ്‌. കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുള്‍കലാം, ഇന്ത്യയുടെ പൂര്‍വ്വരാഷ്ടപതിയെന്നതിലുപരിയായി മഹാനായ ശാസ്‌ത്രജ്ഞന്‍ എന്നുതന്നെയായിരിക്കും അറിയപ്പെടുക. വിക്രം സാരാഭായിയിപ്പോലെ. മുരളി നടന്‍ ആവണമായിരുന്നോ നിരൂപകന്‍ ആവണമായിരുന്നോ....? എന്ന ചോദ്യത്തോടെ കുറിപ്പ്‌ അവസാനിക്കുന്നു. എനിക്കു തോന്നുന്നത്‌ നിരൂപകനെക്കാളും മുരളിയില്‍ മുഴച്ചുനിന്നത്‌ അഭിനേതാവായിരുന്നു എന്നാണ്‌. സാഹിത്യസൃഷ്ടികളുമായുള്ള രക്തബന്ധമായിരുന്നു മുരളിയിലെയും നരേന്ദ്രപ്രസാദിലെയും നടന്‍മാരെ ഉരുക്കിവാര്‍ത്തെടുത്തത്‌. അനുഭവങ്ങള്‍ എഴുത്തിലൂടെയും വായനയിലൂടെയും ആര്‍ജിക്കാം. മുരളിയും നരേന്ദ്രപസാദുമൊക്കെ ജീവന്‍നല്‌കിയ കഥാപാത്രങ്ങള്‍ അതിനുതെളിവാണ്‌.

നമതു വാഴ്‌ വും കാലം

എഴുത്തുകാരന്റെ ചിന്തയില്‍ നിന്നും വാക്കുകള്‍ വായനക്കാരന്റെ ഹൃദയത്തിലേക്ക്‌ നേരെ തൊടുക്കുന്നു നമത്‌. തെളിമയാര്‍ന്ന ആ ചിന്തയുടെ ബഹിര്‍സ്‌ഫുരണത്തിന്‌ മാറ്റുകൂട്ടുന്നു ഒരു പ്രതികരണമായി വന്ന ഖലീല്‍ ജിബ്രാന്റെ പ്രവാചകനിലെ ആ വരികള്‍. അച്ഛന്‍ അച്ഛന്റേതെന്നും അമ്മ അമ്മയുടേതെന്നും തെറ്റിദ്ധരിക്കുന്ന പ്രകൃതിയുടെ വികൃതികളാണ്‌ ഓരോ കുട്ടിയും.

'you may give your love
but not your thoughts
for they have their own thoughst'

ജിബ്രാന്‍ അതിനുമപ്പുറം കടന്നുപോവുന്നു
"You are the bows from which your children as living arrows are sent forth"
നമ്മളാകുന്ന വില്ലില്‍നിന്നും പറന്നകലുന്ന ശരങ്ങളാണ്‌ നമ്മുടെ കുട്ടികള്‍. ്‌അല്ലാതെ നമ്മുടെ ശരീരത്തില്‍ വളരുന്ന ശിഖരങ്ങളല്ല. അതുകൊണ്ടുതന്നെ നമ്മുടെ നിഴലുകളുമല്ല.

നാട്ടിലെ സര്‍ക്കാര്‍ സ്‌്‌കൂളില്‍ പഠിക്കുന്നൂ എന്റെ മകന്‍. ഒന്നാംക്ലാസില്‍. കഴിഞ്ഞ ദിവസങ്ങളിലൊരിക്കല്‍ കളിക്കാനിരുന്നപ്പോള്‍ അവന്‍ പറഞ്ഞു. "അച്ഛാ, അച്ഛന്‌ ഞാനൊരു വിദ്യ കാണിച്ചേരാ. അച്ഛന്റെ ടൗവല്‌ ഒരിക്ക ഇങ്ങെടുത്താട്ടെ." അനുസരണയുള്ള വിദ്യാര്‍ത്ഥിയായി ഞാന്‍ അകത്തുപോയി സംഗതിയെടുത്തുകൊണ്ടുവന്നു കൊടുത്തു.

