Thursday, September 17, 2009

ബൂലോഗ വിചാരണ 21

സത്യാന്വേഷി

ചതയദിന ചിന്തകളിലൂടെ പ്രസക്തമായ ഒരു ചോദ്യമാണ്‌ സത്യാന്വേഷി മുന്നോട്ടുവെയ്‌ക്കുന്നത്‌. "ആധുനീക കേരളത്തിന്റെ ശില്‌പി എന്നെല്ലാം ഗുരുവിനെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഈഴവരല്ലാതെ മറ്റാരെങ്കിലും എന്നെങ്കിലും ഗുരുജയന്തി ആചരിക്കുന്നത്‌ ഈ പ്രബുദ്ധകേരളത്തില്‍ നാം കണ്ടിട്ടുണ്ടോ?"ജയന്തി ആഘോഷിക്കുകയും സമാധി ആചരിക്കുകയും ചെയ്യുകയാണ്‌ നാട്ടുനടപ്പ്‌ എന്നതുകൊണ്ട്‌ ഗുരുജയന്തി ആചരിക്കുക എന്നത്‌ ആഘോഷിക്കുക എന്നാവേണ്ടിയിരുന്നു. ദേഹത്തെവിട്ട്‌ ചോദ്യത്തിന്റെ ആത്മാവിലേയ്‌ക്ക്‌ കടക്കുമ്പോള്‍ കിട്ടുക ഒരു വ്യത്യസ്‌ത ചിത്രമാണ്‌. കുരുടന്‍ ആനയെക്കണ്ടതിലും ഒന്നുകൂടി മെച്ചപ്പെട്ടരീതിയിലാണ്‌ ഗുരുവിന്റെ ശിഷ്യഗണങ്ങള്‍ ഗുരുവിനെ കണ്ടത്‌. കുമാരനാശാനെയും സഹോദരനയ്യപ്പനെയും വാഗ്‌ഭടാനന്ദനെയും പോലെ വിരലിലെണ്ണാവുന്ന ശിഷ്യരെ മാറ്റിനിര്‍ത്തിയാല്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്നുദ്‌ബോധിപ്പിച്ച ഒരു സമുദായ പരിഷ്‌കര്‍ത്താവ്‌ എന്നതിലപ്പുറം ഗുരുവിനെ അറിഞ്ഞവരല്ല അവരൊന്നും. ഗുരു പറഞ്ഞ ഒരു ജാതി തീയ്യജാതിയും ഒരു മതം ഈഴവമതവും ഒരുദൈവം ഗുരുതന്നെയും ബാക്കി മനുഷ്യര്‍ എസ്‌.എന്‍.ഡി.പി മെമ്പര്‍മാരും എന്നായിരുന്നു പല ശിഷ്യരുടെ ധാരണ. സമൂഹസദ്യ നടക്കുന്ന ഒരു വേളയില്‍ സവര്‍ണരോടൊപ്പം ഭക്ഷണം കഴിച്ച ശേഷം ഗുരു ശിഷ്യരെ വിളിച്ചുപദേശിച്ചു - ഇനി നാളെ നമ്മള്‍ പുലയരോടൊപ്പം ഉണ്ണണം. "അത്‌ വേണോ ഗുരോ" എന്നായിരുന്നു ഒരു ശിഷ്യന്റെ പ്രതികരണം എന്നു കേട്ടിട്ടുണ്ട്‌. അതായത്‌ നായരില്‍ നിന്നും ഈഴവനിലോയ്‌ക്കുള്ള അതേ ദൂരമായിരുന്നു ഈഴവനില്‍നിന്നും പുലയനിലേയ്‌ക്ക്‌. സമൂഹസദ്യ ജീവിതവ്രതമാക്കി എത്തിയേടുത്തുന്നെല്ലാം അടി നടുപ്പുറത്തേറ്റുവാങ്ങിയ സഹോദരനെ പൊലേനയ്യപ്പന്‍ എന്നു വിളിച്ചത്‌ സവര്‍ണരായിരുന്നില്ല ഈഴവരായിരുന്നു. കാരണം നായരോടൊപ്പമിരുന്നുണ്ട ഈഴവന്‌ പുലയനോടൊപ്പം ഇരുന്നുണ്ണുക ചിന്തിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു. ഒരിക്കല്‍ കുതിരവണ്ടിയില്‍ കയറാതെ മനുഷ്യന്‍ വലിക്കുന്ന റിക്ഷയില്‍ കയറിയ ഗുരുവിനോട്‌ ശിഷ്യന്‍ അതെന്താണ്‌ ഗുരോ എന്നാരാഞ്ഞു. നാം റിക്ഷയില്‍ കയറണമെന്ന്‌ അത്‌ വലിക്കുന്ന ആള്‍ക്ക്‌ ആഗ്രഹമുണ്ട്‌. കുതിരക്കും കാളക്കും അതുണ്ടോ എന്നായിരുന്നു ഗുരുവിന്റെ പ്രതികരണം. അതുകൊണ്ട്‌ ജീവിച്ചിരിക്കുന്നുവെങ്കില്‍ ഇന്നത്തെ എസ്‌.എന്‍.ഡി.പി യോഗത്തില്‍ നിന്നും ആദ്യം ഇറങ്ങിയോടുക ഗുരുദേവന്‍ തന്നെയായിരിക്കും.ചളിക്കുണ്ടിലെ എരുമയെപ്പോലെ അടിമുടി അന്ധവിശ്വാസത്തില്‍ മുങ്ങിക്കിടന്ന, മുപ്പത്തിമുക്കോടി ദൈവങ്ങളുടെ സമൃദ്ധിയും പിന്നെ മുഴുപട്ടിണിയും മാത്രം സ്വന്തമായുണ്ടായിരുന്ന ഒരു ജനതയോടാണ്‌ ഗുരു സംവദിച്ചത്‌. ആത്മീയതയെ തീരെ ഒഴിവാക്കിയാല്‍ അക്കൂട്ടര്‍ ഗുരുവിനെയും ഒഴിവാക്കും എന്ന ചിന്തയുണ്ടായതുകൊണ്ടുമാത്രമായിരിക്കണം ഗുരു ഒരു ദൈവത്തിനു മാത്രം ജനനസര്‍ട്ടിഫിക്കറ്റു കൊടുത്തത്‌. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ മാര്‍ക്‌സ്‌ പറഞ്ഞതോടൊപ്പം ആ വാചകം അദ്ദേഹം മുഴുമിപ്പിച്ചതെങ്ങിനെയെന്നുകൂടി അറിയണം. മതം ആശയറ്റവന്റെ ആശയാണ്‌ ആതാമാവു നഷ്ടപ്പെട്ടവന്റെ ആത്മാവാണ്‌ എന്നെല്ലാം പറഞ്ഞതോടൊപ്പമാണ്‌ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ മാര്‍ക്‌സ്‌ പ്രഖ്യാപിച്ചത്‌. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്നു ഗുരു പറയുമ്പോള്‍ ശിഷ്യനായ അയ്യപ്പന്റെ മുദ്രാവാക്യം ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്‌്‌ എന്നായിരുന്നു. എന്നിട്ടും എന്തിനാണ്‌ ആ യുക്തിവാദിയോട്‌ ഇത്രയ്‌ക്ക്‌ മമത എന്ന മറ്റൊരു ശിഷ്യന്റെ ചോദ്യത്തിന്‌ ഗുരുവിന്റെ ഉത്തരം പ്രശസ്‌തമായിരുന്നു. വിശ്വസിക്കാന്‍ ഒരു ദൈവമില്ലാത്ത അയ്യപ്പന്‍ അറിഞ്ഞുകൊണ്ട്‌ ഒരു തെറ്റും ചെയ്യുകയില്ല. വിശ്വാസികള്‍ക്കാവട്ടെ ചെയത തെറ്റിനെല്ലാം മാപ്പുകൊടുക്കാന്‍ ഒരീശ്വരനുണ്ടുതാനും. ശ്രീനാരായണനിലെ പ്രവാചകനെ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളെല്ലാം കൂടി ഉത്സാഹിച്ച്‌ സമുദായ പരിഷ്‌കര്‍ത്താവാക്കി തരംതാഴ്‌ത്തി എന്നു പറയുന്നതാവും ശരി. അതിന്റെ ഉത്തരവാദികള്‍ മൊത്തം കേരളീയ സമൂഹമല്ല. തന്റെ ഈഴവ ശിവ പ്രതിഷ്‌ഠകളെ പറ്റി ഗുരുവിന്റെ കാഴ്‌ചപ്പാട്‌ വാഗ്‌ഭടാനന്ദനുമായുള്ള ഒരു രസകരമായ സംഭാഷണത്തില്‍ നിന്നും വെളിവായിട്ടുണ്ട്‌. ഒരു ഘട്ടത്തില്‍ വാഗ്‌ഭടാനന്ദന്‍ ഗുരുവിനോട്‌ ചോദിച്ചിരുന്നുപോലും, ഇതിന്തിനാണ്‌ ഗുരോ അങ്ങ്‌ ഇങ്ങിനെ അരുവിയില്‍ മുങ്ങി ഒരോ കല്ലെടുത്തിട്ട്‌ ഉള്ള ദൈവങ്ങള്‍ക്കെല്ലാം പുറമേ ഒന്നിനെകൂടി സൃഷ്ടിക്കുന്നതെന്ന്‌്‌. ഞാന്‍ മുങ്ങിയെടുക്കുന്ന കല്ല്‌ അവിടെത്തന്നെയിട്ടുപോവുന്നു. വാഗ്‌ഭടനെന്തിനാണ്‌ കല്ലിനെ കാതില്‍ കെട്ടി നടക്കുന്നത്‌ എന്നാണ്‌ ഗുരു തിരിച്ചുചോദിച്ചത്‌. കാതില്‍ കടുക്കന്‍ ധരിക്കുമായിരുന്നു വാഗ്‌ഭടാനന്ദന്‍. അതായത്‌ പ്രതിഷ്‌ഠകള്‍ക്ക്‌ യാതൊരു പ്രാധാന്യവും ഗുരു നല്‌കിയിരുന്നില്ലെന്നര്‍ത്ഥം. അതിനെ ഒരു സമൂഹത്തിന്റെ മോചനമെന്ന ലക്ഷ്യത്തിലേയ്‌ക്കുള്ള മാര്‍ഗമായി മാത്രം കണ്ടു ഗുരു. ആ ഗുരുവിന്റെ ലക്ഷ്യങ്ങള്‍ക്കായി രൂപംകൊണ്ട്‌ സംഘടനയാവട്ടേ വിഗ്രഹാരാധനയെ എതിര്‍ത്തിരുന്ന ഗുരുവിനെ തന്നെ സിമന്റുവിഗ്രഹങ്ങളാക്കി കണ്ണാടിക്കൂട്ടിലിട്ടു. ഒരു ചെത്തുകത്തി എട്ടായിഭാഗിച്ചാല്‍ ചുരുങ്ങിയത്‌ എട്ടുപേര്‍ക്ക്‌ ക്ഷൗരം തൊഴിലാക്കി ജീവിക്കാം എന്നായിരുന്നു ശ്രീ നാരായണഗുരു പറഞ്ഞത്‌. ശ്രീ നടേശഗുരുവിന്റെ പ്രവചനമാവട്ടേ അപ്പറഞ്ഞതു കേള്‍ക്കാന്‍ നിന്നാല്‍ സമുദായം കുത്തുപാളയെടുത്തുപോവും എന്നും. പറയുക ആരാണ്‌ ഒരു മഹാമനുഷ്യസ്‌നേഹിയെ ചവുട്ടിത്താഴ്‌ത്തിയത്‌? മിത്രങ്ങളോ അതോ ശത്രുക്കളോ? സവര്‍ണമേധാവിത്വത്തെപ്പറ്റിയുള്ള ലേഖകന്റെ കാഴ്‌ചപ്പാടിനെ കുറിച്ചുകൂടി എഴുതേണ്ടിയിരിക്കുന്നു. "ദലിതര്‍, മറ്റു പിന്നാക്ക സമുദായങ്ങള്‍ ഇവരുടെ ഐക്യമായിരുന്നു ഒരു കാലത്തെ എസ്‌.എന്‍.ഡി.പി നേതാക്കള്‍ മുഖ്യ അജണ്ടയായി കണ്ടിരുന്നതെങ്കില്‍ വെള്ളാപ്പള്ളി വന്നതിനുശേഷം ഈ അജണ്ട അട്ടിമറിക്കപ്പെട്ടു. പകരം നമ്പൂതിരി മുതല്‍ നായാടിവരെയുള്ളവരുടെ ഐക്യമായി അജണ്ട. സ്വാഭാവികമായും സവര്‍ണ മേധാവിത്വത്തെപ്പറ്റി മിണ്ടാന്‍ വയ്യാതായി."കേരളത്തിലെ ഇപ്പോഴത്തെ സാമൂഹികാവസ്ഥയില്‍ എവിടെയാണ്‌ സവര്‍ണമേധാവിത്വം എന്നുകൂടി വിശദമാക്കേണ്ട ബാദ്ധ്യത ലേഖകനുണ്ട്‌. ഇന്ന്‌ ഏറ്റവുമധികം പീഢനത്തിന്‌ വിധേയമാവുന്നത്‌ കേരളത്തിലെ ദലിത്‌-ആദിവാസി സമൂഹങ്ങളാണ്‌. വേട്ടക്കാരായി ആരും അവിടെ സവര്‍ണരെ പ്രതിഷ്‌ഠിച്ചുകാണുന്നില്ല. പണ്ടത്തെ ആദിവാസികളുടെ ഭൂമിയുടെ ഇന്നത്തെ അവകാശികളെപ്പറ്റി ഒരു പഠനം നടക്കട്ടെ. അപ്പോഴറിയാം കാര്യങ്ങളുടെ കിടപ്പ്‌. വിപ്ലവകരമായ ഒരു സാമൂഹികമാറ്റത്തിന്‌ കേരളം സാക്ഷ്യം വഹിച്ചതാണ്‌. ആ മാറ്റത്തിന്റെ പ്രതിഫലനമാണ്‌ സമകാലിക കേരളീയ സമൂഹത്തിലെ ജാതിപരമായ വേര്‍തിരിവില്ലാത്ത ഒരു സാമൂഹിക വ്യവസ്ഥിതി. നിലവിലുള്ള ക്രീമിലെയര്‍ പരിധി പ്രകാരം നാല്‌പതിനായിരം മാസവരുമാനമുള്ള നടേശന്‍മാര്‍ക്കും സര്‍ക്കാര്‍ ഗുമസ്‌തപ്പണിക്ക്‌ റിസര്‍വേഷനുണ്ട്‌. അതും പോരാ മാസം ഏതാണ്ട്‌ ലക്ഷം വരുമാനമുള്ളവര്‍ക്കുകൂടി 3050 അടിസ്ഥാനശമ്പളത്തില്‍ ഗുമസ്‌തനാവാന്‍ നിയമം വേണം എന്നതാണ്‌ നടേശരുടെ സുചിന്തിതനിലപാട്‌. നാല്‌പതിനായിരം വരുമാനമുള്ളവന്റെ മകനെതന്നെ മൂവായിരത്തമ്പതുകൊണ്ടു ജീവിക്കുവാന്‍ അഭ്യസിപ്പിക്കുന്ന ഒരു സ്വാശ്രയ സര്‍വ്വകലാശാലയ്‌ക്കുകൂടി ഇനി സ്‌കോപ്പുണ്ട്‌. അതിനുള്ള അംഗീകരാത്തിനായി പരിശുദ്ധപിതാക്കന്‍മാരോടും മുക്രികളോടും നടേശഗുരു മത്സരിക്കട്ടെ. ജാതിയുടെ പേരില്‍ സംഘടിക്കാനുള്ള ശേഷി മതേതരസമൂഹത്തില്‍ എത്രത്തോളം വിനാശകരമാണെന്നു കാണിക്കാന്‍ ഇതുമാത്രം മതിയാവും. അപ്പോഴാണ്‌ "ചുരുക്കത്തില്‍ കേരളത്തില്‍ ഒരു സാമൂഹിക മുന്നേറ്റം നടക്കാതെ പോവുന്നതിന്റെ മുഖ്യ ഉത്തരവാദിത്വം എസ്‌.എന്‍.ഡി.പി യോഗത്തിനാണുള്ളത്‌" എന്ന ലേഖകന്റെ നിലപാട്‌. പ്രസക്തി നഷ്ടപ്പെട്ട സംഘടനകള്‍ എപ്പോഴും കാലാവധി കഴിഞ്ഞ ആണവറിയാക്ടര്‍പോലെയാണ്‌. പിന്നീടത്‌ സമൂഹത്തിന്‌ ഭീഷണിയായിരിക്കും. ഒരു മതനിരപേക്ഷ-ജനാധിപത്യ സമൂഹത്തില്‍ ജാതിസംഘടനകള്‍ക്ക്‌ യാതൊരു പ്രസക്തിയുമില്ല. ആദ്യം കള്ളുകുടിപ്പാനല്ലാതൊന്നിന്‌ കൊള്ളരുതാത്തൊരു നായന്‍മാരുടെ ഗതിയുടെ ഗ്രാഫൊന്നു വരയ്‌ക്കുക. ബ്രഹ്മജ്ഞാനം സിദ്ധിച്ചപാടെ ഭൂസ്വാമിമാരായിമാറി പിന്നീട്‌ വേണ്ടസമയത്ത്‌ രാഷ്ട്രീയജ്ഞാനം സിദ്ധിക്കാത്തതുകൊണ്ട്‌ കബറടക്കാന്‍ ആറടിമണ്ണുകൂടിയില്ലാത്ത ബ്രഹ്മജ്ഞന്‍മാരുടെ തലയെണ്ണവും നടക്കട്ടെ. ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത, അല്ലാഹുവും കര്‍ത്താവും സംയുക്തമായി രംഗത്തിറങ്ങിയാലും രക്ഷപ്പെടാന്‍ സാദ്ധ്യതയില്ലാത്ത മുസ്ലീങ്ങളുടെയും കൃസ്‌ത്യാനികളുടെയും കണക്കെടുപ്പുകള്‍ കൂടി നടക്കട്ടെ. റിസര്‍വേഷന്‍ എന്ന സംഗതി റെയില്‍വേസ്റ്റേഷനില്‍ കൂടി ഇന്നോളം കാണാനിടയില്ലാത്ത കുറിച്ച്യന്റെയും പണിയന്റെയും വേട്ടനായ്‌ക്കന്റെയും നാടിയുടെയും ....... ജീവിതത്തിന്റെ ചിത്രമെടുക്കട്ടെ.ഇവര്‍ക്കൊന്നും റേഷന്‍കാര്‍ഡില്ലെങ്കില്‍, വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ ജീവിക്കുന്നുവെന്നതിന്‌ ഇന്ത്യയില്‍ തെളിവുണ്ടാവണമെന്നില്ല. അങ്ങിനെ വന്നാല്‍ അവര്‍ നരവംശത്തില്‍ പെടുന്ന ജീവജാലങ്ങളാണെന്ന്‌ ഏതെങ്കിലും വൈദ്യനെക്കൊണ്ട്‌ സാക്ഷ്യപ്പെടുത്താവുന്നതാണ്‌. ആയൊരൊപ്പു കിട്ടുവാന്‍ ഉള്ള കോണകം ആഴിച്ചുകൊടുക്കേണ്ട ഗതിയാണെങ്കില്‍ പിന്നെ നല്ലത്‌ നേരെ അംശം അധികാരിയുടെ അടുത്തുപോയി കഴുത്തിന്‌ വെട്ടി ചോരയുണ്ടെന്ന്‌ കാണിക്കലാണ്‌. ജീവനില്ലെങ്കില്‍ ചോരവരികയില്ലല്ലോ.അവകാശപ്പെടുന്നതുപോലെ മതേതരരാണ്‌ നമ്മളെങ്കില്‍ വേണ്ടത്‌ ഇക്കൂട്ടരെ മൊത്തം ഒരു കാലത്തും ഗുണംപിടിക്കാ മൈക്രോ ന്യൂനപക്ഷമാക്കി ജീവിക്കാനാവശ്യമായതെല്ലാം ഖജനാവില്‍ നിന്നു കൊടുക്കുകയാണ്‌. ഇതിനായി വേണ്ടൊരു സാമൂഹികമുന്നേറ്റത്തില്‍ എസ്‌.എന്‍.ഡി.പി എന്ന ജോയിന്റ്‌ സ്‌റ്റോക്ക്‌ കമ്പനിക്കു യാതൊരു പങ്കും വഹിക്കുവാനില്ല. എന്‍.എസ്‌.എസാദി മറ്റു ജാതിമത സംഘടനകള്‍ക്കും.
തൗര്യത്രികം

