Monday, November 2, 2009

ബൂലോഗവിചാരണ 24

പൊളിട്രിക്സ്

'മഹാനായ ഒരു ഗാന്ധിയന്റെ സത്യാന്വേഷണപരീക്ഷണകഥ' എന്ന ഉജ്ജ്വലമായ പോസ്റ്റുമായി ഇന്ത്യാവിഷനിലെ പോളിട്രിക്സ് ഫെയിം പി.ടി.നാസര്‍. നാസറിന്റെ പോളിട്രിക്സ് അവതരണം കണ്ടപ്പൊഴേ തോന്നിയതാണ് വലിയ ആയുസ്സൊന്നും ഇന്ത്യാവിഷനിലുണ്ടാവാനിടയില്ലെന്ന്. താമസിയാതെ ബൂലോഗത്ത് കാണുകയും ചെയ്തു.

സത്യം പറയേണ്ട സമയത്ത് പറയേണ്ടരീതിയില്‍ പറയേണ്ടവരോട് പകരംവെക്കാനില്ലാത്ത വാക്കുകളില്‍ വിളിച്ചുപറയുകയാണ് ഒരു ആക്ഷേപഹാസ്യകാരന്റെ ധര്‍മ്മം. അതില്‍ ചിരിയുണ്ടാവണം. ചിരി നയിക്കേണ്ടത് ചിന്തയിലേക്കായിരിക്കുകയും വേണം. എഴുത്തുകാരനും കടലാസിനുമിടയില്‍ മറ്റൊരു മാധ്യമമില്ലാതെ ആത്മാവിന്റെ കൈയ്യൊപ്പുള്ള വാക്കുകള്‍ എഡിറ്റിങ് വൈകൃതത്തിനു വിധേയമാവാതെ കോറിയിടാന്‍ ഇന്ന് ഏറ്റവും അനുയോജ്യം ബൂലോഗത്തിന്റെ അന്തമില്ലാത്ത ചുമരുകളാണ്.

ഒരു ഗാന്ധിയേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഗാന്ധിയന്‍മാര്‍ക്കുമാത്രം ക്ഷാമമില്ലാത്ത നാടാണ് നമ്മുടേത്.

തലമൊട്ടയായതില്‍ പിന്നെ
ഗാന്ധി തൊപ്പിയിട്ടിട്ടില്ല
ഗാന്ധി ശിഷ്യന്‍മാരാവട്ടേ
ചത്താലും തൊപ്പിയൂരില്ല
കുഞ്ഞുണ്ണിമാഷുടെ നിരീക്ഷണങ്ങളാണ്. ദളിത്പ്രേമവും ആദിവാസി പ്രേമവും ഉദരംഭരിസിദ്ധാന്തത്തിന്റെ അവിഭാജ്യ ചേരുവകളാക്കി വിപ്ളവകാരികളും ഗാന്ധിയന്‍മാരും മുന്നേറുന്നതിനെ നന്നായി പരിഹസിക്കുമ്പോള്‍ തന്നെ ബിര്‍ളാമന്ദിര്‍ ചെറ്റക്കുടിലായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം കൂടി രസകരമായി അവതരിപ്പിക്കുന്നൂ നാസര്‍.

ശശിതരൂരിന്റെ ധാരാളിത്തത്തെ ഒരു ചാക്യാരുടെ മെയ് വഴക്കത്തോടെ നാസര്‍ ഗാന്ധിജിയുടെ ലാളിത്യവുമായി ഉപമിക്കുന്നു. പിന്നെ ദേശീയഗാനവിവാദം. അല്ലെങ്കില്‍ തന്നെ നമ്മുടെ ദേശീയഗാനത്തിന് ഒരു പേരുദോഷമുണ്ട്. പാടിപുകഴ്ത്തുന്നത് പഴയ ബിലാത്തി ചക്രവര്‍ത്തിയെയാണെന്ന ആരോപണം. അതു ശരിയാണെങ്കില്‍ പിന്നെ ഒന്നും നോക്കാനില്ല. സായ്പ് ചെയ്യുന്നതുപോലെ ഇടതുകൈ നെഞ്ചില്‍ വച്ചോ വലതുകൈ തലയില്‍ വച്ചോ ആലപിക്കാവുന്നതേയുള്ളൂ. ഇനി ഏതായാലും കോടതി തീരുമാനിക്കട്ടേ.

