Monday, March 2, 2009

ബ്ലോഗ്‌‌ വിചാരണ - 9

കിഴക്കുനോക്കിയന്ത്രം

'അവന്‍ തീ കണ്ടുപിടിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയായിരുന്നു' അടുത്തകാലത്ത്‌ ബ്ലോഗുകളില്‍ വായിച്ച ലേഖനങ്ങളില്‍ ഏറ്റവും ശക്തവും കാര്യമാത്രപ്രസക്തവുമായ ഒന്ന്‌. ലോകത്തെവിടെയെങ്കിലും തലക്കെട്ടുകളുടെ ഒരു സൗന്ദര്യമത്സരം നടക്കുകയാണെങ്കില്‍ കിരീടം നേടുക ഈയൊരു തലക്കെട്ടാകും. ലേഖനത്തിന്റെ ഉള്ളടക്കത്തോട്‌ ഇതെഴുതുന്നയാള്‍ക്ക്‌ യോജിപ്പിന്റെ മേഖലകളേക്കാള്‍ കൂടുതല്‍ വിയോജിപ്പിന്റെ മേഖലകളാണെന്ന്‌ പറഞ്ഞുകൊണ്ടുതന്നെ ലേഖനത്തെ അഭിനന്ദിക്കുന്നു; പറയാനുള്ളത്‌്‌ വളച്ചുകെട്ടില്ലാതെ പറഞ്ഞതിന്‌. ലേഖനത്തിന്‌ ഏറ്റവും അനുയോജ്യമായതും ചിദ്ദോന്തീപവുമായ തലക്കെട്ടിന്‌, ഉപയോഗിച്ച വളച്ചുകെട്ടില്ലാത്ത ഭാഷയ്‌ക്ക്‌, നിരത്തിയ ഉദാഹരണങ്ങള്‍ക്ക്‌.

ഉത്തമവിശ്വാസത്തോടുകൂടി ടോട്ടോചാന്‍ വിഷയം അവതരിപ്പിക്കുന്നു. തന്റെ വിശ്വാസങ്ങള്‍ മതിയായ ഉദാഹരണസഹിതം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ലിംഗവിവേചനത്തിന്റെ ലാവ അനുസ്യൂതം പുറത്തേക്കുവമിപ്പിക്കുന്ന മരണമില്ലാത്ത അഗ്നിപര്‍വതങ്ങളാണ്‌ ഭാഷ എന്ന കാഴ്‌ചപ്പാടാണ്‌ എഴുത്തുകാരന്‌. പ്രത്യേകിച്ച്‌ നമ്മുടെ ഭാഷകള്‍ക്ക്‌. അംഗ്രേസിയ്‌ക്ക്‌ ഈ ദോഷം താരതമ്യേന കുറവാണെന്ന അഭിപ്രായവും ലേഖകനുണ്ട്‌. ഭാഷയില്‍ അനാവശ്യമായി സ്‌ത്രീലിംഗവും പുല്ലിംഗവും രൂപീകരിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ലക്ഷ്യം തന്നെ തരംകിട്ടുമ്പോള്‍ പെണ്ണിനെ പിന്നില്‍നിന്നും മുന്നില്‍നിന്നും കുത്താനാണ്‌ എന്നൊരഭിപ്രായവും ലേഖകനുണ്ടെന്നുതോന്നുന്നു.

