Monday, March 16, 2009

ബുലോഗവിചാരണ-10

സ്‌നേഹസംവാദം

മദ്രസാദ്ധ്യാപകര്‍ക്ക്‌ പെന്‍ഷന്‍ കൊടുക്കേണ്ടതാര്‌? എന്ന വലിയ ചോദ്യം നന്നേചെറിയ നമ്മുടെരാഷ്ട്രീയക്കാരോടും ഒരു മതേതരസമൂഹത്തോടും ചോദിക്കുകയാണ്‌ ..ജബ്ബാര്‍. ചിന്തയുടെ തെളിനീരുറവയുടെഅടിയിലുള്ള മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും നിരീശ്വരചിന്തകളുടെയും മിനുസമാര്‍ന്ന ഉരുളന്‍കല്ലുകളുടെ പ്രതിഫലനമാവട്ടെ തെളിനീരുറവ ദാഹശമനി മാത്രമല്ല ആരോഗ്യദായിനി കൂടിയാണെന്ന്‌ബോദ്ധ്യപ്പെടുത്തുന്നു.


മതപഠനം അസ്‌തുവാക്കിയ ഒരു സമൂഹമാണ്‌ ഇസ്ലാം എന്ന അപ്രിയസത്യം വിളിച്ചുപറയാനുള്ള ഒരു നട്ടെല്ല്‌ജബ്ബാറിന്‌ ജമസിദ്ധമായി കിട്ടുകയോ അല്ലെങ്കില്‍ അദ്ദേഹം അതു വികസിപ്പിച്ചെടുക്കുകയോ ചെയ്‌തിട്ടുണ്ട്‌. നട്ടെല്ലുയര്‍ത്തി നെഞ്ചുവിരിച്ചുനിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ നാവിനെല്ലില്ലാത്തവരുംനട്ടെല്ലുകൊണ്ട്‌ വാരിയെല്ലിന്റെ പ്രയോജനം കൂടിയില്ലാത്തവരുമായ ഒരു കൂട്ടം നേതാക്കളോട്‌ ചോദിക്കേണ്ടിവന്നത്‌നാടിന്റെ ഗതികേടായി വേണം കാണാന്‍.


മാര്‍ക്‌സില്‍ നിന്നും മര്‍ക്കസിലേക്കുള്ള ദൂരം സമം ഇന്ത്യന്‍വിപ്ലവം എന്ന നിലയിലെത്തിച്ച ഒരു കൂട്ടംവിപ്ലവകാരികള്‍ തലപ്പത്തിരിക്കുമ്പോള്‍ ഇതിലപ്പുറം സംഭവിച്ചില്ലെങ്കിലേ അദ്‌ഭുതപ്പെടേണ്ടതുള്ളൂ. മദ്രസവിദ്യാഭ്യാസം എന്ന രണ്ടുമണിക്കൂര്‍ മതപഠനത്തിന്‌ പെന്‍ഷന്‍ 4000 മുസ്ലിയാര്‍ക്ക്‌ വേണമെങ്കില്‍ ഇസ്ലാം മതത്തിന്‌അതിനുള്ള ശേഷിയുണ്ടെങ്കില്‍ കൊടുത്തുകൊള്ളും. അത്‌ സര്‍ക്കാരിന്റെ ബാദ്ധ്യതയല്ല.


പടച്ചോനിലൊഴിച്ച്‌ ഏതു തെമ്മാടിയില്‍ പോലും ലേശം വിശ്വാസമുള്ള ബൂലോഗവിചാരണക്കാരനടക്കം ആളുകള്‍ഒടുക്കുന്ന നികുതിപ്പണം മദ്രസ്സയില്‍ രണ്ടുമണിക്കൂര്‍ വിഷം ചീറ്റുന്ന മുസ്ലിയാര്‍ക്കു കൊടുക്കുന്നതിനെ ഏറ്റവുംലളിതമായ വാക്കുകളില്‍ പറഞ്ഞാല്‍ ശുദ്ധതെമ്മാടിത്തം എന്നുവിശേഷിപ്പിക്കാം. പടച്ചോനെ നിലനിര്‍ത്തുന്നസകല പിശാശുകളെയും തീറ്റിപ്പോറ്റുന്ന കര്‍ഷകനാകട്ടെ വിപ്ലവസര്‍ക്കാരിന്റെ പെന്‍ഷന്‍ 200 രൂപയും. എവിടെയാണ്‌ നമുക്ക്‌ പിഴയ്‌ക്കുന്നത്‌?


