Monday, October 5, 2009

ബൂലോഗവിചാരണ 22

ദി മിസ്ട്രസ് ഓഫ് സ്‌മോള്‍ തിങ്‌സ്
കുട്ടിക്കാലമെന്തെന്നറിയാതെ നടുപ്പുറത്തെ പഠനച്ചുമടുമായി കുനിഞ്ഞുനടക്കുന്ന തിബത്തന്‍ വനിതകളെപ്പോലുള്ള കുട്ടികള്‍, കൗമാരമെന്തെന്നറിയാത്ത കുമാരീകുമാരന്‍മാര്‍, യൗവനം വാര്‍ദ്ധക്യത്തിലേയ്ക്കുള്ള ചവിട്ടുപടിമാത്രമാക്കിയ യുവതലമുറ, മരണംകൊണ്ടുമാത്രം ചികിത്സിക്കേണ്ടുന്ന മാറാരോഗമാണ് വാര്‍ദ്ധക്യം എന്നു ധരിച്ചുവശായ വൃദ്ധജനങ്ങള്‍ - ശരാശരി സമകാലിക കിഴക്കിന്റെ ചിത്രം ഇങ്ങിനെയാവുമ്പോള്‍ അങ്ങിനെയല്ലാത്ത ഒരു ചിത്രം പടിഞ്ഞാറിന്റെ കാന്‍വാസില്‍ കോറിയിടുന്നു സീമാ മേനോന്‍.
മിസ്ട്രസ് ഓഫ് സ്‌പൈസസിന്റെ ആദ്യപാദവും ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന്റെ അന്ത്യപാദവും സമ്മേളിപ്പിച്ചതാവാം 'മിസ്ട്രസ് ഓഫ് സ്‌മോള്‍ തിങ്‌സ്' എന്നുതോന്നുന്നു. ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് വായന തന്ന പീഢാനുഭവം കാരണം പേജുകളിലൊതുങ്ങുകയാണല്ലോ ഉണ്ടായത് എന്നാലോചിച്ചുകൊണ്ടാണ് മിസ്ട്രസ് ഓഫ് സ്‌മോള്‍ തിങ്‌സിലേക്ക് കണ്ണുകള്‍ പായിച്ചത്. അശുഭപ്രതീക്ഷയുടെ വണ്ടി പാളംതെറ്റി നിന്നത് സീമാമേനോന്റെ നല്ല നിരീക്ഷണങ്ങളിലാണ്. നിസ്സംശയം പറയാം - ഇമ്മിണി ബല്യ തിങ്‌സ് തന്നെ 'വാര്‍ദ്ധക്യമേ ഞാന്‍ ബിസിയാണ്' എന്ന പോസ്റ്റ്.
'ഓരോ വര്‍ഷവും ഒരു പുതിയ സ്‌കില്‍ പഠിക്കുക - മനസ്സിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ ഒരു മൈക്കിള്‍ ടിപ്പ്'. ഒരു ആയുഷ്‌കാല അദ്ധ്വാനം മുഴുവന്‍ സിമന്റും കമ്പിയുമാക്കി മാറ്റി പണിത കോണ്‍ക്രീറ്റുവനത്തില്‍ ചുറ്റുമുള്ള ദരിദ്രവാസികളെ പ്രാകി സമാധിദിവസം കാത്തുകഴിയുന്ന നമ്മുടെ വാര്‍ദ്ധക്യത്തിന് മാതൃകയാക്കാവുന്ന നല്ല മോഡലുകള്‍ തന്നെയാണ് മൈക്കിളും മാര്‍ത്തയും. ഇംഗ്ലീഷ് പദങ്ങളുടെ ആധിക്യതയിലും ഭാഷയുടെ മനോഹാരിതയും തനിമയും ചോര്‍ന്നുപോവാത്ത നല്ല ശൈലി. ആംഗലേയത്തിലെ ചൊല്ല് അതേപടി മലയാളീകരിച്ച് 'ക്യൂരിയോസിറ്റി അവസാനം ക്യാറ്റിനെ കൊല്ലുമെന്നായപ്പോള്‍' എന്ന പ്രയോഗം മുടന്തി നടക്കുമ്പോള്‍ തന്നെ 'ഒരു പൂവു ചോദിച്ചപ്പോള്‍ പൂക്കാലം തന്നതുപോലെ' എന്ന മനോഹരശൈലി ക്യാറ്റ് വാക്ക് നടത്തുകയും ചെയ്യുന്നു. കാലികപ്രസക്തിയുള്ള, പലപ്പോഴും ശ്രദ്ധയില്‍പെടാതെ പോവുന്ന ഒരു ശ്രദ്ധേയമായ വിഷയം വായനയക്കായി എത്തിച്ചതന് നന്ദി.
ബ്ലോഗ്ഭൂമി