"അദ്ധ്യാപിക എന്നും അദ്ധ്യാപകന്‍ എന്നും നാം പറയും. ആ സമൂഹത്തെക്കുറിച്ച്‌ പറയാന്‍ അദ്ധ്യാപകര്‍ എന്ന വാക്കും ഉപയോഗിക്കാം. പക്ഷേ അദ്ധ്യാപകര്‍ എന്ന വാക്ക്‌ പ്രതിനിധാനം ചെയ്യുന്നത്‌ ഒരു കൂട്ടം ആളുകളെയാണ്‌. ബഹുവചനമാണ്‌ എന്നര്‍ത്ഥം. ഈ വിഭാഗത്തെ പ്രതിനിധീകരിക്കാന്‍ ഒരു ഏകവചനമില്ല എന്നതാണ്‌ പ്രശ്‌നം. എന്നാല്‍ ഒരു സമൂഹത്തെ മുഴുവന്‍ പ്രതിനിധീകരിക്കാന്‍ ഏകവചനം ഉപയോഗിക്കാന്‍ നാം വ്യാപൃതരുമാണ്‌".

സംഗതി പ്രത്യക്ഷത്തില്‍ നൂറുശതമാനം സത്യമാണ്‌ എന്നേ തോന്നൂ. എന്നാല്‍ ഒരു യാഥാര്‍ത്ഥ്യം എന്തിന്‌ നമ്മള്‍ മറച്ചുപിടിക്കണം? മനുഷ്യസമൂഹത്തിന്റെ വികാസഘട്ടങ്ങളില്‍ നടന്ന തികച്ചും യാദൃച്ഛികമായ കണ്ടുപിടുത്തമായിരിക്കണം തീയുടെ കണ്ടുപിടുത്തം. ബോധപൂര്‍വ്വമായുള്ള ഒരു പ്രത്യുത്‌പാദനം മനുഷ്യന്‍ നടത്താതിരുന്നതുപോലെ തന്നെ ബോധപൂര്‍വ്വമല്ലാതെയുള്ള മനുഷ്യന്റെ മറ്റൊരു നിര്‍മ്മിതിയായിരുന്നു ഭാഷയും. മാര്‍ക്‌സ്‌ ചിന്തിച്ചതുപോലെ ഭൗതീകപദാര്‍ത്ഥങ്ങളിന്‍മേലുള്ള മനുഷ്യമനസ്സിന്റെ പ്രതിഫലനമാണ്‌ ചിന്ത. അതു പ്രകടിപ്പിക്കാനുള്ള മാധ്യമമായായിരിക്കണം മനുഷ്യന്‍ ഭാഷ ഉപയോഗിച്ചത്‌. വിശേഷിച്ച്‌ വല്ലഗുണവും നമുക്ക്‌ കിട്ടുന്നുവെങ്കിലാണല്ലോ നമ്മള്‍ അയല്‍ക്കാരോട്‌ വിവേചനം കാണിക്കേണ്ടത്‌.

അവളില്ലായ്‌കിലോ മേടപോലും കാടാണ്‌ നിശ്ചയം എന്ന്‌ പറഞ്ഞത്‌ പെണ്ണിന്റെ മണോം കൊണോം അറിയാത്ത ഭീഷ്‌മാചാര്യരാണ്‌. ഇനി അതറിയാവുന്ന ആണ്‌, പെണ്ണിനോട്‌ ചരിത്രാതീതകാലം മുതലേ വിവേചനം കാട്ടാന്‍ പുറപ്പെട്ടു എന്നു പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസമായിരിക്കും. കാരണം കുടുംബം എന്ന വ്യവസ്ഥയില്‍ ആണിനുള്ളതിലും പ്രാധാന്യം പെണ്ണിനുണ്ടായിരിന്നതില്‍ നിന്നുമാണല്ലോ മാട്രിയാര്‍ക്കല്‍ സൊസൈറ്റി ഉണ്ടായത്‌.