തികച്ചും അനര്‍ഹമായ പ്രീണനത്തിന്റെ അപ്പക്കഷണം വേണ്ടെന്നുപറയുവാനുള്ള ധാര്‍മ്മികത മതത്തിന്റെവക്താക്കള്‍ ഇനിയും കാണിച്ചില്ലെന്നതാവട്ടേ എല്ലാം തന്നിലേക്കുമാത്രം ചിള്ളിയടുക്കുന്ന കോഴിയുടെ സ്വഭാവമാണ്‌വെളിവാക്കുന്നത്‌. ജനാധിപത്യത്തെയും മതേതരത്വത്തെയും ഉപയോഗിച്ച്‌ മതപ്രവര്‍ത്തനവും ഖജനാവ്‌കൊള്ളയടിക്കുകയും ചെയ്യുന്നത്‌ മതഭീകരതയല്ലാതെ മറ്റെന്താണ്‌? എന്തേ സാംസ്‌കാരിക സൃഗാലങ്ങള്‍ഓരിയിടാത്തത്‌? അവരുടെ പെരിയ വയര്‍ ചിന്നപെന്‍ഷന്‍ കൊണ്ടു നിറഞ്ഞുകാണണമെന്നില്ല.


മുസ്ലീം സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ മുസ്ലിയാര്‍ക്ക്‌ നാലായിരം പെന്‍ഷന്‍ കൊടുത്താല്‍മതിയെന്നു കണ്ടെത്തിയ സ്ഥിതിക്ക്‌ നാളെതൊട്ട്‌ തലപിളര്‍ന്നതിന്‌ മരുന്ന്‌ കാലില്‍ വച്ചുകെട്ടിയാല്‍ മതിയെന്ന്‌ആരോഗ്യവകുപ്പ്‌ ഉത്തരവിറക്കിക്കൂടായ്‌കയുമില്ല. തുണിയുടെ എണ്ണം ലാഭം, നീളം മിച്ചം, തുടര്‍ചികിത്സആവശ്യമില്ലാതെ സുഖമരണം.


ഒരു നല്ല ചിന്ത ബൂലോഗരുമായി പങ്കുവച്ച ജബ്ബാറിന്‌ അഭിവാദ്യങ്ങള്‍. ബൂലോഗത്തിനുപുറത്തും കൂടി തീര്‍ച്ചയായും ചിന്തകളെത്തേണ്ടതുണ്ട്‌. എത്തുമെന്നും പ്രതീക്ഷിക്കുന്നു.

വക്രബുദ്ധി

'നായര്‍ മാടമ്പിക്ക്‌ കൊമ്പുമുളക്കുമ്പോള്‍' എന്ന ലേഖനത്തിലൂടെ വക്രബുദ്ധി ഫ്യൂഡല്‍ സാമൂഹികവ്യവസ്ഥയുടെജഡത്തെ പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ ശ്രമിക്കുന്നു. ഇന്നിന്റെ നായര്‍സമൂഹത്തിന്റെ രോഗാവസ്ഥയുടെ ബീജത്തെ ജഡത്തില്‍ കണ്ടെത്തുവാനുള്ള ഒരു ശ്രമം നടത്തുകയും ചെയ്യുന്നു. വക്രമെന്ന്‌ മൂപ്പരുതന്നെഅവകാശപ്പെടുന്നുണ്ടെങ്കിലും ബുദ്ധി നേര്‍രേഖയില്‍ സഞ്ചരിക്കുന്നുണ്ടെന്ന തോന്നലുമായി വായനമുന്നേറിഅവസാനഭാഗത്തെത്തുമ്പോഴാണ്‌ ബാലകൃഷ്‌ണപ്പിള്ളയുടെ അലമ്പ്‌ നാക്കിനെക്കവച്ചുവെക്കുന്നതാണ്‌ മൂപ്പരുടെനീരീക്ഷണം എന്നുമനസ്സിലാവുക.


