Monday, February 2, 2009

ബുലോഗവിചാരണ - 7

തറവാടി (ഞാനും എന്റെ ചിന്തകളും)

മാധ്യമ വിശകലനമാണ്‌ തറവാടിയുടെ വിഷയം. വര്‍ത്തമാനലോകത്ത്‌ മാധ്യമങ്ങളുടെ പങ്കിനെ പറ്റി ഏറെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. 'മാധ്യമങ്ങളാണ്‌ രാജ്യം ഭരിക്കുന്നതെന്നാണ്‌ എന്റെ അഭിപ്രായം' എന്ന തറവാടിയുടെ വിലയിരുത്തലിലേക്ക്‌ ഒന്നു കടക്കാം. അങ്ങിനെ തന്നെ ആയിരിക്കണം എന്നുതന്നെയാണ്‌ ഈയുള്ളവന്റെ അഭിപ്രായം. വെറുതേയല്ല മാധ്യമങ്ങള്‍ ഫോര്‍ത്ത്‌ എസ്‌റ്റേറ്റ്‌ എന്നറിയപ്പെടുന്നത്‌. അതായത്‌ ജനാധിപത്യസംവിധാനത്തില്‍ ലജിസ്ലേച്ചര്‍, എക്‌സിക്കുട്ടീവ്‌, ജുഡീഷ്യറി അതുകഴിഞ്ഞാല്‍ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലാമത്തെ തൂണാണ്‌ മാധ്യമങ്ങള്‍. ‌ആ സത്യം തറവാടി മറന്നെന്നു തോന്നുന്നു.

വാര്‍ത്തകളെ ചിലപ്പോള്‍ വളച്ചൊടിക്കുന്നു എന്ന വാദം മുഖവിലയ്‌ക്കെടുത്തുകൊണ്ടു തന്നെ പറയട്ടെ, ഇന്ത്യന്‍ ജനാധിപത്യം തിരഞ്ഞെടുക്കപ്പെട്ടവന്റെ ഏകാധിപത്യമാവാതെ ഒരു പരിധിവരെ കാത്തുരക്ഷിക്കുന്നത്‌ അതിശക്തമായ മാധ്യമ ഇടപെടലുകള്‍ തന്നെയാണ്‌. തിരഞ്ഞെടുത്തുപോയവന്‍ കൊള്ളരുതാത്തവനായി വന്നാല്‍ തിരിച്ചുവിളിക്കാനുള്ള സംവിധാനമില്ലാത്ത ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ കൂടി ജാഗ്രത പുലര്‍ത്തുന്നില്ലെങ്കിലുള്ള സ്ഥിതി എത്ര ഭീകരമായിരിക്കും? മാധ്യമങ്ങളുടെ ചിലപ്പോഴെങ്കിലുമുള്ള ഇരകളായി വരുന്നവര്‍ രാഷ്ട്രീയക്കാര്‍ മാത്രമൊന്നുമല്ല. കിളിരൂര്‍ പെണ്‍കുട്ടിയുടേയും സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടേയും ഈയടുത്തകാലത്തായി അഖിലേന്ത്യാ പ്രാധാന്യത്തോടെ സ്‌കൂള്‍ടീച്ചറുടെ പെണ്‍വാണിഭം എന്നുപറഞ്ഞ്‌ കോളിളക്കം സൃഷ്ടിച്ച മാധ്യമ റിപ്പോര്‍ട്ടിങ്ങിലൂടെ കയ്യേറ്റത്തിനുകൂടി വിധേയമായ ജാമ്യം കൂടി നിഷേധിച്ച്‌ ജയിലിലടയ്‌ക്കപ്പെട്ട ആ സാധുസ്‌ത്രീയുടെയും രാഷ്ടീയം എന്തായിരുന്നു.

