ഒരേ സമയത്തുവന്ന ഇന്ത്യന്‍ കരസേനാമേധാവിയുടെയും പ്രതിരോധമന്ത്രിയുടെയും ഭീകരതയെപറ്റിയുള്ള നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ ഭീകരതയെ അവലോകനം ചെയ്യുകയാണ് രാജീവ്. പശ്ചിമേഷ്യയിലെ ദുരവസ്ഥയിലേക്ക് തെക്കന്‍ ഏഷ്യ നീങ്ങുന്നതിന്റെ ഉത്ക്കണ്ഠകള്‍ പങ്കുവെയ്ക്കുന്നു ലേഖനം.
'രാജ്യത്തിനു നേര്‍ക്കുണ്ടായ അത്യപൂര്‍വ്വവും ശക്തവുമായ ആക്രമണമെന്ന നിലയ്ക്ക് ദേശീയതയുമായി ബന്ധപ്പെടുത്തി ഏറെ വൈകാരികമായാണ് ജനങ്ങള്‍ മുംബൈ സംഭവത്തെ സമീപിച്ചത്'. ലേഖകന്റെ ഈ നിരീക്ഷണം എത്രത്തോളം വസ്തുതാപരമാണെന്നതിന് അല്പം ചരിത്രം കൂടി പരിശോധിക്കേണ്ടതുണ്ട്. ഇതിലും ഭീകരമായ ആക്രമണങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതിലുമെത്രയോ ജീവിതങ്ങള്‍ തെരുവുകളില്‍ പൊലിഞ്ഞിട്ടുമുണ്ട്.
കുറച്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലേഖകന്‍ കശ്മീരില്‍ നടുറോഡില്‍ മരിക്കുന്നത് നമ്മള്‍ ലൈവായി കണ്ടതാണ്. അങ്ങിനെ എത്രയോ മരണങ്ങള്‍. എന്നാല്‍ ഈ ആക്രമണത്തിനുള്ള ഏക പ്രത്യേകത, സമൂഹം നേരിടുന്ന ഈ നൂറ്റാണ്ടിന്റെ ഭീകരമായ ഭീഷണിക്ക് ഇമ്മ്യൂണിറ്റിയുണ്ടെന്ന് കരുതിപ്പോന്ന സമൂഹത്തിലെ ഒരു മൈക്രോമൈനോറിറ്റിയുടെ ആവാസമേഖല ഭീകരരുടെ ആക്രമണത്തിന്റെ പരിധിയില്‍ വന്നത് ഇതോടെയാണ്. അതുമാത്രമാണ് ഈയൊരു ആക്രമണത്തിന്റെ ഏക പ്രത്യേകതയും. ആനപ്പുറത്തിരുന്നോട് നായ കുരച്ചാലെന്താ എന്ന നാട്ടിന്‍പുറത്തെ ചൊല്ല് ഇവിടെയും ബാധകമായിരുന്നു അതുവരെ.
അമേരിക്ക പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പരോക്ഷയുദ്ധം നടത്തുന്നത് പരസ്യമായ ഒരു രഹസ്യമാണ്. കമിഴ്ന്നുവീണാല്‍ കാല്‍പണവുമായി എഴുന്നേല്‍ക്കണം എന്നതു സായിപ്പിന്റെ പണ്ടേയുളള നയമാണ്. ഒരുകാലത്തെ അച്ഛന്‍ ബൂഷിന്റെ ഉയിര്‍തോഴനായിരുന്നു സദ്ദാം പിന്നീട് മോന്‍ ബൂഷിന്റെ കണ്ണിലെ കരടായി. പഴയ കണ്ണിലെ കരടായ ഗദ്ദാഫി, ആവശ്യപ്പെട്ട റാഞ്ചികളെയെല്ലാം വിട്ടുകൊടുത്തു നല്ലകുട്ടിയായി ഇപ്പോള്‍ നല്ലനടപ്പിലാണ്.