പിന്നീടുള്ള വികാസ പരിണാമഘട്ടങ്ങളില്‍ സമൂഹത്തിന്റെ നിലനില്‌പിന്‌ ആവശ്യമായ വിധത്തില്‍ തൊഴില്‍ വിഭജനങ്ങള്‍ വന്നു. അപ്പോഴും പെണ്ണ്‌ കുടുംബകേന്ദ്രീകൃത വ്യവസ്ഥയുടെ അച്ചുതണ്ടായി നിലകൊണ്ടു. കാലം കുറേ മുന്നോട്ടുപോയപ്പോള്‍ നൂറുകണക്കിന്‌ ആണുങ്ങള്‍ അദ്ധ്യാപകരായപ്പോള്‍ ഡസന്‍കണക്കിന്‌ പെണ്ണുങ്ങളും അദ്ധ്യാപകരായി. സ്വാഭാവികമായും ഭൂരിപക്ഷത്തിന്റെ പേരില്‍ അറിയപ്പെട്ടു. നമ്മുടെ അംഗ്രേസിമീഡിയം സ്‌കൂളുകളില്‍ വനിതാ അദ്ധ്യാപകനെ (വിവേചനമില്ലാതെ) മിസ്‌ എന്ന്‌ സംബോധന സായിപ്പ്‌ എടുത്തത്‌ മനുസ്‌മൃതിയില്‍ മുങ്ങിത്തപ്പിയിട്ടാണോ? അങ്ങിനെ മൊത്തത്തിലെടുത്തുനോക്കിയാല്‍ അവന്‍ എന്ന്‌ ആണിനെ വിളിക്കുമ്പോള്‍ അവള്‍ എന്ന്‌ പെണ്ണിനെ വിളിക്കുന്നത്‌ വിവേചനമല്ലേ?

പ്രശ്‌നം നമ്മളുടെ നോട്ടത്തിന്റേതാണ്‌. ഈയുള്ളവന്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരു പ്രോഗ്രാമിനുള്ള ക്ഷണം ഈമെയിലായി അയച്ചു. ഇംഗ്ലീഷിലായുരുന്നു മെയില്‍ സംബോധന സര്‍ എന്നും. ഉടന്‍ വന്നൂ ഒരു പ്രതിഷേധം. വനിതകളെ അവഗണിച്ചു. ക്ഷണം അയച്ചയാള്‍ യാതൊരു വിവേചനവും കാണിക്കുന്നയാളെല്ലന്നത്‌ ഭുമി സൂര്യനെചുറ്റുന്നു എന്നതുപോലൊരു യാഥാര്‍ത്ഥ്യം. ഇവിടെ സത്യത്തില്‍ വിവേചനം ആരാണ്‌ കാട്ടിയത്‌. സര്‍ എന്ന വിളിയിലൂടെ തനിക്ക്‌ തുല്യനായി അയാള്‍ അവളെ കണ്ടു എന്നു പോസിറ്റീവായി കണ്ടില്ല. കൂടാതെ, താന്‍ പൊതിഞ്ഞുവച്ചതെന്തോ അതിനെപ്പറ്റി ഓരോ നിമിഷവും അവന്‍ ബോധവാനായിരുന്നില്ലെന്ന നെഗറ്റീവ്‌ വെളിപാടും കൂടിയല്ലേ ആ പ്രതിഷേധം ഒരര്‍ത്ഥത്തില്‍.

സകല കണ്ടുപിടുത്തങ്ങളുടെയും പിതാവ്‌ ആവശ്യമാണ്‌. ഭാഷയിലെ വാക്കുകളുടെയും. ഒരുകാലത്ത്‌ ചെയര്‍മാന്‍ എന്നപദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്‌ ഡിക്ഷ്‌ണറി തപ്പിയാല്‍ ചെയര്‍വുമണ്‍, ചെയര്‍പേഴ്‌സണ്‍ എന്നിങ്ങനെയുള്ള പദങ്ങളും കൂടിയുണ്ട്‌. ലോകത്തൊരു പെണ്ണും ഒരു സാധനത്തെയും ചെയറുചെയ്യാത്തപ്പോള്‍ സ്വാഭാവികമായും ചെയര്‍മാന്‍ എന്നത്‌ കുത്തകപദമായി വാണു. വിപണിയില്‍ മത്സരം വന്നു. പുതിയ പദം വന്നൂ.

