Sunday, May 17, 2009

ബൂലോഗ വിചാരണ 13

സ്വാത്‌ താഴ്‌വരയിലെ ആ പെണ്‍കുട്ടി - ഹമീദ്‌ ചേന്ദമംഗലൂര്‍


`സ്‌ത്രീയെ മൂടിവെച്ചാല്‍ സദാചാരം കെങ്കേമമാകുമെന്ന്‌ അവര്‍ കരുതുന്നു. ലൈംഗിക അപഭ്രംശങ്ങളില്‍ സ്‌ത്രീയ്‌ക്കും പുരുഷനും തുല്യപങ്കാണുള്ളതെന്ന വസ്‌തുത അവരുടെ വിചാരങ്ങളിലേയ്‌ക്ക്‌ കടന്നുവരുന്നേയില്ല.................അവരുടെ വീക്ഷണത്തില്‍ സ്‌ത്രീകളുടെ സമ്പൂര്‍ണമായ അടിമത്തത്തിന്റെ ദൈവികരേഖയാണ്‌ ശരീഅത്ത്‌` കൃത്യമായ നിരീക്ഷണങ്ങള്‍, ധീരമായ നിലപാടുകള്‍.

ഇ.എം.എസ്സിന്റെ കാലത്തെ മുസ്ലീംസ്‌ത്രീകളുടെ അവസ്ഥയ്‌ക്കെതിരെ നടന്ന ബോധവല്‍ക്കരണ പരിപാടിയുടെ വിജയത്തില്‍ നിന്നും മതതീവ്രവാദിയായ മദനിയുമായി വേദി പങ്കിടുന്നതിലെത്തിയ പാര്‍ട്ടിയുടെ പതനവും സമകാലിക പാക്‌-അഫ്‌ഗാനിസ്ഥാന്‍ അവസ്ഥയും ഒക്കെ പഠനവിധേയമാക്കുന്ന ഒരു നല്ല പോസ്‌റ്റ്‌.

ഇഹലോകസ്വര്‍ഗത്തിനായി മദനിയുമായി കൈകോര്‍ത്ത മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയെ ചേന്ദമംഗലൂര്‍ അഫ്‌ഗാന്‍ മുല്ലമാരെ പാലൂട്ടിയ പാക്കിസ്ഥാന്‍ ഭരണകൂടത്തോടാണ്‌ ഉപമിച്ചിട്ടുള്ളത്‌. ഇപ്പോ മുല്ലമാരുടെ പിടിയില്‍ പെട്ട്‌ നട്ടം തിരിയുകയാണ്‌ പാക്‌സമൂഹം. പെണ്‍കുട്ടികളുടെ 'രക്ഷയ്‌ക്കായി' സ്വാത്തിലെ സ്‌കൂളുകളെല്ലാം തവിടുപൊടിയാക്കി. ചാന്ദ്‌ബീവിയെ പിടിച്ച്‌ പരസ്യമായി ചാട്ടയടിക്ക്‌ വിധേയമാക്കുകയും ചെയ്‌തു.

സ്‌കൂളും പൂട്ടിച്ച്‌ ബീവീനേം തല്ലി മുല്ല പിന്നേം മുന്നോട്ട്‌. ഇഹത്തിലെ സ്വാര്‍ഗത്തിനായി ഭാവി നരകമാക്കണമോയെന്ന്‌ സഖാക്കളേ ആലോചിച്ചുനോക്കുക.


അലക്കി തേച്ചത് - പ്രഭാ സക്കറിയാസ്‌

ദാനിയേല്‍ 13

ബാബിലോണിലെ ഹെല്‍ഷ്യസിന്റെ ഭാര്യയും ജോകിമിന്റെ മകളുമായ സൗന്ദര്യധാമം സൂസന്ന എന്ന ബിബിളിക്കല്‍ കഥാപാത്രം പുനരവതരിക്കപ്പെടുന്നു പ്രഭാ സക്കറിയായുടെ വരികളിലൂടെ. സൂസന്ന എന്ന അടിയുറച്ച ദൈവഭക്തയുടെ രക്ഷയ്‌ക്കായി ദൈവം തിരഞ്ഞെടുത്ത കുട്ടിയായിരുന്നു ദാനിയേല്‍.

ആ കാലത്തെ നിയമപാലകരായ രണ്ട്‌ കിഴവന്‍മാര്‍ ഭര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തില്‍ ഉലാത്തുകയായിരുന്ന അതിസുന്ദരിയായ സൂസന്നയെ കാണാനിടയായി. കാണുകമാത്രമല്ല വീഴുകയും ചെയ്‌തു. ദൈവഭക്തയും പതിവ്രതയുമായ സൂസന്നയെ ദൂരെനിന്ന്‌ നോക്കിനില്‌ക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല, ഇനി അഥവാ വല്ലതും ഒപ്പിക്കണമെങ്കില്‍ വേല വേറെ വല്ലതും ഇറയ്‌ക്കേണ്ടിവരും എന്നു മനസ്സിലാക്കിയ കിഴവന്‍മാര്‍ പീഡനത്തിന്റെ ഒരു ഉല്‌പത്തിപുസ്‌തകം കൈയ്യിലിരിപ്പുകൊണ്ട്‌ വ്‌ിരചിക്കുവാന്‍ തീരുമാനിച്ചു.