ഗൗരവതരമായ ഒരു പഠനമാണ്‌ കഥകളിയുടെ ഫലിതലോകത്തിലൂടെ തൗര്യത്രികം കാഴ്‌ചവെയ്‌ക്കുന്നത്‌. കൂത്ത്‌ അഥവാ കളിയ്‌ക്ക്‌ എത്രമാത്രം പ്രാധാന്യമാണ്‌ ഒരു സമൂഹം നല്‌കിയത്‌്‌ എന്നറിയാന്‍ കൂത്തമ്പലം എന്ന ഒരൊറ്റ പദം തന്നെ ധാരാളം. പ്രാര്‍ത്ഥനയുടെ അതേ പ്രാധാന്യം വിനോദത്തിനും നല്‌കാന്‍മാത്രം സാംസ്‌കാരികൗന്നത്യം നേടുക ചില്ലറക്കാര്യമല്ല. ജീവിതത്തെ ഏറ്റവും ഗൗരവമായി കാണുന്നവര്‍ക്കേ അതിനെ നര്‍മ്മബോധത്തോടെ സമീപിക്കുവാനും കഴിയുകയുള്ളൂ. ചിരിക്കാനറിയുക എന്നത്‌ ചില്ലറക്കാര്യമല്ല. ചിരിപ്പിക്കാന്‍ കഴിയുക എന്നതും. ചിരിക്കാനറിയുന്നവനേ ചിരിപ്പിക്കാന്‍ കഴിയുകയുളളൂ. ആയൊരു സിദ്ധികൊണ്ട്‌ അനുഗ്രഹീതരായിരുന്നു കേരളത്തിലെ നമ്പൂതിരിസമൂഹം. ബ്രാഹ്മണ്യത്തിന്റെ നാലുകെട്ടുകള്‍ നിലംപൊത്തിയിട്ടും നമ്പൂതിരി ഫലിതങ്ങള്‍ മണ്‍മറഞ്ഞുപോയിട്ടില്ല. 99 ശതമാനം ആളുകളും ഒരു സംഗതിയെ നോക്കിക്കാണുന്നതില്‍ നിന്നും അല്‌പം വ്യത്യസ്‌തമായ മറ്റൊരു അര്‍ത്ഥതലം അതിനു നല്‌കുന്ന രീതിയിലുള്ള വീക്ഷണമാണ്‌ പലപ്പോഴും ഹാസ്യാത്മകമാവുക. കൂര്‍മ്മ ബുദ്ധിയും നല്ല നിരീക്ഷണപാടവവുമുള്ളവരില്‍മാത്രമാണ്‌ ഈ നര്‍മ്മബോധം കണ്ടുവരിക. ഹാസ്യം പലതരത്തിലുണ്ട്‌. വായനക്കാരന്റെ ബുദ്ധിയിലോ മനസ്സിലോ മുഖത്തോ ചിരിയുണ്ടാക്കാന്‍ കഴിവുള്ള വാക്യമാണ്‌ ഫലിതം എന്ന്‌ സഞ്‌ജയന്‍. മുഖത്തു ചിരിയുണ്ടാക്കുന്ന നാലുമുക്കാല്‍ ഫലിതത്തില്‍ നിന്നും ഒരുപാട്‌ ഉയരത്തിലാണ്‌ ബുദ്ധിയില്‍ തന്നെ ചിരി പടര്‍ത്തുന്ന നമ്പൂതിരിയുടെ നര്‍മ്മബോധം. നമ്പൂതിരി സമുദായത്തിന്റെ അസ്‌തമയകാലത്ത്‌ വന്ന ഒരു ഫലിതമായിരിക്കണം ഇത്‌. ഹോംലി മീല്‍സ്‌ എന്ന ബോര്‍ഡു കണ്ട നമ്പൂതിരി അതെന്താണെന്ന്‌ ആരാഞ്ഞു. ഇല്ലത്തെപ്പോലത്തെ ഊണാണെന്നു പറഞ്ഞുകൊടുത്തു സപ്ലയര്‍."എന്നാല്‍ എനിക്കിന്ന്‌ ഇല്ലത്തെക്കാള്‍ അസാരം ഭേദായിട്ട്‌ വേണം" എന്നും പറഞ്ഞു തിരുമേനി തിരിഞ്ഞുനടന്നതായി കേട്ടിട്ടുണ്ട്‌. നടന്നുപോവുന്നവനെ വഴിതെറ്റിച്ച്‌ ഊണ്‍മേശയിലെത്തിക്കാനുള്ള ഹോട്ടലിന്റെ മാന്ത്രിക ബോര്‍ഡാണ്‌ ഹോമിലി മീല്‍സ്‌. Adjective is the enemy of noun എന്നുപറഞ്ഞത്‌ ഷാ യാണെന്നുതോന്നുന്നു. അതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഹോട്ടല്‍ ശാപ്പാടിനുള്ള ഹോമിലി വിശേഷണം. നമ്പൂതിരിയുടെ നര്‍മ്മബോധത്തിനുമുന്നില്‍ അടിയറവു പറയേണ്ടിവന്നതും ഈയൊരു വിശേഷണത്തിനാണ്‌. ഹാസ്യത്തിന്റെ ഹൃദയം കുടികൊള്ളുന്നത്‌ നിരീക്ഷണത്തിലാണ്‌.നമ്പൂതിരി നര്‍മ്മത്തിന്റെ മര്‍മ്മം കിടക്കുന്നത്‌ വെറും അക്ഷരങ്ങളിലല്ല, വ്യത്യസ്‌തമായ ആ ഭാഷാപ്രയോഗത്തിലും അംഗവിക്ഷേപങ്ങളിലും എല്ലാറ്റിലും ഉപരിയായി ആ വിഷയത്തിലുള്ള അഗാധമായ അവഗാഹത്തിലുമായി പരന്നുകിടക്കുകയാണ്‌. അതുകൊണ്ടുതന്നെ കുഞ്ചന്റെ തുള്ളല്‍പോലെ, വിവര്‍ത്തനങ്ങള്‍ക്ക്‌ അതു വഴങ്ങാറില്ല. കഥകളിയുടെ പശ്ചാത്തലത്തില്‍, നമ്പൂതിരിമാരുടെ ഈ ഫലിതബോധത്തെ ഗൗരവമായ ഗവേഷണത്തിനു വിധേയമാക്കുന്നു തൗര്യത്രികം.
ദൃഷ്ടിദോഷം