പത്തൊന്‍പതാം നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ മഹാനേട്ടങ്ങളിലൊന്നാണ് കമ്പിയില്ലാക്കമ്പി അഥവാ ടെലിഗ്രാഫ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഡി.എച്ച് ലോറന്‍സ് തന്റെ വിശ്രുതനോവലായ ലേഡി ചാറ്റര്‍ലീസ് ലവറില്‍ ഇതേക്കുറിച്ച് പരാമര്‍ശിച്ചത് ലോകത്തിന്റെ അതിരുകള്‍ അപ്രത്യക്ഷമായി എന്നോമറ്റോ ആണ്.
അവിടെനിന്നും കാലം പിന്നെയും ബഹുദൂരം മുന്നോട്ടുപോയപ്പോള്‍ കൊഴിഞ്ഞുവീണതാവട്ടെ അന്നോളം കാണാതിരുന്ന ബാക്കിയുണ്ടായിരുന്ന അതിരുകളും. അതുകൊണ്ടാണ് നമുക്ക് ഇപ്പോഴും വേള്‍ഡ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് സങ്കല്‍പത്തിലും മെച്ചപ്പെട്ട ഒരു പദം ഇനിയും കണ്ടെത്താന്‍ പറ്റാത്തതും. ഒരതിര് മായുമ്പോഴാണ് മറ്റൊന്ന് പ്രത്യക്ഷമാവുക.
ലോകഗതി തന്നെ മാറ്റിമറിച്ച ഇന്റര്‍നെറ്റ് എന്ന കണ്ടുപിടുത്തം നാല്പതുവയസ്സിലേയ്ക്കു കടന്നു എന്നു വിളിച്ചറിയിക്കുന്ന ബ്ലോഗ്ഭൂമി. രസകരമായ ചരിത്രവസ്തുതകളുടെ അവതരണത്തിലൂടെ ഇന്റര്‍നെറ്റ് വിവരസാങ്കേതികവിദ്യയുടെ പ്രാധാന്യം വെളിവാക്കുകയും അതിന്റെ ചരിത്രം വായനക്കാര്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ശ്രദ്ധേയമായ ലേഖനം. 1924ലെ ആശാന്റെ മരണത്തിനുശേഷം 67 വര്‍ഷം കഴിഞ്ഞ് ഇന്ത്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്കു വിത്തുപാകിയ പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊലചെയ്യപ്പെട്ട വാര്‍ത്ത രണ്ടാഴ്ച കഴിഞ്ഞിട്ടും എത്താതിരുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുണ്ട്. എഴുത്തും വായനയും പിടിപാടില്ലാത്തവന്‍ നിരക്ഷരന്‍ എന്നപോലെ സൈബര്‍ സ്‌പേസില്‍ ആറടി അക്കൗണ്ടില്ലാത്തവന്‍ വിവരദാരിദ്ര്യരേഖയ്ക്ക് താഴെയായി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നിടത്തേയ്ക്ക് കാര്യങ്ങളെത്തുന്ന അവസ്ഥയിലേക്കാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വളര്‍ച്ച എന്നോര്‍മ്മിപ്പിക്കുന്നു വായന. പഠനാര്‍ഹമായ നല്ല ലേഖനം.
കൃഷ്ണതൃഷ്ണ