നിരന്തരം സൂസന്നയെ മുന്തിരിത്തോട്ടത്തില്‍ പിന്‍തുടര്‍ന്നുകൊണ്ടിരുന്ന രണ്ടുകിഴവന്‍മാര്‍ക്കും പറ്റിയൊരവസരമെത്തി. നല്ലചൂടുതോന്നിയതുകൊണ്ട്‌ ഒരുനാള്‍ സൂസന്നയ്‌ക്ക്‌ ഒരു കുളി പാസാക്കാമെന്നുതോന്നി. എണ്ണയും മറ്റും കൊണ്ടുവരണമെന്നും പറഞ്ഞ്‌ തോഴികളെപുറത്തയച്ച്‌ മുന്തിരിത്തോപ്പിന്റെ കവാടം അടച്ചു. കുളിക്കാന്‍ തുടങ്ങിയ സൂസന്നയുടെ മുന്നിലേയ്‌ക്ക്‌ കിഴവന്‍മാര്‍ ചാടിവീണു. വാതിലടച്ചിരിക്കുകയാണ്‌, ആരും കാണുകയില്ല. ഞങ്ങളിവിടത്തെ ന്യായാധിപന്‍മാരാണ്‌. ഞങ്ങള്‍ പറയുന്നതുതന്നെയാണ്‌ നീതിയും ന്യായവും. ഇപ്പോള്‍ വേണ്ടത്‌ സൂസന്ന ഞങ്ങളോടൊപ്പം ശയിക്കുകയാണ്‌. അല്ലെങ്കില്‍ ഒരപവാദം-സൂസന്നായെ ഒരു യൂവാവിനൊത്ത്‌ മുന്തിരത്തോപ്പിലെ മരച്ചുവട്ടില്‍ ശയിക്കുന്നിടത്തു നിന്നും ഞങ്ങള്‍ നിന്നും കൈയ്യോടെ പിടിച്ചു എന്നലറിവിളിക്കും. ആളുകള്‍ കൂടും.

തികഞ്ഞദൈവഭക്തയും പതിവ്രതയുമായ സൂസന്ന അവര്‍ക്കു കീഴ്‌പ്പെട്ട്‌ ദൈവകോപം വരുത്തിവെയ്‌ക്കുന്നതിലും നല്ലത്‌ തലപോവുന്നതുതന്നെയെന്ന്‌ തീരുമാനിച്ചു. പറഞ്ഞതുപോലെ അവര്‍ നിലവിളിച്ചു. ആളുകള്‍ കൂടി. ശിക്ഷാവിധി കഴിഞ്ഞു - വധശിക്ഷ. സൂസന്നയുടെ നിലവിളി ചുറ്റും കൂടിനിന്നവരുടെ ബധിരകര്‍ണങ്ങളിലെത്തിയില്ലെങ്കിലും കര്‍ത്താവ്‌ വിളികേട്ടു.

കര്‍ത്താവ്‌ ദാനിയേല്‍ എന്ന കുട്ടിയുടെ ഹോളി സ്‌പിരിട്ടിനെ ഉണര്‍ത്തിവിട്ടു. 'ഇസ്രായേലിന്റെ മക്കളേ, തെളിവുകളൊന്നും പരിശോധിക്കാതെ ശരിയെന്തെന്ന്‌ അറിയാതെ എങ്ങിനെയാണ്‌ നിങ്ങള്‍ ഇസ്രായേലിന്റെ ഒരു പുത്രിയെ തെറ്റുകാരിയെന്ന്‌ മുദ്രകുത്തിയത്‌'? ആ ചോദ്യത്തിലൂടെ തന്നെ ദാനിയേല്‍ കിഴവന്‍മാരായ നീതിപാലകര്‍ക്കെതിരെ ജനക്കൂട്ടത്തെ തിരിച്ചു. കിഴവന്‍മാര്‍ സൂസന്നയ്‌ക്കെതിരെ കള്ളത്തെളിവുകളാണ്‌ ഹാജരാക്കിയതെന്നും ദാനിയേല്‍ പ്രഖ്യാപിച്ചു. രണ്ടുകിഴവന്‍മാരെയും മാറ്റിനിര്‍ത്തി ദാനിയേല്‍ ചോദ്യം ചെയ്‌തു.

രണ്ടുപേരോടും ദാനിയേല്‍ ഒരു ചോദ്യം തന്നെ ചോദിച്ചു - സൂസന്നായെ നിങ്ങള്‍ കണ്ടത്‌ ആ യുവാവിനോടൊപ്പം ഏത്‌ മരച്ചുവട്ടിലാണ്‌? ഒരാള്‍ മാസ്റ്റിക്‌ വൃക്ഷമെന്നുപറഞ്ഞപ്പോള്‍ മറ്റവന്‌ അത്‌ ഹോം മരമായിരുന്നു. സൂസന്ന രക്ഷപ്പെട്ടു പകരം കള്ളത്തെളിവുകാര്‍ വധിക്കപ്പെട്ടു. കഥ ചുരുക്കിയതാണ്‌.

ഈ പശ്ചാത്തലചിത്രത്തില്‍ നിന്നുംവേണം പ്രഭാ സക്കറിയാസിന്റെ ദാനിയേല്‍ 13 നെ നോക്കിക്കാണാന്‍. ആ ബിബിളിക്കല്‍ സൂസന്നയില്‍ നിന്നും ആഗോളവല്‌ക്കരണയുഗത്തെ സൂസന്നയിലേക്ക്‌ കവി വായനക്കാരെ നയിക്കുന്നു. അതേ ദാനിയേല്‍ 13 പുനരവതരിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. പീഡനങ്ങളുടെ പുതിയ ഉത്‌പത്തിപുസ്‌തകങ്ങള്‍ വിരചിതമാവുമ്പോള്‍ ദാനിയേല്‍മാരുടെ അഭാവം നീതിനടത്തിപ്പിന്‌ വിഘാതമാവുന്നുവോ?

ചില യാത്രകള്‍ - നിരക്ഷരന്‍

ഹാളേബീഡു

യാത്രാവിവരണത്തിന്റെ ആദ്യ ഖണ്ഡിക ഒഴിച്ചുനിര്‍ത്തിയാല്‍ 'ഹാളേബീഡു'വിലൂടെ നിരക്ഷരന്‍ നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത്‌ പന്ത്രണ്ടാം നൂറ്റാണ്ടിലെ 'നശിപ്പിക്കപ്പെട്ട വീടിന്റെ' ചരിത്രത്തിലേയ്‌ക്കും ക്ഷേത്രശില്‌പകലയുടെ മായികലോകത്തേക്കുംമാത്രമല്ല, ഒരു നല്ലയാത്രാവിവരണത്തിന്റെ മാസ്‌മരീക സൗന്ദര്യത്തിലേയ്‌ക്കുംകൂടിയാണ്‌.