അതായത്‌ പഴയ ശാപമാണ്‌ നായരുടെ ഇന്നത്തെ അവസ്ഥയ്‌ക്ക്‌ കാരണം. സാമൂഹിക മുന്നോക്കാവസ്ഥയിലുംസാമ്പത്തീക പിന്നോക്കാവസ്ഥയിലും ശാപത്തിന്റെ റോള്‍ കണ്ടുപിടിക്കണമെങ്കില്‍ ബുദ്ധി വക്രത്തില്‍ തന്നെസഞ്ചരിക്കണം. അപ്പോള്‍ ഉരുത്തിരിഞ്ഞ ചില്ലറ സംശയങ്ങള്‍.


രാഷ്‌ട്രീയമായും സാമ്പത്തീകമായും മുന്‍നിരയിലുള്ള ജാട്ടുകള്‍ രാജസ്ഥാനില്‍ .ബി.സി. യാണ്‌. കര്‍ണാടകത്തിലെ നായക്‌ എസ്‌.സി.ആണ്‌. നാല്‌മുക്കാലിന്‌ ഗതിയില്ലാത്ത കേരളത്തിലെ ന്യുനപക്ഷവുമായനായരെങ്ങനെ മുന്നാക്കക്കാരായി. സാമുഹികമായും നായര്‍ .ബി.സി.യെക്കാള്‍ മുന്നോക്കമല്ല. കള്ളുകുടിയുടെകാര്യത്തില്‍ പോലും നായരും ഈഴവനും ഒപ്പത്തിനൊപ്പമാണ്‌. സുരാപാനശേഷം രണ്ടുകൂട്ടരും ശക്തിപരീക്ഷിക്കുന്നചിരവയും അമ്മിക്കല്ലും വീഴുന്നതും കിണറ്റില്‍ തന്നെയാണ്‌്‌. രണ്ടുപേരും തല്ലുന്നതും കെട്ടിയോളെത്തന്നെയാണ്‌. അപ്പോഴെന്തുകൊണ്ട്‌ നായര്‍ .ബി.സിയെങ്കിലുമാവുന്നില്ല.


അത്യാവശ്യം കോടതിയില്‍ സാക്ഷിപറയല്‍ അല്ലെങ്കില്‍ ആരും കയറാത്ത എം.എസ്‌.പി പോലുള്ളതില്‍ ഒരുകോണ്‍ഷബ്‌ള്‍ ഉദ്യോഗം. ഇതില്‍പരം മെച്ചപ്പെട്ട ജോലിയൊന്നും നായന്‍മാര്‍ക്കുണ്ടായിരുന്നില്ല. രാമചന്ദ്രന്‍നായര്‍, ഗുപ്‌തന്‍നായര്‍, കൃഷ്‌ണന്‍നായര്‍, വാസുദേവന്‍നായര്‍ പിന്നെ റേഡിയോ നാടകങ്ങളിലെഅനവധി നായന്‍മാരുമായാല്‍ വേറെ ജോലിയുള്ളവര്‍ തീര്‍ന്നു.