പിന്നെ രാജീവ് പരാമര്‍ശിക്കുന്നത് ഇസ്രയേലുമായുള്ള ഇന്ത്യയുടെ ബന്ധത്തെയാണ്. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രവുമായി സൗഹൃദം സ്ഥാപിക്കുന്നതിന് പല ലക്ഷ്യങ്ങളുമുണ്ട്്. ഇന്ത്യയുടെ അതിര്‍ത്തിയെയും പരമാധികാരത്തെയും തന്നെ അംഗീകരിക്കാത്ത ഒരു രാഷ്ട്രമല്ല ഇസ്രയേല്‍. ഒരുകാലത്ത് ലോകം മുഴുവന്‍ ജൂതര്‍ വേട്ടയാടപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ മുംബൈയിലും കൊച്ചിയിലും അഭയം തേടിയ ജൂതര്‍മാത്രമാണ് പീഢനമെന്തെന്നറിയാതെ കഴിഞ്ഞത്. നാലുവോട്ടുരാഷ്ട്രീയത്തിന്റെ സൃഷ്ടിയാണ് ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ഇസ്രയേല്‍ വിരോധം. ഇസ്രയേല്‍ എന്നുപറയുന്ന രാജ്യത്തെ ഭൂപടത്തില്‍ നിന്നു തുടച്ചുനീക്കിക്കളയും എന്നു പ്രഖ്യാപിക്കാന്‍ മടിയില്ലാത്ത മതഭ്രാന്തന്‍മാര്‍ക്കാണ് നേര്‍വഴി കാണിച്ചുകൊടുക്കേണ്ടത്.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാരുടെ വിധവകള്‍ക്ക് അവരുടെ ജീവിതപങ്കാളികളുടെ മരണകാരണം അറിയുവാന്‍ വിവരാവകാശനിയമം ആയുധമാക്കേണ്ടിവന്നൂ എന്ന സ്ഥിതി ആശങ്കാജനകമാണ്. അതുപോലെ രാജ്യം അവരുടെ രക്ഷയ്ക്കായി നല്കിയ ബൂള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ നിലവാരത്തെ പറ്റിയുള്ള സംശയവും നമ്മുടെ സംസ്‌കാരത്തിനുമീതന്നെ സംശയത്തിന്റെ കരിനിഴലുകള്‍ വീഴ്ത്തുന്നു. 'രാജ്യസ്‌നേഹ'ത്തിനപ്പുറത്ത് എന്ന തലക്കെട്ട് അവസരോചിതം, നല്ല നിരീക്ഷണങ്ങള്‍ കൊണ്ട് ശ്രദ്ധേയവുമായ ലേഖനം.
ചിന്തകള്‍
തറവാടിയുടെ 'മാറേണ്ടുന്ന അധ്യാപകര്‍' എന്ന പോസ്റ്റ് അവസരോചിതമാണ്. അക്ഷരം പഠിക്കുക എന്ന ചക്കിനുചുറ്റും തിരിയുന്ന ഒരു കാളയായി കേരളത്തിലെ വിദ്യാഭ്യാസമേഖലയെ അധ:പതിപ്പിച്ചത് അതിനല്ലാതെ മറ്റൊന്നിനും കൊള്ളാതിരുന്ന ഒരുകൂട്ടം അദ്ധ്യാപകരുടെ ചെയ്തികളാണ്. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസമേഖല ഒരു സാമൂഹികവിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്.
പലപുരോഗമന പ്രസ്ഥാനങ്ങളുടെയും അമരത്ത് പിതാവിന്റെ മടിക്കുത്തിന്റെ ബലത്തില്‍ മാത്രം അധ്യാപകരായി വാഴ്ത്തപ്പെട്ട ഈയൊരു വിഭാഗമാണ് എന്നത് ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. അവരെങ്ങനെ മാറും എന്നതാണ് പ്രശ്‌നം. മാറാനുള്ള കരുത്ത് അറിവിന്റെ ആഴമാണ്. സ്വപ്‌നം കാണാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വൈജ്ഞാനികലോകത്ത് എഴുന്നേറ്റുനില്ക്കാനുള്ള ശേഷിയില്ലാത്തവന്‍ പറന്നുകാണുന്നത് സ്വപ്‌നം കാണുവാന്‍ തറവാടിക്കും സ്വാതന്ത്ര്യമുണ്ട്. 'അല്ലാത്തപക്ഷം അധികം താമസിയാതെ നിങ്ങളെ നിങ്ങളുടെ വിദ്യാര്‍ത്ഥികള്‍ പരിഹസിച്ചേക്കാം അന്ന് പക്ഷേ ഞങ്ങള്‍ രക്ഷിതാക്കള്‍ക്കുപോലും അവരെ തടയാനായെന്ന് വരില്ല'. അതുറപ്പ്.
മലയാളകവിത
അവതാരങ്ങള്‍ തിരിച്ചുപോവുമ്പോള്‍.....എന്ന മനോഹരമായ കവിതയുമായി തേജസ്വിനി.
1 comment:
'രാജ്യത്തിനു നേര്‍ക്കുണ്ടായ അത്യപൂര്‍വ്വവും ശക്തവുമായ ആക്രമണമെന്ന നിലയ്ക്ക് ദേശീയതയുമായി ബന്ധപ്പെടുത്തി ഏറെ വൈകാരികമായാണ് ജനങ്ങള്‍ മുംബൈ സംഭവത്തെ സമീപിച്ചത്'. ലേഖകന്റെ ഈ നിരീക്ഷണം എത്രത്തോളം
Post a Comment