മാധ്യമ റിപ്പോര്‍ട്ടിങ്ങിലൂടെ നൂറുശതമാനം നിരപരാധിയായ ഏത്‌ രാഷ്ട്രീയക്കാരന്റെ ജീവിതമാണ്‌ അതുപോലെ തകര്‍ന്നുപോയത്‌. അബ്ദുള്ളകുട്ടി പറഞ്ഞത്‌ അതേപടി റിപ്പോര്‍ട്ടുചെയ്യുകയല്ലാതെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി ഈയുള്ളവന്‌ തോന്നിയിട്ടില്ല. വികസനത്തെക്കാളും ലാഭം ന്യുനപക്ഷപ്രണയമാണെന്ന്‌ ആസ്ഥാനപണ്ഡിതന്‍മാര്‍ കണ്ടെത്തിയ സ്ഥിതിക്ക്‌ മൂപ്പരുടെ പാര്‍ട്ടി അതിനെ നന്നായി വളച്ചൊടിച്ചൂവെന്നതല്ലേ സത്യം.

പിന്നെ മാധ്യമങ്ങളെ ജനം അമിതമായി വിശ്വസിക്കുന്നുണ്ടെന്ന തെറ്റിദ്ധാരണ രാഷ്ട്രീയക്കാര്‍ തിരത്തേണ്ടതിന്റെ ആവശ്യകതയിലേക്കു കൂടി തറവാടി കടക്കുന്നു. അതൊരു ശരിയായ ധാരണയല്ലേ. അഭയാകേസും ലാവ്‌ലിനും എവിടെയെങ്കിലുമെത്തിയെങ്കില്‍ ജനം നന്ദിപറയേണ്ടത്‌ രാഷ്ട്രീയക്കാര്‍ക്കാണോ അതോ മാധ്യമങ്ങള്‍ക്കോ? കോടതികളെയും മറക്കുന്നില്ല. പഴയമാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും ഒരുപാട്‌ മാറി വര്‍ത്തമാനകാല മാധ്യമ പ്രവര്‍ത്തനം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്ക്‌ നന്ദി. ഒപ്പം മാധ്യമങ്ങള്‍ക്കിടയിലെ മത്സരത്തിനും.

തീര്‍ച്ചയായും ഭരണകൂട ഇടപെടലുകളല്ല വേണ്ടത്‌, കാലഘട്ടത്തിന്റെ ആവശ്യം മാധ്യമങ്ങള്‍ സ്വയം കല്‌പിക്കുന്ന സദാചാരത്തിന്റെ അതിര്‍വരമ്പുകളാണ്‌. തലയില്‍ ഹെല്‍മറ്റ്‌ ധരിച്ച്‌ ഏറ്റുമുട്ടലിന്‌ തയ്യാറായി പുറപ്പെടുന്ന കര്‍ക്കറെയെയും സഹപ്രവര്‍ത്തകരെയും മാധ്യമങ്ങള്‍ ഭീകരര്‍ക്ക്‌ ചൂണ്ടിക്കാട്ടിക്കൊടുത്തു എന്നു പറഞ്ഞാല്‍ പോലും അത്‌ അതിശയോക്തിയാവില്ല. അത്തരം റിപ്പോര്‍ട്ടിങ്ങുകളില്‍ ഒരു സ്വയം നിയന്ത്രണം. തല്‌ക്കാലം അത്രമാത്രം.

എം.കെ ഹരികുമാര്‍ (ഒരു വാക്കുപോലും)