സര്‍ക്കാര്‍ ഗുമസ്‌തപ്പണിയില്ലാത്തതുകൊണ്ടാണ്‌ നായര്‍സമുദായം അധ:പതിച്ചുപോയതെന്ന അഭിപ്രായവുംവിചാരണക്കാരനില്ല. സമുദായ പുരോഗതിക്ക്‌ മന്നത്തെയും ശ്രീനാരായണഗുരുവിനെയും പോലുള്ളഉല്‌പതിഷ്‌ണുക്കള്‍ വിഭാവന ചെയ്‌തത്‌ വ്യവസായപുരോഗതിയും കാര്‍ഷികസംസ്‌കാരവും തന്നെയാണ്‌.


മന്നം ഷുഗര്‍മില്ലും ചന്ദ്രികാസോപ്പും കാണുക. ആലുവാ അദൈ്വതാശ്രമത്തിലെ സൂക്തങ്ങളും കൂടി വായിക്കുക - വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക സംഘടനകൊണ്ട്‌ ശക്തരാവുക വ്യവസായം കൊണ്ട്‌ അഭിവൃദ്ധിപ്പെടുക. വ്യവസായംകൊണ്ട്‌ അഭിവൃദ്ധിപ്പെടുക എന്നത്‌ മാത്രം നടേശര്‍ പുറത്ത്‌ പറയാറില്ല. സ്വകാര്യമാക്കി വച്ചിരിക്കുകയാണ്‌. മുപ്പര്‍അഭിവൃദ്ധിപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഗുരു ഉദ്ദേശിച്ച വ്യവസായം എന്തായാലും ഈഴവനെയും നായരെയും നശിപ്പിച്ചലഹരിവ്യവസായമല്ലതാനും. ഒരു ഏറ്റുകത്തി എട്ടായി ഭാഗിച്ചതിന്റെ ഒരു കഷണം മതിയല്ലോ ക്ഷൗരം ചെയ്യാന്‍എന്നും അതാണ്‌ കള്ളുചെത്തുന്നതിലും അന്തസ്സ്‌ എന്നും ഗുരു പറഞ്ഞതായി വായിച്ചിട്ടുണ്ട്‌.


ചെത്താന്‍ തെങ്ങില്‍ വലിഞ്ഞുകയറുന്ന ഈഴവനും ചെലുത്താന്‍ പാട്ടയുമായി താഴെ കാവലിരിക്കുന്ന നായരുംതമ്മിലുള്ള ഉദാത്തമായഐക്യം തുടര്‍ന്നും കാത്തുസൂക്ഷിക്കുകയാണ്‌ വേണ്ടത്‌. മാത്രമല്ല കഴിവതും വേഗം ഒരുകരയോഗമോ കടല്‍യോഗമോ എന്തെങ്കിലും വിളിച്ചുചേര്‍ത്ത്‌ രണ്ടുകൂട്ടരും പണിക്കരേയും നടേശനെയും അവരുടെഅന്തരംഗങ്ങളില്‍ നിന്നും താമസംവിനാ കുടിയിറക്കിവെയ്‌ക്കുകയും വേണം.


സ്വന്തം തറവാട്ടിലെ 38000 രൂപ മാസവരുമാനമുള്ള ദരിദ്ര ഈഴവന്റെ കാര്യം നടേശഗുരു ശരിയാക്കട്ടെ. മറ്റുള്ളവരെക്കൊണ്ടുമാത്രം കൊട്ടിച്ചു ശീലമുള്ള വ്യത്യസ്‌തനാം പണിക്കര്‍ ഒന്നു സ്വയം കൊട്ടട്ടെ. മതേതരത്വത്തിന്റെമറവില്‍ രാജ്യത്ത്‌ നടക്കുന്ന മതാഭാസങ്ങള്‍ക്കുള്ള ജനാധിപത്യപരമായ മറുപടി ബാലറ്റിലൂടെ കൊടുക്കാനുള്ള ബുദ്ധികേരളത്തിലെ ഈഴവനും നായര്‍ക്കുമുണ്ടെന്നാണ്‌ തോന്നുന്നത്‌. അതില്ലാതാക്കി ഈഴവ-നായന്‍മാരുടെതലയെണ്ണി വിലപറയലാണ്‌ നടേശന്റെയും പണിക്കരുടെയും അവതാരോദ്ദേശ്യം.