പിന്നെ ഗാന്ധിജിയുടെ നൈഷ്ഠികബ്രഹ്മചര്യം. ബ്രഹ്മചര്യപ്രഖ്യാപനം നടത്തുന്നവേളയില്‍ ഗാന്ധിജിയ്ക്കും ബാ യ്ക്കും പ്രായം 37 വര്‍ഷം 1906. അപ്പോഴേയ്ക്കും 23 വര്‍ഷത്തെ വൈവാഹികജീവിതം. ചോദിക്കേണ്ട കുറവേ ഉണ്ടായിരുന്നുള്ളൂ ബ്രഹ്മചര്യത്തിന് 'ബാ' യുടെ സമ്മതം കിട്ടാന്‍. ഇനിയങ്ങോട്ടുള്ള ഗര്‍ഭധാരണം ഒഴിവാക്കാമല്ലോ എന്നതായിരുന്നു ഗാന്ധിജിയുടെ ബ്രഹ്മചര്യത്തെ സംബന്ധിച്ച് ബാ യുടെ വീക്ഷണം. എഴുത്തുകാരന്റെ വാക്കുകളില്‍ തന്നെ പറഞ്ഞാല്‍ "By the time Gandhiji assumes Brahmacharya both of them were 37 years old in 1906 and were already married for twenty three years. Kastuba's consent was forthcoming in no time. From her perspective, this would avoid further pregnancies" (Bhrahmacharya, Gandhi and his Women Associates by Girija Kumar, Rs. 695.00).

വസ്തുതകള്‍ സാന്ദര്‍ഭികമായി പറയേണ്ടിവന്നൂ എന്നുമാത്രം. ഇതൊന്നും ഗാന്ധിജിയുടെ മഹത്വത്തില്‍ സംശയത്തിന്റെ നിഴലുകളാവുന്നില്ല. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നുപറയാന്‍ ഇവിടെ ഒരു ഗാന്ധിമാത്രമേ ജനിച്ചിട്ടുണ്ടായിരുന്നുള്ളൂ. പറഞ്ഞതുപോലെ ജീവിച്ചതുകൊണ്ട് വിചാരിക്കാത്തതുപോലെ മരിച്ചു - രക്തസാക്ഷിത്വം വരിച്ചു.

ലാളിത്യത്തിന്റെ മൂര്‍ത്തിമദ്ഭാവമായിരുന്ന ആ മഹാത്മാവിനോട് പ്രതിദിനം 40000 രൂപ ഹോട്ടല്‍ വാടകനല്കി രാജ്യസേവനം നടത്തിയ മഹാത്മാവിനെ ഉപമിക്കുമ്പോള്‍ നാസര്‍ പറയാതെ പറയുന്നു - ടാജിലെ സ്യൂട്ടാണെ സത്യം, എന്റെ ജീവിതമാണ് എന്റെ സന്ദേശം. തുടര്‍ന്നും നാസറില്‍ നിന്നും മികച്ച പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. അഭിവാദ്യങ്ങള്‍.