ഒരാളുടെ മൗനം കാരണം പേജുകള്‍കണ്ട്‌ പത്രങ്ങള്‍ വാചാലമാവേണ്ടിവരുന്ന കാലത്തെ വിപരീതദിശയില്‍ കാണുന്നു കവി. പൊതുസമൂഹത്തിന്റെ കുറ്റകരമായ മൗനത്തില്‍ അഥവാ നിശ്ശബ്ദതയില്‍ ഒറ്റപ്പെട്ട ചില ശബ്ദങ്ങള്‍കൂടി മുങ്ങിമരിക്കുമ്പോള്‍, ഇന്നുകള്‍ നാളെകളുടെ ശവങ്ങളായി മാറുന്നു. നല്ലവരികള്‍ വായിക്കാനും വരികള്‍ക്കുള്ളില്‍ ചികയാന്‍ ഒത്തിരി അവശേഷിപ്പിക്കുകയും ചെയ്‌ത നല്ല കവിത. കിറുക്കുപിടിച്ച സൂര്യന്‍ മരക്കൊമ്പില്‍ നിന്നും കടലിലേക്ക്‌ എടുത്തുചാടിയതെന്തിന്‌? ഇവറ്റകള്‍ക്ക്‌ ചൂട്ടുപിടിക്കുന്നതിലും നല്ലത്‌ പോയി ചാവുന്നതാണെന്ന തോന്നലുകൊണ്ടായിരിക്കണം. വായനാസുഖം തന്ന വരികള്‍ക്ക്‌ നന്ദി.

കരീംമാഷ്‌ (തുഷാരത്തുള്ളികള്‍)


ഊഹം തെറ്റിയ പെണ്‍കുട്ടിയിലൂടെ കരീംമാഷ്‌ രസകരമായ കഥയുമായി വരുന്നു. മാഷ്‌ എഴുതിയത്‌ ഒരു കഥ. ആ കഥ വായിച്ച വായനക്കാരാവട്ടെ അത്‌ മാഷുടെ അനുഭവമാക്കി കമന്റാനും തുടങ്ങി. അനുഭവമാവാം ആവാതിരിക്കാം. ബൂലോഗത്തെ വായനയുടെ നിലവാരത്തകര്‍ച്ച ഒരു പരിധിവരെ വെളിവാക്കുന്നതായി തോന്നിയിട്ടുണ്ട്‌ പല പോസ്‌റ്റുകളിലെ പലേ കമന്റുകളും. ഈയുള്ളവനടക്കം ഭുരിപക്ഷത്തിനും ഭേദപ്പെട്ട തൃപ്‌തി നല്‌കുക ഒളിഞ്ഞുനോട്ടമാണ്‌.

ശൂന്യതയില്‍ നിന്നും ഒരു സൃഷ്ടി സാദ്ധ്യമല്ലെന്നത്‌ പ്രപഞ്ചസത്യം. ഭാവനയില്‍ നിന്നും സൃഷ്ടികള്‍ നെയ്‌തെടുക്കുന്ന എഴുത്തുകാരനെ സംബന്ധിച്ചിടത്തോളവൂം അത്‌ തികച്ചും ശരിയാണ്‌. എന്നാല്‍ എഴുതുന്നതെല്ലാം അവനവന്റെ അനുഭവമാണെന്നു വന്നാല്‍ സംഗതി ലേശം ബുദ്ധിമുട്ടാവും. കഥാപാത്രം ഒരു കൊലപാതകം നടത്തിയാല്‍ പിന്നെ എഴുത്തുകാരനെ തൂക്കിലിടാന്‍ വേറെ തെളിവുകളുടെ ആവശ്യം മജിസ്‌ട്രേട്ടിന്‌ ഉണ്ടാവുകയില്ലല്ലോ. പബ്ലിഷറുടെ മൊഴി അധികത്തെളിവായി കരുതുകയുമാവാം.

ഒരിക്കല്‍ ഒരു സിനിമാനടി ടിവി അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടു മൊഴിയുന്നതു കേട്ടു, "ശ്ശൊ, ഇറ്റ്‌ വാസ്‌ വെരി ഡിഫിക്കല്‍റ്റ്‌. രണ്ടു സ്‌കൂള്‍കുറ്റികളുടെ മദറായി അഭിനയിക്കാന്‍ എന്തൊരു പാടായിരുന്നു. അപ്പോ ഐ വാസ്‌ ഗ്രാജ്വേഷന്‌ പഠിക്കാരുന്നു." ചുരുക്കിപ്പറഞ്ഞാല്‍ അഭിനയത്തിന്റെ കഖഗഘ അറിയാത്ത ആ പിശാശിനെ അഭിനയിക്കാന്‍ ആനയിച്ച സംവിധായകനെ മുക്കാലിയില്‍ കെട്ടിയടിക്കണം എന്നാണ്‌ തോന്നിയത്‌. അമ്മയായി അഭിനയിക്കാന്‍ പെറണം എന്നേത്‌ നാട്യശാസ്‌ത്രത്തിലാണ്‌ പറഞ്ഞത്‌ എന്ന്‌ അഭിമുഖം നടത്തിയ മഹാനും ചോദിച്ചില്ല.