മോന്‍ ഇന്നോളം അത്ര ഏകാഗ്രതയോടെ ഇരിക്കുന്നത്‌ ഞാന്‍ അന്നോളം കണ്ടിട്ടില്ല. ഭയങ്കര ശ്രദ്ധയോടെ ഒരു സംഗതി ഒപ്പിച്ചെടുത്തു. വിജയീഭാവത്തില്‍ ചാടിക്കൊണ്ടെണീറ്റു പ്രഖ്യാപിച്ചു. അച്ഛാ ഇദ്‌ കണ്ട, ഇതാ ബേശിയറ്‌. ഇനി ഞാന്‍ ബേറ്യൊന്ന്‌ ഇണ്ടാക്കിത്തരാന്നു പറഞ്ഞ്‌ അതിന്റെ പേരും വിളിച്ചപ്പോള്‍ ഞങ്ങള്‍ ഞെട്ടി. മൂപ്പര്‌ പറഞ്ഞ പദം വച്ച്‌ ഞാന്‍ ഊഹിച്ച്‌ു, ഉദ്ദേശിച്ചത്‌ പാന്റീസ്‌ ആയിരിക്കണം. പാന്റീസ്‌ ആര്‍ നോട്‌ ദി ബെസ്‌റ്റ്‌ തിങ്‌ ഇന്‍ ദ വേള്‍ഡ്‌ ബട്‌ നെക്‌സ്‌റ്റു റ്റു ദ ബെസ്‌റ്റ്‌ എന്നു പറഞ്ഞതാരാണാവോ. ഞാനറിയാതാലോചിച്ചുപോയി. ഏതായാലും വല്യ ആപത്തൊന്നുമില്ല. ഞാനും മോനും അവളുമല്ലാതെ അടുത്തു വേറാരുമില്ല. ദ്രവിച്ച സര്‍ക്കാരുസ്‌കൂളിലെ ചെക്കന്‍ റൗക്കയുണ്ടാക്കാതെ ബ്രേസിയറുണ്ടാക്കിയതിന്റെ കാരണം എനിക്ക്‌ ഇനിയും പിടികിട്ടിയിട്ടില്ല.

എടമോനേ ഇന്റച്ഛന്‍ ഇപ്രായത്തില്‍ പുസ്‌തകത്തിലെ കടലാസുപറച്ച്‌ തോണിയുണ്ടാക്കി തോട്ടിലിട്ടിരുന്നെങ്കിലും ഇപ്പുത്തി തോന്നിയിരുന്നില്ല എന്നു പറയണമെന്നുണ്ടായിരുന്നു. ആരും ഒന്നും എതിരുപറഞ്ഞില്ലെന്നുമാത്രമല്ല. അതൊരു രസമില്ലെന്നു പറഞ്ഞ്‌ ഞാന്‍ കടലാസുകൊണ്ടു വിമാനമുണ്ടാക്കി പറത്തി കാണിച്ചു. പിന്നെ മൂപ്പര്‍ വൈമാനികനായി. ബ്രേസിയര്‍ പാന്റീസ്‌ രൂപകല്‌പന തല്‌ക്കാലം നിര്‍ത്തിയെന്നാണ്‌ കിട്ടിയ വിവരം.

മാതാപിതാക്കളില്‍ പലര്‍ക്കും വേണ്ടത്‌ കുട്ടി അവരുടെ മുന്നില്‍ തോല്‌ക്കണം. അവര്‍ ജയിക്കണം. പരാതികളുടെ മലവെള്ളപ്പാച്ചിലായിരിക്കും പലയിടത്തും. അയ്യോ എന്റെ മോന്‍ പഠിക്കുന്നില്ല. പറയുന്ന റെവറന്‍ഡ്‌ ഫാദര്‍ കണ്ണൂരിലിടുന്ന ഒപ്പായിരിക്കില്ല കോഴിക്കോട്ടിടുക. പതിനാറിടത്ത്‌ പതിനാറ്‌ ഒപ്പായിരിക്കും. അതിന്‌ സ്വയം മാപ്പു കൊടുക്കുമ്പോഴും മകന്‌ ഒബ്ലിക്‌ മകള്‍ക്ക്‌ പത്തുമാര്‍ക്ക്‌ കുറഞ്ഞതിന്‌ മാപ്പുകൊടുക്കുകയില്ല മന്ദബൂദ്ധികള്‍. തൊണ്ണൂറുമാര്‍ക്ക്‌ കിട്ടിയതിന്‌ അഭിനന്ദിക്കുന്ന പ്രശ്‌നമില്ലാത്തപ്പോള്‍ പത്തുമാര്‍ക്കു കുറഞ്ഞതിന്‌ ശകാരത്തിനുള്ള സാദ്ധ്യതയുണ്ടുതാനും.