ഭരണഘടനാപദവികള്‍ വഹിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം ഏതെങ്കിലും ജാതിമതസമുദായ-ആള്‍ദൈവ സംഘടനകളുടെ വാലുകളായിമാറുന്നത്‌ ജനാധിപത്യ സംവിധാനത്തിന്റെ നട്ടെല്ലു തകര്‍ക്കുന്ന അപകടകരമായ പ്രവണതയാണെന്നു ചൂണ്ടിക്കാട്ടുന്നു ഡി.പ്രദീപ്‌കുമാര്‍ ദൃഷ്ടിദോഷത്തിലൂടെ. ക്‌നാനായ കത്തോലിക്കനായ ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫ്‌ പരസ്യമായി നടത്തിയ സഭയോടുള്ള വിശ്വാസപ്രഖ്യാപനത്തിന്റെ പശ്ചാത്തില്‍ ഈ വിഷയത്തിനു ഇന്നോളമില്ലാത്ത ഒരു മാനംകൈവരികയാണ്‌. അഭയാ കൊലക്കേസില്‍ വൈദികരുടേയും കന്യാസ്‌ത്രീയുടേയും നാര്‍കോ പരിശോധന നടന്ന ഫോറന്‍സിക്‌ ലാബില്‍ ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ സന്ദര്‍ശനം നടത്തി എന്നത്‌ ഗൗരവമേറിയ വിഷയം തന്നെയാണ്‌. ധ്യാനകേന്ദ്രങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളുടെ പേരില്‍ എത്രകുറ്റവാളികളാണ്‌ ഇപ്പോള്‍ അഴിയെണ്ണുന്നത്‌? അന്യമതസ്ഥരായ പെണ്‍കുട്ടികളെ വലവീശിപ്പിടിച്ച്‌ കൊണ്ടുപോയി പീഢിപ്പിച്ച്‌ മതംമാറ്റി പിന്നെ മേല്‍വിലാസം തന്നെയില്ലാതാക്കുന്ന പരിഷ്‌കൃത സമൂഹത്തിന്‌ ഭീഷണിയായ ഭീകരര്‍ എന്തുകൊണ്ട്‌ ഈ സെക്യുലാര്‍ രാഷ്ട്രത്തില്‍ സൈ്വരവിഹാരം നടത്തുന്നു? എന്തിന്‌ കൂടുതല്‍ ആലോചിക്കണം? സായിബാബയുടെ ആശ്രമത്തില്‍ നടന്ന കൊലപാതകങ്ങളുടെ അന്വേഷണങ്ങള്‍ എവിടെവരെയെത്തി എന്നാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ബാബയ്‌ക്കെതിരെ അക്രമം എന്നു മുറവിളികൂട്ടി ആശ്രമത്തിനകത്ത്‌ വെടിയുണ്ടയ്‌ക്കിരയാക്കപ്പെട്ട യുവാക്കളുടെ കുടുംബത്തിന്‌ ഇതുവരെയായി നീതികിട്ടിയോ?ലോകത്തിനു മുഴുവന്‍ ശാന്തിയും സമാധാനവും ദാനം ചെയ്യാനായി, കഷ്ടപ്പെടുന്നവര്‍ക്ക്‌ ഒരണപ്പൈ ചിലവില്ലാത്ത അനുഗ്രഹവും ഇഷ്ടപ്പെടുന്നവര്‍ക്ക്‌ വായുവില്‍ നിന്നും 916 മുദ്രാലംകൃത സ്വര്‍ണമാലയും സിറ്റിസണ്‍ ക്വാര്‍ട്‌സ്‌ വാച്ചും സൃഷ്ടിച്ചുനല്‌കുവാനായി അവതരിച്ച പുട്ടപര്‍ത്തിയിലെ മഹാദൈവത്തിന്‌ തുപ്പാക്കിവെടിച്ച്‌ ചത്തുപോയ പിള്ളേരുടെ ആത്മാവിന്റെ ഗതിയെപ്പറ്റിയും അവരുടെ കുടുംബത്തിന്റെ അധോഗതിയെപ്പറ്റിയും ആലോചിക്കാന്‍ നേരം കിട്ടിയെന്നുവരില്ല. എന്നാല്‍ അതാലോചിക്കേണ്ട ബാദ്ധ്യത ഭരണകൂടത്തിനുണ്ട്‌. അതാലോചിക്കേണ്ടവര്‍, കുറ്റപത്രം വായിച്ചു കുറ്റവാളിയെ കേള്‍പ്പിക്കേണ്ടവര്‍, കൈയ്യാമം വച്ച്‌ നടത്തേണ്ടവര്‍ എല്ലാവരും കൂടി സിംഹാസനസ്ഥനായ കുറ്റവാളിക്കുചുറ്റിലുമായി തറയിലിരുന്ന്‌ ഗര്‍ദ്ദഭരാഗത്തിലുള്ള സ്‌തുതികള്‍ക്ക്‌ താളം പിടിക്കുമ്പോള്‍ തകര്‍ന്നുവീഴുന്നത്‌ ഒരു ജനതയുടെ പ്രതീക്ഷകളാണ്‌, നീതിയിലും നിയമത്തിലുമുള്ള അവരുടെ വിശ്വാസമാണ്‌. ജനത്തിന്റെ നികുതിപ്പണം പ്രതിമാസം എണ്ണിവാങ്ങുന്നവര്‍ അവരുടെ കൂറു പ്രഖ്യാപിക്കേണ്ടത്‌ ജനത്തോടാണ്‌. അവര്‍ ജനങ്ങളുടെ ദാസന്‍ മാരാണ്‌. ലേഖനം സമയോചിതം. ആലോചനാമൃതം.

