Tuesday, December 23, 2008

ബ്ലോഗ് വിചാരണ ൪

തൌര്യത്രികം

ല്ലാ മനുഷ്യരും ജനിക്കുക നട്ടെല്ലോടുകൂടിയാണെങ്കിലും ജീവിക്കുക മിക്കവാറും അതിന്റെ സഹായം ഇല്ലാതെയാണ്‌. സമൂഹത്തിന്റെ നാവും നട്ടെല്ലുമായി നിലകൊള്ളേണ്ട കലാകാരന്‍മാരും സാംസ്‌കാരികനായകരും നെഞ്ചുവിരിച്ച്‌ നിവര്‍ന്നുനിന്ന്‌ നാലുവര്‍ത്തമാനം പറയേണ്ടിടത്ത്‌ മുട്ടുകാലില്‍ അനായാസം ഇഴയുമ്പോള്‍ ഇവറ്റകള്‍ക്ക്‌ വാരിയെല്ലുംകൂടിയില്ലേ എന്നു ചോദിച്ചുപോകുന്ന അവസ്ഥയിലാണ്‌ സമകാലിക സമൂഹം. കലാകാരന്റെ നട്ടെല്ലും വാഴേങ്കട കുഞ്ചുനായരുടെ കത്തുകളും എന്ന വികടശിരോമണിയുടെ സൃഷ്ടി ഒരു നല്ല വായന പ്രദാനം ചെയ്യുന്നു.

അതേ, അവര്‍ക്കിടയില്‍ ഒരപവാദമായി വാഴേങ്കട കുഞ്ചുനായര്‍ നട്ടെല്ലുയര്‍ത്തി നില്‍ക്കുന്നു. സായിപ്പിനെ കടമെടുത്താല്‍ ഇന്‍ എ ചിന്‍ അപ്പ്‌ ചെസ്റ്റ്‌ ഔട്ട്‌ സ്റ്റൈല്‍.

അവശ്യവസ്‌തുവല്ല, അതൊരലങ്കാരമാണെന്നു തോന്നുമ്പോഴാണ്‌ ആവശ്യം നിറവേറ്റാന്‍ അളുകള്‍ തല്‍ക്കാലം അതു പണയം വെയ്‌ക്കുക. സ്വര്‍ണം പോലുള്ള വസ്‌തുക്കളാവുമ്പോള്‍ ബാങ്കോ ബ്ലേഡോ ഉണ്ടെങ്കിലേ സംഗതി നടക്കൂ. നട്ടെല്ലാവുമ്പോള്‍ ആയൊരു പ്രശ്‌നമില്ല. എപ്പോള്‍ വേണമെങ്കിലും ആര്‍ക്കു മുന്നിലും പണയം വെയ്‌ക്കാം. മണി പത്തടിക്കട്ടേ ആഫീസു തുറക്കട്ടേ എന്നൊന്നും ആരും പറയുകയില്ല.

തൊഴിലാളികളാവുമ്പോള്‍ നഷ്ടപ്പെടുവാനുള്ളത്‌ കൈവിലങ്ങുകള്‍ മാത്രമാണ്‌. കലാകാരന്‍മാരാവുമ്പോള്‍ നഷ്ടപ്പെടുവാനുള്ളത്‌ നട്ടെല്ലുകള്‍ മാത്രവും. കിട്ടാനുള്ളതാണെങ്കില്‍ ഏറ്റവും ചുരുങ്ങിയത്‌ അവാര്‍ഡുകളുടെ മായാപ്രപഞ്ചം.

നട്ടെല്ലുണ്ടായിരുന്ന ഒരുപാടുപേരുടെ ഘോഷയാത്രയ്‌ക്ക്‌ നാം സാക്ഷ്യം വഹിച്ചു. കഥകളിയില്‍ കുഞ്ചുനായരാണെങ്കില്‍, സാഹിത്യലോകത്ത്‌ എം.പി.നാരായണപ്പിള്ള, സംഗീതത്തില്‍ ഞെരളത്ത്‌ രാമപ്പൊതുവാള്‍, പത്രപ്രവര്‍ത്തനത്തില്‍ സി.പി. രാമചന്ദ്രന്‍ ‍.......

നട്ടെല്ലില്ലാത്തവര്‍, അല്ല അത്‌ കൈമോശം വന്നുപോയവര്‍, പലിശയും പലിശയുടെ പലിശയുമായപ്പോള്‍ പണയ നട്ടെല്ല്‌ വീണ്ടെടുക്കാന്‍ പറ്റാത്തവര്‍.... അവരോട്‌ നമുക്ക്‌ സഹതപിക്കാം. അബദ്ധത്തില്‍ ഉപമിച്ചുപോയാല്‍ മണ്ണിര മാനനഷ്ടത്തിന്‌ കേസുകൊടുക്കാന്‍ സാദ്ധ്യതയുള്ളതുകൊണ്ട്‌ അവറ്റകളെ ഉപമിക്കാന്‍ ജീവികളില്ലാത്തവരായി പ്രഖ്യാപിക്കുകയാണ്‌ നല്ലത്‌.

