Wednesday, June 3, 2009

ബൂലോഗ വിചാരണ 14

ഒരു യാത്ര

സമകാലിക ബൂലോഗ പ്രതിഭാസത്തെ അതീവ ഹൃദ്യമായ ശൈലിയില്‍, സരസമായി അനാവരണം ചെയ്യുന്നു 'അവനാകുന്ന അവള്‍' എന്ന അരുണ്‍ ചുള്ളിക്കലിന്റെ പോസ്‌റ്റ്‌.

"ആണിന്റെ തുണിയുടുക്കുന്ന പെണ്ണുങ്ങളെ പൊതുവില്‍ കാണാറുണ്ടെങ്കിലും പെണ്ണിന്റെ തുണിചുറ്റുന്ന ആണുങ്ങളെ വിരളമായേ കാണാറുളളൂ: പ്രതിഭാസം ക്രോസ്‌ ഡ്രസിങ്ങ്‌". ക്രോസ്‌ ഡ്രസിങ്ങില്‍ നിന്നും ക്രോസ്‌ റൈറ്റിംഗിലേയ്‌ക്കുള്ള ബ്ലോഗര്‍മാരുടെ കുടിയേറ്റത്തിന്റെ കഥയാണ്‌ വിഷയം.

"പുരുഷന്റെ വസ്‌ത്രം സ്‌ത്രീയും സ്‌ത്രീയുടെ വസ്‌ത്രം പുരുഷനും അണിയുവാന്‍ പാടുള്ളതല്ല. അപ്രകാരം ചെയ്യുന്നവന്‍ നിന്റെ ദൈവമായ കര്‍ത്താവിന്‌ നിന്ദ്യരാണ്‌" എന്ന്‌ ബൈബിള്‍. അപ്പോള്‍ പള്ളീലന്റെ വസ്‌ത്രം ഏതാണെന്നു ചോദിച്ചുകളയുകയല്ല വേണ്ടത്‌. കര്‍ത്താവ്‌ ഉദ്ദേശിച്ചത്‌ തല്‌ക്കാലം ആണ്‌ ആണായും പെണ്ണ്‌ പെണ്ണായും ജീവിക്കട്ടെ എന്നായിരിക്കും.

സ്‌തീജന്മം പുണ്യജന്മമാമെന്നറിഞ്ഞിട്ടുകൂടി ലോകത്തൊരാണും അടുത്തജന്മത്തിലെങ്കിലും എന്നെയൊന്നു പെണ്ണായി ജനിപ്പിച്ചീടണമേ പടച്ചോനെ എന്ന്‌ പ്രാര്‍ത്ഥിക്കാത്തത്‌ ഇത്‌ തുല്യതയുടെ മിലേനിയമായതുകൊണ്ടായിരിക്കണം. അല്ലെങ്കില്‍ ആണുങ്ങളുടെ സഹജമായ വിവരദോഷം. നമ്മള്‍ അത്ര വിവരദോഷികളായിട്ടുകൂടി വനിതകള്‍ നമ്മള്‍ അവര്‍ക്കുതുല്യരാണ്‌ എന്നുപറയുമ്പോള്‍ ആ ഹൃദയവിശാലതയെ ആദരിക്കാതെ കളിയാക്കുകയാണ്‌ പലരും ചെയ്യുക. വിനാശകാലേ വിപരീതബുദ്ധി. അങ്ങിനെയുള്ളവര്‍ ബൂലോഗത്തേക്കുനോക്കുക. പെണ്ണായാലുള്ള ഗുണങ്ങളുടെ നീണ്ട പട്ടിക.