ആത്മഗതങ്ങള്‍

സ്‌നേഹം പകര്‍ന്ന "പനിസ്‌പര്‍ശങ്ങള്‍" എന്ന ജ്വരസ്‌മരണകളുമായി ജ്വാല ബൂലോഗരുടെ ചിന്തകളെകുട്ടിക്കാലത്തേക്ക്‌ റീവൈന്‍ഡ്‌ ചെയ്യുന്നു. പലബ്ലോഗുകളും ശ്രദ്ധിച്ചാല്‍ കാണാം, പോസ്‌റ്റുകള്‍ മിക്കതും എഴുതാന്‍താമസിച്ചുപോയ ഡയറിക്കുറിപ്പുകളായിരിക്കും. അതെന്തിനു നാട്ടുകാരെക്കൊണ്ട്‌ മുഴുവന്‍ വായിപ്പിക്കണംഎന്നാലോചിച്ചുപോവും വായനക്കാര്‍. എഴുത്തുകാരനും വായനക്കാരനും തമ്മില്‍ ഒരുബ്ലോഗകലമുള്ളതുകൊണ്ടുമാത്രമാണ്‌ ഒരുപാട്‌ എഴുത്തുകാര്‍ക്കു വായനക്കാരുടെ കൈയ്യൂക്ക്‌ മനസ്സിലാവാത്തത്‌.


നിരീക്ഷണത്തിന്‌ ഒരപവാദമായി ഈയൊരു പോസ്‌റ്റ്‌ തലയുയര്‍ത്തിനില്‌ക്കുന്നു. ഗതകാലസ്‌മരണകള്‍തന്നെയാണ്‌ വിഷയമെങ്കിലും അതിന്റെ അവതരണശൈലിയും രൂപഭംഗിയും ആരിലുമുണ്ടായേക്കാവുന്ന ജ്വരസ്‌മരണകളെ ബാല്യസ്‌മരണകളുടെ റീസൈക്കിള്‍ ബിന്നില്‍ നിന്നും പൊടിതട്ടിയെടുത്ത്‌ഡസ്‌കടോപ്പിലേക്കുയര്‍ത്തുന്നു.


അവസാന ഖണ്ഡികകള്‍ വഴിതെറ്റിപ്പോയെന്നും പറയേണ്ടിയിരിക്കുന്നു. "ആസ്വാദ്യമായ പനിയുടെകരസ്‌പര്‍ശത്തിനുു പകരം പ്രേതാഭിഷിതയായ സംഹാരരൂപിണിയായി പനി വേഷംപകര്‍ന്നു...ചിക്കുന്‍ഗുനിയ.... ഡെങ്കി.... എലിപ്പനി.... ജ്‌പ്പാന്‍ ജ്വരം.....

തികച്ചും തെറ്റായ അപഗ്രഥനം അല്ലെങ്കില്‍ എനിക്കുശേഷം പ്രളയം എന്ന കാഴ്‌ചപ്പാടിനെ സൂം ചെയ്‌തെടുത്താല്‍കാണാവുന്ന രോഗലക്ഷണം. പനിയുടെ തുടര്‍ച്ചയല്ല ചിക്കുന്‍ഗുനിയാദി ഭീകരജ്വരങ്ങള്‍.