ലൈഗികതയിലൂടെ പകരുന്ന രോഗമാണ് ജീവിതം എന്നുപറഞ്ഞത് വിശ്രുത സ്‌കോട്ടിഷ് മനശ്ശാസ്ത്രജ്ഞനായ ആര്‍.ഡി.ലെയ്ങ് ആണ്. എല്ലാവരും സന്ദര്‍ശിക്കുകയും എന്നാല്‍ സന്ദര്‍ശകഡയറിയില്‍ ആരും ഒരക്ഷരം കുറിക്കാതെയും പോവുന്ന ഒരു മേഖലയിലൂടെയുള്ള ലേഖകന്റെ സഞ്ചാരമാണ് 'സ്വയംഭോഗത്തിന്റെ മിത്തുകളും സത്യങ്ങളും' എന്ന മികച്ച പോസ്റ്റ്. സംഭോഗം ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റാണെങ്കില്‍ സ്വയംഭോഗം പ്രീഡിഗ്രിയാണ്. ലൈംഗികതയാണ് മൃഗങ്ങളില്‍ നിന്നും മനുഷ്യനെ വേര്‍തിരിക്കുന്ന ഒരു അതിര്‍വരമ്പ്. മറ്റു മൃഗങ്ങളില്‍ ലൈംഗികത പ്രത്യുത്പാദനപ്രകൃയയായി മാത്രം ചുരുങ്ങുമ്പോള്‍ ആസ്വാദനത്തിന്റെ വേറിട്ടൊരു മേഖലയായിമാറി മനുഷ്യനിലെ ലൈംഗികത. ലൈംഗികതയുടെ മുഖ്യ ഉല്പന്നം എന്റര്‍ടെയ്ന്‍മെന്റായും ഉപോല്പന്നം റിപ്രൊഡക്ഷനായും കരുതുന്ന ലോകത്തിലെ ഏകജീവിയും മനുഷ്യനാണ്. രണ്ടുകുട്ടികള്‍ക്കായി രണ്ടായിരം വേഴ്ചകളുടെ ആവശ്യമില്ലെന്നതില്‍ നിന്നുമാണ് മുകളിലത്തെ നിഗമനത്തിലേയ്ക്ക് ഈയുള്ളവന്‍ എത്തുന്നത്.
മൃഗങ്ങളെ അപേക്ഷിച്ച് മറ്റൊരു പ്രത്യേകത 'തല' പോലെതന്നെ വിവിധോദ്ദേശ്യ പദ്ധതികള്‍ക്കുതകുന്ന കൈകളുമായാണ് മനുഷ്യന്റെ ജനനം. തലയിലുദിക്കുന്ന ചിന്തകള്‍ക്കും ഭാവനകള്‍ക്കും സൃഷ്ടിപരമായ രൂപം നല്കുവാന്‍ പ്രകൃത്യാ അനുഗ്രഹിക്കപ്പെട്ടതാണ് അവന്റെ കരങ്ങള്‍. മനുഷ്യന്റെ എല്ലാ ചെയ്തികളുടെയും പട്ടികയെടുത്താല്‍ തലയോളം പങ്ക് കൈകള്‍ക്കുമുള്ളതായി കാണാം.
യവന-ഹൈന്ദവ പുരാണങ്ങളിലെ ലൈംഗികവിവരണങ്ങളിലൂടെ സ്വയംഭോഗത്തിന്റെ മിത്തുകളിലൂടെ, ഒരു പക്ഷേ പ്രകൃതിയെന്ന പാഠപുസ്തകത്തില്‍നിന്നും മനുഷ്യന്‍ അകന്നുപോകാതിരിക്കാനായി മതങ്ങള്‍ പണ്ടുതീര്‍ത്ത വിലക്കുകളുടെ വേലിക്കെട്ടുകളിലൂടെ ഒടുവില്‍ ആധുനികവൈദ്യശാസ്ത്രത്താല്‍ വിശുദ്ധമായി പ്രഖ്യാപിക്കപ്പെട്ട സ്വയംഭോഗത്തിന്റെ സമകാലികചരിത്രത്തിലെത്തിച്ചേരുന്ന കൃഷ്ണതൃഷ്ണ. കൗമാരത്തിന്റെ ഒരു പ്രമുഖ കണ്ടുപിടുത്തത്തെ ചൂഴ്ന്നുനില്ക്കുന്ന സംശയത്തിന്റെയും അജ്ഞതയുടെയും മൂടല്‍മഞ്ഞിനെതിരെ അറിവിന്റെ ഒളിചിതറുന്ന നല്ല പോസ്റ്റ്.
ലേഡിലാസറസ്
ശ്രീയുടെ മിലന്‍ കുന്ദേരാ പഠനം ഒരു പാട്് തീക്ഷ്ണചിന്തകള്‍ പങ്കുവെയ്ക്കുന്നു. 'പൂര്‍ണമായും ഏതെങ്കിലും ഐഡിയോളജിയുമായി പൊരുത്തപ്പെടുന്നവനല്ലേ യഥാര്‍ത്ഥത്തില്‍ ഏറ്റവും വലിയ അരാഷ്ട്രീയവാദി?' 'ശുഭാപ്തിവിശ്വാസം ജനതയുടെ മയക്കുമരുന്നാണ്, സ്വസ്ഥമായ ഇടങ്ങളില്‍ നിന്ന് വിഡ്ഢിത്തത്തിന്റെ ദുര്‍ഗന്ധം വമിക്കുന്നു'
'ജീവിതത്തില്‍ നിന്ന് തമാശയെ ഇഴപിരിച്ചെടുക്കുമ്പോള്‍ ചിരിയുടേയും കരച്ചിലിന്റേയും ഉറവിടം സത്യത്തില്‍ ഒന്നുതന്നെയാണെന്ന് തോന്നി'
ഒടുവിലായി 'വിശ്വാസിയും അവിശ്വാസിയും യഥാര്‍ത്ഥത്തില്‍ ഒന്നുതന്നെയാണ്. മതവും മതനിഷേധവും എന്നപോലെ'.