അരുണിന്റെ നിരീക്ഷണം ശരിയാണെങ്കില്‍, ഒരക്ഷരം വായിക്കാതെ ചതഞ്ഞ പൂവിന്റേയും അവിഞ്ഞ ഹൃദയത്തിന്റേയും പ്രേതപരിശോധന മാത്രം നടത്തി കാലയാപനം ചെയ്യുന്ന അവന്‍മാരാകുന്ന അവളുമാരുടെ പുനരധിവാസത്തിനായി ബൂലോഗത്തില്‍ ഒരു ലക്ഷംവീടു പദ്ധതിയ്‌ക്കുള്ള സ്‌കോപ്പു എന്‍.കെ കാണുന്നു.

ശുദ്ധഹാസ്യവും ആക്ഷേപഹാസ്യവും ആയുധമാക്കി സാമൂഹ്യവിമര്‍ശത്തിന്റെ ഒരു യുഗം സൃഷ്ടിച്ച അനുഗൃഹീതനായ സഞ്‌ജയന്റെ ആ ഗംഭീരശൈലിയുടെ നിഴലാട്ടം 'അവനാകുന്ന അവളില്‍' നിറഞ്ഞുനില്‌ക്കുന്നു. അഭിവാദ്യങ്ങള്‍.

ഗാനഗംഗ

പാബ്ലോ നെറൂദായുടെ 'എ സോങ്‌ ഓഫ്‌ ഡിസ്‌പെയര്‍' ബിജു 'ഒരു നൈരാശ്യഗീതമെന്ന പേരില്‍ വിവര്‍ത്തനം ചെയ്യുന്നു. ഒരു ഭാഷയിലെ കൃതിയെ മറ്റൊരു ഭാഷയില്‍ പുനര്‍നിര്‍മ്മിക്കലാണ്‌ ശരിയായ വിവര്‍ത്തനം. അപ്പോള്‍ മാത്രമാണ്‌ വിരസമായ തര്‍ജുമയായി ചരമം പ്രാപിക്കാതെ കൃതി തുടര്‍ന്നും ജീവിക്കുക.

പണ്ട്‌ മലബാറിലെ കുരുമുളകുവള്ളികള്‍ പറങ്കിസായ്‌പുമാര്‍ കൊണ്ടുപോകുന്നു, അവരതവിടെ വളര്‍ത്തിയാല്‍ നമ്മുടെ കച്ചോടം ഹലാക്കായിപ്പോവുമല്ലോ തിരുമനസ്സേ എന്നുണര്‍ത്തിച്ച മങ്ങാട്ടച്ചനോട്‌ സാമൂതിരി പറഞ്ഞത്‌, വള്ളിയല്ലേ കപ്പലില്‍ കയറൂ, ഞാറ്റുവേല കയറില്ലല്ലോ മങ്ങാട്ടച്ചാ എന്നായിരുന്നു.

അതു വിവര്‍ത്തനത്തിനും ബാധകമാണ്‌. വിവര്‍ത്തനം ചെയ്യുന്ന കൃതിയുടെ അനശ്വരമായ ആത്മാവ്‌ നിന്നനില്‌പില്‍ നില്‌ക്കുമ്പോള്‍, മിക്കവാറും വാക്കുകളില്‍ കെട്ടിവലിച്ച്‌ വിവര്‍ത്തകന്‍ എത്തിക്കുക നശ്വരമായ ശരീരമായിരിക്കും. ഏതു കുരുത്തംകെട്ട ആത്മാവിനെയും ആവാഹിക്കാന്‍ കഴിയുന്ന ബ്രഹ്മവിദ്യ ഹൃദിസ്ഥമാക്കിയ പുല്ലഞ്ചേരി നമ്പൂതിരിമാരാകണം എഴുത്തുലോകത്തെ വിവര്‍ത്തര്‍.