മകന്‍ പറഞ്ഞപോലെ കേള്‍ക്കുന്നില്ല. പറഞ്ഞപോലെ കേള്‍ക്കാന്‍ മോനെന്താ അരയില്‍ കയറുള്ള കുഞ്ഞിരാമനോ എന്നു ചോദിക്കാന്‍ ആരുമില്ലാത്തതാണ്‌ അണുകുടുംബത്തിന്റെ മഹാശാപം. പ്രമേയം കൊണ്ടും ശൈലികൊണ്ടും രൂപഭംഗികൊണ്ടും വ്യത്യസ്‌തമായ സൃഷ്ടി.

വെള്ളരിക്കാപ്പട്ടണം

സാധാരണ ഒരു ദുരന്തം ഹാസ്യത്തിന്‌ ഹേതുവായി സ്വീകരിക്കപ്പെടാറില്ല, രോഗം മരണം എന്നിവയില്‍നിന്നും സാധാരണ ഒരു കൈയ്യകലത്തില്‍ മാറിനില്‌ക്കുകയാണ്‌ ഹാസ്യവും ആക്ഷേപഹാസ്യവുമൊക്കെ ചെയ്യുക. എന്നാല്‍ കേരളത്തിലെ പ്രത്യേകപരിതസ്ഥിതിയില്‍ ഈ വെറൈറ്റീസ്‌ ഓഫ്‌ പനീസ്‌ ഒരല്‌പം ചിരിക്കു വകനല്‌കുന്നൂ എന്നത്‌ മറച്ചുപിടിച്ചിട്ടുകാര്യമില്ല. സഹസ്രാബ്‌്‌ദങ്ങള്‍ക്കു മുമ്പേ സുശ്രുതന്‍ കുപ്പിച്ചില്ലുകൊണ്ട്‌ തലയോടു ശസ്‌ത്രക്രിയ നടത്തിയ നാട്ടില്‍ പനിപിടിച്ച്‌ ആളുമരിക്കുന്നു എന്നത്‌ ചിരിക്ക്‌ വകയുണ്ടാക്കുന്ന ഒരു സംഗതിയാണ്‌. ഈ മഹാസത്യം മാലോകരെ അറിയിക്കുവാന്‍ ഒരു ആരോഗ്യമന്ത്രിയും നാട്ടിലുണ്ടെന്ന വസ്‌തുത പൊട്ടിച്ചിരിക്കും.

രണ്ടുനാള്‍ മുമ്പായിരുന്നു ഒരു ക്രോണിക്‌ ബാച്ചിലര്‍ പറഞ്ഞത്‌. 'ഞാനിവിടെ ഒറ്റയ്‌ക്കാ. പനി വന്നാല്‍ വടിപിടിച്ചുപോവും. അതുകൊണ്ട്‌ ഒരു ഹോമിയോ പ്രതിരോധമങ്ങെടുത്തു '. പറഞ്ഞു പിരിഞ്ഞ്‌ മണിക്കൂര്‍ രണ്ടായതേയുള്ളൂ വിവരമറിഞ്ഞ്‌ ഞാന്‍ കാണാന്‍പോയി.

അടിക്കുന്നതിനു മുന്‍പും അടിച്ചതിന്‌ ശേഷവും എന്നപോലയാണ്‌ ആളു കോലം മാറിയത്‌. പെന്‍ഗ്വിന്റെ ആടിനടപ്പും ശ്വാനന്റെ ജാഗ്രവത്തായ ഇരിപ്പും ശംഖുവരയന്റെ ചുരുണ്ടുകിടപ്പും. വരികളോട്‌ കിടപിടിക്കുന്ന കാരിക്കേച്ചറുകള്‍ അതിമനോഹരം. കേണല്‍ കേളുനായരും കുടുംബശ്രീ പ്രിയാകുമാരിയും ആയിശൂമ്മയും സര്‍വ്വോപരി കിട്ടുകുമാര്‍ കുറ്റിക്കാടിന്റെ ആ പ്രഭാഷണവും മോഹന്‍ലാല്‍ ഹേമമാലിനിയോടു പറഞ്ഞതുപോലെ കലക്കി. . ഹര്‍ത്താല്‍ ഉത്സവമായ നാട്ടില്‍ പനിമഹോത്സവമാവാ്‌തെ തരമില്ല. ആദര്‍ശ്‌ അഭിവാദ്യങ്ങള്‍.

1 comment:

സന്ദേഹി-cinic said...

good.
see these blogs, mazhavilislam.blogspot.com
sandehiyudeislam.blogspot.com
maudoodism.blogspot.com