Thursday, September 3, 2009

ബൂലോഗ വിചാരണ 20

യുക്തിവാദം

ശാസ്‌ത്രം സത്യവും ദൈവം വിശ്വാസവുമാണ്‌. ദൈവം സത്യമാണെന്ന്‌ ദൈവവിശ്വാസികള്‍ കൂടി അവകാശപ്പെടുന്നില്ല. ഒരു വിശ്വാസം എന്നല്ലേ അവരുകൂടി ദൈവത്തെ വിശേഷിപ്പിക്കുന്നത്‌. അമ്മ സത്യവും അച്ഛന്‍ വിശ്വാസവും എന്നപോലെ. ഈശ്വരനെ ജഗത്‌പിതാവായാണ്‌ കാണുന്നത്‌്‌. ഭൂമിമാതാവും. ആദ്യത്തേത്‌ വിശ്വാസം രണ്ടാമത്തേത്‌ യാഥാര്‍ത്ഥ്യം. ഈ പറഞ്ഞ വിശ്വാസികളില്‍ ലേശം മുന്തിയ ഇനമാണ്‌ അന്ധവിശ്വാസികള്‍ എന്നറിയപ്പെടുന്നവര്‍. ഖുര്‍ആനിലുള്ള വിശ്വാസത്തിന്റെ അത്രതന്നെ എ.കെ.47 നിലും ഉള്ള മുന്തിയവിഭാഗം. താടിബാനികള്‍ എന്നു മലയാളത്തിലും താലിബാനികള്‍ എന്ന്‌ അഫ്‌ഗാനിയിലും അറിയപ്പെടുന്നവര്‍.

ഒരു ഗ്രന്ഥത്തില്‍ എല്ലാം പറഞ്ഞിട്ടുണ്ട്‌. അതിനുചുറ്റും ലോകം തിരിഞ്ഞുകൊള്ളണം എന്നാജ്ഞാപിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ബലക്ഷയം ഒന്നുകൊണ്ടുമാത്രം അതിനുകഴിയാതെ പോയി. അതുകൊണ്ട്‌ സ്വന്തം നാട്ടില്‍ കാല്‍മുട്ട്‌ വെളിയില്‍ കണ്ടതിന്‌ പെണ്ണുങ്ങളെ വെടിവച്ച്‌, അനുജന്റെ പ്രേമത്തിന്‌ പരിഹാരമായി ചേച്ചിയെ കൂട്ടബലാല്‍സംഗത്തിന്‌ വിധിച്ച്‌, ഭര്‍ത്താവിന്റെ അച്ഛനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടവളോട്‌ അയാളെ കെട്ടിയോനാക്കി സങ്കല്‌പിച്ച്‌ കെട്ടിയോനെ പുത്രനായി സങ്കല്‌പിച്ച്‌ സീധാ ചലേന്ന്‌ വിധിയെഴുതി മുന്നേറിക്കൊണ്ടിരിക്കുന്നവര്‍. ഒരു പ്രവാചകനെ പരീക്ഷിക്കാന്‍ ദൈവം കുറച്ച്‌ ശിഷ്യന്‍മാരെ അയച്ചുകൊടുക്കുന്നൂവെന്ന്‌ ആരോ പറഞ്ഞിട്ടുണ്ട്‌. അതു തികച്ചും സത്യമായിപ്പോയത്‌ നബിതിരുമേനിയുടേയും യേശുവിന്റേയും ശിഷ്യഗണങ്ങളെ കാണുമ്പോഴാണ്‌.

ഖുറാനിലുള്ള വിശ്വാസത്തിന്റെ അത്രതന്നെ ശാസ്‌ത്രത്തിലുമുള്ള ഒരുപാടാളുകള്‍ ബൂലോഗത്തും തേരാപാരാ നടക്കുന്നുണ്ട്‌. ബൂലോഗത്തെ പ്രവാചകന്‍മാരായി. ഒരു പള്ളീലച്ചന്‍ പണ്ട്‌ വഴിതെറ്റി കൊടുങ്കാട്ടില്‍ പെട്ടുപോയി. കുറെ അപരിഷ്‌കൃതര്‍ അച്ചനെ പിടിച്ചുകൊണ്ടുപോയി അവരുടെ തലവന്റെ മുന്നിലിട്ടുകൊടുത്തു. അച്ചന്‍ കണ്ടകാഴ്‌ച വേറൊരുത്തനെ ജീവനോടെ പിടിച്ച്‌ ഉരുളിയിലിട്ട്‌ വറുക്കുന്നതാണ്‌. ഇതുകണ്ട്‌ ഞെട്ടിയ അച്ചന്‍ അറിയാതെ ദൈവത്തെവിളിച്ചു. വിളി ഇംഗ്ലീഷിലായിരുന്നു. ഇതുകേട്ട നരഭോജികളുടെ നേതാവ്‌ അച്ചനെ ഇംഗ്ലീഷില്‍ തന്നെ അഭിവാദ്യം ചെയ്‌തു. ആ ഒന്നാതരം ശൈലി കണ്ടപ്പോള്‍ അച്ചന്‍ ചോദിച്ചു, മകനേ, നീ നിനക്ക്‌ വിദ്യാഭ്യാസവുമുണ്ടോ? എവിടെയാണ്‌ നീ പഠിച്ചത്‌?
"ഓക്‌സ്‌ഫോര്‍ഡില്‍"
ഏതാണ്ട്‌ ജീവന്‍ തിരിച്ചുകിട്ടിയതായി അച്ചന്‌ അനുഭവപ്പെട്ടു.
"എന്നിട്ടാണോ മകനേ നീയിങ്ങനെ അപരിഷ്‌കൃതനായിപ്പോയത്‌?" ഫാദര്‍ അറിയാതെ ചോദിച്ചുപോയി.
ആരുപറഞ്ഞു അച്ചോ, അയാം വെരി സിവിലൈസ്‌ഡ്‌. ഫാദര്‍ യൂ സീ ദിസ്‌ എന്നും പറഞ്ഞ്‌ ഒരു കത്തിയും മുള്ളും എടുത്തുകാട്ടിക്കൊടുത്തു. അതായത്‌ വെറുകൈകൊണ്ടല്ല, കത്തിയും മുള്ളും ഉപയോഗിച്ചാണ്‌ അച്ചനെ അകത്താക്കുക എന്നര്‍ത്ഥം. നിന്നനില്‌പില്‍ അച്ചന്‍ വടിയായി എന്നു കഥ.

