Sunday, November 22, 2009

ബൂലോഗവിചാരണ 25

വിശ്വമാനവികം

എല്ലാ മരണങ്ങളും കേരളത്തില്‍ വാര്‍ത്തയാവാറില്ല. കെട്ടിയോളിലും കുട്ടിയോളിലുമല്ലാതെ മറ്റാരിലും ഓളങ്ങള്‍ ഉളവാക്കാത്തപല മരണങ്ങളും കോളങ്ങള്‍ വാര്‍ത്തയാവുകയും ചെയ്യും. പോലീസുകാരന്റെ 'ആദരവുണ്ട' വാനമാര്‍ഗംസഞ്ചരിക്കുമ്പോള്‍ത്തന്നെ അവരുടെ ഓര്‍മ്മകള്‍ ജനഹൃദയങ്ങളില്‍ നിന്നും ഉരുണ്ട് താഴെപ്പോവുകയും ചെയ്യും. സജിം എഴുതിയതുപോലെ 'അറിവുകളുടേയും അനുഭവങ്ങളുടേയും ഭണ്ഡാരവും പേറി വ്യത്യസ്തമായ 'സഞ്ചാരപഥങ്ങളിലൂടെയായിരുന്നു ത്യാഗനിര്‍ഭരമായ ആയാത്ര'.. ബി.പ്രേമാനന്ദ് എന്ന സത്വാന്വേഷിയുടെ, മനവികതാവാദിയുടെ, യുക്തിവാദിയുടെ യാത്ര.

പുട്ടപര്‍ത്തിയിലെ ദിവ്യനുമായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ചില്ലറയായിരുന്നില്ല. അതുകാരണമായി അദ്ദേഹത്തിനുണ്ടായ നഷ്ടങ്ങളും. 'Murder in Sai Baba's Bedroom' എന്നൊരു പുസ്തകം തന്നെ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

ബാബ വായുവില്‍ നിന്നും സ്വര്‍ണച്ചെയില്‍ വലിച്ചെടുത്ത് അലവലാതി ഭക്തര്‍ക്കല്ല, മുന്‍നിരയിലെ ഭക്തശിരോമണികളായ പ്രമുഖര്‍ക്കു കൊടുക്കുന്ന ഒരു പതിവുണ്ട്. അതിനെ നിയമപരമായി ചോദ്യം ചെയ്തിരുന്നു അദ്ദേഹം. ഒന്നാമതായി സ്വര്‍ണം ആര്‍ക്കും തോന്നിയപോലെ ഭൂമിക്കടിയില്‍ നിന്നും കുഴിച്ചെടുക്കാനുള്ള അനുമതി ഇന്ത്യാരാജ്യത്തില്ല. ഇനി മറ്റേതെങ്കിലും സ്വര്‍ണക്കടക്കാരന്‍ ഉണ്ടാക്കിയ മുദ്രയുള്ള ചെയിനാവുമ്പോള്‍ അത് വായിവില്‍ നിന്നും ബാബ സ്വന്തം നിലയ്ക്ക് വലിച്ചുപറിച്ചെടുത്തതാണെന്നു പറഞ്ഞാല്‍ ചുറ്റിലുമിരുന്ന് താളം പിടിക്കുന്ന കുറെ വിഡ്ഢികള്‍ വിശ്വസിച്ചേക്കാം. തലയ്ക്കുവെളിവുള്ളവര്‍ക്ക് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമായിരിക്കും.


നിയമപ്രകാരം സ്വര്‍ണം കൈകാര്യം ചെയ്യുന്നതിന്, ഉല്പാദിപ്പിക്കുന്നതിന് എല്ലാം നിയന്ത്രണങ്ങള്‍ ഉള്ളപ്പോള്‍ അതിനുള്ള അധികാരം ബാബയ്ക്ക് എവിടുന്ന് കിട്ടിയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ആശ്രമത്തിലെ കൊലപാതകങ്ങളെ പറ്റി അന്വേഷിക്കേണ്ടവരും അന്വേഷണാടിസ്ഥാനത്തില്‍ വിധിപറയേണ്ടവരും ആ പാദങ്ങള്‍ പുണരാന്‍ മത്സരിക്കുമ്പോള്‍ ആ ചോദ്യത്തിനും എന്തുപറ്റിയിട്ടുണ്ടാവും എന്നാലോചിക്കാവുന്നതേയുള്ളൂ.


ബാബ പണ്ട് ഇതുപോലെ ഒരു സ്വര്‍ണച്ചെയില്‍ വായുവില്‍ നിന്നും സൃഷ്ടിച്ച് കെ.പി. കേശവമേനോന്് കൊടുത്തതായി കേട്ടിട്ടുണ്ട്. അപ്പോഴേക്കും അതു കാണാനുള്ള കാഴ്ച അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പറ്റുമെങ്കില്‍ ബാബ കൊടുക്കേണ്ടത് ആ കണ്ണുകളില്‍ ഇത്തിരി വെളിച്ചമാണെന്ന് കണ്ടുനിന്ന ഒരു രസികന്‍ വിളിച്ചുപറഞ്ഞതായും കേട്ടിട്ടുണ്ട്.


മൂപ്പരുമായി ചില മണിക്കൂറുകള്‍ ഒന്നിച്ചു ചിലവഴിച്ചതിന്റെ ഓര്‍മ്മകളിലേയ്ക്ക്, വൈയക്തികമാണെങ്കിലും ഒരു രസകരമായ അനുഭവമായതിനാല്‍ എഴുതുന്നൂവെന്നുമാത്രം.


അദ്ദേഹം പ്രസ്ഥാനത്തിന്റെ ഒരു സമ്മേളനമോ മറ്റോ കഴിഞ്ഞ് ചെന്നെയില്‍ നിന്നും തിരിക്കുന്നു. ഒപ്പം പ്രസ്ഥാനത്തിന്റെ മറ്റൊരു സാരഥി ഡോ.നരേന്ദ്രനായികും. റയില്‍വേസ്റ്റേഷനില്‍ വൈകിയെത്തിയ ഞാനും ശ്രീജയും ഹൃഷിയെയും എടുത്ത് ഓടിക്കിതച്ച് എങ്ങിനെയോ അന്നത്തെ മംഗലാപുരം മെയിലില്‍ കയറിപ്പറ്റി. റിസര്‍വേഷന്‍ സീറ്റുതപ്പി കണ്ടെത്തി കിതപ്പുമാറ്റുമ്പോഴേക്കും അഭിമുഖമായുള്ള സീറ്റില്‍ അലസമായി താടിയും മുടിയും നീട്ടിവളര്‍ത്തി ഒരു അവധൂതന്റെ ലക്ഷണമുള്ള കൃശഗാത്രന്‍ ഇരിക്കുന്നു.