എഴുത്തച്ഛന്‍ വിവര്‍ത്തനം ചെയ്‌തതുകൊണ്ടാണ്‌ മലയാളിക്ക്‌ ശ്രീരാമനെ അറിയുന്നതുതന്നെ. ഒരു എഴുത്തച്ഛന്‍ തമിഴകത്തില്ലാതെ പോയതുകൊണ്ടാണ്‌ രാമന്റെ സ്ഥാനം അവിടെ രാവണനു വീണുകിട്ടിയത്‌. കാളിദാസ ശാകുന്തളം വള്ളത്തോളിലെ അനുഗൃഹീത കവി വിവര്‍ത്തനം ചെയ്‌തപ്പോള്‍ മൂലകൃതിയോളം തന്നെ നിലവാരം പുലര്‍ത്തി. അതായത്‌ എഴുത്തുകാരന്റെ സര്‍ഗശേഷിയില്‍ നിന്നും നാലുമൈല്‍ അകലെയാണ്‌ വിവര്‍ത്തകന്റെ കിടപ്പെങ്കില്‍ സംഗതി കുളമാവും. വാട്ട്‌ ഈസ്‌ ലോസ്‌റ്റ്‌ ഇന്‍ ട്രാന്‍സ്‌്‌ലേഷന്‍ ഈസ്‌ പോയട്രി എന്ന ചൊല്ലുണ്ടായത്‌ അങ്ങിനെയാണ്‌.

ദൗര്‍ഭാഗ്യവശാല്‍, നെറൂദയുടേയും മോപ്പസാങ്ങിന്റേയും ചെക്കോവിന്റേയും മാര്‍ക്വസിന്റേയുമൊക്കെ കൃതികള്‍ മലയാളത്തില്‍ എത്തുമ്പോഴേയ്‌ക്കും അതില്‍ ചിലപ്പോഴെങ്കിലും അവരുടേതായി ഉണ്ടാവുക കഥാപാത്രങ്ങളുടെ പേരുകള്‍ മാത്രമായിരിക്കും.

വിവര്‍ത്തനം ഒരു കലയാണ്‌. അത്‌ തൊഴിലായെടുക്കുമ്പോള്‍ പലപ്പോഴും സംഭവിക്കുക വിരസമായ തര്‍ജുമകളാണ്‌. മൂലകൃതിയുടെ ഉടമയോടും വായനക്കാരോടും ചെയ്യുന്ന ക്രൂരത. പരാജയപ്പെട്ട വിവര്‍ത്തകനെ ശിഷ്ടകാലം സമൂഹത്തിനു ഭീഷണിയാവാത്തവിധം ജയിലിലടയ്‌ക്കേണ്ടതാണ്‌. മലയാളവിവര്‍ത്തനം വായിച്ചാല്‍ മുകളില്‍ പറഞ്ഞ പല എഴുത്തുകാരുടെയും സ്ഥാനത്തിനും ലേശം മുകളിലായിരിക്കും മുട്ടത്തുവര്‍ക്കി.

ഇനി ബിജുവിന്റെ വിവര്‍ത്തനത്തിലേയ്‌ക്ക്‌. 'Abandoned like the dwarves at dawn' എന്നത്‌ 'പുലരിയില്‍ ആരുമില്ലാതലയുന്ന ചെറിയ മാനുഷജീവികളപ്പോലെ' ആവാന്‍ വഴിയില്ല. ചെറിയ സസ്യങ്ങള്‍ക്കും ജീവികള്‍ക്കും dwarf എന്നുപറയും. പ്രഭാതത്തില്‍ ജീവനെടുക്കുകയും സൂര്യതാപമേല്‍ക്കുന്നതോടെ കാലഗതിപ്രാപിക്കുകയും ചെയ്യുന്ന ഹ്രസ്വായുസ്സായ ഏതെങ്കിലും ആവാം അത്‌. അതുപോലെ ഒരിടത്ത്‌ പാലായനം എന്നു തെറ്റായി എഴുതിയത്‌ പലായനം എന്നാക്കുക. 6ാമത്തെ സ്റ്റാന്‍സയിലെ വിവര്‍ത്തനവും ശ്രദ്ധിയ്‌ക്കുക. Light House ദീപശിഖയല്ല, പ്രകാശഗോപുരമാണ്‌. ആ വരിയിലെ തന്നെ മന്ത്രവചസ്സിന്റെ ഉപയോഗവും ചോദ്യംചെയ്യപ്പെടേണ്ടതാണ്‌. നഷ്ടപ്രണയത്തിന്റെ അലയാഴി ആയിരിക്കണം lost discoverer, അല്ലാതെ തിരച്ചില്‍ക്കാരിയാവാന്‍ സാദ്ധ്യത കാണുന്നില്ല.