ആ ഓക്‌സ്‌ഫോര്‍ഡ്‌ നരഭോജിയുടെ പിന്‍മുറക്കാരുടെ വിഹാരരംഗമാണ്‌ ബൂലോഗമെന്ന്‌ അറിയണമെങ്കില്‍ ജബ്ബാര്‍മാഷെത്തേടിയെത്തുന്ന കമന്റുകള്‍ നോക്കിയാല്‍ മതി.

വിജ്ഞാനവും വിവേകവും രണ്ടാണ്‌. രണ്ടും ഒരാളില്‍ സമ്മേളിക്കാം അപൂര്‍വ്വമായി. അവര്‍ ലോകത്തിന്‌ ഉപകാരം ചെയ്യും. ശാസ്‌ത്രത്തിലുള്ള വിജ്ഞാനമാവട്ടേ അല്ലെങ്കില്‍ മതത്തിലുള്ളതാവട്ടെ. വിജ്ഞാനം കണ്ടമാനം ചിലരില്‍ കുന്നുകൂടും വിവേകം അശേഷം കാണുകയുമില്ല. മഹാനായ ദലൈലാമയും സിവില്‍ എഞ്ചിനീയര്‍ കം ഭീകരന്‍ ബിന്‍ലാദനും പോലെ. ഉപദ്രവമല്ലാതെ ഉപകാരം ലോകം ലാദന്‍മാരില്‍നിന്നും പ്രതീക്ഷിക്കേണ്ടതില്ല. പാകത്തിന്‌ വിവേകം ചേര്‍ത്തിളക്കിയില്ലെങ്കില്‍ അടുപ്പത്തെ വിജ്ഞാനം കരിഞ്ഞ ബിരിയാണി പോലിരിക്കും. പട്ടികൂടി തിരിഞ്ഞുനോക്കുകയില്ല.

ധീരമായ എഴുത്തിന്‌, ശാസ്ത്രാവബോധത്തിന്‌, തെളിഞ്ഞ ചിന്തയില്‍നിന്നും ഒഴുകിയെത്തുന്ന ലേഖനങ്ങള്‍ക്ക്‌, സമചിത്തതയോടെയുള്ള പ്രതികരണങ്ങള്‍ക്ക്‌ - ജബ്ബാര്‍മാഷുടെ ബ്ലോഗ്‌ മാതൃകയാവുന്നു. മാഷേ അഭിവാദ്യങ്ങള്‍.

വര്‍ത്തമാനം


അനുമോദനത്തിനെന്തര്‍ത്ഥം
പിന്നെ അനുശോചനം വെറും വ്യര്‍ത്ഥം

അകാലത്തില്‍ കാലം തിരികെവിളിച്ച മലയാളസാഹിത്യലോകത്തെ അതുല്യപ്രതിഭകളായിരുന്നു സഞ്‌ജയനും ചങ്ങമ്പൂഴയും. ഒരു വെള്ളിനക്ഷത്രമായി സഞ്‌ജയന്‍ ജ്വലിച്ചൊടുങ്ങിയപ്പോള്‍, തന്റെ നറുക്ക്‌ വീഴുന്നതും കാത്തിരുന്നിരുന്ന ചങ്ങമ്പുഴയുടെ തൂലികയില്‍ നിന്നുതിര്‍ന്നതാണ്‌ മുകളിലത്തെ വരികള്‍. ആമുഖമാവട്ടെ ആ വരികള്‍ ഈ കുറിപ്പിനും.

'കാലം കൈവിട്ട കര്‍ണനിലൂടെ' വര്‍ത്തമാനം മുരളിയുടെ അപ്രതീക്ഷിതമായ വേര്‍പാടിനെ നോക്കിക്കാണുന്നു. നാടകത്തെയും സിനിമയെയും ഒരുപോലെ പ്രണയിച്ച മുരളിയുടെ എക്കാലത്തെയും സ്‌മാരകമാവുമായിരുന്നു കെട്ടാനാവാതെപോയ ആ കര്‍ണവേഷം. ആ മഹാനടന്റെ സ്‌മാരകങ്ങളായി അപ്പമേസ്‌ത്രിയും കാരിഗുരിക്കളും തന്നെ ധാരാളം. ഇനി എത്രയോ സ്‌മാരകങ്ങള്‍ ആ മഹാനടനുവേണ്ടിയും ഉയരാം. എഴുത്തച്ഛന്റെ പേരില്‍ രണ്ട്‌ സ്‌മാരകങ്ങളുണ്ട്‌. ഒന്ന്‌ രാമായണം എന്ന മഹാസ്‌മാരകം. മറ്റേത്‌ എഴുത്തച്ഛന്‍ അവാര്‍ഡ്‌ എന്ന വൃത്തികേട്‌. മലയാള സിനിമയിലെ കര്‍ണന്‍മാരുടെ വിധി എന്നുപറയാം. കുറച്ചുവര്‍ഷങ്ങള്‍ക്കുമുന്നേ നരേന്ദ്രപസാദ്‌ കോഴിക്കോട്‌ പി.വി.എസ്സില്‍ വച്ചു മരിച്ചപ്പോള്‍, കൈവച്ചമേഖലകളിലെയെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആ ദേഹം കണ്ട്‌ പൊട്ടിക്കരയാന്‍ മലയാളസിനിമയില്‍ നിന്നുമെത്തിയ മഹാനടന്‍ മുരളിമാത്രമായിരുന്നു. വില്ലാളിവീരന്‍മാരായ രാക്ഷസരാജാക്കന്‍മാര്‍ക്കും രാവണപ്രഭുക്കള്‍ക്കും സമയംകണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

വയല്‍പ്പൂവ്‌


മുരളിയുടെ അഭിനയ സംഭാഷണ പ്രഭാഷണ രീതിക്ക്‌ അര്‍ഹിക്കുന്ന ശ്രദ്ധാജ്ഞലിയായി ആനിന്റെ അളന്നുമുറിച്ച വാക്കുകളിലുള്ള 'നാട്യമില്ലാത്ത മുരളി'. ഇംഗ്ലീഷ്‌ സാഹിത്യത്തിലും പശ്ചാത്യനാടകങ്ങളിലും ഒക്കെ നല്ല ബോധമുണ്ടായിരുന്നു ശാസ്‌ത്രീയമായി അഭിനയകലയെ സമീപിച്ച ആ മഹാനടന്‍ അര്‍ഹിക്കുന്ന വരികള്‍തന്നെ 'നാട്യമില്ലാത്ത മുരളി'.