മൂപ്പരുടെ ആകാരത്തിലുള്ള പ്രത്യേകത എന്തോ എന്നെ ആകര്‍ഷിച്ചു. പിന്നെ താമസിച്ചില്ല. ഞങ്ങള്‍ രാത്രി പകലാക്കി സംഭാഷണത്തിലേര്‍പ്പെട്ടു. ഒരു മാതിരിപ്പെട്ട സകലദൈവങ്ങളും ചത്തുവീഴുന്നത് പരമഭക്തയായ ശ്രീജ ക്ഷമാപൂര്‍വ്വം നോക്കിനിന്നു. അതിനിടെ നാലുവയസ്സുകാരന്‍ മകനും ഞങ്ങള്‍ക്കുമായി അദ്ദേഹവും ഡോ. നായിക്കും കുറെ മാജിക്കുകളും കാട്ടിത്തന്നു. അപ്പോഴേക്കും സമയം രാത്രി ഒരുമണി കഴിഞ്ഞു. ട്രെയിന്‍ നിരങ്ങിനീങ്ങുന്നു. ഡോ. നായിക് സമയം നോക്കി പോത്തന്നൂര്‍ എത്താറായി എന്നുപറഞ്ഞു.


അഞ്ചുമിനിറ്റിനുള്ളില്‍ വണ്ടിനിന്നു. സമയം 1.10. ഇന്നു വണ്ടി കൃത്യസമയത്തുതന്നെ എത്തിയെന്നും പറഞ്ഞ് അദ്ദേഹം യാത്രപറഞ്ഞിറങ്ങാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ചെറിയ ലഗ്ഗേജുമായി ഞങ്ങള്‍ മൂപ്പരെ ആ ഇരുട്ടില്‍ ചാറ്റല്‍ മഴയത്ത് പ്ളാറ്റ് ഫോമില്‍ ഇറക്കിയതേയുള്ളൂ, വണ്ടി വിട്ടു. ഞങ്ങളോടി വണ്ടിയില്‍ക്കയറിയപ്പോള്‍ ശ്രീജ അലറിവിളിക്കുന്നു, 'അയ്യോ വേറെ എവിടെയോ ആണ് ഇറക്കിയത്. ഇതു പോത്തന്നൂരൊന്ന്വല്ല, എന്തുപണിയാ നിങ്ങള്‍ കാണിച്ചത്?്'.


ഞാനും ഡോ. നായിക്കും ഒരുപോലെ നിന്നുവിയര്‍ത്തു. ഏതോ സ്ഥലം. വയോധികനും രോഗിയുമായ മനുഷ്യന്‍. കൈയ്യില്‍ 'ദൈവം' സഹായിച്ച് നാലുമുക്കാല്‍ കാണുകയുമില്ല. അടുത്ത സ്റ്റേഷനാണ് പോത്തന്നൂര്‍. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോവാന്‍ എത്തുമെന്നുപറഞ്ഞ മകന്റെ ഭാര്യയെ വിളിച്ചു അദ്ദേഹം സംഗതി പറഞ്ഞു. ഞങ്ങള്‍ അടുത്തസ്റേഷനിലിറങ്ങി ഒരു ടാക്സിയെടുത്ത് അദ്ദേഹത്തെ കണ്ടുപിടിച്ച് വീട്ടില്‍ എത്തിക്കുമെന്നും ധരിപ്പിച്ചു.


എങ്കിലും ആ ടെന്‍ഷന് പരിസമാപ്തിയായി അടുത്ത സ്റേഷനിലെത്തുംമുമ്പ് അവരുടെ വിളിവന്നു. അദ്ദേഹത്തെ കണ്ട സ്റേഷന്‍മാസ്റര്‍ മൂപ്പരുടെ ഒരു ഫാനായിരുന്നുവെന്നും, ആളെ മൂപ്പര്‍ ഒരു ഓട്ടോയില്‍ കയറ്റിവിട്ടുവെന്നും ഞങ്ങള്‍ ഇറങ്ങേണ്ടതില്ലെന്നും ഇങ്ങോട്ടുവിളിച്ചു പറഞ്ഞു.


അതുവരെ എല്ലാം കേട്ടുനിന്ന ശ്രീജയുടെ പെട്ടെന്നുള്ള പ്രതികരണം ഒരു ചിരിക്ക് വകനല്കുകയും ചെയ്തു, 'മൂന്നാളുകളും കൂടി ഇത്രനേരം എന്തായിരുന്നു കൂത്ത്. കണ്ണുകെട്ടിയതുപോലെയല്ലേ അവിടെയിറക്കിയത്. തല്ക്കാലം ഏതായാലും സ്റേഷന്റെ പേരു വായിക്കാനുള്ള യുക്തിയും കൂടി ഇല്ലാണ്ടായല്ലോ. ദൈവത്തോടു കളിച്ചാല്‍ ഇങ്ങിനെയായിരിക്കും ഫലം'.


വണ്ടി സ്റേഷനിലെത്തേണ്ട സമയം നോക്കി. സ്റ്റേഷന്‍ ഏതെന്നുമാത്രം നോക്കിയില്ല. രാജ്യം ഇന്ത്യയാണെന്നും ആലോചിച്ചില്ലെന്നുവേണം പറയാന്‍.


ഇറങ്ങുന്നതിനുമുന്നേ അദ്ദേഹം എന്റെ മേല്‍വിലാസം വാങ്ങിയിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ''Murder in Sai Baba's Bedroom' എന്നെ തേടിയെത്തി. അതിനുള്ള കാശ് അയക്കണം എന്നുകരുതിയെങ്കിലും പിന്നീട് വിട്ടുപോയി. ഇനിയൊരിക്കലും വീട്ടാന്‍ പറ്റാത്ത ഒരു കടമായി അതവശേഷിക്കട്ടെ. അദ്ദേഹത്തിന്റെ സ്മരണയ്ക്കുമുന്നില്‍ ആദരാജ്ഞലികളര്‍പ്പിക്കുന്നു.


അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നമ്മള്‍ അദ്ദേഹത്തെ കണ്ടില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് നമ്മുടെ പത്രങ്ങള്‍ക്ക് ആ മരണം ഒരു വലിയ വാര്‍ത്തയാവാതിരുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും കള്ളദൈവങ്ങള്‍ക്കുമെതിരെയുള്ള നിരന്തരമായ പോരാട്ടത്തിനായി ഒരു ജീവിതം സമര്‍പ്പിച്ചു കടന്നുപോയ ആ വലിയ മനുഷ്യനെ ബൂലോഗത്ത് പരിചയപ്പെടുത്തിയ സജീം, അഭിവാദ്യങ്ങള്‍.


കോമണ്‍സെന്‍സ്

ഡോ.എന്‍.എം.മുഹമ്മദലിയുടെ അസാധാരണമായ ധിഷണയുടെ ഒളിചിന്നുന്ന പോസ്റ്റ്. 'പ്രേമജിഹാദൂം ജമാഅത്തെ ഇസ്ളാമിയും - ഒരു മനശ്ശാസ്ത്രവിചിന്തനം' ഒരു ഗഹനമായ പഠനത്തിലുപരിയായി ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ കൊണ്ടും ശ്രദ്ധേയമാവുന്നു.

കാളപെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുത്തവരുടേയും വായക്ക് തോന്നിയത് കോതക്ക് പാട്ടെന്ന ശൈലിയില്‍ മറുപടി പറഞ്ഞവരുടേയും ഗീര്‍വ്വാണങ്ങള്‍ കേട്ടും വായിച്ചും ബോധം മറയാറായ അവസ്ഥയിലാണ് കോമണ്‍സെന്‍സിലെത്തുന്നത്. ഒരു പ്രവാചകന്റെ കാലുഷ്യമില്ലാത്ത മനസ്സില്‍ നിന്നും തെളിഞ്ഞചിന്തയില്‍ നിന്നും വെളിച്ചം കണ്ട വാക്കുകളിലൂടെ സഞ്ചരിക്കുന്ന പ്രതീതി ലേഖനം ആദ്യന്തം ഉളവാക്കുന്നു.

നിരീക്ഷണങ്ങള്‍ സത്യസന്ധമായിരിക്കുമ്പോള്‍ അജണ്ടകളില്ലാത്ത വിവരണമാവുമ്പോള്‍ എഴുതുന്ന ഒരക്ഷരവും വിഫലമാവാതെ വായനക്കാരനുമായി സംവദിക്കും. ദുര്‍ഗ്രാഹ്യമായ വിഷയമാണെങ്കില്‍ പോലും വായന ഒരനുഭവമാകും. അല്ലെങ്കില്‍ കുഞ്ഞമ്മദിന്റെ പ്രസ്തുത വിഷയത്തെപറ്റിയുള്ള എഴുത്തുപോലിരിക്കും. ഉമിക്കരി ചവക്കുന്നതുപോലെ.

സത്യം പറയുമ്പോള്‍ നിര്‍ഭയമായി പറയണം, പറയുന്ന വാക്കുകള്‍ക്കാവട്ടെ വെടിയുണ്ടയുടെ ശക്തിയുണ്ടാവുകയും വേണം. അതു വായനക്കാരന്റെ തലയിലേയ്ക്ക് നേരെ തുളച്ചുകയറിക്കൊള്ളും. തോക്കുകളിലെ ഉണ്ടകള്‍ ആളുകളെ വീഴുത്തുമ്പോള്‍ വീണുകിടക്കുന്നവനെ ഉയിര്‍ത്തെഴുന്നേല്പിക്കുന്നതായിരിക്കണം താളുകളിലെ വെടിയുണ്ടകള്‍, അതാവാഹിക്കുന്ന നിരീക്ഷണങ്ങള്‍.


ഇസ്ളാമിക തീവ്രവാദം ഫാഷിഷം തന്നെയാണ്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തില്‍ - യാങ്കികള്‍ തുലയട്ടെ എന്നലറി വിളിച്ചതുകൊണ്ട് മതഭ്രാന്ത് പുരോഗമനമാവുകയില്ല. മതനിരപേക്ഷമാവുകയുമില്ല. വിപ്ളവകാരികള്‍ സദ്ദാം ഹൂസൈനെ എടുത്തുനടന്നപ്പോള്‍ ആളുകള്‍ ചിരിച്ചത് അതുകൊണ്ടാണ്. സദ്ദാമിന്റെ പ്രതിമ യാങ്കികള്‍ വലിച്ചിട്ടപ്പോള്‍ തെരുവില്‍ ആദ്യം പ്രകടനം നടത്തിയത് ഇറാഖ് കമ്മ്യൂണിസ്റ് പാര്‍ട്ടിയാണ്.


25 വര്‍ഷത്തില്‍ ആദ്യമായി ഒരു പ്രകടനം നടത്താന്‍ സ്വാതന്ത്യം കിട്ടിയ ദിവസം. അവര്‍ അഭിവാദ്യമര്‍പ്പിച്ചതാവട്ടെ അന്ന് യാങ്കികള്‍ക്കും. സദ്ദാമിന്റെ പേരിലുള്ള ആദ്യത്തെ ക്രിമിനല്‍ കേസുതന്നെ ഒരു കമ്മ്യൂണിസ്റ്റുനേതാവിനെ വെടിവെച്ചുകൊന്നതിനാണ്.


യഥാര്‍ത്ഥ ഇടതുപക്ഷം ഏറ്റെടുത്തുനടത്തേണ്ട സമരങ്ങളെ ഹൈജാക്കുചെയ്യുന്നതും മറ്റൊരു മുഖംമൂടി തന്നെയാണ്.


'ഇസ്ളാം സമാധാനത്തിന്റെ മതമാണെന്ന് അവര്‍ (ജമാഅത്തെ ഇസ്ളാമി) ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കും'. അതിന്നര്‍ത്ഥം ജമാ അത്തെ ഇസ്ളാമി കാംക്ഷിക്കുന്നത് സമാധാനമല്ല എന്നുതന്നെയാണ്.