ബാല്യ-കൗമാരങ്ങളിലെ സ്‌കൂള്‍-പ്രണയ പനിക്കാലം അപ്രത്യക്ഷമായിട്ടില്ല. കല്ലെറിയാന്‍ മാത്രം ഉന്നതങ്ങളില്‍വസിക്കുന്ന ശിഖരങ്ങളുമായി തലയെടുപ്പോടെ നില്‌ക്കുന്ന കടുക്കാച്ചി മാവും, കോഴിക്കോടുനിന്നും ഈമ്പിയാല്‍കാഞ്ഞങ്ങാട്ടെത്തിയാലും വായിലെ മധുരവും മണവും പോവാത്ത കടുക്കാച്ചിമാങ്ങയും എറിയാനറിയാവുന്നബാല്യവും കൗമാരവും എല്ലാം വംശനാശംനേരിടുന്നുവെന്നു പറഞ്ഞാല്‍ സമ്മതിക്കാം. പണ്ട്‌ഡിനോസറിനുപിന്നാലെയോടിയ നാടന്‍പട്ടി ഇന്ന്‌ ലോറിക്കുപിന്നാലെയോടുന്നത്‌ ഡിനോസറാണെന്നുകരുതിതന്നെയാണെന്നു ശാസ്‌ത്രം. അതുപോലെ, ജ്വാലയില്‍ നിന്നും ജ്വരസ്‌മരണകള്‍ സ്വാഭാവികമായും അടുത്തതലമുറകളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നതാണ്‌. അല്ലെങ്കില്‍ പട്ടിക്കവിടെ വെണ്ണീറ്റിന്‍കൂടയില്‍ചുരുണ്ടുകൂടിയിരുന്നാല്‍ പോരേ.

ഇന്ദ്രപ്രസ്ഥം കവിതകള്‍

കല ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടാവുമ്പോള്‍ അതിനു സംവിധായകനും തിരക്കഥാകൃത്തുംചിത്രസംയോജകനും എല്ലാം ആവശ്യമായിവരും. ഇന്നലെകളില്‍ സിനിമകളില്‍ മാത്രം ദൃശ്യമായിരുന്ന രംഗങ്ങള്‍ഇന്നിന്റെ ജീവിതം തന്നെയാവുമ്പോഴുള്ളതിന്റെ നേര്‍ക്കാഴ്‌ചയിലേക്ക്‌ ദിനേശന്‍ വരിക്കോളി തന്റെ ദൃശ്യം എന്നകവിതയിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോവുന്നു.


തെരുവുനിറയെ ചോരയൊഴുകുമ്പോള്‍ ചെമ്പരത്തിപ്പൂവിന്റെ ചുവപ്പിനെ പറ്റി പാടുന്ന കവിയെ ആരു കേള്‍ക്കും. അതുപോലെ ജീവിതത്തില്‍ നാം പ്രതീക്ഷിക്കാത്തത്‌ സിനിമകളില്‍ കാണുമ്പോഴും ദൃശ്യങ്ങള്‍ കാണികളെപിടിച്ചിരുത്തുന്നിടത്തുമാണ്‌ സംവിധായകവിജയം. ദൃശ്യങ്ങളുടെ നേര്‍ക്കാഴ്‌ചകള്‍ തെരുവുകളെതിയേറ്ററുകളാക്കുമ്പോള്‍ ആളുകള്‍ പിന്നെയെന്തിന്‌ ടിക്കറ്റെടുക്കണം.


അതേ കവി പറയുന്നതുപോലെ
ഒടുക്കം
ശ്‌മശാനത്തിലാവും അപ്പോള്‍
കുറെ ആളുകളൊക്കെ കാണും,
പിന്നെ പിരിയും.

ഒടുക്കമായത്‌ ആശ്വസം, തുടക്കം തന്നെ ശ്‌മശാനത്തിലാവാതിരിക്കാനുള്ള വഴികളാലോചിക്കാം നമുക്ക്‌. ഒരു നല്ലവായന കവിത പ്രദാനം ചെയ്യുന്നു. അഭിവാദ്യങ്ങള്‍.