ഒഴുക്ക്‌ പുഴയെ ശുദ്ധീകരിക്കുന്നതുപോലെയാണ്‌ യാത്രകള്‍ മനുഷ്യനെ ശുദ്ധീകരിക്കുന്നത്‌. അനന്തമായ യാത്രകള്‍ അനുഭവവേദ്യമാക്കുന്ന പുതിയ ചക്രവാളങ്ങള്‍, വിശാലമായ ലോകത്തേക്കു തുറക്കപ്പെടുന്ന ചിന്തയുടെ വാതായനങ്ങള്‍ എല്ലാം നമ്മെ ഒന്നുകൂടി സംസ്‌കൃതചിത്തരാക്കുന്നു.

യാത്ര ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവുമെന്നുതോന്നുന്നില്ല. എന്നാല്‍ യാത്രാവിവരണമെഴുതാന്‍ എല്ലാവരെക്കൊണ്ടും പറ്റിയെന്നും വരില്ല. കണ്ണുകള്‍ കൊണ്ടുകാണുന്നതും കാതുകള്‍ കൊണ്ടു കേള്‍ക്കുന്നതും അതിന്റെ തനിമയും ഭംഗിയും ചോര്‍ന്നുപോവാതെ, ശില്‌പങ്ങളെക്കുറിച്ചും അവയുടെ ചരിത്രത്തെപ്പറ്റിയും സൂക്ഷ്‌മാംശങ്ങള്‍ കൂടി വിട്ടുകളയാതെ വിവരിച്ച ആ അതിസൂക്ഷ്‌മനിരീക്ഷണപാടവത്തോടെ പിന്നീട്‌ തൂലികയിലേക്ക്‌ അഥവാ കീബോര്‍ഡിലേക്ക്‌ ആവാഹിച്ചെടുക്കുക അത്ര എളുപ്പമുള്ള സംഗതിയല്ല.

എഴുത്തുകാരന്‍ തെളിച്ചിട്ട വഴികളിലൂടെ സഞ്ചരിക്കുവാനുള്ള മോഹം യാത്രാവിവരണം വായനക്കാരനില്‍ ജനിപ്പിക്കുന്നുവെങ്കില്‍ എഴുത്ത്‌ വിജയിച്ചു എന്നു കരുതാം. ചരിത്രവും കലയും കൈകോര്‍ക്കുന്ന ബേലൂരും ഹാളേബീഡുവും വായനക്കാരന്റെ യാത്രാമോഹങ്ങളില്‍ സ്ഥാനംപിടിക്കുമ്പോള്‍ നിരക്ഷരന്റെ വരികള്‍ ലക്ഷ്യം നേടുന്നു.

മാനസി

ജാലകത്തിലെ പെണ്‍കുട്ടി

'ജാലകത്തിലെ പെണ്‍കുട്ടി' എന്ന കഥയുമായി മാനസിയുടെ ബ്ലോഗ്‌. നഷ്ടപ്രണയത്തിന്റെ കാന്‍വാസില്‍ മാനസി ഒരു മൗനപ്രണയത്തിന്റെ ചിത്രം കോറിയിടുന്നു.

മരണം പോലെ മൂന്നക്ഷരം തന്നെയാണ്‌ പ്രണയത്തിനും. ഒന്നെപ്പോഴും മറ്റേത്‌ പലപ്പോഴും ദുരന്തപര്യവസായിയായി കലാശിക്കുകയും ചെയ്യുന്നു. ചെറിയ വാക്കുകളിലൂടെ വരികളിലൂടെ ചിലപ്പോള്‍ പൂര്‍ണവിരാമങ്ങളിലൂടെയും അര്‍ദ്ധവിരാമങ്ങളില്‍ കൂടിയും കഥാകാരി വായനക്കാരുമായി സംവദിക്കുന്നു.

എല്ലാ മരണവും ദു:ഖകരമാണ്‌ എന്നാല്‍ അതൊരു സുന്ദരിയുടേതാവുമ്പോള്‍ തീവ്രത കൂടുന്നു എന്നു പാടിയത്‌ എഡ്‌ഗര്‍ അലന്‍ പോ ആണെന്നു തോന്നുന്നു. മരണം തന്നെയാവണമെന്നില്ല, ദുരന്തമായാലും മതിയെന്നുതോന്നുന്നു.

മാനസി മുറിഞ്ഞുമുറിഞ്ഞുവീഴുന്ന വാക്കുകളില്‍ കോറിയിടുന്ന ജാലകത്തിലെ പെണ്‍കുട്ടിയുടെ സുന്ദരവാങ്‌മയചിത്രം അവസാനഭാഗത്തെ ദുരന്തത്തിന്റെ ആഴം കൂട്ടുന്നു. അവന്‌ നഷ്ടപ്രണയത്തിന്റെ അക്കൗണ്ടില്‍ വരവുവെയ്‌ക്കുവാന്‍ ഒരു മൗനപ്രണയം കൂടി സമ്മാനിച്ചുകൊണ്ട്‌ അവളുടെ വീല്‍ചെയര്‍ കാറിലേക്ക്‌ ഉരുണ്ടുനീങ്ങുന്നു. അവന്റെ മങ്ങിയകാഴ്‌ചയില്‍ നിന്നും അകലങ്ങളിലേക്ക്‌ അവളെയും വഹിച്ചുകൊണ്ട്‌ കാറും.

കള്ളക്കഥകള്‍ - പ്രതീഷ്ദേവ്

പെണ്‍കുട്ടികള്‍ ഉറങ്ങുമ്പോള്‍ സൗന്ദര്യം കൂടുമോ?

കൂടും എന്നുതന്നെയാണ്‌ ഈയുള്ളവനും തോന്നിയിട്ടുള്ളത്‌. നില്‌പിലും ഇരിപ്പിലും നടപ്പിലുമുള്ള ആ അമിതശ്രദ്ധയുടെ (പലപ്പോഴും) ഇരുമ്പുമറയില്‍ നിന്നും ശരീരത്തെ മോചിപ്പിക്കുമ്പോള്‍ മാത്രമാണല്ലോ ആര്‍ക്കും സുന്ദരമായി ഉറങ്ങാന്‍ കഴിയുക. മനോഹരമായ ഒരുറക്കം സുന്ദരമായ കാഴ്‌ചതന്നെയാണ്‌. ആ ചോദ്യത്തിനുത്തരം തേടേണ്ട ബാദ്ധ്യത വായനക്കാരില്‍ അവശേഷിപ്പിച്ചുകൊണ്ട്‌ പ്രതീഷ്‌ദേവ്‌ കഥ പറഞ്ഞുപോവുന്നു.