'ആന്‍' ന്റെ ശ്രദ്ധേയമായ ഗ്രന്ഥാവലോകനത്തെ പറ്റി കൂടി പറയേണ്ടിയിരിക്കുന്നു. പുസ്‌തകത്തില്‍ നിന്നും ആന്‍ എടുത്തുചേര്‍ത്ത ക്വോട്ടിലെ ഭാഷയുടെ വായനാസുഖം സംശയത്തിന്റെ നിഴലിലാണ്‌. പുസ്‌തകം കാണാതെ, അടുക്കളയില്‍ അമ്മ ചോറിന്റെ വേവു നിര്‍ണയിക്കുന്നതുപോലെ രണ്ടുമണി വറ്റില്‍ നടത്തിയ പരീക്ഷണമാവുമ്പോള്‍ തെറ്റാനും സാദ്ധ്യതയുണ്ട്‌ എന്നൊരു മുന്‍കൂര്‍ ജാമ്യം ആദ്യമേ എടുക്കുന്നു. എന്തായാലും ആദ്യത്തെയാ വിവര്‍ത്തനശകലം സുന്ദരം എന്നുപറയേണ്ടിയിരിക്കുന്നു. ജോര്‍ദാന്‍ രാജാവിന്റെ നാലാമത്തെ അമേരിക്കന്‍ ഭാര്യയുടെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നു ആനിന്റെ ആവലോകനം. തുടര്‍ന്നും അവലോകനങ്ങളും നിരൂപണങ്ങളും പ്രതീക്ഷിക്കുന്നു.

മണലെഴുത്ത്‌

മുരളിയുടെ പ്രതിഭയെപ്പറ്റിയുള്ള ചിന്തകളാണ്‌ മണലെഴുത്തില്‍. തീര്‍ച്ചയായും മണലെഴുത്തിന്‌ തെറ്റിയിട്ടില്ല. ഒന്നില്‍കൂടുതല്‍ മേഖലകളില്‍ പ്രതിഭതെളിയിച്ചവര്‍ എപ്പോഴും അറിയപ്പെടുക മഹാനടന്‍, മഹാപ്രതിഭ, മഹാസാഹിത്യകാരന്‍ എന്നിങ്ങനെയൊക്കെയായിരിക്കും. മുരളിയുടെ സാഹിത്യസംഭാവനകളും നിസ്‌തൂലമാണ്‌.

പൊട്ടക്കിണറ്റിലെ വെള്ളത്തിനുളളതല്ല ഈ 'മഹാ' വിശേഷണങ്ങളൊന്നും. ചരിത്രം ഐന്‍സ്റ്റൈനെ വരച്ചിട്ടത്‌ ഫിലോസഫര്‍ സയന്റിസ്റ്റ്‌ എന്നാണ്‌. കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുള്‍കലാം, ഇന്ത്യയുടെ പൂര്‍വ്വരാഷ്ടപതിയെന്നതിലുപരിയായി മഹാനായ ശാസ്‌ത്രജ്ഞന്‍ എന്നുതന്നെയായിരിക്കും അറിയപ്പെടുക. വിക്രം സാരാഭായിയിപ്പോലെ. മുരളി നടന്‍ ആവണമായിരുന്നോ നിരൂപകന്‍ ആവണമായിരുന്നോ....? എന്ന ചോദ്യത്തോടെ കുറിപ്പ്‌ അവസാനിക്കുന്നു. എനിക്കു തോന്നുന്നത്‌ നിരൂപകനെക്കാളും മുരളിയില്‍ മുഴച്ചുനിന്നത്‌ അഭിനേതാവായിരുന്നു എന്നാണ്‌. സാഹിത്യസൃഷ്ടികളുമായുള്ള രക്തബന്ധമായിരുന്നു മുരളിയിലെയും നരേന്ദ്രപ്രസാദിലെയും നടന്‍മാരെ ഉരുക്കിവാര്‍ത്തെടുത്തത്‌. അനുഭവങ്ങള്‍ എഴുത്തിലൂടെയും വായനയിലൂടെയും ആര്‍ജിക്കാം. മുരളിയും നരേന്ദ്രപസാദുമൊക്കെ ജീവന്‍നല്‌കിയ കഥാപാത്രങ്ങള്‍ അതിനുതെളിവാണ്‌.

നമതു വാഴ്‌ വും കാലം

എഴുത്തുകാരന്റെ ചിന്തയില്‍ നിന്നും വാക്കുകള്‍ വായനക്കാരന്റെ ഹൃദയത്തിലേക്ക്‌ നേരെ തൊടുക്കുന്നു നമത്‌. തെളിമയാര്‍ന്ന ആ ചിന്തയുടെ ബഹിര്‍സ്‌ഫുരണത്തിന്‌ മാറ്റുകൂട്ടുന്നു ഒരു പ്രതികരണമായി വന്ന ഖലീല്‍ ജിബ്രാന്റെ പ്രവാചകനിലെ ആ വരികള്‍. അച്ഛന്‍ അച്ഛന്റേതെന്നും അമ്മ അമ്മയുടേതെന്നും തെറ്റിദ്ധരിക്കുന്ന പ്രകൃതിയുടെ വികൃതികളാണ്‌ ഓരോ കുട്ടിയും.

'you may give your love
but not your thoughts
for they have their own thoughst'

ജിബ്രാന്‍ അതിനുമപ്പുറം കടന്നുപോവുന്നു
"You are the bows from which your children as living arrows are sent forth"
നമ്മളാകുന്ന വില്ലില്‍നിന്നും പറന്നകലുന്ന ശരങ്ങളാണ്‌ നമ്മുടെ കുട്ടികള്‍. ്‌അല്ലാതെ നമ്മുടെ ശരീരത്തില്‍ വളരുന്ന ശിഖരങ്ങളല്ല. അതുകൊണ്ടുതന്നെ നമ്മുടെ നിഴലുകളുമല്ല.

നാട്ടിലെ സര്‍ക്കാര്‍ സ്‌്‌കൂളില്‍ പഠിക്കുന്നൂ എന്റെ മകന്‍. ഒന്നാംക്ലാസില്‍. കഴിഞ്ഞ ദിവസങ്ങളിലൊരിക്കല്‍ കളിക്കാനിരുന്നപ്പോള്‍ അവന്‍ പറഞ്ഞു. "അച്ഛാ, അച്ഛന്‌ ഞാനൊരു വിദ്യ കാണിച്ചേരാ. അച്ഛന്റെ ടൗവല്‌ ഒരിക്ക ഇങ്ങെടുത്താട്ടെ." അനുസരണയുള്ള വിദ്യാര്‍ത്ഥിയായി ഞാന്‍ അകത്തുപോയി സംഗതിയെടുത്തുകൊണ്ടുവന്നു കൊടുത്തു.

മോന്‍ ഇന്നോളം അത്ര ഏകാഗ്രതയോടെ ഇരിക്കുന്നത്‌ ഞാന്‍ അന്നോളം കണ്ടിട്ടില്ല. ഭയങ്കര ശ്രദ്ധയോടെ ഒരു സംഗതി ഒപ്പിച്ചെടുത്തു. വിജയീഭാവത്തില്‍ ചാടിക്കൊണ്ടെണീറ്റു പ്രഖ്യാപിച്ചു. അച്ഛാ ഇദ്‌ കണ്ട, ഇതാ ബേശിയറ്‌. ഇനി ഞാന്‍ ബേറ്യൊന്ന്‌ ഇണ്ടാക്കിത്തരാന്നു പറഞ്ഞ്‌ അതിന്റെ പേരും വിളിച്ചപ്പോള്‍ ഞങ്ങള്‍ ഞെട്ടി. മൂപ്പര്‌ പറഞ്ഞ പദം വച്ച്‌ ഞാന്‍ ഊഹിച്ച്‌ു, ഉദ്ദേശിച്ചത്‌ പാന്റീസ്‌ ആയിരിക്കണം. പാന്റീസ്‌ ആര്‍ നോട്‌ ദി ബെസ്‌റ്റ്‌ തിങ്‌ ഇന്‍ ദ വേള്‍ഡ്‌ ബട്‌ നെക്‌സ്‌റ്റു റ്റു ദ ബെസ്‌റ്റ്‌ എന്നു പറഞ്ഞതാരാണാവോ. ഞാനറിയാതാലോചിച്ചുപോയി. ഏതായാലും വല്യ ആപത്തൊന്നുമില്ല. ഞാനും മോനും അവളുമല്ലാതെ അടുത്തു വേറാരുമില്ല. ദ്രവിച്ച സര്‍ക്കാരുസ്‌കൂളിലെ ചെക്കന്‍ റൗക്കയുണ്ടാക്കാതെ ബ്രേസിയറുണ്ടാക്കിയതിന്റെ കാരണം എനിക്ക്‌ ഇനിയും പിടികിട്ടിയിട്ടില്ല.

