Sunday, January 18, 2009

ബുലോഗവിചാരണ - 6

തൊന്തരവ്‌ / കൃഷ്‌ണതൃഷ്‌ണ കാലം ചെല്ലുമ്പോഴും കാലികമാവുന്ന ചില കൃതികള്‍പോലെ അഭയാകേസ്‌ വിചാരണ പല പുതിയ ചോദ്യങ്ങളും അവയ്‌ക്കുള്ള മറുപടികളുമായി കോടതിമുറികളിലും ദൃശ്യമാധ്യമങ്ങളിലും പത്രത്താളുകളിലും ബ്ലോഗുകളിലുമായി നിറഞ്ഞുനില്‌ക്കുന്നു.'നാണയത്തുട്ടിന്‍ കിലുക്കത്തിലേതൊരുവേണുസംഗീതവും ഗണ്യമല്ലേതുമേ'എന്ന്‌ ചങ്ങമ്പുഴ പാടിയത്‌ സഭയെക്കുറിച്ചല്ലെങ്കിലും ആ വരികള്‍ ഭാഗവതര്‍ക്ക്‌ ജൂബ പോലെ സഭയ്‌ക്ക്‌ അസ്സലായി ചേരുന്ന ഒരു നിലയിലേക്ക്‌ സംഗതികള്‍ എത്തിക്കുന്നതില്‍ അസൂയാവഹമായ വിജയമാണ്‌ അവര്‍ കൈവരിച്ചിരിക്കുന്നത്‌. മതത്തിന്റെ പിന്‍ബലമുണ്ടെങ്കില്‍ ബലാല്‍സംഗവും കൊലപാതകവുമെല്ലാം സ്വര്‍ഗകവാടത്തിങ്കലേയ്‌ക്കുള്ള ചുകപ്പുപരവതാനിയായിമാറുമെന്ന്‌ തെളിയിക്കേണ്ട ധാര്‍മ്മികബാദ്ധ്യതയാണ്‌ സഭയില്‍ അര്‍പ്പിതമായിരിക്കുന്നതെന്നാര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അക്കൂട്ടരുടെ തലയല്ല ബ്രെയിന്‍മാപ്പിങ്ങിന്‌ വിധേയമാക്കേണ്ടത്‌ സഭയുടെ കരളാണ്‌.മാധ്യമങ്ങള്‍ പരിധികളോടെയുള്ള സ്വാതന്ത്ര്യം അനുഭവിക്കുമ്പോള്‍ പരിധിയില്ലാത്ത സ്വാതന്ത്യത്തോടുകൂടി ബ്ലോഗുകള്‍ അഭയാക്കേസ്‌ വിചാരണനടത്തുന്നത്‌ തുടരുന്നു. ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍കൊണ്ട്‌ സമ്പന്നമായ പോസ്റ്റുകളാണ്‌ തെക്കേടന്റേതും കൃഷ്‌ണ-തൃഷ്‌ണയുടേതും. ജസ്റ്റിസ്‌ ഹേമയുടെ നിരീക്ഷണങ്ങള്‍ നീതിന്യായ വ്യവസ്ഥയുടെ ലക്ഷ്‌മണരേഖകള്‍ തന്നെ മുതുകാട്‌ ആനയെ എന്നപോലെ അപ്രത്യക്ഷമാക്കിയോ എന്ന ചര്‍ച്ച ചൂടുപിടിക്കുകയാണ്‌. സിസ്റ്റര്‍ സെഫിയുടെ കന്യകാത്വപരിശോധന നടത്തിയവര്‍ പിതാക്കന്‍മാരുടെ ലൈഗീംകക്ഷമതയും പരിശോധിക്കുമോ എന്ന ചോദ്യം തെക്കേടന്റെ നിരീക്ഷണങ്ങള്‍ക്ക്‌ വിധേയമാവുന്നു. തെളിവുനശിപ്പിക്കാന്‍ സഭയും ഒരു സഭയിലുമിരുത്താന്‍ പറ്റാത്തവരും ഏതറ്റംവരെ പോകുമെന്നതിനുള്ള ഏറ്റവും നല്ലതെളിവായിരുന്നു സെഫിയുടെ കന്യകാത്വ പരിശോധന.കൃഷ്‌ണ-തൃഷ്‌ണയുടെ അരമനവേഴ്‌ചയുടെ ഒരു പഴയ കഥയാവട്ടേ ചരിത്രത്തിന്റെ സ്‌മൃതിപഥങ്ങളിലൂടെ വര്‍ത്തമാനത്തിന്റെ വ്യവഹാരങ്ങളിലേക്ക്‌ നടന്നുകയറുന്നു. തനിക്കിഷ്ടപ്പെട്ടവരുമായി ലൈംഗീകബന്ധം പുലര്‍ത്തിയ കുറ്റത്തിന്‌ ഫ്രഞ്ച്‌ കാത്തലിക്‌ പുരോഹിതനായിരുന്ന ഫാദര്‍ അര്‍ബെയ്‌ന്‍ ഗ്രാന്‍ഡിയറെ മര്‍ദ്ദിച്ച്‌ അവശനാക്കി, തുണ്ടം തുണ്ടമാക്കി അവശേഷിക്കുന്ന ജീവനോടെ തൊണ്ടയില്‍ ശൂലം കയറ്റി അഗ്നികുണ്‌ഠത്തിലേക്കിട്ട്‌ ജീവനോടെ ചുട്ടുകൊന്ന സംഭവം അരങ്ങേറിയത്‌ പതിനേഴാം നൂറ്റാണ്ടിലാണ്‌. ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാത്തവര്‍ വിഡ്ഡികളാണ്‌, അക്കൂട്ടരുടെ തലയില്‍ ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും എന്നാരോ പറഞ്ഞിട്ടുണ്ട്‌. ഒരിക്കലും ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാത്ത കൂട്ടരാണ്‌ മതമേധാവികളും ഭീകരന്‍മാരും. വികാരത്തിന്റെ മഹാവിസ്‌ഫോടനം അച്ചടക്കത്തിന്റെ ളോഹച്ചട്ട ഭേദിച്ച്‌ പുറത്തുകടന്ന്‌ മാധ്യമങ്ങള്‍ക്ക്‌ വിരുന്നാവുന്ന വര്‍ത്തമാനത്തിലും 'സമയമായില്ലാപോലും/ എന്ന ഉപഗുപ്‌തവചനത്തില്‍ സഭ അടിയുറച്ചുനില്‍ക്കുമ്പോള്‍ ഭാവി കോട്ടൂരച്ചന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക അവലോകനം ചെയ്യുകയായിരിക്കും ചരിത്രം ചെയ്യുന്നുണ്ടാവുക. പ്രകാശ്‌ കാര്‍ട്ടൂണ്‍സ്‌ (അതിജീവനസാഹിത്യം) പോയവാരം മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ പുനത്തിലിന്റെ കുറിപ്പുകളാണെന്നുതോന്നുന്നു എം.എസ്‌.പ്രകാശിന്റെ വരികള്‍ക്കും വരകള്‍ക്കും വരികള്‍ക്കിടയിലും തെളിയുന്നത്‌. കറവവറ്റിയ മാടാവുമ്പോള്‍ അറവുശാലയിലേക്കുള്ള വഴിയാണ്‌ തെളിയുക. മനുഷ്യരില്‍ ആയൊരു പരീക്ഷണത്തിന്‌ ഇതുവരെ ആരും മുതിര്‍ന്നതായി അറിവില്ല. അതുകൊണ്ടുതന്നെ കറവവറ്റിയാല്‍ പരസ്‌പരം ആദരിച്ച്‌ കാലയാപനം കഴിക്കുകയാണ്‌ പതിവ്‌. അവാര്‍ഡുകളുടെ പെരുമഴക്കാലവും അപ്പോഴാണ്‌ ആരംഭിക്കുക. വിറയ്‌ക്കുന്ന കരങ്ങളിലെ തൂലികത്തുമ്പിലേക്ക്‌ ഭാവനയുടെ ചിറകേറി ഹൃദയത്തില്‍ നിന്നും വാക്കുകള്‍ കടലാസുകളിലേക്ക്‌ ഉതിര്‍ന്നുവീഴുന്നത്‌ പലേ ബ്ലോക്കുകളിലും ചെന്നുപെടുമ്പോള്‍ അനിവാര്യമായി വേണ്ട ബൈപാസുകളാണ്‌ ഇത്തരം കുറിപ്പുകള്‍. ഇന്റന്‍സീവ്‌ കെയര്‍യൂണിറ്റായി പേരുകേട്ട പത്രമുതലാളിമാരും വെന്റിലേറ്ററായി തങ്കപ്പെട്ട എഡിറ്റര്‍മാരുമുണ്ടാവുമ്പോള്‍ മരണഭയത്തിന്റെ ആവശ്യമില്ല. വാളുവച്ച നാളുകളുടെ വീരഗാഥകളും നായാട്ടിന്റെ സചിത്രവിവരണവും കൂടിയുണ്ടെങ്കില്‍ സംഗതി ഭേഷായി. ഒരു നല്ല കാര്‍ട്ടൂണ്‍ ബൂലോകത്തിന്‌ സമ്മാനിച്ച പ്രകാശിന്‌ അഭിവാദ്യങ്ങള്‍. ആ വരകളും വരികളും ബൂലോകവിചാരണയ്‌ക്ക്‌ പണ്ടും വിധേയമായിട്ടുള്ളത്‌ ഓര്‍മ്മയിലെത്തുന്നു. കുടുതല്‍ നാട്ടുപച്ചയില്‍