പരത്തിപ്പറയലാണ്‌ ഭംഗി എന്നാണ്‌ ബൂലോഗത്തെ ചിലരുടെയെങ്കിലും കാഴ്‌ചപ്പാട്‌ എന്നുതോന്നുന്നു പോസ്‌റ്റിനുവന്ന കമന്റുകള്‍ കാണുമ്പോള്‍. അങ്ങിനെ ചെയ്യാതിരുന്നതാണ്‌ ഈ പോസ്‌റ്റിനെ വ്യത്യസ്‌തമാക്കുന്നതും മനോഹരമാക്കുന്നതും എന്ന്‌ വിചാരമക്കാരന്റെ നിരീക്ഷണം.

ഒന്നുരണ്ട്‌ ദശാബ്ദങ്ങള്‍ മുന്നേയുള്ള കാമ്പസ്‌ ജീവിതത്തിന്റെ, കാമ്പസ്‌ പ്രണയങ്ങളുടെ, നഷ്ടവസന്തങ്ങളുടെ ഒളിമങ്ങാത്ത ഓര്‍മ്മകളിലേക്കു തുറക്കുന്ന വാതായനങ്ങളാണ്‌ പ്രതീഷിന്റെ പോസ്‌റ്റ്‌.

പൊട്ടിയ പ്രണയങ്ങളുടെ വക്കുപൊട്ടിയ ഓര്‍മ്മകളുടെ പെരുമഴക്കാലമാണ്‌ പലര്‍ക്കും പിന്നീട്‌ യൗവ്വനകാലം. ആഘോഷിക്കപ്പെടുന്ന സഫലപ്രണയങ്ങള്‍ക്കിടയില്‍, വേട്ടയാടിക്കൊണ്ടിരിക്കുന്ന പ്രണയദുരന്തങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കാതെ പോവുന്ന മൗനപ്രണയത്തിന്റെ ചുമര്‍ചിത്രമാണ്‌ പ്രതീഷ്‌ ബൂലോഗചുമരില്‍ വരച്ചിട്ടിട്ടുള്ളത്‌. നല്ല വരികള്‍. തുടക്കത്തിലെ ഒഴുക്ക്‌ എവിടെയും തടസ്സപ്പെടാത്ത പദസങ്കലനങ്ങളുടെ പഥസഞ്ചലനം. തുടരുക, എഴുതുക നേരെചൊവ്വേ. അഭിവാദ്യങ്ങള്‍.

മുരളിക - മുരളീകൃഷ്ണ മാലോത്ത്

ദുര

തന്റെ ചെറിയ കവിതയിലൂടെ മുരളീകൃഷ്‌ണന്‍ 'ദുര' യുടെ ചിത്രീകരണം നടത്തുന്നു. ശക്തമായ വരികളിലൂടെ ഒരു നല്ല പ്രമേയം. തിരിച്ചുമാവാം, ശ്‌ക്തമായ പ്രമേയവും നല്ലവരികളും.
'അടര്‍ന്നുതൂങ്ങിയ മൂലക്കല്ലുകള്‍ക്കും
ദുരമൂത്തുമാന്തിയ അടിവേരുകള്‍ക്കും
പറയുവാനുള്ളത്‌ ബൂലോഗത്തില്‍ വായിക്കുക.

എം.കെ. ഹരികുമാര്‍ വേഡ്‌സ്‌

'ഞാന്‍ എന്താണെന്നു പറയുവാന്‍
എനിക്ക്‌ പാഠപുസ്‌തകമോ ഗുരുവോ ഇല്ല'

അല്‌പം തത്വശാസ്‌ത്രപരമായ പ്രമേയവുമായി എം.കെ. ഹരികുമാര്‍ ഒരുവന്റെ തന്നെ ഘടകങ്ങളെ അവനവന്‍ തന്നെ ഇഴപിരിക്കാനുള്ള ശ്രമം നടത്തുന്നു. ഒരു ആത്മവിശകലനം എന്നുപറയാം.

'സ്ഥിരമായിട്ടൊന്നുമില്ല എന്നതാണ്‌ ഞാന്‍ ഉണ്ട്‌ എന്ന യാഥാര്‍ത്ഥ്യത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നത്‌' എന്ന പ്രാപഞ്ചിക സത്യത്തിലേയ്‌ക്കെത്തിനില്‌ക്കുന്നു കവി.

എന്റെ നാലുകെട്ട്‌ - ഇഞ്ചിപ്പെണ്ണ്

കാളകളുടെ രാഷ്ട്രീയം

'എന്തുനേരില്‍ കാണുന്നു നടക്കുന്നു എന്നല്ലല്ലോ പണ്ടുമുതലേയുള്ള പാര്‍ട്ടി നയങ്ങള്‍, നാളെയിലേയ്‌ക്കുള്ള ഭയപ്പെടുത്തലിലല്ലേ അവര്‍ ജീവിച്ചുപോവുന്നത്‌?' തന്റെ ചിന്തകളുടെ നാലുകെട്ടില്‍ നിന്നും ഇഞ്ചിപ്പെട്ട്‌ വര്‍ത്തമാനത്തിലേയ്‌ക്ക്‌ തോണിതുഴയുകയാണ്‌.

'മുരിക്കില്‍ നിന്നിവര്‍ ചക്ക പറിച്ചീടുമേ കാന്ത' എന്നു പണ്ടു സഞ്‌ജയന്‍ പാടിയതാണ്‌ വിപ്ലവകാരികളുടെ സമകാലികഅവസ്ഥ കാണുമ്പോള്‍ ഓര്‍മ്മയിലെത്തുന്നത്‌. കക്ഷത്തിലുള്ളത്‌ പോവരുത്‌, ഉത്തരത്തിലുള്ളത്‌ എടുക്കുകയും വേണം. തിരഞ്ഞടുപ്പിന്റെ 'ഉത്തര'ത്തില്‍ നിന്നും പിടിവിട്ടപ്പോഴാവട്ടെ മച്ചില്‍ നിന്നും വീണ പല്ലിയെപ്പോലെ ബോധം പോയിനില്‌ക്കുകയും ചെയ്യുന്നു.