ശ്രദ്ധേയമായ മറ്റൊരു കാര്യം ഡോക്ടര്‍ എടുത്തുപറയുന്നു. 'വസ്ത്രധാരണത്തിന്റെ കുറെയൊക്കെ സ്വാതന്ത്യ്രം അനുഭവിച്ചിരുന്ന കേരളത്തിലെ മുസ്ളീം സ്്്ത്രീകള്‍ പര്‍ദ്ദയും മക്കനയും ധരിക്കാന്‍ കാണിക്കുന്ന ത്വര സമൂഹത്തിന്റെ പൊതുബോധത്തില്‍ ഇസ്ളാമിസം അധീശത്വം കാണിച്ചുതുടങ്ങിയതിന്റെ തെളിവാണ്'. തികച്ചും സത്യമായ ഒരു നിരീക്ഷണമാണത്.


ഒരു പത്തുവര്‍ഷം മുന്നേ പാടത്ത് ഉടുതുണി മടക്കിക്കുത്തി വെള്ളരിക്കു നനയ്ക്കുന്ന, അതുകഴിഞ്ഞ് വലം കൈയ്യില്‍ പശുവിന്റെ കയറും ഇടം കൈയ്യില്‍ വിറകോ ഓലയോ എന്തെങ്കിലുമായി നേരം ഇരുട്ടിത്തുടങ്ങുമ്പോള്‍ മാത്രം വീട്ടിലേക്കു നടക്കുന്ന ആയിഷ (ഇന്നിന്റെ അയിശൂമ്മ), സദാ പുഞ്ചിരിച്ച് എല്ലാവരോടും കുശലാന്വേഷണം നടത്തുന്ന ആയിഷ ഇതെഴുതുന്നവന്റെ ഓര്‍മ്മയിലുണ്ട്. കഴിഞ്ഞദിവസം എന്റെ മുന്നിലൂടെ പോയ കറുത്തരൂപത്തെ എനിക്കു മനസ്സിലായില്ല. ആരെടാ അത് എന്ന് സുഹൃത്തിനോടു ചോദിച്ചപ്പോള്‍, നമ്മുടെ ആയിഷയല്ലേ അത് എന്നു കേട്ടപ്പോള്‍ ഇതുതന്നെയാണ് എനിക്കും തോന്നിയത്.


മുസ്ളീം വര്‍ഗ്ഗീയതയും ഭീകരപ്രവര്‍ത്തനങ്ങളെയും കണ്ടില്ലെന്ന് നടിക്കുന്നതും നിസ്സാരവല്ക്കരിക്കുന്നതും മുസ്ളീം ജനസാമാന്യത്തിനോ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കോ നേട്ടമുണ്ടാക്കുകയില്ല എന്ന ഡോക്ടറുടെ നിരീക്ഷണം തികച്ചും ശരിയാണ്, കാലികവുമാണ്.


'പ്രേമത്തിന് വിഘാതമായി മതം നിന്നാല്‍ സാധാരണഗതിയില്‍ മതത്തെ ഉപേക്ഷിച്ച് പ്രേമം സഫലമാക്കാന്‍ ശ്രമിക്കും. പ്രേമം പ്രഥമവികാരത്തിന്റെ ഉദാത്തീകൃതരൂപമാണെങ്കില്‍ ജിഹാദ് ദ്വിതീയവികാരങ്ങളിലൊന്നായ മതവികാരത്തിന്റെ പ്രത്യയശാസ്ത്രാവതരണമാണ്. കമിതാക്കളുടെ പ്രേമത്തില്‍ മതപരിവര്‍ത്തനത്തിന്റെ ആശയം കൊണ്ടുവരുന്നത് പാലില്‍ പാഷാണം ചേര്‍ക്കുന്നതു പോലെയാണ്.' സത്യം സത്യമായി എഴുതുമ്പോള്‍ അതിന് നാലുപുറം വിശദീകരണം ആവശ്യമാവുന്നില്ല. വാക്കുകള്‍ വായനക്കാരുമായി നേരിട്ടു സംവദിച്ചുകൊള്ളും. എഴുതുന്നത് കളവാണെങ്കില്‍ അതിനു നാനൂറുപുറം വിശദീകരണം ചേര്‍ത്തിട്ടും കാര്യമില്ല.


വായന തുടരുമ്പോള്‍ 'മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം തലയ്ക്കുപിടിച്ച കാമുകന്‍ സ്വാഭാവികമായും പ്രണയം സഫലീകരിക്കുന്നതിനുമുന്‍പ് കാമുകിയെ അല്ലാഹുവിന് കീഴടങ്ങിയവളാക്കുവാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. കാമുകിയെ മുസ്ളീമാക്കലാണ് മതഭ്രാന്തുപിടിച്ച കാമുകന്റെ പ്രണയസാഫല്യം. കാമുകി കാഫിര്‍ ആണെങ്കില്‍ കാമുകന് വിവാഹം ചെയ്യാനും സാദ്ധ്യമല്ല. കാരണം ശരീഅത്ത് അനുസരിച്ച് ഒരു കാഫിര്‍ സ്ത്രീയെ വെപ്പാട്ടിയാക്കാനല്ലാതെ നിക്കാഹ് കഴിച്ച് ഭാര്യയാക്കാന്‍ പാടില്ല. പ്രണയജിഹാദ് കഥയിലെ കാമുകന്‍ ജൈവപ്രേരണയാല്‍ ഒരു യുവതിയില്‍ ആകൃഷ്ടനായിപ്പോയാലുടന്‍ പ്രണയത്തിനു പാഷാണം ചേര്‍ക്കാന്‍ ഇസ്ളാമിസം അഥവാ രാഷ്ട്രീയ ഇസ്ളാം എത്തുന്നു. സംഘപരിവാര്‍ ഇതെല്ലാം നിസ്സംഗരായി നോക്കിനില്ക്കുമെന്നത് മൌഢ്യമാണ്....... അതുകൊണ്ട് പ്രണയത്തെ കലക്കാതിരിക്കാന്‍, അതിലിടപെടാന്‍ പാടില്ലെന്നും മതപരിവര്‍ത്തനത്തിന് കാമുകിയെ പ്രേരിപ്പിച്ച് കൊണ്ടുവന്നാല്‍ മതം മാറ്റാന്‍ കൂട്ടുനില്ക്കരുതെന്നും ഖത്തീബൂമാരോടും മുസലിക്കന്‍മാരോടും ജമാ അത്തെ ഇസ്ളാമിയും മറ്റു മുസ്ളീം സംഘടനകളും ശക്തമായ ഭാഷയില്‍ ആഹ്വാനം ചെയ്യണം. കേരളത്തിലെ സമാധാന അന്തരീക്ഷവും ഇന്നുളള മതസൌഹാര്‍ദ്ദമെങ്കിലും നിലനിര്‍ത്താനും അത്യവശ്യമാണ്. ഇസ്ളാമിസ്റ്റുകളുടെ ഞായങ്ങള്‍ ഇടതുബൂദ്ധിജീവികള്‍ ഏറ്റുപറയാതിരിക്കുകയാവും നല്ലത് എന്നെനിക്ക് തോന്നുന്നു.'