അതേ സിദ്ധാന്തം വച്ച്‌ ബലാല്‍സംഗം ചെയ്യപ്പെടുന്ന പെണ്ണായി അഭിനയിക്കണമെങ്കിലും ബലാല്‍സംഗം ചെയ്യുന്നതായി അഭിനയിക്കണമെങ്കിലും നടീനടന്‍മാര്‍ എക്‌സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റുമായി ഹാജരാവേണ്ടതായിവരും. ലോകോത്തര ഹാസ്യം ലോകസമക്ഷം കാഴ്‌ചവച്ച ഭാവമായിരുന്നു രണ്ടുകൂട്ടര്‍ക്കും. പറഞ്ഞുവരുന്നത്‌ അനുഭവങ്ങളുടെ നേര്‍ക്കാഴ്‌ചകളാണ്‌ സാഹിത്യവും കലയും എന്ന മിഥ്യാബോധത്തെക്കുറിച്ചാണ്‌. അങ്ങിനെയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ സാഹിത്യഗ്രന്ഥം ജനറല്‍ മോട്ടോഴ്‌സിന്റെ ഡേ ബുക്കോ മറ്റോ ആയിപ്പോവും.

തീക്ഷ്‌ണമായ അനുഭവങ്ങളെ അതിശക്തമായ ഭാവനയുടെ ചിറകുകളേറ്റിവിടുമ്പോഴാണ്‌ ക്ലാസിക്കുകള്‍ പിറവിയെടുക്കുക. കാലം ചെല്ലുന്തോറും കാലികമാവുന്ന കുഞ്ചനെയും സഞ്‌ജയനെയും ബഷീറിനെയും എം.പി. നാരായണപിള്ളയെയും പോലുള്ള എഴുത്തുകാര്‍ ഉടലെടുക്കുന്നത്‌ അപ്പോഴാണ്‌. സ്വന്തം കഥ പറഞ്ഞശേഷം പിന്നെ കഥ പറയാനില്ലാത്തവര്‍ പരസ്‌പരം ആദരിച്ചും അവാര്‍ഡിച്ചും കാലം കഴിക്കേണ്ടിവരുന്നതും അതുകൊണ്ടുതന്നെയാണ്‌.
ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

3 comments:

എന്‍.കെ said...

അമ്മയായി അഭിനയിക്കാന്‍ പെറണം എന്നേത്‌ നാട്യശാസ്‌ത്രത്തിലാണ്‌ പറഞ്ഞത്‌ എന്ന്‌ അഭിമുഖം നടത്തിയ മഹാനും ചോദിച്ചില്ല.അതേ സിദ്ധാന്തം വച്ച്‌ ബലാല്‍സംഗം ചെയ്യപ്പെടുന്ന പെണ്ണായി അഭിനയിക്കണമെങ്കിലും ബലാല്‍സംഗം ചെയ്യുന്നതായി അഭിനയിക്കണമെങ്കിലും നടീനടന്‍മാര്‍ എക്‌സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റുമായി ഹാജരാവേണ്ടതായിവരും.

Appu Adyakshari said...

നന്ദി

ഗൗരിനാഥന്‍ said...

പ്രേക്ഷകരോട് ഒരുതരത്തിലും ഉത്തരവാദിത്തമില്ലാതെ, അഭിനയം എന്തെന്നറിയില്ലേലും ഇത്തരം ഡയലോഗ് പറയാന്‍ അവര്‍ക്ക് ഒരു നാണവും ഉണ്ടാകാറില്ല.