ഇടതുപക്ഷാഘാതത്തിന്റെ ചിത്രം സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞുപോവുന്നു ഇഞ്ചിപ്പെണ്ണ്‌. കാളപ്പോരിന്റെ അലൂഷന്‍ മനോഹരമായിരിക്കുന്നു. കാള വീശുന്ന തുണിയുടെ ചുവപ്പുകണ്ടിട്ടാണ്‌ അക്രമാസക്തമാവുന്നതെന്ന തലകുത്തിനില്‌ക്കുന്ന സിദ്ധാന്തത്തെ കാലില്‍ നിര്‍ത്തുകയും ചെയ്യുന്നു ഇഞ്ചി. ഇവിടെ കാള പ്രകോപിതനാവുന്നത്‌ തുണിപൊക്കിക്കാണിക്കുന്നതുകൊണ്ടും അതിന്റെ നിറം പിടിക്കാതിരുന്നതുകാരണമാണെന്നതും തെറ്റ്‌. അങ്ങിനെയാണെങ്കില്‍ കാളയെ കൊമ്പില്‍ പിടിച്ച്‌ തിരിച്ചുനടത്താന്‍ ഒരു പച്ചക്കൊടികാട്ടിയാല്‍ മതിയാവുമല്ലോ.

വിപ്ലവകാരികള്‍ക്ക്‌ ജനാധിപത്യം ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒരു തെരുവുവേശ്യയും ഫാസിസം കെട്ടിയോളുമാണ്‌ എന്നത്‌ പണ്ടേ തെളിഞ്ഞ കാര്യമാണ്‌. അല്ലെങ്കില്‍ കണ്ണൂരുകളും നന്ദിഗ്രാമുകളും സംഭവിക്കുകയില്ലായിരുന്നല്ലോ.

ഇഞ്ചിയുടെ പോസ്‌റ്റിനു വന്ന കമന്റുകളാകട്ടെ ചിലത്‌ സഭ്യതയുടെ അതിരുവിടുന്നതാണെങ്കിലും മറ്റുചില അനോണികമന്റുകളാവട്ടെ മികച്ച സൃഷ്ടികളെന്നുതന്നെ വിലയിരുത്തപ്പെടേണ്ടതാണ്‌.

Sunday, May 3, 2009

ബൂലോഗവിചാരണ - 12


വിദേശബിരുദവും ബിരുദാനന്തരബിരുദവുമാവുമ്പോള്‍ വിവരം കൂടും എന്നൊരു ധാരണ സായിപ്പിനെകാണുമ്പോള്‍ കവാത്തുമറക്കുന്നവരെ സംബന്ധിച്ചിടത്തോളം സ്വാഭാവികം. വേറൊരുഗുണം കൂടിയുണ്ട്‌. സര്‍വ്വകലാശാലയുടെ പേരില്‍ അവിടെ ഒരു ചാരായഷാപ്പുകൂടി ഇല്ലെങ്കിലും ആ വിവരം ഇവിടെ ആരറിയാന്‍? ഇപ്പോഴാകട്ടെ വിവരസാങ്കേതികവിദ്യകൊണ്ടുള്ള ഓരോരോ പ്രശനങ്ങളെന്നുവേണം കരുതാന്‍.

അമ്മാജിയ്‌ക്ക്‌ ക്ലെറിക്കല്‍ മിസ്‌റ്റേക്ക്‌ മോന്‍ജിയ്‌ക്ക്‌ ജനത്തിനു വിവരം വെച്ചമിസ്‌റ്റേയ്‌ക്ക്‌. 'വീരസുത'നാവട്ടേ കാര്യങ്ങള്‍ ഇത്രയങ്ങ്‌ കേറിപ്പിടിക്കും എന്നു കരുതിക്കാണുകയുമില്ല. സ്വന്തം ബിരുദം സ്വന്തം കമ്പനി എന്നാവുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകൊണ്ടൊരു ഉപദ്രവത്തിനു സാദ്ധ്യതയില്ലായിരുന്നുവെന്നത്‌ സത്യം. വേലിയില്‍ കിടന്ന സര്‍ട്ടിഫിക്കറ്റെടുത്ത്‌ വേണ്ടാത്തിടത്ത്‌ വച്ചതാണ്‌ ഇപ്പോള്‍ കുഴപ്പമായത്‌.

വിവരമുള്ളവന്‌ സര്‍ട്ടിഫിക്കറ്റ്‌ വേണമെന്നില്ല. സര്‍ട്ടിഫിക്കറ്റുള്ളവന്‌ വിവരവും. സഖാവ്‌ കാന്തലോട്ട്‌ കുഞ്ഞമ്പു കേരളത്തിന്റെ മന്ത്രിയായിരുന്നിട്ടുണ്ട്‌. മലയാളത്തില്‍ എഴുതാനും വായിക്കാനും മാത്രമറിയുന്ന സഖാവ്‌ കേരളം ഭരിച്ചതുകൊണ്ടു യാതൊരു ഉപദ്രവവും ഉണ്ടായതായി അറിവില്ല. എന്നാല്‍ അബദ്ധം പറ്റിയിട്ടില്ലെന്ന ഒരു നേട്ടവുമുണ്ട്‌. അംഗ്രേസിയിലെ ഫയലുകള്‍ മുഴുവനും ബന്ധപ്പെട്ട ഐഎഎസ്സുൂകാരന്‍ വിവര്‍ത്തനം ചെയ്‌ത്‌ വിവര്‍ത്തനം സത്യമാണെന്ന്‌ സാക്ഷ്യപ്പെടുത്തിയശേഷം മാത്രമായിരുന്നു സഖാവിന്റെ ഫയല്‍ പഠനവും തുടര്‍നടപടികളും.