'അന്ത്യചുംബനങ്ങള്‍ തന്‍ ശവപ്പറമ്പ്‌ 'നോക്കുക. Cemitery of Kisses ചുംബനങ്ങളുടെ ശവപ്പറമ്പുമാത്രമല്ലേ ആവൂ. അന്ത്യത്തിന്റെ ആവശ്യമില്ല. നഷ്ടപ്രണയത്തിന്റെ കുഴിമാടത്തിലെ കനല്‍ ഇനിയും അടങ്ങിയിട്ടില്ല എന്നു നെറൂദ.

ചിലയിടത്തെല്ലാം ഉപയോഗിച്ച പദങ്ങള്‍, ശൈലി എല്ലാം വിവര്‍ത്തനത്തോടു നീതിപുലര്‍ത്തുമ്പോള്‍ തന്നെ പലയിടത്തും ബിജുവിന്റെ കാവ്യാംഗന വിരൂപിയാവുന്നു. ബോധപൂര്‍വ്വമായി താളനിബന്ധരീതി അവലംബിക്കാന്‍ ശ്രമിച്ചത്‌ വിവര്‍ത്തനത്തിന്‌ വിനാശകരമായി. ഫലമോ കോലം പോയട്രിയുടേതെങ്കിലും രചന പ്രോസൈക്‌ ആയിമാറി.

മെയ്‌ 29 ആറുമണി കഴിഞ്ഞ്‌ 32 മിനിറ്റ്‌

കൃത്രിമത്വത്തിന്റെ പാറക്കെട്ടില്‍ തട്ടി തെല്ലും ചിതറിപ്പോവാതെ ഹൃദയത്തില്‍ നിന്നും നേരെ ഒഴുകിയെത്തുന്ന പദങ്ങളാല്‍ വായനക്കാരുടെ ചിത്തത്തില്‍ സ്‌നേഹവാത്സല്യങ്ങളുടെ നറുനിലാവുപരത്തുന്നൂ ദേവസേന. പ്രണയം,. സ്‌നേഹം, ദാമ്പത്യം, വാത്സല്യം എന്നിവയുടെ നേര്‍ക്കാഴ്‌ചകളിലേക്ക്‌ വായനക്കാരെ നയിക്കുകയും ചെയ്യുന്നു. ഒരു പുതുജീവന്റെ മുളപൊട്ടലോടെ പ്രണയം പരിണാമവിധേയമാവുന്നു, സ്‌നേഹത്തിന്‌, കുഞ്ഞിനോടുള്ള വാത്സല്യത്തിനായ്‌ പ്രണയം ഒരു പരിധിവരെ വഴിമാറുന്നു. അത്‌ പ്രകൃതിയുടെ ഒരു രീതിയാണ്‌.

ദേവസേന കരുതുന്നതുപോലെ ആ പ്രണയം വീണ്ടും പൂത്തൂലയുക 'സഫലമീയാത്ര' യില്‍ കക്കാട്‌ പാടിയതുപോലെ 'അന്യോന്യമൂന്നുവടികളായി നില്‌ക്കുമ്പോഴാവാം'. അങ്ങിനയാവട്ടെ.

ആടയാഭരണങ്ങളും മുഖംമൂടികളുമില്ലാത്ത ഒരു മാതൃമനസ്സിന്റെ യഥാര്‍ത്ഥചിത്രം ഹൃദ്യമായി അവതരിപ്പിച്ച ദേവസേനയക്ക്‌ അഭിവാദ്യങ്ങള്‍.