Thursday, January 1, 2009

ബുലോഗവിചാരണ - 5

നന്നാകുവാന്‍

'ണ്ടന്‍മാര്‍ കൂടുതലായി ശബരിമലയില്‍ എത്തുന്ന സമയത്തിനെയാണോ മണ്ഡലകാലമെന്നു പറയുന്നത്‌' എന്ന ചോദ്യത്തോടെ അവസാനിക്കുന്ന ഹേമന്ദിന്റെ 'ശബരിമലയില്‍ ഈ വര്‍ഷവും മകരജ്യോതി കത്തിക്കുമോ' എന്ന പോസ്‌റ്റ്‌ അതു കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടുതന്നെ ശ്രദ്ധേയം. ദൗര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ, കത്താന്‍തുടങ്ങിയ കാലം തൊട്ട്‌ ഇതിനെതിരേ വിമര്‍ശനശരങ്ങള്‍ പലവഴിയില്‍നിന്നായി വന്നിരുന്നെങ്കിലും അതെല്ലാം ശരംകുത്തിയിലൊടുങ്ങിയിരിക്കണം. മാറിമാറിവന്ന ബൂര്‍ഷ്വാകാങ്ക്രസ്‌ - വിപ്ലവമാര്‍ക്കീസ്റ്റ്‌ ഭരണകൂടങ്ങളുടെ ഒത്താശയോടെ അതൊരു ദൈവീകപരിപാടിയായി തുടര്‍ന്നുകൊണ്ടേയിരുന്നു. കളവുപറഞ്ഞും കള്ളുവിറ്റും ഖജനാവില്‍ നാലു മുക്കാലെത്തിക്കുന്നവര്‍ ചെയ്യാന്‍ ഇനി ബാക്കിയൊന്നേയുള്ളൂ. നല്ല പര്‍ണശാലകള്‍ നാലുകിലോമീറ്ററില്‍ ചുരുങ്ങിയത്‌ നാലെണ്ണമെന്നതോതില്‍ കെട്ടി ശകുന്തളമാരെ നിയമിച്ച്‌ ദുഷ്യന്തന്‍മാര്‍ക്ക്‌ വേട്ടയാടുവാന്‍ വിട്ടുകൊടുക്കുന്ന ആ ഏര്‍പ്പാട്‌. വിടുവായത്തരമല്ലാതെ സുധാകരമന്ത്രിയ്‌ക്കും ബേബിച്ചെഗുവേരമാര്‍ക്കുള്ള നട്ടെല്ലിന്റെ അഭാവം മാനത്തുതെളിയുന്നതാണ്‌ മകരജ്യോതി.