എന്നാല്‍ മുറിയിംഗ്ലീഷ്‌ പഠിച്ചു. അതിന്റെ പത്തിരട്ടി വിവരമുണ്ടെന്ന നാട്യവുമായപ്പോള്‍ ഉണ്ടായ അപകടം ചില്ലറയായിരുന്നില്ല. കോളയെ പെരുമാട്ടിയില്‍ കുടിയിരുത്തിയതിന്റെ ചരിത്രം പരിശോധിച്ചാല്‍ അറിയുക ആ വിപ്ലവവിവരക്കേടിന്റെ വീരഗാഥകളാണ്‌. അതൊരു വശം. ഇനി ബസ്സിനുകല്ലെറിഞ്ഞവന്‌ എല്‍.എല്‍.ബിയും താളാത്മകമായി മുദ്രാവാക്യം വിളിച്ചവന്‌ ഡിഗ്രിയും പതിച്ചുനല്‌കിയ തനത്‌ കേരളീയ ശൈലിക്ക്‌ വലിയമാറ്റം വന്നുവോ? ദരിദ്രര്‍ക്കു അന്നദാനം പോലെ മാര്‍ക്കുദാനം ജീവിതവ്രതമാക്കി സര്‍വ്വകലാശാലകള്‍ കുപ്രസിദ്ധിയുടെ പടവുകള്‍ താണ്ടിക്കൊണ്ടിരിക്കുമ്പോള്‍ ആരാണ്‌ നമ്മുടെ നേതാക്കളുടെ സര്‍ട്ടിഫിക്കറ്റുകളെ വിശ്വസിക്കുക?


പി.എം മനോജിന്റേത്‌ നല്ലലേഖനം. ഇതിന്റെ തുടര്‍ച്ചയായി പരിശുദ്ധ രാഷ്ട്രീയ പിതാക്കള്‍ മണ്ടന്‍മാരായ പുത്രന്‍മാരെ അരക്കോടി ചിലവിട്ട്‌ ബിലാത്തിയില്‍ പഠിപ്പിച്ച്‌ മഹാന്‍മാരാക്കുന്നതിനെപ്പറ്റിയും എഴുതിയാല്‍ കര്‍മ്മം പൂര്‍ത്തിയായി എന്നുപറയാം.


ഏത്തമിടാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥനെ നീക്കം ചെയ്യാന്‍ ഉത്തരവിടുന്നതിനും മുന്‍പ്‌ ആ ഏത്തമിട്ടവനെ മുക്കാലിയില്‍ കെട്ടിയടിക്കണമായിരുന്നുവെന്ന ഒരഭിപ്രായമാണ്‌ വിചാരണക്കാരനുള്ളത്‌. കാരണം, മണ്‍മറഞ്ഞ വ്യവസ്ഥിതിയെ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നവനെക്കാള്‍ കുറ്റക്കാരന്‍ അതിനു വിനീതവിധേയനാവാന്‍ തയ്യാറായി തലകുനിക്കുന്നവനാണ്‌.

സാമൂഹികതിന്മകള്‍ എക്കാലവും പുതിയകുപ്പിയിലെ പഴയ വീഞ്ഞുകളായി അവശേഷിക്കും. പഴയ ഫ്യൂഡല്‍ പ്രഭുക്കള്‍ പുത്തന്‍ വിപ്ലവകാരികളായും, പഴയ മതഭ്രാന്തന്‍മാര്‍ ഐടി സ്‌പെഷ്യലിസ്റ്റുകളായും അവതരിക്കുമ്പോള്‍ അതു തിരിച്ചറിയാനുള്ള വിവേകം നമ്മള്‍ സാധാരണക്കാര്‍ക്കുണ്ടാവണം. പുരകത്തുമ്പോള്‍ വാഴവെട്ടുന്ന പിണറായിയന്‍ പ്രഖ്യാപനം അസ്സലായി. ഏത്തമിടുവിച്ചവന്‍ മോഡിയുടെ നാട്ടില്‍നിന്നാണെന്നും ഏത്തമിട്ടവന്‍ ഇസ്ലാംമതക്കാരനാണെന്നുമുള്ള പരാമര്‍ശം ചീപ്പിന്റെ സൂപ്പര്‍ലെറ്റീവായ ചീപ്പെസ്റ്റെന്നേ പദം കൊണ്ടേ വിശേഷിപ്പിക്കാനാവൂ.

എന്നാല്‍ അയാളെ കരണക്കുറ്റിക്കടിക്കേണ്ടിയിരുന്നു എന്ന പ്രസ്‌താവനയെ വിചാരണക്കാരന്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. പക്ഷേ മുന്‍പ്‌ ലാലുയാദവന്റെ മകള്‍ കേരളത്തില്‍ വച്ച്‌ ഒരു മാധ്യമപ്രവര്‍ത്തകനെ കരണക്കുറ്റിക്കടിച്ചപ്പോള്‍ അവളെ അയാള്‍ ചെരുപ്പൂരിയടിക്കേണ്ടിയിരുന്നു എന്നുപറയാനുള്ള ആര്‍ജവം അന്ന്‌ ഈ മഹാന്‍മാരില്‍ കണ്ടില്ല എന്നതും ശ്രദ്ധേയം. കമഴ്‌ന്നുവീണാല്‍ കിട്ടണം നാലുവോട്ട്‌ എന്നാവുമ്പോള്‍ നാഴികയ്‌ക്ക്‌ അഭിപ്രായം നാല്‌പതുവട്ടമാവും.


കുരുടന്‍ ആനയെക്കണ്ടതുപോലെയാണ്‌ സ്വാതന്ത്യത്തിന്റെ അര്‍ത്ഥം പലരും കണ്ടെത്തിയിട്ടുള്ളത്‌. നമുക്ക്‌ കാതിനിമ്പമുള്ളത്‌ കേള്‍ക്കുവാനും കണ്ണിനിമ്പമുള്ളത്‌ കാണുവാനും കൈകൊണ്ട്‌ പറ്റുന്നത്‌ ചെയ്യുവാനും മാത്രമുള്ളതാണ്‌ സ്വാതന്ത്ര്യം, അഥവാ ഒരു പാതിവെന്ത റൊട്ടിയാണ്‌ സ്വാതന്ത്ര്യം എന്ന വികലമായ കാഴ്‌ചപ്പാടാണ്‌ ഒരുകൂട്ടര്‍ക്കുള്ളത്‌.