ശിവരാജയോഗി തൈക്കാട്ട്‌ അയ്യാ സ്വാമികള്‍

ഒന്നാംതരം ഒരു ഗവേഷണപ്രബന്ധമാണ്‌ യയാതിപുരത്തെ തലമുതിര്‍ന്ന ബ്ലോഗര്‍ കൂട്ടായ്‌മയില്‍ ഡോ.കാനം ശങ്കരപ്പിള്ളയുടേതായി വന്നിട്ടുള്ളത്‌. കാലത്തിന്റെ ഒരു പോക്കിനെപറ്റി കൂടി ചിന്തിപ്പിച്ചു ലേഖനം. പണ്ടായിരുന്നുവെങ്കില്‍ ഏതെങ്കിലും ആഢ്യവാരികകളുടെ പേജുകളില്‍ കത്രികപൂട്ടില്‍ മുടന്തിനടക്കുമായിരുന്ന സംഗതിയുടെ നടരാജനൃത്തം ബൂലോഗചുമരില്‍ കാണുമ്പോള്‍ ഒരുപാട്‌ സന്തോഷം തോന്നുന്നു.

ഒരു ജാതി. ഒരു മതം. ഒരു ദൈവം മനുഷ്യന്‌ എന്ന ശ്രീനാരാണഗുരുദേവ സൂക്തത്തിന്റെ പേറ്റന്റ്‌ ശിവരാജയോഗിക്ക്‌ അവകാശപ്പെട്ടതാണെന്നതും ഒരു പുതിയ അറിവായി. ശ്രീനാരാണഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു എന്നുപറയുമ്പോള്‍ മറിച്ചു വിശ്വസിക്കാന്‍ ന്യായം കാണുന്നില്ല.

ഒരു പാട്‌ ഗ്രന്ഥങ്ങള്‍ തിരഞ്ഞ്‌ അധികമാരും അറിയാത്ത, ബൂലോഗത്തെ ഈയുള്ളവനടക്കം പലര്‍ക്കും പേരുകേട്ടുവെന്നല്ലാതെ, കൂടുതലറിയാന്‍ പറ്റിയിട്ടില്ലാത്ത ശിവരാജയോഗിയെ പരിചയപ്പെടുത്തിത്തന്നതിനും ഇനിയും വരാനിരിക്കുന്ന നല്ല കൃതികള്‍ക്കുമായി യയാതിപുരത്തെ മുതിര്‍ന്നവര്‍ക്ക്‌ എന്‍.കെയുടെ പ്രണാമം.

ചിന്താവിഷ്ട‍യായ സീത കെമിസ്‌ട്രി വിദ്യാര്‍ത്ഥികള്‍ പഠിക്കണോ?
സീത പഠിക്കാന്‍ പറ്റാത്ത രസതന്ത്രവിദ്യാര്‍ത്ഥികള്‍ ചുരുങ്ങിയത്‌ ചിന്താവിഷ്ടയായ ശ്യാമളയെങ്കിലും പഠിക്കണം എന്നുതന്നെയാണ്‌ ഈയുള്ളവന്റെ അഭിപ്രായം.

നമ്മുടെ ബഹുമാനപ്പെട്ട അദ്ധ്യാപകര്‍ ഒരു കാര്യം മനസ്സിലാക്കണം. ഈ നോട്ടീസ്‌ ഇറക്കിയ അദ്ധ്യാപകരില്‍ ബഹുഭൂരിപക്ഷവും പറമ്പിലെ തേങ്ങയുടെ ബലത്തിലോ അപ്പന്റെ മടിക്കുത്തിന്റെ കനത്തിലോ സര്‍വ്വഞ്‌ജപീഠം കയറിപ്പോയി അദ്ധ്യാപകരായ ആളുകളാണെങ്കില്‍, ദയവായി അവര്‍ അറിയുക അദ്ധ്യാപകര്‍ക്ക്‌ വംശനാശം വന്നാല്‍ അക്കൂട്ടര്‍ പഠിപ്പിക്കുന്ന ഭാഷയുടെ ജനാസനമസ്‌കാരം നടക്കുയില്ല. കാരണം സിമ്പിള്‍. ഇക്കൂട്ടര്‍ നിരന്നിരുന്ന്‌ ഗണിച്ചുകണ്ടെത്തിയതല്ല ഭാഷ.