വികടശിരോമണി

എം.എന്‍.വിജയന്‍മാഷുമായി കുറേ വര്‍ത്തമാനങ്ങള്‍. കൂട്ടിലടയ്‌ക്കപ്പെട്ട സിംഹമാണ്‌ വിജയന്‍മാഷ്‌ എന്ന ലീലാവതി ടീച്ചറുടെ നിരീക്ഷണം എത്രകണ്ട്‌ ശരിയാണെന്ന്‌ ഓര്‍മ്മിപ്പിച്ചത്‌ മാഷുടെ അവസാനകാലത്തെ പ്രവര്‍ത്തനങ്ങളായിരുന്നു. ചിരിക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലും ശ്വസിക്കുന്നതിലും രാഷ്ട്രീയം കണ്ട ചിന്തകന്‍. രാമായണത്തേയും കലയേയും സംസ്‌കാരത്തേയും ഒക്കെപ്പറ്റിയുള്ള ആയകാലത്തെ മാഷുടെ നിരീക്ഷണങ്ങള്‍ ഒരു പകുതിയില്‍ മാഷുടെ ചിന്തയുടെ ആഴവും പരപ്പും വ്യക്തമാക്കുമ്പോള്‍ മാഷകപ്പെട്ട കൂടിന്റെ ചിത്രമാണ്‌ മറുപകുതിയില്‍ തെളിയുന്നത്‌. കണ്ണൂരിലെ പറശ്ശിനിക്കടവില്‍ പാമ്പുകളെ ചുട്ടുകൊന്നപ്പോഴും ക്ലാസ്‌റൂമില്‍ പിഞ്ചുകുട്ടികളുടെ കണ്‍മുന്നില്‍ അദ്ധ്യാപകന്‍ കൊല്ലപ്പെട്ടപ്പോഴും ചൈനയില്‍ ടാങ്കുകള്‍ വിദ്യാര്‍ത്ഥികളുടെ നെഞ്ചിലൂടെ ഉരുണ്ട്‌ ഭയങ്കര പ്രതിവിപ്ലവം തകര്‍ത്ത്‌ വിപ്ലവം വിജയിപ്പിച്ചപ്പോഴും അകപ്പെട്ട കൂട്ടിനുവേണ്ടി അതെല്ലാം ന്യായീകരിക്കാന്‍ കൊടുങ്ങല്ലൂരില്‍ ഈ മൗലീകചിന്തകളുടെ ആ നാവുതന്നെ ചലിക്കേണ്ടിവന്നു എന്നത്‌ വിരോധാഭാസം. താന്‍ അകപ്പെട്ട ഇരുമ്പുകൂട്‌ പൊളിച്ച്‌ വിജയന്‍മാഷുടെ സിംഹഗര്‍ജനം ജനം കേട്ടത്‌ അവസാനകാലത്ത്‌ മാത്രമാണ്‌.

`എന്തിനാ സംസ്‌കൃതത്തില്‍ നിന്ന്‌ നീചഭാഷയിലേക്ക്‌ തര്‍ജുമ ചെയ്യുന്നത്‌? അത്‌ പൊളിറ്റിക്കലാണ്‌. ജനകീയമാക്കണം. എന്തിനായി? ജനങ്ങളെ മതത്തില്‍ ചേര്‍ക്കണം. അല്ലെങ്കില്‍ സംസ്‌കൃതം തന്നെ മതി` എന്നു മാഷ്‌.
ഇങ്ങിനെ എത്രപേര്‍ ഹിന്ദുക്കളായിട്ടുണ്ട്‌ എന്നതിന്റെ സെന്‍സസ്‌ വിശ്വഹിന്ദുപരിഷത്തുകാര്‍ കൂടിഎടുത്തിട്ടുണ്ടോയെന്നറിയില്ല.
ജര്‍മ്മന്‍ ഭാഷയില്‍ നിന്നും ദാസ്‌ ക്യാപിറ്റല്‍ മലയാളത്തിലേയ്‌ക്ക്‌ തര്‍ജുമ ചെയതതും ഇതേ ആവശ്യത്തിനാണല്ലോ? മാര്‍ക്‌സിസത്തിലേക്ക്‌ ആളെക്കൂട്ടുവാന്‍ അതുപകരിച്ചതിന്റെ കണക്കെടുത്താല്‍ മതി. അതുവായിച്ചിട്ട്‌ എത്രപേര്‍ മാര്‍ക്‌സിസ്റ്റായി. ഒരക്ഷരം വായിക്കാതെ എത്രപേരായി?
തുഞ്ചന്റെ സമകാലീകനായ കുഞ്ചന്‍ സംസ്‌കൃതപണ്ഡിതനായിരുന്നിട്ടുകൂടി മലയാളത്തിലെഴുതിയതിന്റെ കാരണം പറഞ്ഞത്‌
'ഭടജനങ്ങളുടെ നടുവിലിന്നിഹ
പടയണിക്കിഹ ചേരുവാന്‍
ചാരുകേരളഭാഷ തന്നെ ചിതംവരൂ`
എന്നായിരുന്നു എന്നോര്‍ക്കുന്നതും നന്ന്‌.

ശേഷം നാട്ടുപച്ചയില്‍