വെള്ളെഴുത്ത്

കാലകാലങ്ങളായി സൃഗാലബുദ്ധിമാത്രമുള്ള ഒരു പറ്റം നേതാക്കള്‍ ചുടുചോറു വാരാനയക്കുന്ന അറിവില്ലാപൈതങ്ങളായി വിദ്യാര്‍ത്ഥികള്‍ മാറുമ്പോള്‍ ഓരോ വിദ്യാര്‍ത്ഥി ആത്മഹത്യയും കേരളത്തില്‍ ഒരു അടിപൊളി ആഘോഷമായി മാറുകയാണ്. ദു:ഖം ഹേതുവായി ആരും കോല്‍ക്കളികളിക്കാറില്ല. കല്ലേറു നടത്താറുമില്ല. ഇവിടെ ഇല്ലാത്ത ദു:ഖം ഉണ്ടെന്നുവരുത്തി കല്ലേറിനൊരു കാരണമാക്കുകയാണ് ചെയ്യുന്നത്. ആത്മഹത്യയുടെ സാമൂഹികസാഹചര്യത്തെക്കുറിച്ച് ആര്‍ക്കും വേവലാതിയില്ല.

ഒരു ആത്മഹത്യയെ വിദ്യാര്‍ത്ഥിസംഘടനകള്‍ സ്വാശ്രയപോരാട്ടത്തിന് വളമാക്കുമ്പോഴേയ്ക്കും മറ്റൊരു മരണം അതിനെ നിര്‍വീര്യമാക്കിയതിനേയും, ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ വലിയ വാര്‍ത്തയാവുകയും അന്നേ ദിവസം തന്നെ ആത്മഹത്യചെയ്ത മറ്റൊരു ആണ്‍കുട്ടിയുടേത് രണ്ടുവരി ചരമത്തിലൊതുങ്ങുകയും ചെയ്തതതിലെ ലിംഗവിവേചനത്തെപ്പറ്റി, സ്ത്രീ-പുരുഷ ബന്ധങ്ങളുടെ മേല്‍ സദാജാഗരൂഗരായ സദാചാരദൃഷ്ടികളെയും അതിന്റെ നിരര്‍ത്ഥകതയേയും അതുണ്ടാക്കുന്ന വിപരീതഫലത്തേയും കാട്ടാളനീതിയുടെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞമരുന്ന പാക്കിസ്ഥാന്‍ സ്ത്രീകളുടെ പ്രതീകം മുക്താര്‍മായിയുടെ നിരീക്ഷണങ്ങളേയും കൊണ്ട് ശ്രദ്ധേയമായ പോസ്റ്റ്. സമകാലികം.

ഈയൊരു പോസ്റ്റിന് രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ എന്നൊരു തലക്കെട്ട് എന്തിന് എന്ന ചോദ്യം ബാക്കിയാവുന്നു. ഒടുവില്‍ ഈയൊരു കുറിപ്പിനു ഹേതുവായതും രണ്ടുപേര്‍ ചുംബിച്ചതുതന്നെയായിരിക്കണം എന്നുതോന്നുന്നു . എന്നാലും ഒരു സംശയം ബാക്കി. രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ എന്നു വേണോ? ചുംബിക്കുമ്പോള്‍ എന്നുപോരേ. രണ്ടാളില്ലാതെ ഒരു ചുംബനം നടത്താനുള്ള വല്ല സാങ്കേതികവിദ്യയുമുണ്ടോ ആവോ?