കണ്ട മുതലാളിക്ക്‌ ലച്ചങ്ങള്‍ എണ്ണിക്കൊടുത്ത്‌ മുതലാളിത്തത്തിനെ ചീത്തപറഞ്ഞ്‌ ഞെളിഞ്ഞുനടക്കുകയാണ്‌ വിദ്വാന്‍മാര്‍. (സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക്‌ ബാധകമല്ല). എന്തൊക്കെയാണ്‌ നോട്ടീസില്‍ അടിച്ചുവിട്ടിരിക്കുന്നത്‌. വിപണി, ചരക്ക്‌, മുതലാളിത്തം, ഫ്യൂഡലിസം, ദല്ലാള്‍ എല്ലാമുണ്ടെങ്കിലും സാമ്രാജ്യത്വം, ബൂര്‍ഷ്വ, സി.ഐ.എ തുടങ്ങിയ ചില കാര്യമായ സംഗതികള്‍ വിട്ടുപോയതായി കാണുന്നു. അതുകൂടി ചേര്‍ത്ത്‌ ഒരു ഉദരംഭരി ഭാഷാസിദ്ധാന്തം കണ്ടെത്തി അടുത്ത നോട്ടീസ്‌ ഒന്നുകൂടി ഗംഭീരമാക്കുമെന്ന പ്രതീക്ഷയോടെ.

പണ്ട്‌ കമ്പ്യൂട്ടര്‍ എന്ന കേട്ടപ്പോള്‍ ലോകനാശത്തിന്റെ ആരംഭം എന്നുപറഞ്ഞു ഉറഞ്ഞുതുള്ളിയ ദൈവങ്ങളുടെ വകേലെ കോമരങ്ങളായ ഇവര്‍ ഇപ്പോള്‍ ഇതെഴുതാന്‍ ബ്ലോഗിനെ തിരഞ്ഞടുത്തപ്പോഴെങ്കിലും ആലോചിക്കേണ്ടതായിരുന്നു പത്തുമന്ദബുദ്ധികള്‍ വരക്കുന്ന നേര്‍രേഖയിലല്ല ലോകം സഞ്ചരിക്കുക എന്ന മഹാസത്യം.

ഭൗതീകപദാര്‍ത്ഥങ്ങളിന്‍മേലുള്ള മനുഷ്യമനസ്സിന്റെ പ്രതിഫലനമാണ്‌ ചിന്ത എന്ന്‌ മഹാനായ മാര്‍ക്‌സ്‌. അത്‌ തികച്ചും ശരിയാണ്‌. അപ്പോള്‍ സ്വാഭാവികമായും ആ ചിന്തയുടെ ബഹിര്‍സ്‌ഫുരണമായിരിക്കണം അവനവന്റെ ഭാഷ. അപ്പോള്‍ ഭൗതീകപദാര്‍ത്ഥങ്ങളില്ലാത്ത ഒരു കാലത്താണ്‌ മലയാളഭാഷ വടിയാവുക. അത്‌ സ്വാഭാവികമായും സംഭവിക്കുകയും വേണം. ലോകാവസാനം ചുരുങ്ങിയത്‌ പത്തുപ്രാവശ്യം പ്രവചിച്ച ആ പിരാന്തന്‍ സന്ന്യാസിയ്‌ക്ക്‌ ശിഷ്യപ്പെടുകയാണ്‌ ഇക്കൂട്ടര്‍ എത്രയും പെട്ടെന്ന്‌ ചെയ്യേണ്ടത്‌. മാര്‍ക്‌സിനെ വെറുതേവിടുക.