അന്യേന്യം അവാര്‍ഡുകള്‍ തൊടുത്തും കൊടുത്തും വാങ്ങിയും മാനംവിറ്റും ഇല്ലാത്ത മാനത്തിന്‌ മാനനഷ്ടക്കേസുകൊടുത്തും ശിഷ്ടകാലം കഴിച്ചുകൂട്ടി മാനാപമാനങ്ങളില്ലാത്ത ലോകത്തേക്ക്‌ യാത്രയാവുന്നതുവരെ അവരോട്‌ നാം പൊറുക്കുക. മുണ്ടശ്ശേരിയോടും ജിയോടും പറയേണ്ടത്‌ വളച്ചു കെട്ടില്ലാതെ മുഖത്തുനോക്കി പറഞ്ഞ കുഞ്ചുനായരുടെ സ്‌മരണയ്‌ക്കു മുന്നില്‍ ഒന്നു നട്ടെല്ലു വളയ്‌ക്കട്ടെ.

Vallathol-Narayana-Menon.jpgകുറച്ചുകാലം മുന്നേ തോമസ്‌ ജേക്കബ്‌ മനോരമയിലെഴുതിയ തേവാടി അനുസ്‌മരണം ഓര്‍ത്തുപോകുന്നു. അക്കാലത്ത്‌ 'ടാഗോര്‍' എന്നൊരു മാസിക തേവാടി നടത്തിയിരുന്നു. ആ മാസികയിലേക്ക്‌ മഹാകവി വള്ളത്തോളിന്റെ ഒരു കവിത അഭ്യര്‍ത്ഥിച്ച്‌ ഒരു കത്തെഴുതി അദ്ദേഹം. സ്വതസ്സിദ്ധമായ വള്ളത്തോള്‍ ശൈലിയില്‍ മറുപടിയെത്തി. വരി ഒന്നുക്ക്‌ 1 (?) രൂപാവച്ച്‌ പ്രതിഫലം തരാമെങ്കില്‍ കവിത വി.പി.പി ആയി അയച്ചുതരാം.

തേവാടി മറുപടിയെഴുതി. സമ്മതം. അയച്ചുതന്ന വരികളില്‍ കവിതയില്ലെങ്കില്‍ ആ വരികള്‍ പ്രസിദ്ധീകരിക്കുന്നതിനായി മാസികയ്‌ക്ക്‌ വാടകയിനത്തില്‍ വരിക്കൊന്നിന്‌ അത്രയും രൂപാ ചോദിച്ചുവെന്നുമാത്രം. അന്ന്‌ മലയാളകവിത എന്നാല്‍ കവിരാജന്‍ വള്ളത്തോള്‍ എന്നറിയപ്പെട്ടിരുന്ന കാലത്തായിരുന്നു തേവാടിയുടെ ഈ പ്രതികരണം.

പ്രശസ്‌തവൈദ്യനും കൂടിയായിരുന്നു തേവാടി. റഷ്യയില്‍ നിന്നു മടക്കിയ എ.കെ.ജിയെ ചികിത്സിച്ച്‌ ഭേദപ്പെടുത്തിയത്‌ തേവാടിയെ പ്രശസ്‌തനാക്കി. അന്നത്തെ പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്‌ത്രിയെ ചികിത്സിക്കാന്‍ ഡല്‍ഹിയിലേക്ക്‌ ഉടന്‍ പറക്കണം എന്നൊരറിയിപ്പ്‌ കിട്ടി തേവാടിയ്‌ക്ക്‌. ഒപ്പം ടിക്കറ്റുകളും. തേവാടി ഉടനെഴുതി. രോഗം ശാസ്‌‌ത്രിക്കാണെങ്കില്‍ ചികിത്സയ്‌ക്ക്‌ ഇങ്ങോട്ടാണ്‌ വരേണ്ടത്‌. അങ്ങോട്ടുപോയി ചികിത്സിച്ചുകൊടുക്കുന്ന പതിവ്‌ തേവാടിയ്‌ക്കില്ല. സുഹൃത്തായിരുന്ന വെളിയം അത്ര വേണോ ആശാനേ എന്നു ചോദിച്ചിരുന്നുപോലും അന്ന്‌. വേണം എന്നുറച്ചുതന്നെയായിരുന്നു തേവാടിയുടെ മറുപടി.