നാമിഷ്ടപ്പെടുന്നതു കേള്‍ക്കാനെന്നപോലെ, നാമിഷ്ടപ്പെടുന്നത്‌ കാണാനെന്നപോലെ, നാമിഷ്ടപ്പെടുന്നത്‌ ചെയ്യാനെന്നപോലെതന്നെ നാമിഷ്ട്‌ടപ്പെടാത്തത്‌ കാണാനും കേള്‍ക്കാനും സഹിക്കാനും കൂടിയുള്ള പാരതന്ത്ര്യം കൂടിയാണ്‌ ജനാധിപത്യത്തിലെ സ്വാതന്ത്ര്യം. അല്ലാത്തിടത്താണ്‌ പാര്‍ട്ടി ഗ്രാമങ്ങളും, പരിവാര്‍ ഗ്രാമങ്ങളും സംഭവിക്കുക. മാറാടുകള്‍ മാറാനകളാവുക. സ്വാതന്ത്ര്യം എന്നത്‌ ഒരു വണ്‍വേ ട്രാഫിക്കല്ല. ആളുകളും ആശയങ്ങളും ആദര്‍ശങ്ങളും തലങ്ങും വിലങ്ങും യഥേഷ്ടം സഞ്ചരിക്കുന്ന ഒരു ഉത്സവപ്പറമ്പാണ്‌ സ്വാതന്ത്ര്യം.

ഇനി ബുദ്ധിജീവികള്‍ അഥവാ സ്‌റ്റുഡിയോകള്‍ കേന്ദ്രീകരിച്ച്‌ വിശേഷാവസരങ്ങളില്‍ ചര്‍ച്ചക്കാരായും ചാര്‍ച്ചക്കാരായും ഉപജീവനം കഴിക്കുന്ന വെള്ളാനകള്‍. ബുദ്ധിജീവികളെക്കൊണ്ടെന്ത്‌ പ്രയോജനം എന്ന ചോദ്യം പണ്ടേ ഉയര്‍ന്നിരുന്നെങ്കിലും ആര്‍ക്ക്‌ പ്രയോജനം എന്നതിനുത്തരം നമ്മള്‍ കൃത്യമായി കണ്ടെത്തിയിട്ടുണ്ട്‌. ലക്ഷണമൊത്ത ബുദ്ധിജീവികളെക്കൊണ്ട്‌ സമൃദ്ധമാണ്‌ കേരളം. നാവിന്റെ നീളവും വാലിന്റെ നീളവും തമ്മില്‍ അന്തരമില്ലാത്ത ബുദ്ധിജീവികള്‍ക്കാണ്‌ മാര്‍ക്കറ്റ്‌. ഇന്നുപറഞ്ഞത്‌ നാളെപറയണമെന്നില്ല. അതു മറ്റന്നാളേക്ക്‌ ഓര്‍ക്കുകകൂടി ചെയ്യാതിരുന്നാല്‍ മാര്‍ക്കറ്റുകൂടും.

കമ്മ്യൂണിസ്‌റ്റുകാരന്‍ എന്നത്‌ പണ്ട്‌ സമൂഹം ഒരു വിപ്ലവകാരിക്ക്‌ പതിച്ചുകൊടുക്കുന്ന സര്‍ട്ടിഫിക്കറ്റായിരുന്നു. അതുപോലെ ബുദ്ധിജീവി എന്നതും. അതായത്‌ സമൂഹത്തിനുവേണ്ടി ചിന്തിക്കുന്നവനുള്ള സമൂഹത്തിന്റെ സാക്ഷ്യപത്രമായിരുന്നു ആ പദാവലികള്‍. ഇപ്പോള്‍ സെല്‍ഫ്‌ സ്റ്റൈല്‍ഡ്‌ കമാന്റര്‍ തസ്‌തികപോലെ സെല്‍ഫ്‌ സ്റ്റൈല്‍ഡ്‌ കമ്മ്യൂണിസ്റ്റുകളും ബുജികളും അരങ്ങുവാഴുമ്പോള്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്‌റ്റുകളും തലപണയം വച്ച്‌ പുട്ടടിക്കാത്ത ബുദ്ധിയും ചിന്തയും തുല്യ അളവിലുള്ളവരും അരങ്ങുകാണാത്ത നടന്‍മാരായി ഒടുങ്ങുന്ന കാലത്ത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്‌ നളന്‍സ്‌ എടുത്തിട്ട വിഷയം.

അതോടൊപ്പം തന്നെ വംശനാശം നേരിടുന്ന ഇടതുപക്ഷ ബുദ്ധിജീവികളുടെ ഇപ്പോഴത്തെ ആവാസമേഖല കണ്ടെത്താനുള്ള ഒരു പഠനത്തിനും സ്‌കോപ്പുണ്ട്‌. ജനാധിപത്യം ചലനാത്മകമാകണമെങ്കില്‍ നിസ്വാര്‍ത്ഥരായ രാഷ്ട്രീയനേതൃത്വം വേണം, ആര്‍ജവമുള്ള ചിന്തകര്‍ വേണം, ഒപ്പം ജാഗരൂഗരായ മാധ്യമപ്രവര്‍ത്തകരും. സര്‍വ്വോപരി സര്‍വ്വര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യവും.


മരത്തലയന്റെ പോസ്‌റ്റ്‌ സമകാലിക രാഷ്ട്രീയാവസ്ഥയിലേക്കും രാഷ്ട്രീയ മൂല്യങ്ങളുടെ അഗാധതയിലേക്കുള്ള പതനത്തിലേയ്‌ക്കും വെളിച്ചം വീശുന്നു. ഒരുവന്റെ വീഴ്‌ച, അല്ലെങ്കില്‍ ദൗര്‍ബല്യം അതുമല്ലെങ്കില്‍ കൊള്ളരുതായ്‌മ മറ്റൊരു കൊള്ളരുതാത്തവന്റെ കരുത്തായിമാറുന്ന ഒരപൂര്‍വ്വ സാഹചര്യമാണ്‌ തിരഞ്ഞെടുപ്പ്‌. കാരണം ഇന്ത്യന്‍ ജനാധിപത്യം പൂര്‍ണമാവണമെങ്കില്‍ അര്‍ഹതപ്പെട്ടവര്‍ തിരഞ്ഞെടുക്കപ്പെടാനുള്ള അവസരം പോലെതന്നെ അനര്‍ഹര്‍ തിരഞ്ഞെടുക്കപ്പെടാതിരിക്കാനുള്ള ജനങ്ങളുടെ അവകാശവും കൂടി വിനിയോഗിക്കുപ്പെടേണ്ടതുണ്ട്‌.