ആദ്യം മാറേണ്ടത്‌ മഞ്ഞപ്പിത്തക്കാരന്റെ കണ്ണാണ്‌. ഒരു പത്രത്തിലും ആരും തന്നെ ബോധപൂര്‍വ്വം പെണ്ണിനെ താഴ്‌ത്തിക്കെട്ടണം എന്ന ഉദ്ദേശ്യത്തോടുകൂടിയല്ല വാക്കുകള്‍ പ്രയോഗിക്കുന്നത്‌. ഇന്നലെ ചെയ്‌തോരബദ്ധം മൂഡര്‍ക്ക്‌ ഇന്നിന്റെ യാചാരമാവുന്നതാണ്‌. അത്‌ ബോധപൂര്‍വ്വമല്ല.

ഇനി ഉര്‍വ്വശിയുടെ മുത്തച്ഛന്‍ മരിച്ചു എന്നു പത്രത്തില്‍ വന്നാല്‍ അതില്‍ ആരും ലിംഗവിവേചനം കാണാത്തതിന്റെ ഗുട്ടന്‍സാണ്‌ പിടികിട്ടാത്തത്‌. നേരത്തേ പറഞ്ഞ അതേ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വാക്കുകള്‍ക്കൊടുവില്‍ അദ്ദേഹത്തിന്റെ ചെറുമകളാണ്‌ ഉര്‍വ്വശി എന്നല്ലേ എഴുതേണ്ടത്‌. (ഇത്‌ വായിക്കുമ്പോള്‍ അവര്‍ പ്രശസ്‌തയായതുകൊണ്ടല്ലേ അങ്ങിനെ വന്നത്‌ എന്നൊരു കമന്റ്‌ കൂടെക്കിടന്ന കൂട്ടുകാരിയുടേതായി വന്നു. അതുതന്നെയാണ്‌ പ്രശ്‌നം എന്നുമറുപടിയും പറഞ്ഞു. വ്യക്തിത്വവികസനം നടന്നാല്‍ തീരുന്ന പ്രശ്‌നമാണ്‌ വിവേചനം)

വിവാഹം കഴിയുന്നതോടുകൂടി തന്റെ പേരിന്റെ കൂടെ ഭര്‍ത്താവിന്റേതുകൂട്ടിക്കെട്ടി തന്റെ വ്യക്തിത്വം സ്വയം കുഴിച്ചുമൂടുന്നതില്‍ ആണിന്‌ എന്തു പങ്കാണുള്ളത്‌? ഹിലാരി ക്ലിന്റണ്‍ എന്നും വിന്നി മണ്ടേല, ദി എസ്‌ട്രേഞ്ച്‌ഡ്‌ വൈഫ്‌ ഓഫ്‌ നെല്‍സണ്‍ മണ്ടേല എന്നും സായിപ്പിന്റെ പത്രങ്ങള്‍ എഴുതിവിടുന്നതും മനുസ്‌മൃതി കലക്കിക്കുടിച്ചിട്ടാണോ? രണ്ടുകാലിലും മന്തുള്ളവന്‍ ഒറ്റക്കാലിലുള്ളവനെ തമാശയാക്കലാണ്‌ സായിപ്പാണ്‌ ഭേദം എന്നുപറയുമ്പോള്‍ സംഭവിക്കുന്നത്‌.

അതുകൊണ്ട്‌ ഭാഷയിലെ ലിംഗവിവേചനം ബോധപൂര്‍വ്വമല്ല, പുഴയിലെ അടിത്തട്ടിലെ കല്ലുകള്‍ക്ക്‌ ശക്തമായ ഒഴുക്ക്‌ ഒരു രൂപം കൊടുക്കുന്നതുപോലെ. ബോധപൂര്‍വ്വമായി കല്ല്‌ ഒരു രൂപം കൈവരിക്കാന്‍ കുറെ ഒഴുക്കിനെ പ്രതിരോധിച്ചു നില്‌ക്കുകയും പിന്നെ ഒഴുക്കിനൊപ്പം ഉരുളുകയും ചെയ്യുകയല്ലല്ലോ ചെയ്യുന്നത്‌ അതുപോലെ.