കവിതയുടെ കലികാലം

'ഇടവേളകളില്‍ ഇപ്പഴും ഞങ്ങള്‍ ഇടയ്‌ക്കിടെ പ്രേമിക്കാറുണ്ട്‌...................സാര്‍' എന്ന നല്ല കവിതയിലൂടെ ഷെയ്‌ന്‍പ്രേമത്തിന്റെ നിരര്‍ത്ഥകതയെയും കാമത്തിന്റെ സ്ഥായീഭാവത്തേയും എടുത്തുകാട്ടുന്നു. അളന്നുമുറിച്ചവാക്കുകളിലൂടെ ദുര്‍മ്മേദസ്സില്ലാത്ത വരികളിലൂടെ കവി തരം കിട്ടിയാല്‍ സര്‍വ്വരും വാഴ്‌ത്തുന്ന പ്രണയത്തിനുമുകളില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്‌ത്തുന്നു.


കോട്ടൂരച്ചന്റെ ളോഹയാണ്‌ പ്രണയം. അയഥാര്‍ത്ഥമാണത്‌. അതിനുള്ളിലുള്ളതാണ്‌ കാമമെന്ന സത്യം. കാമംബീരിയാണിയാണെങ്കില്‍ പ്രേമം സുലൈമാനിമാത്രമാണ്‌.

ഇനിയെങ്കിലും ക്ഷമിക്കുക....
നിന്റെ വിടര്‍ന്ന കണ്ണുകളിലൂടെയോ
പുരികക്കൊടിയുടെ വിശുദ്ധ
വളവുകളിലൂടെയോ അല്ല,

കയറ്റിവെട്ടിയ
ചൂരിദാര്‍ ടോപ്പിന്റെ വലിയ
കീറലുകള്‍ക്കിടയിലൂടെയാണ്‌
എന്നിലേക്ക്‌ നിന്റെ പാവനപ്രേമം
ആവാഹിക്കപ്പെടുന്നത്‌


പ്രണയം ഒരു ലഹരിയാണെന്നു പറയാറുണ്ട്‌. മദ്യത്തോടൊപ്പമാണ്‌ മദിരാക്ഷിയുടെ സ്ഥാനം. സ്ഥിതിചെയ്യുന്നകുപ്പിയുടെ കോലത്തിലായിരിക്കും മദ്യത്തിന്റെ രൂപം. ആണിന്റെയും പെണ്ണിന്റേയും പ്രണയവും തമ്മില്‍ കുപ്പിയുടെവ്യത്യാസമാണ്‌ കാണുക.


ലൈംഗീകബന്ധം ജൈവശാസ്‌ത്രപരമായ ഒരു പ്രവര്‍ത്തനംമാത്രമായി ഭൂമുഖത്തെ മറ്റു ജീവജാലങ്ങള്‍കാണുമ്പോള്‍, അതിന്നപ്പുറത്തുള്ള ഒരു സുഖമായി, ലഹരിയായി മനുഷ്യന്‍ കാണുന്നു. ശേഷം നാട്ടുപച്ചയില്‍വായിക്കുമല്ലോ

2 comments:

ശ്രീ said...

:)

ബ്ലോത്രം said...

സര്‍,
ഞങ്ങള്‍ ബ്ലോത്രം എന്ന ബ്ലോഗ് പത്രം തുടങ്ങിയിരിക്കുന്നു. ബ്ലോത്രത്തിനൊപ്പം സഹകരിക്കാന്‍ താങ്കള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ബന്ധപ്പെടുക,

blothram@gmail.com


http://blothram.blogspot.com/


ബ്ലോത്രം വാരാന്ത്യപ്പതിപ്പ്

മലയാളത്തിലെ ആദ്യ ബ്ലോഗ്പത്രമായ ബ്ലോത്രത്തിന്റെ
വാരാന്ത്യപ്പതിപ്പ് ഉടനെ പ്രസിദ്ധീകരിച്ച് തുടങ്ങുന്നു.
വാരാന്ത്യപ്പതിപ്പിലേക്കുള്ള ലേഖനം,കുറിപ്പ്,കഥ,കവിത,ചിത്രങ്ങള്‍
എന്നിവ editorblothram@gmail.com എന്ന ഇ വിലാസത്തില്‍ അയക്കുക.

സ്നേഹത്തോടെ,

ബ്ലോത്രം