ഇതിനാണ് പറയുക ധീരമായ എഴുത്ത്. അദ്ദേഹം അവകാശപ്പെടുന്നതുപോലെ ഒരു മാര്‍ക്സിസ്റ്റാണ് എന്നതിന് തെളിവ് ഈ വാക്കുകള്‍ തന്നെയാണ്. ഏറെക്കാലത്തിനിടയില്‍ ഒരു മാര്‍ക്സിസ്റ്റിനെ കണ്ടുമുട്ടിയതിലുള്ള സന്തോഷമുണ്ട് ഡോക്ടര്‍. വിഷയത്തെ വസ്തുനിഷ്ഠമായി സമീപിച്ച് കൃത്യമായ നിഗമനങ്ങളില്‍ എത്തുന്നു. നല്ല ഡയഗ്നോസ്. ഭീകരവാദികളെക്കാളും ചികിത്സ അത്യാവശ്യമായി വേണ്ടത് ന്യൂനപക്ഷ താരാട്ടുപാടി കാലം കഴിക്കുന്ന സ്വയം പ്രഖ്യാപിത ബുദ്ധിജീവികള്‍ക്കും ഉദരനിമിത്തം ബഹുകൃതവേഷമാടുന്ന കപടസാംസ്കാരികനായകര്‍ക്കുമാണ്. ബൂലോഗത്തിനുവേണ്ടതും അവിടെയില്ലാത്തതും ഇത്തരം ഉദാത്തമായ ധിഷണയുടെ മിന്നലാട്ടമുള്ള രചനകളാണ്. ഡോക്ടര്‍ ഒരവിശ്വാസിയുടെ അഭിവാദ്യങ്ങള്‍.

Monday, November 2, 2009

ബൂലോഗവിചാരണ 24

പൊളിട്രിക്സ്

'മഹാനായ ഒരു ഗാന്ധിയന്റെ സത്യാന്വേഷണപരീക്ഷണകഥ' എന്ന ഉജ്ജ്വലമായ പോസ്റ്റുമായി ഇന്ത്യാവിഷനിലെ പോളിട്രിക്സ് ഫെയിം പി.ടി.നാസര്‍. നാസറിന്റെ പോളിട്രിക്സ് അവതരണം കണ്ടപ്പൊഴേ തോന്നിയതാണ് വലിയ ആയുസ്സൊന്നും ഇന്ത്യാവിഷനിലുണ്ടാവാനിടയില്ലെന്ന്. താമസിയാതെ ബൂലോഗത്ത് കാണുകയും ചെയ്തു.

സത്യം പറയേണ്ട സമയത്ത് പറയേണ്ടരീതിയില്‍ പറയേണ്ടവരോട് പകരംവെക്കാനില്ലാത്ത വാക്കുകളില്‍ വിളിച്ചുപറയുകയാണ് ഒരു ആക്ഷേപഹാസ്യകാരന്റെ ധര്‍മ്മം. അതില്‍ ചിരിയുണ്ടാവണം. ചിരി നയിക്കേണ്ടത് ചിന്തയിലേക്കായിരിക്കുകയും വേണം. എഴുത്തുകാരനും കടലാസിനുമിടയില്‍ മറ്റൊരു മാധ്യമമില്ലാതെ ആത്മാവിന്റെ കൈയ്യൊപ്പുള്ള വാക്കുകള്‍ എഡിറ്റിങ് വൈകൃതത്തിനു വിധേയമാവാതെ കോറിയിടാന്‍ ഇന്ന് ഏറ്റവും അനുയോജ്യം ബൂലോഗത്തിന്റെ അന്തമില്ലാത്ത ചുമരുകളാണ്.

ഒരു ഗാന്ധിയേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഗാന്ധിയന്‍മാര്‍ക്കുമാത്രം ക്ഷാമമില്ലാത്ത നാടാണ് നമ്മുടേത്.

തലമൊട്ടയായതില്‍ പിന്നെ
ഗാന്ധി തൊപ്പിയിട്ടിട്ടില്ല
ഗാന്ധി ശിഷ്യന്‍മാരാവട്ടേ
ചത്താലും തൊപ്പിയൂരില്ല
കുഞ്ഞുണ്ണിമാഷുടെ നിരീക്ഷണങ്ങളാണ്. ദളിത്പ്രേമവും ആദിവാസി പ്രേമവും ഉദരംഭരിസിദ്ധാന്തത്തിന്റെ അവിഭാജ്യ ചേരുവകളാക്കി വിപ്ളവകാരികളും ഗാന്ധിയന്‍മാരും മുന്നേറുന്നതിനെ നന്നായി പരിഹസിക്കുമ്പോള്‍ തന്നെ ബിര്‍ളാമന്ദിര്‍ ചെറ്റക്കുടിലായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം കൂടി രസകരമായി അവതരിപ്പിക്കുന്നൂ നാസര്‍.