ചാണക്യന്‍

ഇന്ത്യയുടെ വിദേശകടം 13തവണ തിരിച്ചടയ്്ക്കാനാവശ്യമായത്രയും ഏതാണ്ട് 70 ലക്ഷംകോടി രൂപയുടെ കള്ളപ്പണം സ്വിസ് ബാങ്കുകളില്‍ കിടക്കുന്ന കാര്യം വിളിച്ചറിയിക്കുന്നു ചാണക്യന്‍. ഏറ്റവും കൂടുതല്‍ നിക്ഷേപം ഇന്ത്യക്കാരുടേതാണന്ന ഒരു ബഹുമതി/അവമതി ക്കുകൂടി നമുക്ക് വഹയുണ്ട്.
മൂന്നാമത്തെ ഖണ്ഡികയിലുള്ള 'സ്വിസ് ബാങ്കില്‍ മാത്രം ഇത്രയും തുകയുള്ള സ്ഥാനത്ത് മറ്റ് 69 ബാങ്കുകളിലായി എത്ര സമ്പാദ്യമണ്ടാകും?' എന്ന ചോദ്യം ചില സംശയങ്ങളുയര്‍ത്തുന്നു. രഹസ്യസ്വഭാവം വച്ച് അക്കങ്ങള്‍മാത്രമുപയോഗിച്ച് സ്വിസ് ബാങ്കിങ് സമ്പ്രദായപ്രകാരം അക്കൌണ്ട് ഓപ്പറേറ്റ് ചെയ്യാനുള്ള സംവിധാനമുള്ള ബാങ്കുകളുടെ സാമാന്യനാമമാണല്ലോ സ്വിസ് ബാങ്ക്. സ്റേറ്റ് ബാങ്ക് അല്ലെങ്കില്‍ റിസര്‍വ് ബാങ്ക് പോലെ ഇത് ഒരു ബാങ്കല്ല. ഈ ഗണത്തില്‍ വരുന്ന വ്യത്യസ്ത പേരുകളുള്ള മുന്നൂറോളം പ്രമുഖ ബാങ്കുകളുണ്ടവിടെ എന്നെവിടെയോ വായിച്ചതോര്‍ക്കുന്നു. സര്‍വീസ് ചാര്‍ജ് അല്ലെങ്കില്‍ ഓപ്പറേറ്റിംഗി ഫീ അങ്ങോട്ടാണ് നല്കേണ്ടത് എന്നത് മറ്റൊരു പ്രത്യേകതയാണ്. അതായത് കള്ളപ്പണം സൂക്ഷിക്കുന്നതിന്റെ വാടക. ഈ സമ്പ്രദായമാവട്ടെ കൂടുതല്‍ കളവിനുള്ള പ്രോത്സാഹനവുമാണ്. കട്ടുകട്ട് കൊണ്ടുപോയി അക്കൌണ്ട് നിറച്ചില്ലെങ്കില്‍ മുതലുതന്നെ കുറയുന്നതാണ് ഏര്‍പ്പാട്.

ഈയൊരു നാലുമുക്കാലിന്റെ ഗുണവുമില്ലെങ്കില്‍ പിന്നെ ഇവിടുത്തെ ബ്ളഡി ഇന്ത്യന്‍സിന്റെ കട്ടമുതലിന് സത്യസന്ധതയ്ക്ക് പേരുകേട്ട സ്വിസ് ജനത കാവലിരിക്കുന്നതെന്തിനാണ്? കൈലാസം നന്നാവാനല്ലല്ലോ ആളുകള്‍ ശിവരാത്രി നോല്ക്കുന്നത്.

അരുണ്‍ഷൂറിയെപോലുള്ളവര്‍ ശക്തമായി വാദിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗത്തിനും താത്പര്യമില്ലാത്ത കേസാണ് സ്വിസ് ബാങ്കിലെ കള്ളപ്പണം തിരികെയെത്തിക്കല്‍. അധികം ആരുടേയും ശ്രദ്ധയില്‍ പെടാതെ പോയ ദേശീയപ്രാധാന്യമുള്ള ഒരു വിഷയം ചര്‍ച്ചയ്ക്കെത്തിക്കുന്നൂ ചാണക്യന്‍.
വിദേശകടം വീട്ടാനും ഇന്ത്യന്‍ ജനതയ്ക്ക് മുഴുവന്‍ ശരാശരി ജീവിതസൌകര്യമൊരുക്കുവാനുമുള്ള കാശ് കേരളത്തിന്റെ അത്രപോലുമുണ്ടോയെന്ന് സംശയമായ ഒരു രാജ്യത്തെ ബാങ്കുകളില്‍ രഹസ്യഅക്കൌണ്ടുകളില്‍ കിടക്കുന്നു എന്നറിയുമ്പോള്‍ ജയിലിലും പുറത്തുമുള്ള കൊള്ളക്കാരെക്കാള്‍ പ്രഗല്ഭരായിരുന്നില്ലേ നമ്മുടെ സഭകളിലിരുന്ന പലരും എന്നുതോന്നിപ്പോവുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തീരാശാപം തന്നെയാണ് അഴിമതി.