മനുഷ്യന്‍ എന്ന ലൈംഗീക ജീവി - പപ്പൂസ്

ചിന്തിക്കുന്ന ജീവി എന്നുപറയുന്നുണ്ടെങ്കിലും അതെത്രത്തോളം ശരിയാണെന്ന്‌ അറിയില്ല. സാമൂഹികജീവി എന്നതും ഭാഗികമായി മാത്രം ശരിയാണ്‌. ആന കുറച്ചുകൂടി മെച്ചപ്പെട്ട സാമൂഹികജീവിയാണെന്നു തോന്നുന്നു. എന്നാലും ചിരിക്കുന്ന ജീവി, ചതിക്കുന്ന ജീവി എന്ന പ്രയോഗങ്ങളെല്ലാം മനുഷ്യനുമാത്രം അവകാശപ്പെട്ടതാണ്‌. പിന്നെയൊരു വ്യത്യാസം ലൈംഗീകതയിലാണ്‌. മറ്റുജീവികളില്‍ നിന്നും വ്യത്യസ്‌തമായി മനുഷ്യന്‍ ഒരു ലൈംഗീകജീവി കൂടിയാണ്‌. മറ്റു മൃഗങ്ങളില്‍ (ഹോമോസെക്‌സ്വാലിറ്റിയും സെയ്‌ഫ്‌ സെക്‌സും പ്രാക്ടീസുചെയ്യുന്ന കടല്‍കുതിരപോലുള്ള മനുഷ്യരെ മാറ്റിനിര്‍ത്താം) ലൈംഗീകത പ്രത്യുല്‌പാദനാര്‍ത്ഥം മാത്രമാണെങ്കില്‍ മനുഷ്യന്‌ അത്‌ അതിലുപരിയാണ്‌.

പ്രത്യുല്‌പാദനലക്ഷ്യത്തിലുമുപരിയായ മനുഷ്യന്റെ ലൈംഗീകത തന്നെയാണ്‌ മനുഷ്യനെ ഒരു സാമൂഹിക ജീവിയാക്കുന്നതും, സ്വയം നിര്‍മ്മിച്ച വിവാഹമെന്ന ഒരു മതിലിനുള്ളില്‍ വികാരത്തെ തളച്ചിടുവാന്‍ നിര്‍ബന്ധിക്കുന്നതും.

കൗമാരകാലത്തെ ലൈംഗീകതയെപ്പറ്റി ശ്രദ്ധേയമായ ഒരു രചനയാണ്‌ പപ്പൂസിന്റേത്‌. ''കൗമാരം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു പ്രായമാണ്‌. അച്ഛനമ്മമാരുടേയും ടീച്ചര്‍മാരുടേയും സമൂഹത്തിന്റേയും മുന്‍വിധികളുടെ നടുമുറ്റത്തല്ല കൗമാരരഥത്തിന്റെ പടയോട്ടം. എന്റെ വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തില്‍ ലൈംഗീകത മനുഷ്യജീവിതത്തില്‍ ഏറ്റവും ആനന്ദത്തോടെ അനുഭവിക്കുന്ന പ്രായം. അറിവില്ലാത്തിടത്താണല്ലോ ആനന്ദം!" ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍.