ഇനി തലക്കെട്ടിലെ ചോദ്യത്തിനു ഉത്തരം. കെമിസ്‌ട്രി വിദ്യാര്‍ത്ഥികളല്ല, മെഡിക്കല്‍ വിദ്യാര്‍ത്ഥികളും എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികളും സാഹിത്യം വായിക്കണമെന്നുതന്നെയാണ്‌ ഈയുള്ളവന്റെ അഭിപ്രായം. മൂല്യബോധമുള്ള പ്രൊഫഷണലുകളായി വളരാന്‍ അതനിവാര്യം. അങ്ങിനെയല്ലാതെ വരുമ്പോഴാണ്‌ ഓപ്പറേഷന്‍ ടാബിളിലെ പരമദരിദ്രന്‍ വെറും രണ്ട്‌ കിഡ്‌നിയും ഒരു ലിവറുമാവുക. കോടികളുടെ പാലം മൂന്നാംനാള്‍ നിലം പൊത്തുകയും ചെയ്യുക. എന്നാല്‍ ഈ സാഹിത്യം പഠിപ്പിക്കാന്‍ മുതലാളിക്ക്‌ ലച്ചങ്ങള്‍ കൈക്കൂലിയും കൊടുത്ത്‌ ജനത്തിന്റെ നികുതിപ്പണം കൊള്ളയടിക്കാനായി ഞമ്മളുതന്നെ വേണമെന്ന്‌ പറയുന്നവരെ നേപ്പാളിലെ രാജാവിന്റെ ആത്മാവിനെ പണ്ട്‌ നാടുകടത്തിയതുപോലെ എന്നെന്നേക്കുമായി നാടുകടത്താനുള്ള ഒരേര്‍പ്പാടാണ്‌ അനിവാര്യമായും വേണ്ടത്‌.

3 comments:

Viswaprabha said...

പ്രൌഢമായ ഈ അവലോകനാവലിയിൽനിന്നും
ദേവസേനയുടേ ആ അതിമനോഹരമായ പോസ്റ്റിലേക്കു് ഒരു ലിങ്കു നൽകിക്കൂടേ?
:)

എതിരന്‍ കതിരവന്‍ said...

വള്ളത്തോൾ ശാകുന്തളം വിവർത്തനം ചെയ്തിരുന്നൊ?
തമിഴിൽ കമ്പർ രാമായണം എഴുത്തച്ഛനും മുൻപേ എഴുതിയിരുന്നു. അത് വളരെ പ്രചാരവും സിദ്ധിച്ചതാണ്.

എന്‍.കെ said...

ദേവസേനയുടെ ലിങ്ക്‌ കൊടുത്തതായിരുന്നു. പ്രവര്‍ത്തിക്കാതിരുന്നത്‌ ശ്രദ്ധയില്‍ പെടുത്തിയതിന്‌, വായിച്ചതിന്‌ നന്ദി വിശ്വപ്രഭ.
എതിരവന്‍, വള്ളത്തോളിന്റെ ശാകുന്തളം വിവര്‍ത്തനം ഉണ്ട്‌. വളരേ പ്രസിദ്ധവുമാണ്‌. കമ്പരുടെ രാമായണം കേട്ടിട്ടുണ്ട്‌. എന്നാല്‍ എഴുത്തച്ഛന്റേതുപോലെ രാമനെ അവതാരമാക്കി അവതരിപ്പിച്ചതല്ല എന്നാണ്‌ കേട്ടത്‌. കമ്പരാമായണം വായിക്കാന്‍ കഴിഞ്ഞിട്ടില്ല. നന്ദി