സിമിയുടെ ബ്ളോഗ്
അരുണാചല്‍ - തര്‍ക്കവും പരിഹാരങ്ങളും എന്ന സുദീര്‍ഘവും വസ്തുനിഷ്ഠമായ ഒരു പഠനം തന്നെയാണ് സിമിയുടേത്. നിലിവില്‍ കൈയ്യേറിയ പ്രദേശങ്ങള്‍ക്കുപുറമേ അരുണാചല്‍ പ്രദേശിനുമേല്‍ തന്നെ ചൈന അവകാശവാദം ഉന്നയിച്ചിട്ടുള്ള സ്ഥിതിയ്ക്ക് ഇന്ത്യന്‍ ഭരണകൂടം വിഷയം ഗൌരവമായി കൈകാര്യം ചെയ്യേണ്ട അവസ്ഥയിലേയ്ക്ക് കാര്യങ്ങളെത്തുകയാണെന്നു തോന്നുന്നു.

അരുണാചല്‍ പ്രദേശിന്റെ ചരിത്രത്തില്‍ തുടങ്ങി പ്രശ്നങ്ങളിലൂടെ സഞ്ചരിച്ച് പരിഹാരമാര്‍ഗങ്ങള്‍ കൂടി നിര്‍ദ്ദേശിക്കുന്നൂ സിമി. അതേ, തീര്‍ച്ചയായും ഇന്നത്തെ ലോകത്ത് ഒരു യുദ്ധം എന്നാല്‍ ഏതാണ്ട് സര്‍വ്വനാശം എന്നുതന്നെയാണ്. യുദ്ധത്തിന്റെ സംസ്കൃതരൂപമാണ് നയതന്ത്രം. ഏക്കാലത്തെയും മികച്ച അംബാസിഡറായ ഹനുമാന്‍ തൊട്ട് ഇങ്ങോട്ട് മിടുക്ക് തെളിയിച്ചവരാണ് നമ്മുടെ നയതന്ത്രപ്രതിനിധികള്‍. ഐക്യരാഷ്ട്രസഭാ ഫെയിം ശശി തരൂര്‍ കൂടി മന്ത്രിസഭയിലുള്ളപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവാതിരിക്കില്ല.

ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സംസ്ഥാനം സന്ദര്‍ശിച്ചത് ഗുരുതരമായ തെറ്റാണെന്ന ചൈനീസ് ഭരണകൂടത്തിന്റെ നിരീക്ഷണം നാട്ടിലെ പത്രങ്ങളായ പത്രങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തെങ്കിലും 'അവര്‍ അവരുടേതെന്നും നാം നമ്മുടേതെന്നും അവകാശപ്പെടുന്ന പ്രദേശ' ഗവേഷകരുടെ കടലാസില്‍ മാത്രം ഒന്നും കണ്ടില്ല. പൊളിറ്റ്ബ്യൂറോ കൂടി എന്തുപറയണമെന്ന് ഹൂ ജിന്റാവോ അറിയിക്കുന്നതുവരെ വായനക്കാര്‍ ക്ഷമിക്കുക.