അതായത്‌ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഒരുവന്‍ കള്ളനാണെന്നും രണ്ടാമന്‍ കൊള്ളക്കാരനാണെന്നും മൂന്നാമന്‍ എണ്ണം പറഞ്ഞ പീഢകനാണെന്നും നാലാമന്‍ നാറിയാണെന്നും വന്നാല്‍ നാലെണ്ണത്തെയും തള്ളി വോട്ടുചെയ്യുവാനുള്ള അധികാരം ജനത്തിനുള്ളപ്പോഴേ ജനാധിപത്യം പൂര്‍ണമാവുകയുള്ളൂ. അല്ലാത്തപ്പോള്‍ കാതുകുത്തിയോന്‍ പോയാല്‍ കടുക്കനിട്ടോന്‍ വരുന്ന ഒരു ഏര്‍പ്പാട്‌ മാത്രമാണ്‌ സംഭവിക്കുക. നാവ്‌ നടുറോഡിലെ ഓട്ടോറിക്ഷപോലെ യഥേഷ്ടം ഇടത്തോട്ടും വലത്തോട്ടും വെട്ടിക്കാന്‍ കഴിയുന്ന ഏത്‌ പരിഷയെയും മത്സരിപ്പിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാവും. മായാവതിമാര്‍ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥികളുമാവും. അതിനപ്പുറവും സംഭവിക്കും.

കേരളത്തിലെ എണ്ണം പറഞ്ഞ പാര്‍ട്ടികളുടെ സമകാലികചിത്രം മരത്തലയന്‍ വരച്ചിടുന്നു തന്റെ രചനയിലൂടെ.



അനിതയുടെ അടുക്കള കഥപറയുമ്പോള്‍ വിചാരണക്കാരനെ നയിക്കുന്നത്‌ മറ്റുചില ചിന്തകളിലേയ്‌ക്കാണ്‌. ഈയുള്ളനവന്‌ ഒരിക്കലും മനസ്സിലാവാത്ത ഒരു കണക്കാണ്‌ 33 ശതമാനം വനിതാസംവരണം എന്നത്‌. ഇന്ത്യാമഹാരാജ്യത്തിലെ വനിതകളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ പകുതിയോ അതില്‍ കൂടുതലോ ആവുമ്പോള്‍, ന്യായമായും പെണ്ണുങ്ങള്‍ ആണുങ്ങളുടെ അഥവാ ആണുംപെണ്ണും കെട്ടവരുടെ കുത്തിനുപിടിച്ചു വാങ്ങേണ്ടത്‌ ചുരുങ്ങിയത്‌ 50 ശതമാനം സീറ്റാണ്‌.

അതുപോലെ വേറൊന്ന്‌ സ്‌ത്രീപുരുഷ സമത്വം എന്നൊരു ഭാഗത്തു മുറവിളി കൂട്ടുന്നവര്‍, ആണും പെണ്ണും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നു പറയുന്നവര്‍ (അങ്ങിനെയെങ്കില്‍ ബലാല്‍സംഗക്കുറ്റത്തിന്‌ ജയിലിലുള്ള ആണുങ്ങളെ നിരുപാധികം വിട്ടയക്കേണ്ടതാണ്‌, പരസ്‌പരം കാണുക തന്നെ ചെയ്യാത്തവര്‍ എങ്ങിനെ ബലാല്‍സംഗം നടത്തും?) , സ്‌ത്രീ ജന്മം പുണ്യജന്മവും ആണ്‍ജന്മം ആ അമൃതോടൊപ്പം വരുന്ന കാളകൂടവുമാണെന്നു കരുതിനടക്കുന്നവര്‍, പെണ്ണിന്റെ സ്ഥാനം ആണിന്റെ അടിയിലോ മുകളിലോ അതോ തറനിരപ്പില്‍ തുല്യഉയരത്തില്‍ വശങ്ങളിലോ എന്നു കണ്ടെത്താനുളള ഗവേഷണം നടത്തുന്നവര്‍ എല്ലാവരെക്കൊണ്ടും ബുലോകം നിറയുമ്പോള്‍ ഒരു സംശയം തോന്നുന്നു. സ്‌ത്രീ മനുഷ്യന്‍ തന്നെയല്ലേ എന്ന ന്യായമായ സംശയം.

മനുഷ്യന്‍ എത്ര മനോജ്ഞ പദം. അതില്‍ നിന്നും മാറി ആണിനെയും പെണ്ണിനെയും വേര്‍തിരിച്ചുകാണുന്നിടത്താണ്‌ വിവേചനത്തിന്റെ ആ മഹാറാലിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കപ്പെടുന്നത്‌. മനുഷ്യന്‍ ലൈഗീംകമായി ചിന്തിക്കുന്നതും ലൈഗികബന്ധം നടത്തുന്നതും ആകെയുള്ള 24 മണിക്കൂറില്‍ ചിലപ്പോള്‍ 10 മിനിറ്റുസമയമായിരിക്കും. അതിനപ്പുറം ലിംഗബോധം സാധാരണയാളുകള്‍ക്കുണ്ടാവാന്‍ സാദ്ധ്യതയില്ല. അവനെ അവനായും അവളെ അവളായും മൊത്തത്തില്‍ മനുഷ്യരായും കണ്ടാല്‍ തീരുന്ന പ്രശ്‌നത്തെ ലിംഗത്തില്‍ കെട്ടി മേയാന്‍വിടുമ്പോഴാണ്‌ ഇത്തരം അത്യാഹിതങ്ങള്‍ സംഭവിക്കുന്നത്‌. അടുക്കളയിലും അരങ്ങിലും ആണുംപെണ്ണും ഒരുപോലെ തിളങ്ങട്ടെ.