എടമോനേ ഇന്റച്ഛന്‍ ഇപ്രായത്തില്‍ പുസ്‌തകത്തിലെ കടലാസുപറച്ച്‌ തോണിയുണ്ടാക്കി തോട്ടിലിട്ടിരുന്നെങ്കിലും ഇപ്പുത്തി തോന്നിയിരുന്നില്ല എന്നു പറയണമെന്നുണ്ടായിരുന്നു. ആരും ഒന്നും എതിരുപറഞ്ഞില്ലെന്നുമാത്രമല്ല. അതൊരു രസമില്ലെന്നു പറഞ്ഞ്‌ ഞാന്‍ കടലാസുകൊണ്ടു വിമാനമുണ്ടാക്കി പറത്തി കാണിച്ചു. പിന്നെ മൂപ്പര്‍ വൈമാനികനായി. ബ്രേസിയര്‍ പാന്റീസ്‌ രൂപകല്‌പന തല്‌ക്കാലം നിര്‍ത്തിയെന്നാണ്‌ കിട്ടിയ വിവരം.

മാതാപിതാക്കളില്‍ പലര്‍ക്കും വേണ്ടത്‌ കുട്ടി അവരുടെ മുന്നില്‍ തോല്‌ക്കണം. അവര്‍ ജയിക്കണം. പരാതികളുടെ മലവെള്ളപ്പാച്ചിലായിരിക്കും പലയിടത്തും. അയ്യോ എന്റെ മോന്‍ പഠിക്കുന്നില്ല. പറയുന്ന റെവറന്‍ഡ്‌ ഫാദര്‍ കണ്ണൂരിലിടുന്ന ഒപ്പായിരിക്കില്ല കോഴിക്കോട്ടിടുക. പതിനാറിടത്ത്‌ പതിനാറ്‌ ഒപ്പായിരിക്കും. അതിന്‌ സ്വയം മാപ്പു കൊടുക്കുമ്പോഴും മകന്‌ ഒബ്ലിക്‌ മകള്‍ക്ക്‌ പത്തുമാര്‍ക്ക്‌ കുറഞ്ഞതിന്‌ മാപ്പുകൊടുക്കുകയില്ല മന്ദബൂദ്ധികള്‍. തൊണ്ണൂറുമാര്‍ക്ക്‌ കിട്ടിയതിന്‌ അഭിനന്ദിക്കുന്ന പ്രശ്‌നമില്ലാത്തപ്പോള്‍ പത്തുമാര്‍ക്കു കുറഞ്ഞതിന്‌ ശകാരത്തിനുള്ള സാദ്ധ്യതയുണ്ടുതാനും.

മകന്‍ പറഞ്ഞപോലെ കേള്‍ക്കുന്നില്ല. പറഞ്ഞപോലെ കേള്‍ക്കാന്‍ മോനെന്താ അരയില്‍ കയറുള്ള കുഞ്ഞിരാമനോ എന്നു ചോദിക്കാന്‍ ആരുമില്ലാത്തതാണ്‌ അണുകുടുംബത്തിന്റെ മഹാശാപം. പ്രമേയം കൊണ്ടും ശൈലികൊണ്ടും രൂപഭംഗികൊണ്ടും വ്യത്യസ്‌തമായ സൃഷ്ടി.

വെള്ളരിക്കാപ്പട്ടണം

സാധാരണ ഒരു ദുരന്തം ഹാസ്യത്തിന്‌ ഹേതുവായി സ്വീകരിക്കപ്പെടാറില്ല, രോഗം മരണം എന്നിവയില്‍നിന്നും സാധാരണ ഒരു കൈയ്യകലത്തില്‍ മാറിനില്‌ക്കുകയാണ്‌ ഹാസ്യവും ആക്ഷേപഹാസ്യവുമൊക്കെ ചെയ്യുക. എന്നാല്‍ കേരളത്തിലെ പ്രത്യേകപരിതസ്ഥിതിയില്‍ ഈ വെറൈറ്റീസ്‌ ഓഫ്‌ പനീസ്‌ ഒരല്‌പം ചിരിക്കു വകനല്‌കുന്നൂ എന്നത്‌ മറച്ചുപിടിച്ചിട്ടുകാര്യമില്ല. സഹസ്രാബ്‌്‌ദങ്ങള്‍ക്കു മുമ്പേ സുശ്രുതന്‍ കുപ്പിച്ചില്ലുകൊണ്ട്‌ തലയോടു ശസ്‌ത്രക്രിയ നടത്തിയ നാട്ടില്‍ പനിപിടിച്ച്‌ ആളുമരിക്കുന്നു എന്നത്‌ ചിരിക്ക്‌ വകയുണ്ടാക്കുന്ന ഒരു സംഗതിയാണ്‌. ഈ മഹാസത്യം മാലോകരെ അറിയിക്കുവാന്‍ ഒരു ആരോഗ്യമന്ത്രിയും നാട്ടിലുണ്ടെന്ന വസ്‌തുത പൊട്ടിച്ചിരിക്കും.

രണ്ടുനാള്‍ മുമ്പായിരുന്നു ഒരു ക്രോണിക്‌ ബാച്ചിലര്‍ പറഞ്ഞത്‌. 'ഞാനിവിടെ ഒറ്റയ്‌ക്കാ. പനി വന്നാല്‍ വടിപിടിച്ചുപോവും. അതുകൊണ്ട്‌ ഒരു ഹോമിയോ പ്രതിരോധമങ്ങെടുത്തു '. പറഞ്ഞു പിരിഞ്ഞ്‌ മണിക്കൂര്‍ രണ്ടായതേയുള്ളൂ വിവരമറിഞ്ഞ്‌ ഞാന്‍ കാണാന്‍പോയി.

അടിക്കുന്നതിനു മുന്‍പും അടിച്ചതിന്‌ ശേഷവും എന്നപോലയാണ്‌ ആളു കോലം മാറിയത്‌. പെന്‍ഗ്വിന്റെ ആടിനടപ്പും ശ്വാനന്റെ ജാഗ്രവത്തായ ഇരിപ്പും ശംഖുവരയന്റെ ചുരുണ്ടുകിടപ്പും. വരികളോട്‌ കിടപിടിക്കുന്ന കാരിക്കേച്ചറുകള്‍ അതിമനോഹരം. കേണല്‍ കേളുനായരും കുടുംബശ്രീ പ്രിയാകുമാരിയും ആയിശൂമ്മയും സര്‍വ്വോപരി കിട്ടുകുമാര്‍ കുറ്റിക്കാടിന്റെ ആ പ്രഭാഷണവും മോഹന്‍ലാല്‍ ഹേമമാലിനിയോടു പറഞ്ഞതുപോലെ കലക്കി. . ഹര്‍ത്താല്‍ ഉത്സവമായ നാട്ടില്‍ പനിമഹോത്സവമാവാ്‌തെ തരമില്ല. ആദര്‍ശ്‌ അഭിവാദ്യങ്ങള്‍.