എഴുത്തുകാരന്റെ പ്രതിഭ വായനക്കാരന്റെ നിരീക്ഷണങ്ങളില്‍ തട്ടി പ്രതിഫലിക്കുമ്പോഴാണ് നല്ല പഠനങ്ങല്‍ ലഭിക്കുക. അതേ വിശ്വാസിയിലും അവിശ്വാസിയിലും 'വിശ്വാസ' മുള്ളതുകൊണ്ടും വിശ്വാസത്തിലും അന്ധവിശ്വാസത്തിലും 'വിശ്വാസ' മുള്ളതുകൊണ്ടും പലപ്പോഴും വേര്‍തിരിവിന്റെ ആ അതിര്‍വരമ്പ് ഒരു 'അ' മാത്രമാണ്. അന്ത്യവരികളില്‍നിന്നും ആദ്യനിരീക്ഷണങ്ങളിലേയ്ക്ക് കടക്കുമ്പോള്‍, ഫലിതത്തെപ്പറ്റി ശ്രീ പറയുന്നു 'ഒരു തമാശ ഉന്നം വെയ്ക്കുന്നത് എപ്പോഴും കേള്‍വിക്കാരന്റെ അറിവില്ലായ്മയെയാണ്. ഫലിതം ഒരു വാചകമോ പ്രബന്ധമോ ജീവിതം തന്നെയോ ആയിക്കോട്ടെ. അതിന്റെ ക്ലൈമാക്‌സ് എന്താണെന്നറിയാത്തവന്റെ അജ്ഞതയുള്ളേടത്തോളംകാലം മാത്രമേ ഏതു തമാശയ്ക്കും നിലനില്പുള്ളൂ. ഈ നീരീക്ഷണങ്ങള്‍ ശരിയാണെങ്കില്‍ കുഞ്ചനെയും സഞ്ജയനെയുമൊക്കെ വായിച്ചിട്ടുണ്ടാവുക അറിവുകുറഞ്ഞവരായിരിക്കണം. ഫലിതം ഉന്നംവെയ്ക്കുന്നത് അജ്ഞതയെയല്ല അറിവിനെത്തന്നെയാണ്. അറിവില്ലായ്മയില്‍ നിന്നും ചിരി നിര്‍മ്മിക്കപ്പെടുന്നില്ല. IST എന്നതിനെ Indian Stretchable Time എന്നു വിപുലീകരിച്ച ഫലിതജ്ഞന്‍ ലക്ഷ്യം വെയ്ക്കുന്നത് അജ്ഞതയെയല്ല അറിവിനെയാണ്.
പിടിയാതവരുടെ വികൃതികള്‍ കണ്ടാല്‍മടിയാതവരുടെ തലമുടിചുറ്റിപ്പിടിയാതവനതി ഭോഷന്‍നല്ലൊരു വടികൊണ്ടടിയാതവനതിനേക്കാള്‍ ഭോഷന്‍എന്ന വരികള്‍ അഹിംസയുടെ ആള്‍രൂപമായ ഗാന്ധിജിയെ കൂടി ചിരിപ്പിക്കില്ലേ ചിന്തിപ്പിക്കില്ലേ. ആ വരികള്‍ ഗാന്ധിജിയുടെ അജ്ഞതയെയാണോ ലക്ഷ്യം വെയ്ക്കുന്നത് അതോ അറിവിനെയോ.
പ്രത്യയശാസ്ത്രങ്ങള്‍ ചെരുപ്പിനൊത്ത് ആളുകളുടെ കാലുമുറിക്കുന്ന കാലഘട്ടത്തില്‍ എഴുത്തുകാരന്റെ ധര്‍മ്മം പ്രത്യയശാസ്്ത്രങ്ങള്‍ക്കതീതമായ മാനവീകതയുടെ പ്രഘോഷണമാണ്. അതുകൊണ്ടുതന്നെയായിരിക്കണം പ്രത്യയശാസ്ത്രങ്ങള്‍ പ്രോക്രസ്റ്റസിന്റെ കട്ടിലാണെന്ന് അവസാനം വയലാറിന് പാടേണ്ടിവന്നതും. ഒരുപാട് നല്ല നിരീക്ഷണങ്ങളുമായി വന്ന ലേഖനമാണ് ശ്രീയുടേത്.

2 comments:

എന്‍.കെ said...

അറിവില്ലായ്മയില്‍ നിന്നും ചിരി നിര്‍മ്മിക്കപ്പെടുന്നില്ല. IST എന്നതിനെ Indian Stretchable Time എന്നു വിപുലീകരിച്ച ഫലിതജ്ഞന്‍ ലക്ഷ്യം വെയ്ക്കുന്നത് അജ്ഞതയെയല്ല അറിവിനെയാണ്.

Seema Menon said...

ഹായ് എൻ.കെ,
വൈകിയാണു ഈ കുറിപ്പു കണ്ടത്. നല്ല വാക്കുകൾക്കു നന്ദി.
It is a great honour.
Many thanks