ശശിതരൂരിന്റെ ധാരാളിത്തത്തെ ഒരു ചാക്യാരുടെ മെയ് വഴക്കത്തോടെ നാസര്‍ ഗാന്ധിജിയുടെ ലാളിത്യവുമായി ഉപമിക്കുന്നു. പിന്നെ ദേശീയഗാനവിവാദം. അല്ലെങ്കില്‍ തന്നെ നമ്മുടെ ദേശീയഗാനത്തിന് ഒരു പേരുദോഷമുണ്ട്. പാടിപുകഴ്ത്തുന്നത് പഴയ ബിലാത്തി ചക്രവര്‍ത്തിയെയാണെന്ന ആരോപണം. അതു ശരിയാണെങ്കില്‍ പിന്നെ ഒന്നും നോക്കാനില്ല. സായ്പ് ചെയ്യുന്നതുപോലെ ഇടതുകൈ നെഞ്ചില്‍ വച്ചോ വലതുകൈ തലയില്‍ വച്ചോ ആലപിക്കാവുന്നതേയുള്ളൂ. ഇനി ഏതായാലും കോടതി തീരുമാനിക്കട്ടേ.

പിന്നെ ഗാന്ധിജിയുടെ നൈഷ്ഠികബ്രഹ്മചര്യം. ബ്രഹ്മചര്യപ്രഖ്യാപനം നടത്തുന്നവേളയില്‍ ഗാന്ധിജിയ്ക്കും ബാ യ്ക്കും പ്രായം 37 വര്‍ഷം 1906. അപ്പോഴേയ്ക്കും 23 വര്‍ഷത്തെ വൈവാഹികജീവിതം. ചോദിക്കേണ്ട കുറവേ ഉണ്ടായിരുന്നുള്ളൂ ബ്രഹ്മചര്യത്തിന് 'ബാ' യുടെ സമ്മതം കിട്ടാന്‍. ഇനിയങ്ങോട്ടുള്ള ഗര്‍ഭധാരണം ഒഴിവാക്കാമല്ലോ എന്നതായിരുന്നു ഗാന്ധിജിയുടെ ബ്രഹ്മചര്യത്തെ സംബന്ധിച്ച് ബാ യുടെ വീക്ഷണം. എഴുത്തുകാരന്റെ വാക്കുകളില്‍ തന്നെ പറഞ്ഞാല്‍ "By the time Gandhiji assumes Brahmacharya both of them were 37 years old in 1906 and were already married for twenty three years. Kastuba's consent was forthcoming in no time. From her perspective, this would avoid further pregnancies" (Bhrahmacharya, Gandhi and his Women Associates by Girija Kumar, Rs. 695.00).

വസ്തുതകള്‍ സാന്ദര്‍ഭികമായി പറയേണ്ടിവന്നൂ എന്നുമാത്രം. ഇതൊന്നും ഗാന്ധിജിയുടെ മഹത്വത്തില്‍ സംശയത്തിന്റെ നിഴലുകളാവുന്നില്ല. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നുപറയാന്‍ ഇവിടെ ഒരു ഗാന്ധിമാത്രമേ ജനിച്ചിട്ടുണ്ടായിരുന്നുള്ളൂ. പറഞ്ഞതുപോലെ ജീവിച്ചതുകൊണ്ട് വിചാരിക്കാത്തതുപോലെ മരിച്ചു - രക്തസാക്ഷിത്വം വരിച്ചു.

ലാളിത്യത്തിന്റെ മൂര്‍ത്തിമദ്ഭാവമായിരുന്ന ആ മഹാത്മാവിനോട് പ്രതിദിനം 40000 രൂപ ഹോട്ടല്‍ വാടകനല്കി രാജ്യസേവനം നടത്തിയ മഹാത്മാവിനെ ഉപമിക്കുമ്പോള്‍ നാസര്‍ പറയാതെ പറയുന്നു - ടാജിലെ സ്യൂട്ടാണെ സത്യം, എന്റെ ജീവിതമാണ് എന്റെ സന്ദേശം. തുടര്‍ന്നും നാസറില്‍ നിന്നും മികച്ച പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. അഭിവാദ്യങ്ങള്‍.

വെള്ളെഴുത്ത്

കാലകാലങ്ങളായി സൃഗാലബുദ്ധിമാത്രമുള്ള ഒരു പറ്റം നേതാക്കള്‍ ചുടുചോറു വാരാനയക്കുന്ന അറിവില്ലാപൈതങ്ങളായി വിദ്യാര്‍ത്ഥികള്‍ മാറുമ്പോള്‍ ഓരോ വിദ്യാര്‍ത്ഥി ആത്മഹത്യയും കേരളത്തില്‍ ഒരു അടിപൊളി ആഘോഷമായി മാറുകയാണ്. ദു:ഖം ഹേതുവായി ആരും കോല്‍ക്കളികളിക്കാറില്ല. കല്ലേറു നടത്താറുമില്ല. ഇവിടെ ഇല്ലാത്ത ദു:ഖം ഉണ്ടെന്നുവരുത്തി കല്ലേറിനൊരു കാരണമാക്കുകയാണ് ചെയ്യുന്നത്. ആത്മഹത്യയുടെ സാമൂഹികസാഹചര്യത്തെക്കുറിച്ച് ആര്‍ക്കും വേവലാതിയില്ല.

ഒരു ആത്മഹത്യയെ വിദ്യാര്‍ത്ഥിസംഘടനകള്‍ സ്വാശ്രയപോരാട്ടത്തിന് വളമാക്കുമ്പോഴേയ്ക്കും മറ്റൊരു മരണം അതിനെ നിര്‍വീര്യമാക്കിയതിനേയും, ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ വലിയ വാര്‍ത്തയാവുകയും അന്നേ ദിവസം തന്നെ ആത്മഹത്യചെയ്ത മറ്റൊരു ആണ്‍കുട്ടിയുടേത് രണ്ടുവരി ചരമത്തിലൊതുങ്ങുകയും ചെയ്തതതിലെ ലിംഗവിവേചനത്തെപ്പറ്റി, സ്ത്രീ-പുരുഷ ബന്ധങ്ങളുടെ മേല്‍ സദാജാഗരൂഗരായ സദാചാരദൃഷ്ടികളെയും അതിന്റെ നിരര്‍ത്ഥകതയേയും അതുണ്ടാക്കുന്ന വിപരീതഫലത്തേയും കാട്ടാളനീതിയുടെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞമരുന്ന പാക്കിസ്ഥാന്‍ സ്ത്രീകളുടെ പ്രതീകം മുക്താര്‍മായിയുടെ നിരീക്ഷണങ്ങളേയും കൊണ്ട് ശ്രദ്ധേയമായ പോസ്റ്റ്. സമകാലികം.