നിഷേധി

പാക്കിസ്ഥാന്‍ ഭീകരവാദികളുടെ ഒരു വെടിശബ്ദത്താല്‍ നിശ്ശബ്ദരാക്കപ്പെട്ട 'സിയോണിസ്‌റ്റ്‌ ഭീകരദമ്പതി' കളുടെ കൈക്കുഞ്ഞ്‌ മോഷെ ഒരു നൊമ്പരമായി പ്രത്യക്ഷപ്പെടുന്നു നിഷേധിയുടെ ബ്ലോഗിലൂടെ. ലോകം മുഴുവന്‍ ജൂതരെ പിന്‍തുടര്‍ന്ന്‌ ആക്രമിക്കുമ്പോഴൂം അവര്‍ക്ക്‌ ആതിഥ്യവും സുരക്ഷിതത്വവും നല്‌കിയ ഇന്ത്യന്‍ മണ്ണില്‍ 'മോഷെ' സംഭവിച്ചിരിക്കുകയാണ്‌.

ഭീകരരാഷ്ട്രം എന്ന്‌ മതേതരരും പവന്‍മാറ്റ്‌ ഭീകരരും നാഴികയ്‌ക്ക്‌ നാല്‌പതുവട്ടം വിശേഷിപ്പിക്കുന്ന ഇ‌സ്രായേലിന്റെ സന്തതി മോഷെ സമൂഹമനസാക്ഷിയ്‌ക്കുമുന്നില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്‌. ആത്മരക്ഷാര്‍ത്ഥം ഇന്ത്യയില്‍ കുടിയേറി ജീവിതം കെട്ടിപ്പടുത്ത ഇസ്രായേലിന്റെ സന്തതിപരമ്പരകള്‍ മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലും മറ്റുമായി നൂറ്റാണ്ടുകളായി കഴിയുന്നു. ഇവരിലാരെങ്കിലും ഭീകരരാണെന്ന്‌ പറയാന്‍ ഹിറ്റ്‌ലര്‍ക്കുകൂടി കഴിഞ്ഞെന്നുവരില്ല. ഇന്ത്യയോട്‌ എന്നും സൗഹാര്‍ദ്ദം പുലര്‍ത്തുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാറോണിന്റെ സന്ദര്‍ശനവേളയില്‍ എന്തായിരുന്നു വെടിക്കെട്ടുപരിപാടികള്‍? യഥാര്‍ത്ഥ ഭീകരരാഷ്ട്രമായ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേശ്‌ മുഷ്‌റഫിനെ നമ്മള്‍ പച്ചപരവതാനി വിരിച്ചാനയിച്ചു. അതിര്‍ത്തിയില്‍ സ്‌നേഹവെടി മുഴങ്ങി. ശവപ്പെട്ടികള്‍ കുന്നിറങ്ങി.

കാറല്‍മാര്‍ക്‌സ്‌ എന്നൊരു ജൂതനെഴുതിയ ഗ്രന്ഥം കക്ഷത്തുവെച്ച്‌ വിപ്ലവകാരികള്‍ ജൂതരെ തെറിവിളിക്കാന്‍ മതേതര ഭീകരന്‍മാരോട്‌ മത്സരിച്ച്‌ വിജയംവരിച്ച കാഴ്‌ചയായിരുന്നു ഷാരോണ്‍ വന്നപ്പോള്‍. മോഷമാര്‍ ഉണ്ടാവാതിരിക്കണമെങ്കില്‍ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ഭീകരരെ ജീവനോടെ കുഴിച്ചുമൂടിയിട്ടായാലും ശരി ഇന്ത്യയിലെ മുഴുവന്‍ ഇസ്രയേലിന്റെ സന്തതിപരമ്പരകളും സുരക്ഷിതരായിരിക്കണം. നിഷേധിയുടെ കുറിപ്പുകള്‍ക്ക്‌ നന്ദി.
ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

3 comments:

എന്‍.കെ said...

അവശ്യവസ്‌തുവല്ല, അതൊരലങ്കാരമാണെന്നു തോന്നുമ്പോഴാണ്‌ ആവശ്യം നിറവേറ്റാന്‍ അളുകള്‍ തല്‍ക്കാലം അതു പണയം വെയ്‌ക്കുക. സ്വര്‍ണം പോലുള്ള വസ്‌തുക്കളാവുമ്പോള്‍ ബാങ്കോ ബ്ലേഡോ ഉണ്ടെങ്കിലേ സംഗതി നടക്കൂ. നട്ടെല്ലാവുമ്പോള്‍ ആയൊരു പ്രശ്‌നമില്ല. എപ്പോള്‍ വേണമെങ്കിലും ആര്‍ക്കു മുന്നിലും പണയം വെയ്‌ക്കാം. മണി പത്തടിക്കട്ടേ ആഫീസു തുറക്കട്ടേ എന്നൊന്നും ആരും പറയുകയില്ല.

വല്യമ്മായി said...

തുടക്കത്തിലെ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ലല്ലോ,പരിചയപ്പെടുത്തലുകള്‍ക്ക് നന്ദി.

കെ.കെ.എസ് said...

a good attempt.Hope that you'll include more & more blogs inyour
canvas.Wishing you all the best.