എന്നാല്‍ എല്ലാ വിശ്വാസങ്ങളും ശരിയും സത്യവുമായതുകൊണ്ടല്ല പലപ്പോഴും സമൂഹം അതിനെ അംഗീകരിക്കുന്നത്‌. പതിമൂന്നാംവയസ്സില്‍ പിതാവാകുക എന്നത്‌ ഒരു ആനക്കാര്യമൊന്നുമല്ല. ഒരു ആണും പെണ്ണും വിചാരിച്ചാല്‍ നടക്കുന്ന സാധാരണസംഗതി. അത്‌ എല്ലാവര്‍ക്കുമറിയാവുന്ന ഒരു സത്യം. ചെയ്യാന്‍ പാടില്ലാത്ത ഒരു തെറ്റല്ല പയ്യന്‍ ചെയ്‌തത്‌ എന്നും ഏവര്‍ക്കുമറിയാം.

എന്നാല്‍ അത്‌ സമൂഹജീവിയായ മനുഷ്യന്‍ സ്വയം അടിച്ചേല്‍പിച്ച ചില ബോധങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും എതിരാവുമ്പോഴാണല്ലോ നമ്മള്‍ ഒരു കാര്യത്തെ തെറ്റെന്നുവിളിക്കുക. ശരിയും തെററും പലപ്പോഴും ആപേക്ഷികങ്ങളാണ്‌. ഒരു പതിമൂന്നുകാരന്‍ പിതാവായത്‌ ഒരു അപവാദമായി എടുക്കുകയാണ്‌ വേണ്ടത്‌. അതിന്‌ ധീരതയ്‌ക്കുള്ള അവാര്‍ഡൊന്നും തല്‌ക്കാലം കൊടുക്കേണ്ട കാര്യമില്ല. ആ കുട്ടികളും അവരുടെ കുട്ടിയും ഇവിടെ വളരട്ടെ. അവര്‍ക്കുകൂടി ഒരിടം വിശാലമായ ഈ ഭൂമിയിലില്ലാതിരിക്കില്ലല്ലോ.

ഇറ്റ്‌സ്‌മൈബ്ലോഗ്‌സ്‌പെയ്‌സ്‌
മദ്രസ്സ അധ്യാപകര്‍ക്ക്‌ പെന്‍ഷന്‍....അതും പാവങ്ങളുടെ നികുതിപ്പണം കൊണ്ട്‌.

കാലികമായ വിഷയം ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിച്ചുപോവുന്നു ദുശ്ശാസനന്‍. പണ്ട്‌ സ്‌കൂളുകളില്‍ അറബിയും ഉറുദുവും ഉള്‍പ്പെടുത്തിയതോടെ വമ്പിച്ച സാമൂഹികവിപ്ലവമാണ്‌ നട (ശേഷം നാട്ടുപച്ച യില്‍ വായിക്കുമല്ലോ)

2 comments:

എന്‍.കെ said...

അവളില്ലായ്‌കിലോ മേടപോലും കാടാണ്‌ നിശ്ചയം എന്ന്‌ പറഞ്ഞത്‌ പെണ്ണിന്റെ മണോം കൊണോം അറിയാത്ത ഭീഷ്‌മാചാര്യരാണ്‌. ഇനി അതറിയാവുന്ന ആണ്‌, പെണ്ണിനോട്‌ ചരിത്രാതീതകാലം മുതലേ വിവേചനം കാട്ടാന്‍ പുറപ്പെട്ടു എന്നു പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസമായിരിക്കും. കാരണം കുടുംബം എന്ന വ്യവസ്ഥയില്‍ ആണിനുള്ളതിലും പ്രാധാന്യം പെണ്ണിനുണ്ടായിരിന്നതില്‍ നിന്നുമാണല്ലോ മാട്രിയാര്‍ക്കല്‍ സൊസൈറ്റി ഉണ്ടായത്‌.

RVR Stories said...

ഇത് എന്‍റെ കാഴ്ചകള്‍ ആണ് . അനുഭവങ്ങള്‍ സ്വന്തം ആകുമ്പോള്‍ പലപ്പോഴും കണ്ണുകള്‍ നിറയും..ഒരാളോടു പറയുമ്പോള്‍ ഒരല്പം ആശ്വാസം.അത്രമാത്രം...