ഈയൊരു പോസ്റ്റിന് രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ എന്നൊരു തലക്കെട്ട് എന്തിന് എന്ന ചോദ്യം ബാക്കിയാവുന്നു. ഒടുവില്‍ ഈയൊരു കുറിപ്പിനു ഹേതുവായതും രണ്ടുപേര്‍ ചുംബിച്ചതുതന്നെയായിരിക്കണം എന്നുതോന്നുന്നു . എന്നാലും ഒരു സംശയം ബാക്കി. രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ എന്നു വേണോ? ചുംബിക്കുമ്പോള്‍ എന്നുപോരേ. രണ്ടാളില്ലാതെ ഒരു ചുംബനം നടത്താനുള്ള വല്ല സാങ്കേതികവിദ്യയുമുണ്ടോ ആവോ?

ചാണക്യന്‍

ഇന്ത്യയുടെ വിദേശകടം 13തവണ തിരിച്ചടയ്്ക്കാനാവശ്യമായത്രയും ഏതാണ്ട് 70 ലക്ഷംകോടി രൂപയുടെ കള്ളപ്പണം സ്വിസ് ബാങ്കുകളില്‍ കിടക്കുന്ന കാര്യം വിളിച്ചറിയിക്കുന്നു ചാണക്യന്‍. ഏറ്റവും കൂടുതല്‍ നിക്ഷേപം ഇന്ത്യക്കാരുടേതാണന്ന ഒരു ബഹുമതി/അവമതി ക്കുകൂടി നമുക്ക് വഹയുണ്ട്.
മൂന്നാമത്തെ ഖണ്ഡികയിലുള്ള 'സ്വിസ് ബാങ്കില്‍ മാത്രം ഇത്രയും തുകയുള്ള സ്ഥാനത്ത് മറ്റ് 69 ബാങ്കുകളിലായി എത്ര സമ്പാദ്യമണ്ടാകും?' എന്ന ചോദ്യം ചില സംശയങ്ങളുയര്‍ത്തുന്നു. രഹസ്യസ്വഭാവം വച്ച് അക്കങ്ങള്‍മാത്രമുപയോഗിച്ച് സ്വിസ് ബാങ്കിങ് സമ്പ്രദായപ്രകാരം അക്കൌണ്ട് ഓപ്പറേറ്റ് ചെയ്യാനുള്ള സംവിധാനമുള്ള ബാങ്കുകളുടെ സാമാന്യനാമമാണല്ലോ സ്വിസ് ബാങ്ക്. സ്റേറ്റ് ബാങ്ക് അല്ലെങ്കില്‍ റിസര്‍വ് ബാങ്ക് പോലെ ഇത് ഒരു ബാങ്കല്ല. ഈ ഗണത്തില്‍ വരുന്ന വ്യത്യസ്ത പേരുകളുള്ള മുന്നൂറോളം പ്രമുഖ ബാങ്കുകളുണ്ടവിടെ എന്നെവിടെയോ വായിച്ചതോര്‍ക്കുന്നു. സര്‍വീസ് ചാര്‍ജ് അല്ലെങ്കില്‍ ഓപ്പറേറ്റിംഗി ഫീ അങ്ങോട്ടാണ് നല്കേണ്ടത് എന്നത് മറ്റൊരു പ്രത്യേകതയാണ്. അതായത് കള്ളപ്പണം സൂക്ഷിക്കുന്നതിന്റെ വാടക. ഈ സമ്പ്രദായമാവട്ടെ കൂടുതല്‍ കളവിനുള്ള പ്രോത്സാഹനവുമാണ്. കട്ടുകട്ട് കൊണ്ടുപോയി അക്കൌണ്ട് നിറച്ചില്ലെങ്കില്‍ മുതലുതന്നെ കുറയുന്നതാണ് ഏര്‍പ്പാട്.

ഈയൊരു നാലുമുക്കാലിന്റെ ഗുണവുമില്ലെങ്കില്‍ പിന്നെ ഇവിടുത്തെ ബ്ളഡി ഇന്ത്യന്‍സിന്റെ കട്ടമുതലിന് സത്യസന്ധതയ്ക്ക് പേരുകേട്ട സ്വിസ് ജനത കാവലിരിക്കുന്നതെന്തിനാണ്? കൈലാസം നന്നാവാനല്ലല്ലോ ആളുകള്‍ ശിവരാത്രി നോല്ക്കുന്നത്.

അരുണ്‍ഷൂറിയെപോലുള്ളവര്‍ ശക്തമായി വാദിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗത്തിനും താത്പര്യമില്ലാത്ത കേസാണ് സ്വിസ് ബാങ്കിലെ കള്ളപ്പണം തിരികെയെത്തിക്കല്‍. അധികം ആരുടേയും ശ്രദ്ധയില്‍ പെടാതെ പോയ ദേശീയപ്രാധാന്യമുള്ള ഒരു വിഷയം ചര്‍ച്ചയ്ക്കെത്തിക്കുന്നൂ ചാണക്യന്‍.
വിദേശകടം വീട്ടാനും ഇന്ത്യന്‍ ജനതയ്ക്ക് മുഴുവന്‍ ശരാശരി ജീവിതസൌകര്യമൊരുക്കുവാനുമുള്ള കാശ് കേരളത്തിന്റെ അത്രപോലുമുണ്ടോയെന്ന് സംശയമായ ഒരു രാജ്യത്തെ ബാങ്കുകളില്‍ രഹസ്യഅക്കൌണ്ടുകളില്‍ കിടക്കുന്നു എന്നറിയുമ്പോള്‍ ജയിലിലും പുറത്തുമുള്ള കൊള്ളക്കാരെക്കാള്‍ പ്രഗല്ഭരായിരുന്നില്ലേ നമ്മുടെ സഭകളിലിരുന്ന പലരും എന്നുതോന്നിപ്പോവുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തീരാശാപം തന്നെയാണ് അഴിമതി.