പാരിജാതം
നാലക്ഷരം കൂട്ടിയെഴുതാന്‍ അറിയുന്നവന്‍/ള്‍ ചെയ്യുന്നതെല്ലാം മഹത്തരം എന്ന മിഥ്യാവബോധത്തില്‍ നിന്നുമുരുത്തിരിഞ്ഞ, തലതിരിഞ്ഞ ആ മരണദിനത്തിന്റെ മണിമുഴക്കത്തിനു കാതോര്‍ത്തവരുടെ പരമ്പരയിലെ ഒരു കണ്ണി - അവസാനകണ്ണിയാവട്ടെ എന്നാഗ്രഹിക്കുന്നു - യുടെ ഏകമകന്റെ വ്യഥ, അവളുടെ ജീവിതപങ്കാളിയുടെ ദുരവസ്ഥ, മാതാപിതാക്കളുടെ തീരാദു:ഖം തുടങ്ങിയ ജീവിതയാഥാര്‍ത്ഥ്യങ്ങളെ കാണാതെ ഷൈനയുടെ ആത്മഹത്യയെ മഹത്വവല്ക്കരിക്കാന്‍ ശ്രമിക്കുന്ന ഒന്നാവുന്നു 'ഷൈന - ഒരു നിലാമഴപോലെ' എന്ന പോസ്റ്റ്.

കവിതകള്‍ അവരുടെ ഡയറിക്കുറിപ്പുകളായിരുന്നു എന്നുതോന്നുന്നു. പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഷൈനയെക്കുറിച്ച് എഴുതിയിരുന്നു. വരികളിലൂടെ പോയാല്‍, അവളുടെ ജീവിതം വരികളോട് കൂട്ടിവായിച്ചാല്‍ - ആത്മഹത്യ അതു ചെയ്യുവാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു - ആത്മഹത്യാപ്രവണ ഒരു വലിയ അളവില്‍ ഉണ്ടായിരുന്നു ഷൈനയില്‍ എന്നുകാണാവുന്നതേയുള്ളൂ.
പണ്ടൊരാള്‍ എഴുതിയത് 'മരണത്തിന്റെ മണിമുഴക്ക'മായിരുന്നു, ഷാഹിനയുടേത് 'മരണത്തിന്റെ മണ'വും.

ലോകത്ത് ആരും കാരണമില്ലാതെ മരിക്കേണ്ടിവരികയില്ല. ഭൂരിഭാഗത്തിനും ജീവിക്കാനാണ് കാരണങ്ങളില്ലാത്തത്. എന്നിട്ടും എന്തേ ഭൂരിഭാഗവും ആത്മഹത്യ ചെയ്യുന്നില്ല.
ഷൈനയുടെ മാനസിക നില അവരെ ആത്മഹത്യയിലേക്കു നയിച്ചു, പലകാരണങ്ങളുണ്ടാവാം. ആത്മഹത്യാപ്രസ്ഥാനം എന്ന മഹത്തായ സംഗതിക്കുവേണ്ടിയോ മറ്റോ ജീവത്യാഗം ചെയ്തതുപോലെ എഴുതിക്കാണുമ്പോള്‍ പറയാതിരിക്കാന്‍ വയ്യ - ഷാഹിന ഒരു അനുകരണീയമാതൃകയല്ല. ആത്മഹത്യ ഒരു പുണ്യകര്‍മവുമല്ല.

2 comments:

എന്‍.കെ said...

'മഹാനായ ഒരു ഗാന്ധിയന്റെ സത്യാന്വേഷണപരീക്ഷണകഥ' എന്ന ഉജ്ജ്വലമായ പോസ്റ്റുമായി ഇന്ത്യാവിഷനിലെ പോളിട്രിക്സ് ഫെയിം പി.ടി.നാസര്‍. നാസറിന്റെ പോളിട്രിക്സ് അവതരണം കണ്ടപ്പൊഴേ തോന്നിയതാണ് വലിയ ആയുസ്സൊന്നും ഇന്ത്യാവിഷനിലുണ്ടാവാനിടയില്ലെന്ന്. താമസിയാതെ ബൂലോഗത്ത് കാണുകയും ചെയ്തു.

★ Shine said...

Good observations..