സിമിയുടെ ബ്ളോഗ്
അരുണാചല്‍ - തര്‍ക്കവും പരിഹാരങ്ങളും എന്ന സുദീര്‍ഘവും വസ്തുനിഷ്ഠമായ ഒരു പഠനം തന്നെയാണ് സിമിയുടേത്. നിലിവില്‍ കൈയ്യേറിയ പ്രദേശങ്ങള്‍ക്കുപുറമേ അരുണാചല്‍ പ്രദേശിനുമേല്‍ തന്നെ ചൈന അവകാശവാദം ഉന്നയിച്ചിട്ടുള്ള സ്ഥിതിയ്ക്ക് ഇന്ത്യന്‍ ഭരണകൂടം വിഷയം ഗൌരവമായി കൈകാര്യം ചെയ്യേണ്ട അവസ്ഥയിലേയ്ക്ക് കാര്യങ്ങളെത്തുകയാണെന്നു തോന്നുന്നു.

അരുണാചല്‍ പ്രദേശിന്റെ ചരിത്രത്തില്‍ തുടങ്ങി പ്രശ്നങ്ങളിലൂടെ സഞ്ചരിച്ച് പരിഹാരമാര്‍ഗങ്ങള്‍ കൂടി നിര്‍ദ്ദേശിക്കുന്നൂ സിമി. അതേ, തീര്‍ച്ചയായും ഇന്നത്തെ ലോകത്ത് ഒരു യുദ്ധം എന്നാല്‍ ഏതാണ്ട് സര്‍വ്വനാശം എന്നുതന്നെയാണ്. യുദ്ധത്തിന്റെ സംസ്കൃതരൂപമാണ് നയതന്ത്രം. ഏക്കാലത്തെയും മികച്ച അംബാസിഡറായ ഹനുമാന്‍ തൊട്ട് ഇങ്ങോട്ട് മിടുക്ക് തെളിയിച്ചവരാണ് നമ്മുടെ നയതന്ത്രപ്രതിനിധികള്‍. ഐക്യരാഷ്ട്രസഭാ ഫെയിം ശശി തരൂര്‍ കൂടി മന്ത്രിസഭയിലുള്ളപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവാതിരിക്കില്ല.

ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സംസ്ഥാനം സന്ദര്‍ശിച്ചത് ഗുരുതരമായ തെറ്റാണെന്ന ചൈനീസ് ഭരണകൂടത്തിന്റെ നിരീക്ഷണം നാട്ടിലെ പത്രങ്ങളായ പത്രങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തെങ്കിലും 'അവര്‍ അവരുടേതെന്നും നാം നമ്മുടേതെന്നും അവകാശപ്പെടുന്ന പ്രദേശ' ഗവേഷകരുടെ കടലാസില്‍ മാത്രം ഒന്നും കണ്ടില്ല. പൊളിറ്റ്ബ്യൂറോ കൂടി എന്തുപറയണമെന്ന് ഹൂ ജിന്റാവോ അറിയിക്കുന്നതുവരെ വായനക്കാര്‍ ക്ഷമിക്കുക.

പാരിജാതം
നാലക്ഷരം കൂട്ടിയെഴുതാന്‍ അറിയുന്നവന്‍/ള്‍ ചെയ്യുന്നതെല്ലാം മഹത്തരം എന്ന മിഥ്യാവബോധത്തില്‍ നിന്നുമുരുത്തിരിഞ്ഞ, തലതിരിഞ്ഞ ആ മരണദിനത്തിന്റെ മണിമുഴക്കത്തിനു കാതോര്‍ത്തവരുടെ പരമ്പരയിലെ ഒരു കണ്ണി - അവസാനകണ്ണിയാവട്ടെ എന്നാഗ്രഹിക്കുന്നു - യുടെ ഏകമകന്റെ വ്യഥ, അവളുടെ ജീവിതപങ്കാളിയുടെ ദുരവസ്ഥ, മാതാപിതാക്കളുടെ തീരാദു:ഖം തുടങ്ങിയ ജീവിതയാഥാര്‍ത്ഥ്യങ്ങളെ കാണാതെ ഷൈനയുടെ ആത്മഹത്യയെ മഹത്വവല്ക്കരിക്കാന്‍ ശ്രമിക്കുന്ന ഒന്നാവുന്നു 'ഷൈന - ഒരു നിലാമഴപോലെ' എന്ന പോസ്റ്റ്.

കവിതകള്‍ അവരുടെ ഡയറിക്കുറിപ്പുകളായിരുന്നു എന്നുതോന്നുന്നു. പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഷൈനയെക്കുറിച്ച് എഴുതിയിരുന്നു. വരികളിലൂടെ പോയാല്‍, അവളുടെ ജീവിതം വരികളോട് കൂട്ടിവായിച്ചാല്‍ - ആത്മഹത്യ അതു ചെയ്യുവാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു - ആത്മഹത്യാപ്രവണ ഒരു വലിയ അളവില്‍ ഉണ്ടായിരുന്നു ഷൈനയില്‍ എന്നുകാണാവുന്നതേയുള്ളൂ.
പണ്ടൊരാള്‍ എഴുതിയത് 'മരണത്തിന്റെ മണിമുഴക്ക'മായിരുന്നു, ഷാഹിനയുടേത് 'മരണത്തിന്റെ മണ'വും.

ലോകത്ത് ആരും കാരണമില്ലാതെ മരിക്കേണ്ടിവരികയില്ല. ഭൂരിഭാഗത്തിനും ജീവിക്കാനാണ് കാരണങ്ങളില്ലാത്തത്. എന്നിട്ടും എന്തേ ഭൂരിഭാഗവും ആത്മഹത്യ ചെയ്യുന്നില്ല.
ഷൈനയുടെ മാനസിക നില അവരെ ആത്മഹത്യയിലേക്കു നയിച്ചു, പലകാരണങ്ങളുണ്ടാവാം. ആത്മഹത്യാപ്രസ്ഥാനം എന്ന മഹത്തായ സംഗതിക്കുവേണ്ടിയോ മറ്റോ ജീവത്യാഗം ചെയ്തതുപോലെ എഴുതിക്കാണുമ്പോള്‍ പറയാതിരിക്കാന്‍ വയ്യ - ഷാഹിന ഒരു അനുകരണീയമാതൃകയല്ല. ആത്മഹത്യ ഒരു പുണ്യകര്‍മവുമല്ല.